കോളേജിലും യൂണിവേഴ്സിറ്റികളിലും പ്രണയം, ബന്ധം, കുടുംബം, കുട്ടികൾ എന്നിവയെ കുറിച്ചൊക്കെ പഠിപ്പിക്കുന്നത് അത്ര സാധാരണമായ കാര്യമല്ല. എന്നാൽ, ചൈന വിദ്യാർത്ഥികളിൽ ഈ ആശയങ്ങൾ ഉറപ്പിക്കാൻ വേണ്ടി കോളേജുകളെ പ്രോത്സാഹിപ്പിക്കുകയാണത്രെ. ഇങ്ങനെ ‘ലവ് എജ്യുക്കേഷന്‍’ നല്‍കിയാല്‍ വിദ്യാര്‍ത്ഥികളില്‍ വിവാഹം, കുടുംബം, കുട്ടികള്‍ ഇവയെ ഒക്കെ കുറിച്ച് പൊസിറ്റീവായ മനോഭാവം വരുമെന്നാണ് ചൈനയുടെ പ്രതീക്ഷ.
രാജ്യത്തെ ജനനനിരക്ക് ഗണ്യമായി കുറഞ്ഞതോടെ ആകെ ആശങ്കയിലായ ചൈന തങ്ങളെക്കൊണ്ടാവും വിധമെല്ലാം യുവാക്കളെ വിവാഹം കഴിപ്പിക്കാനും കുടുംബവും കുട്ടികളുമായി ജീവിക്കാനും പ്രേരിപ്പിക്കുകയാണ്. അതിന്റെ ഭാഗമാണ് ഇതും.
കുഞ്ഞുങ്ങളുണ്ടാവുന്നതിന് അനുയോജ്യരായി ചൈന കണക്കാക്കുന്നത് യുവാക്കളെയാണ്. എന്നാൽ, വിവാഹത്തോടും കുടുംബത്തോടും, കുഞ്ഞുങ്ങളോടും ഒക്കെയുള്ള ചൈനയിലെ യുവാക്കളുടെ കാഴ്ച്ചപ്പാട് പല കാരണങ്ങൾകൊണ്ടും മാറിയിരിക്കയാണ്. പല യുവാക്കൾക്കും ഇതിനോടൊന്നും ഒരു താല്പര്യവുമില്ല.
വിവാഹം, പ്രണയം എന്നിവയെല്ലാം പഠിപ്പിക്കുന്ന കോഴ്സുകൾ വാഗ്ദ്ധാനം ചെയ്യണം. അതിലൂടെ വിദ്യാർത്ഥികളിൽ ബന്ധങ്ങളുടെയും വിവാഹത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് ബോധ്യമുണ്ടാക്കണം. അതിനുള്ള ഉത്തവാദിത്വം കോളേജുകളും സർവകലാശാലകളും ഏറ്റെടുക്കണമെന്നാണ് ചൈനയിലെ ഔദ്യോഗിക പ്രസിദ്ധീകരണമായ ചൈന പോപ്പുലേഷൻ ന്യൂസിനെ ഉദ്ധരിച്ച് ജിയാങ്‌സു സിൻഹുവ ന്യൂസ്പേപ്പർ ഗ്രൂപ്പ് പറയുന്നത്.