വെള്ളാനകളായി വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങള രക്ഷപ്പെടുത്താൻ മന്ത്രി പി. രാജീവ് ആഞ്ഞു ശ്രമിച്ചിട്ടും നടപടിയില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു നിന്ന് അധികമായി ഒരു പൊതുമേഖലാ സ്ഥാപനത്തെ മാത്രമാണ് പ്രവര്‍ത്തന ലാഭത്തിലേക്കു കൊണ്ടുവരാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് സാധിച്ചത്. 2016 ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്ബോള്‍ 51 പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 54 ആയി വര്‍ധിച്ചു എന്നതും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടമാണ്.
സംസ്ഥാനത്ത് വ്യവസായ വകുപ്പിന്റെ അധീനതയില്‍ കേരള റബര്‍ ലിമിറ്റഡ് ആരംഭിക്കുകയും കൂടാതെ കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ച ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് കേരള പേപ്പര്‍ പ്രോഡക്‌സ് ലിമിറ്റഡ് എന്നപേരിലും ഭെല്‍ ഇ.എം.എലിനെ കെല്‍ ഇ.എം.എല്‍ എന്നപേരിലും ഏറ്റെടുത്തിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചിട്ടുള്ളൂ എന്നതിനാല്‍ ലാഭത്തിലായില്ലെന്നും വ്യവസായ വകുപ്പ് പറയുന്നു. 2023 -24 സാമ്ബത്തിക വര്‍ഷത്തെ കണക്കു പ്രകാരം 33 സ്ഥാപനങ്ങള്‍ നഷ്ടത്തിലും 19 എണ്ണം പ്രവര്‍ത്തന ലാഭത്തിലുമാണ്. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സാണ് ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ സ്ഥാപനം.107.85 കോടിരൂപ. ഇന്‍ഡസ്ട്രിയല്‍ ഡിവലപ്‌മെന്റ് കോര്‍പ്പറേഷന്‍ 96 കോടി രൂപയുടെ നേട്ടവുമുണ്ടാക്കി
കോടികൾ ചെലവാക്കിയിട്ടും രക്ഷയില്ല
പൊതുമേഖല സ്ഥാപനങ്ങളെ രക്ഷപെടുത്താൻ 279 കോടി രൂപയുടെ നവീകരണപദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. എന്നാൽ ഈ പദ്ധതികൾ ഒന്നും ഫലവത്തായില്ല എന്നാണ് നഷ്ട കണക്കുകൾ സൂചിപ്പിക്കുന്നത്. നഷ്ടത്തിലുള്ളവയില്‍ മുമ്ബന്‍ കാഷ്യു ഡിവലപ്‌മെന്റ് കോര്‍പ്പറേഷനാണ്. നഷ്ടം 45.38 കോടി. സംസ്ഥാനം കേന്ദ്രത്തില്‍നിന്ന് ഏറ്റെടുത്ത് പ്രവര്‍ത്തനം തുടങ്ങിയ കേരള പേപ്പര്‍ ലിമിറ്റഡിന്റെ നഷ്ടം 23 കോടിയാണ്. പ്രവര്‍ത്തനം പൂര്‍ണസജ്ജമാകുന്നതോടെ ലാഭത്തിലെത്തുമെന്നാണ് പ്രതീക്ഷ. ട്രാവന്‍കൂര്‍ ടൈറ്റാനിയം 22.06 കോടിയും ടെക്സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് 21 കോടിയുടെയും നഷ്ടത്തിലാണ്.
സര്‍ക്കാരിനു നേട്ടം മദ്യവും ലോട്ടറിയും:
പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തലയാതോടെ സര്‍ക്കാരിന്റെ വരുമാനത്തിന്റെ പ്രധാന ഭാഗവും ലോട്ടറി, മദ്യം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ നിന്നാണ്. സമീപകാലത്ത് പുറത്തുവന്നത് ഇത് തെളിയിക്കുന്ന കണക്കുകളാണ്.ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ 41.55 % ലാഭമാണ് ലോട്ടറിയില്‍ നിന്നു സർക്കാരിന് ലഭിച്ചത്. ഓണം ബംബറില്‍ നിന്നു മാത്രം സംസ്ഥാന സർക്കാരിന് ലഭിച്ചത് 245.71 കോടി രൂപയാണ്. ലോട്ടറി അച്ചടിക്കാൻ ചിലവായത് 72 ലക്ഷം രൂപയും.