കൽപ്പറ്റ : സംസ്ഥാന സർക്കാർ ഫാം ലൈസൻസ് ഇളവുകൾക്കൊപ്പം 2100 കോടി രൂപയുടെ ഖരമാലിന്യം മാനേജ്മെന്റ് പദ്ധതിയിൽ പന്നി ഫാമുകൾ മൈക്രോ യൂണിറ്റുകളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് കലക്ടറേറ്റിനു മുൻപിൽ ധർണ്ണ നടത്തി. 2012ലെയും 2015ലെയും മലീനീകരണ നിയന്ത്രണബോർഡ് ഉത്തരവ് ഭേദഗതി വരുത്തി സംസ്ഥാന സർക്കാർ 2020 ഒക്ടോബർ ഒന്നിന് പുറപ്പെടുവിച്ച അസാധാരണ ഗസറ്റിൽ ആണ് പിഴവ് ഉള്ളതായി സംഘടന ആരോപിക്കുന്നത്. ധർണ്ണ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എസ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൽ.എസ്. എഫ്.എ വയനാട് ജില്ലാ പ്രസിഡണ്ട് എം.വി വിൽസൺ അധ്യക്ഷത വഹിച്ചു. കെ.എഫ് ചെറിയാൻ, ജിജു മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
കേരളത്തിൽ പശു, ആട്, പന്നി, കോഴി എന്നീ ഫാം ഉടമകളുടെ സംഘടനയാണ് ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ .5 പശു, 5 പന്നി, 25 ആട്, 100 കോഴി എന്നിവയെ വളർത്തുന്നതിനുള്ള ലൈസൻസ് ആവശ്യമില്ല എന്ന വ്യവസ്ഥയിൽ ഇളവ് വരുത്തി 20 പശു, 50 ആട്, 1000 കോഴി എന്ന പുതിയ ഉത്തരവിറക്കിയിരുന്നു. എന്നാൽ പന്നി ഫാമുകൾ അഞ്ച് എന്നതിൽ ഇളവ് വരുത്തിയിരുന്നില്ല. കേരളത്തിൽ ഏകദേശം 1200 ചെറുകിട-ഇടത്തരം പന്നി ഫാമുകൾ പ്രവർത്തിക്കുന്നുണ്ട്. ഉണ്ട് ഉത്തരവിൽ 5 പന്നി എന്നതിൽ നിന്ന് 50 പന്നി എന്ന് പരിധിയിലേക്ക് വർധിപ്പിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഹോട്ടലുകൾ, ഹോസ്റ്റലുകൾ, കല്യാണമണ്ഡപങ്ങൾ തുടങ്ങിയ ഇടങ്ങളിലെ ഭക്ഷണ അവശിഷ്ടങ്ങൾ ശേഖരിച്ചാണ് ഇവർ ഫാം നടത്തിപ്പോരുന്നത് . വലിയ മാലിന്യസംസ്ക്കരണ പ്രവർത്തനമാണ് ഇതിലൂടെ നടക്കുന്നത്. ചെലവ് ചുരുങ്ങിയ മാർഗത്തിലൂടെ ജൈവമാലിന്യം മികച്ചരീതിയിൽ സംസ്കരിക്കുന്നതിന് ഇത് സഹായകമാകും . ഗുണമേൻമയുള്ള പന്നിയിറച്ചി, ബയോഗ്യാസ്, ജൈവവളം എന്നിവ ഫാമുകളിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഈ ആവശ്യം ഉന്നയിച്ച് ഭാരവാഹികൾ മുഖ്യ മന്ത്രിക്ക് നിവേദനവും നൽകി.