കൽപ്പറ്റ: കണ്ണൂർ ജില്ലയിലെ എ ഡി എം ആയിരുന്ന നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യുക, പ്രസ്തുത വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വയനാട് ജില്ലാ കേന്ദ്രത്തിനു മുമ്പിലും , താലൂക്ക് കേന്ദ്രങ്ങളിലും കേരളാ റവന്യൂ ഡിപാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. മരണത്തിലേക്ക് എത്തിച്ചശേഷവും നിരപരാധിയായ ഒരു മനുഷ്യനെ വേട്ടയാടുന്ന സമീപനം നീചമാണ്. 1969 ലെ സ്റ്റാഫ് പാറ്റേണിലാണ് കേരളത്തിലെ വിവിധ വകുപ്പുകൾ പ്രവർത്തിച്ചു വരുന്നത് .ജനസംഖ്യാ വർധനവന് ആനുപാതികമായി സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കപെടാത്തതിന്റെ ഭാഗമായി തന്നെ കടുത്ത ജോലിഭാരത്തെ തുടർന്നുള്ള മാനസിക സമ്മർദ്ദം പേറിയാണ് റവന്യൂ വകുപ്പിലെ ജീവനക്കാർ കഴിയുന്നത് . ഇത്തരം സാഹചര്യങ്ങളിൽ തങ്ങളുടെ അന്യായമായ താത്പര്യത്തിന് വഴങ്ങാത്ത ഉദ്യോഗസ്ഥരെ ഇല്ലാത്ത അഴിമതി അരോപിച്ച് പൊതുസമൂഹത്തിന് മുന്നിൽ അപമാനിച്ച് ഇല്ലായ്മ ചെയ്യുക എന്നത് വളരെ എളുപ്പമാണ് എന്നതിന് തെളിവാണ് നിവിൻ ബാബു സംഭവം .ഇത്തരം സംഭവങ്ങൾ ഇനി ഒരിക്കലും ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ ഉണ്ടാകണമെന്ന് കൽപ്പറ്റയിൽ നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ബിനിൽ കുമാർ ടി.ആർ പറഞ്ഞു. ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം ജയപ്രകാശ് എം.പി ബത്തേരിയിലും ,കെ ആർ ഡി എസ് എ ജില്ലാ സെക്രട്ടറി പ്രിൻസ് തോമസ് വൈത്തിരിയിലും , സംസ്ഥാന കമ്മിറ്റി അംഗം സുജിത്ത്കുമാർ പി.പി മാനന്തവാടിയിലെയും പരിപാടികൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റഷീദ പി.പി, ജില്ലാ ട്രഷറർ ഷമീർ കെ, എന്നിവർ സംസാരിച്ചു.

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി
ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.