1982 ലെ വാർദ്ധക്യത്തെ സംബന്ധിച്ചുള്ള വിയന്ന അന്തർദ്ദേശീയ കർമ്മ പദ്ധതി ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചിരുന്നു. ഇതേ തുടർന്ന് 1990 ഡിസംബർ പതിനാലിനാണ് എല്ലാ വർഷവും ഒക്ടോബർ ഒന്ന് ലോക വൃദ്ധദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അംഗീകരിച്ചത്. 1991 ഒക്ടോബർ ഒന്നിനാണ് ഈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്.
1950-ൽ ലോകത്ത് 60 വയസ്സിൽ കൂടുതൽ പ്രായമുള്ളവരുടെ എണ്ണം 20 കോടിയായിരുന്നു. 2000-ൽ ഇത് മൂന്നു മടങ്ങായി വർദ്ധിച്ച് 60 കോടിയായി. 2025-ൽ 60 കഴിഞ്ഞവരുടെ എണ്ണം 100 കോടിയിലേറെ വരും എന്നാണ് അനുമാനിക്കുന്നത്.
ലോകാരോഗ്യ സംഘടന ഒക്ടോബർ ഒന്ന് വൃദ്ധദിനമായി ആചരിക്കുമ്പോൾ കേരളത്തിലെ വൃദ്ധജനങ്ങളുടെ പരിചരണം കൂടുതൽ ഗൗരവത്തോടെ കാണണമെന്ന് വിദഗ്ധർ പറയുന്നു. 2020 ആകുമ്പോഴേക്കും കേരളത്തിലെ വൃദ്ധരുടെ ജനസംഖ്യ 20 ശതമാനം വരെയാകും എന്നാണ് കണക്കാക്കപ്പെടുന്നത്.
വാർധക്യകാലത്ത് നേരിടുന്ന ഏകാന്തത പലപ്പോഴും വിഷാദരോഗത്തിലേക്ക് വൃദ്ധരെ നയിക്കാറുണ്ട്. ഇക്കാരണം കൊണ്ട്തന്നെ വൃദ്ധജനങ്ങളുടെ ആത്മഹത്യ വർധിക്കുന്നു.
വർഷങ്ങളോളം ഇണയോടൊത്ത് സുഖവും ദുഖവും പങ്കിട്ട് കഴിഞ്ഞവർക്ക് പലപ്പോഴും പങ്കാളിയുടെ വേർപാട് സഹിക്കാനാവില്ല. ജോലി തേടി നാട് വിടുമ്പോൾ വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണം പല മക്കൾക്കും ഒരു പ്രശ്നമാകുന്നു. ഇവിടെയാണ് വൃദ്ധസദനങ്ങൾ ഒരു അനുഗ്രഹമായത്. എന്നാൽ ഇപ്പോൾ കൂണുപോലെ മുളച്ചുപൊന്തുന്ന വൃദ്ധസദനങ്ങളുടെ പ്രവർത്തനങ്ങൾ പരിശോധിക്കാൻ യാതൊരു സംവിധാനവുമില്ല.
ഇന്ത്യയൊഴിച്ച് എല്ലാ രാജ്യങ്ങളിലും വൃദ്ധസദനങ്ങൾ നഴ്സിംഗ് ഹോമുകൾ എന്നാണ് അറിയപ്പെടുന്നത്. അവിടെ ഭക്ഷണവും താമസവും മാത്രമല്ല, കൗൺസിലിംഗ് പോലുള്ള പ്രവർത്തനങ്ങളും നടക്കുന്നു. നഴ്സിംഗ് ഹോമുകൾ ഒരു നിയമത്തിന്റെ ചട്ടക്കൂടിലാണ് പ്രവർത്തിക്കുന്നതും. എന്നാൽ ഇവിടെ വ്യക്തമായ ഒരു നിയമം പോലുമില്ല. വൃദ്ധസദനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് ഒരു നയരൂപീകരണം അത്യാവശ്യമാണ്.
കൂട്ടുകുടുംബ വ്യവസ്ഥിതി തകർന്നതും കുടുംബത്തിലെ സ്ത്രീകൾ അന്യനാടുകളിൽ ജോലിക്ക് പോയിത്തുടങ്ങിയതുമാണ് വൃദ്ധജനങ്ങളുടെ പരിചരണം ഒരു നീറുന്ന പ്രശ്നമാക്കി മാറ്റിയത്. വൃദ്ധസദനങ്ങളിലെ വൃദ്ധർ മാത്രമല്ല ജീവിച്ചുവളർന്ന ചുറ്റുപാടുകളിൽ നിന്നും പറിച്ചുനട്ടപ്പെടുന്ന വൃദ്ധരും വിഷാദരോഗത്തിന്റെയും നഷ്ടബോധത്തിന്റെയും അടിമകളാവുന്നു.
വാർദ്ധക്യത്തിലെത്തിയ സ്വന്തം മാതാപിതാക്കളെ ദുഃഖിക്കാനവസരം നൽകാതെ പരിപാലിക്കാനുള്ള സന്മനസ്സ് ഇന്നത്തെ യുവതലമുറ കാണിച്ചാൽ അതിൽപ്പരം മറ്റൊരു പുണ്യമുണ്ടാവില്ല. ഇന്നത്തെ യൗവനത്തിനു പിന്നാലെ ഒരു വാർദ്ധക്യമുണ്ടെന്നു മാത്രം ഓർക്കുക.