തട്ടിപ്പുകൾ ഏറെ നടക്കുന്ന ഇടമാണ് സാമൂഹ്യ മാധ്യമങ്ങൾ 53 വയസ്സുള്ള സെൻട്രൽ മുംബൈയിലെ താമസക്കാരൻ സൈബർ തട്ടിപ്പിന് ഇരയായതാണ് ഇപ്പോൾ ചർച്ചയാകുന്നത്. മുംബൈയിലെ തന്റെ ഫ്ലാറ്റ് 1.27 കോടി രൂപയ്ക്ക് വിറ്റ ശേഷം, പുതിയ ഒരു വസ്തു വാങ്ങാനായിരുന്നു അദ്ദേഹത്തിന്റെ പ്ലാൻ. ഇതിനിടെ ഒരു പാർട്ട് ടൈം ജോലിയിലൂടെ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന തട്ടിപ്പുകാർ 53കാരനെ തട്ടിപ്പിനിരയാക്കി.
ഒരു സ്ത്രീയിൽ നിന്നാണ് ഇയാൾക്ക് ടെലിഗ്രാമിൽ മെസെജ് ലഭിച്ചത്. സിനിമകളുടെയും ഹോട്ടലുകളുടെയും ലിങ്കുകൾ റേറ്റുചെയ്യാനും ലൈക്ക് ചെയ്യാനും അതിന്റെ സ്‌ക്രീൻഷോട്ടുകൾ എടുത്ത് അയക്കാനുമാണ് സ്ത്രീ ഇയാളോട് ആവശ്യപ്പെട്ടത്.
തുടക്കത്തിൽ, ഒരു ഹോട്ടലിന് പോസിറ്റീവ് റിവ്യൂവും റേറ്റിംഗും നൽകിയതിന് 7,000 രൂപ ലഭിച്ചു. വൈകാതെ ഇത്തരത്തിൽ തുകകൾ നല്കി വിശ്വാസം തട്ടിയെടുത്ത തട്ടിപ്പുകാർ ക്രമേണ 1.27 കോടി രൂപ മുഴുവൻ തങ്ങളുടെ ഓപ്പറേഷനിൽ നിക്ഷേപിക്കാൻ അയാളെ പ്രേരിപ്പിച്ചു.
ജോലി ആവശ്യത്തിന് എന്ന പേരിൽ യുവതി ഇയാളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ആവശ്യപ്പെട്ടു. കൂടാതെ അക്കൗണ്ടിലേക്ക് 10,000 രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് തട്ടിപ്പുകാരി അവന്റെ ഇ-വാലറ്റ് ആക്‌സസ് ചെയ്യാനുള്ള ലോഗിൻ, പാസ്‌വേഡ് എന്നിവയും നൽകി.
അവളുടെ നിർദ്ദേശങ്ങൾ പാലിച്ച അവന് പുതിയ ടാസ്ക് നൽകിയ തട്ടിപ്പുകാരി അക്കൗണ്ടിലേക്ക് 17,372 രൂപ കൂടി നിക്ഷേപിച്ചു.ഇത്തരത്തിൽ നിരവധി തവണ പണമിടപാട് നടന്നിട്ടു
മെയ് 17 ന്, ലിങ്കുകൾ വഴി ഏൽപ്പിക്കപ്പെട്ട എല്ലാ ജോലികളും പൂർത്തിയാക്കിയ ശേഷം തട്ടിപ്പുകാരി നൽകിയ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയാൾ 48 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു.
ഉടനെ ഇ-വാലറ്റിൽ 60 ലക്ഷം രൂപ ലാഭം കാണിച്ചു. എന്നാൽ, തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാനായി ആവശ്യപ്പെട്ട 30 ലക്ഷവും അയാൾ നൽകി. തുടർന്ന് വാഗ്ദാനം ചെയ്ത പണം ലഭിക്കാതെ ആയതോടെയാണ് സംഭവം പോലീസിൽ അറിയിക്കുന്നതും എഫ്ഐആർ ഫയൽ ചെയ്തതും.
പശ്ചിമ ബംഗാളിലും ഉത്തർപ്രദേശിലുമായി സ്ഥിതി ചെയ്യുന്ന എട്ട് വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം ട്രാൻസ്ഫർ ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എഫ്‌ഐആർ പ്രകാരം ഏകദേശം 1.27 കോടി രൂപയാണ് തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുള്ള ആകെ തുക. എട്ട് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.