വെളിച്ചെണ്ണ വില വർധനയിൽ ഫലപ്രദമായി സംസ്ഥാന സർക്കാർ ഇടപെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 500 രൂപയോളം വില വർധിച്ച ഘടത്തിൽ ശബരി വെളിച്ചെണ്ണ 349 രൂപയ്ക്ക് സപ്ലൈകോ നൽകി. സബ്സിഡി ഇതര വെളിച്ചെണ്ണ 429 രൂപക്കും നൽകി.വില ഇനിയും കുറക്കാനുള്ള ഇടപെടൽ നടത്തും. ഭക്ഷ്യ എണ്ണകളും ആവശ്യാനുസരണം ഇറക്കുന്നുണ്ട്. ഇതുമൂലം മറ്റ് ബ്രാൻഡുകളുടെ വില പൊതു വിപണിയിൽ കുറഞ്ഞുവെന്നും മുഖ്യമന്ത്രി. സപ്ലൈകോ ഓണം ഫെയർ സംസ്ഥാനതല ഉദ്ഘാടനം നടത്തുകയായിരുന്നു മന്ത്രി.
സാധാരണക്കാരൻ്റെ കീശ കീറാതെ ഓണം ആഘോഷിക്കാനുള്ള സാഹചര്യം സർക്കാർ ഉണ്ടാക്കി. മറ്റൊരു സംസ്ഥാനത്തും ഇത്ര സുഗമമായ റേഷൻ വിതരണം ഇല്ല. എന്നാൽ കേന്ദ്ര നയം റേഷൻ വിതരണം ദുർബലപ്പെടുത്തുന്നു. ഓണക്കാലത്ത് ഒരു മണി അരി പോലും അധികം കേന്ദ്രം നൽകിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ്, പ്രളയ കാലത്ത് ഭക്ഷ്യധാന്യം നല്കാത്ത സമീപനമാണ് കേന്ദ്രത്തിന്റേത്. അവരിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കേണ്ട. എന്ത് തടസ്സവും പ്രയാസവും ഉണ്ടായാലും ആശ്വാസ പ്രവർത്തനങ്ങളിൽ കേരളം പിന്നോട്ട് പോകില്ല. ക്ഷേമ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ല. വൻകിട കമ്പനികൾക്ക് നൽകാൻ വായ്പയായി പണം നൽകാമെന്നായിരുന്നു കേന്ദ്ര നിലപാടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു