സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ നാളെ മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് ആൾക്കൂട്ടത്തിന് നിരോധനമേർപ്പെടുത്തി. കൊവിഡ് മാനദണ്ഡങ്ങളും സാമൂഹിക അകലവും ഉറപ്പാക്കാൻ നിർദേശം നൽകി.
വിവാഹം, മരണാനന്തര ചടങ്ങുകളിൽ നിലവിലുള്ള ഇളവ് തുടരും. വിവാഹത്തിന് അൻപത് പേർക്കും സംസ്‌കാര ചടങ്ങുകൾക്ക് 20 പേർക്കുമാണ് പങ്കെടുക്കാൻ അനുമതി. സർക്കാർ, രാഷ്ട്രീയ, മത, സാംസ്‌കാരിക ചടങ്ങുകളിൽ 20 പേർക്ക് മാത്രം പങ്കെടുക്കാം. സർക്കാർ ഓഫീസുകളും ബാങ്കുകളും തുറന്നു പ്രവർത്തിക്കും. പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. പൊതുഗതാഗതം തടയില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. കണ്ടെയ്ൻമെന്റ് സോണുകൾ കേന്ദ്രീകരിച്ച് കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകും. നിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.