ഫുട്ബോൾ ഇതിഹാസങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യനാനോ റൊണാൾഡോയും ഇല്ലാതെ ബലോൻ ദ് ഓർ പുരസ്കാരത്തിനുള്ള പട്ടിക പ്രഖ്യാപിച്ചു. 2003ന് ശേഷം ഇതാദ്യമായാണ് ഇരുതാരങ്ങളും ബലോൻ ദ് ഓർ പട്ടികയിൽ നിന്ന് പുറത്താകുന്നത്. കഴിഞ്ഞ തവണത്തെ ബലോൻ ദ് ഓർ പുരസ്കാര ജേതാവായിരുന്നു ലയണൽ മെസ്സി. എന്നാൽ റൊണാൾഡോ കഴിഞ്ഞ തവണത്തെ ബലോൻ ദ് ഓർ പട്ടികയിലും ഉണ്ടായിരുന്നില്ല. എന്നാൽ ഇരുവരും പട്ടികയിൽ നിന്ന് പുറത്താകുന്നത് ഇതാദ്യമായാണ്.
ഒക്ടോബർ 28നാണ് ഇത്തവണ ബലോൻ ദ് ഓർ പുരസ്കാര പ്രഖ്യാപനം. പട്ടികയിൽ ഫ്രാൻസിന്റെ റയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പെ, അർജന്റീനയുടെ ഇന്റർ മിലാൻ താരം ലൗത്താരോ മാർട്ടിനെസ്, സ്പെയ്നിന്റെ ബാഴ്സലോണ താരം ലമീൻ യമാൽ, ബ്രസീലിന്റെ റയൽ മാഡ്രിഡ് താരം വിനിഷ്യസ് ജൂനിയർ, ഇംഗ്ലണ്ടിന്റെ റയൽ മാഡ്രിഡ് താരം ജൂഡ് ബെല്ലിങ്ഹാം, നോർവേയുടെ മാഞ്ചസ്റ്റർ സിറ്റി താരം എർലിംഗ് ഹാലണ്ട് എന്നിവർ ഉൾപ്പെട്ടിട്ടുണ്ട്.
വനിതകളുടെ ബലോൻ ദ് ഓർ പട്ടികയിൽ സ്പെയ്നിന്റെ ബാഴ്സലോണ താരവും നിലവിലത്തെ ജേതാവുമായ അയ്താന ബോൺമതി തന്നെയാണ് പ്രധാന മത്സരാർത്ഥി. ഇംഗ്ലണ്ടിന്റെ ചെൽസി താരം ലോറൻ ജെയിംസ്, അമേരിക്കയുടെ പോർട്ട്ലാൻഡ് ത്രോൺസ് താരം സോഫിയ സ്മിത്ത് എന്നിവരും വനിതകളുടെ പട്ടികയിൽ ഇടം പിടിച്ചു.