ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ പോയിന്റ് സ്വന്തമാക്കി മുഹമ്മദൻസ് സ്‌പോർട്ടിങ് ക്ലബ്ബ്. വിജയപ്രതീക്ഷയിലായിരുന്ന മുഹമ്മദൻസ് എഫ് സി ഗോവയ്ക്കെതിരെ അവസാന നിമിഷം സമനില വഴങ്ങി. അലെക്സിസ് ഗോമസിന്റെ പെനാൽറ്റി ഗോളിൽ 66-ാം മിനിറ്റിലാണ് മുഹമ്മദൻസ് മത്സരത്തിൽ മുന്നിലെത്തിയത്. ഐഎസ്എല്ലിലെ മുഹമ്മദൻസിന്റെ ആദ്യ ഗോളാണിത്. ഇഞ്ചുറി ടൈമിൽ 94-ാം മിനിറ്റിൽ അർമാൻഡോ സാദികുവിന്റെ ഗോളിൽ എഫ് സി ഗോവ സമനില പിടിച്ചു.
എഫ് സി ഗോവയ്ക്കെതിരെ ആദ്യ ഐഎസ്എൽ വിജയം ലക്ഷ്യമിട്ട് കടുത്ത പോരാട്ടമായിരുന്നു മുഹമ്മദൻസ് പുറത്തെടുത്തത്. ആദ്യ പകുതിയിൽ മുഹമ്മദൻസ് താരങ്ങൾ നടത്തിയ ശക്തമായ ആക്രമണം ഗോവൻ ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണിയുടെ തിളക്കമാർന്ന പ്രകടനത്തിലാണ് ചെറുത്ത് നിന്നത്. രണ്ടാം പകുതിയിൽ ലീഡെടുത്തെങ്കിലും മുഹമ്മദൻസിന് അവസാന നിമിഷം മത്സരം കൈവിട്ടുപോയി.
കഴിഞ്ഞ സീസണിൽ ഐ ലീഗ് ജേതാക്കളായതോടെയാണ് ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗിന് മുഹമ്മദൻസും എത്തിയത്. മോഹൻ ബഗാനും ഈസ്റ്റ് ബംഗാളിനും ശേഷം പശ്ചിമ ബംഗാളിൽ നിന്ന് ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കുന്ന മൂന്നാമത്തെ ടീമാണ് മുഹമ്മദൻസ്. എന്നാൽ ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് സ്വന്തം സ്റ്റേഡിയത്തിൽ പരാജയപ്പെടാനായിരുന്നു മുഹമ്മദൻസിന്റെ വിധി.