സംസ്ഥാനത്ത് പ്രവർത്തിക്കുന്ന വിവിധ ആയുർവേദ ഔഷധ നിർമ്മാണ കമ്ബനികള്‍ക്ക് വർഷത്തില്‍ വേണ്ടത് 1,800 മുതല്‍ 2,000 ടണ്‍ കുറുന്തോട്ടിയാണ്. എന്നാല്‍ കിട്ടുന്നത് 120- 140 ടണ്‍. ഇറക്കുമതി ചെയ്തും കാട്ടില്‍ നിന്ന് ശേഖരിച്ചുമാണ് നിലവില്‍ ദൗർലഭ്യം പരിഹരിക്കുന്നത്. പക്ഷെ ഇവയ്ക്ക് ഗുണം കുറവാണ്.
കുറുന്തോട്ടി പ്രതിസന്ധി മറികടക്കാൻ കർഷകർ, കർഷകസംഘങ്ങള്‍, കുടുംബശ്രീ, സഹകരണ സംഘങ്ങള്‍ എന്നിവയിലൂടെ കുറുന്തോട്ടിക്കൃഷി വ്യാപിപ്പിക്കുകയാണ് സംസ്ഥാന ഔഷധസസ്യ ബോർഡ്. മൂന്ന് വർഷത്തിനിടെ 600 ഹെക്ടറില്‍ കൃഷി തുടങ്ങി. ഇക്കൊല്ലം 200 ഹെക്ടറില്‍ക്കൂടി വ്യാപിപ്പിക്കും. നാണ്യവിളകള്‍ക്കിടയില്‍ കൃഷിയിറക്കിയാല്‍ കർഷകർക്ക് അധികവരുമാനം ലഭിക്കും. 800 കർഷകർ നിലവില്‍ ഗുണഭോക്താക്കളാണ്.
തൃശൂരിലെ മറ്റത്തൂർ ലേബർ സഹകരണ സംഘം രണ്ട് വർഷത്തിനിടെ ഉത്പാദിപ്പിച്ച മൂന്ന് കോടിയുടെ ഔഷധസസ്യങ്ങള്‍ ഔഷധിയും മറ്റ് ആയുർവേദ മരുന്നു നിർമ്മാണ കമ്ബനികളും വാങ്ങി. പഞ്ചായത്ത്, കൃഷിവകുപ്പ് എന്നിവയുടെ സഹകരണത്തോടെ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചാണ് കൃഷി. മേയ് – ജൂണില്‍ കൃഷിയിറക്കി ഡിസംബർ ജനുവരിയില്‍ വിളവെടുക്കാം. ആദ്യതവണ ഒരേക്കറില്‍ കൃഷിച്ചെലവ് 70,000 – 75,000 രൂപ വരാം. തുടർന്നുള്ള വർഷങ്ങളില്‍ കളപറി, വളം, വിളവെടുപ്പ് എന്നിവയ്‌ക്കേ ചെലവുണ്ടാകൂ. തനിയെ മുളയ്ക്കുന്ന കുറുന്തോട്ടി പറിച്ചുനട്ടും വിത്ത് പാകി മുളപ്പിച്ചും തൈയുണ്ടാക്കാം. കണ്ണൂർ, തൃശൂർ, ആലപ്പുഴ എന്നിവിടങ്ങളിലായി 29 പഞ്ചായത്തുകളില്‍ മറ്റത്തൂർ സംഘത്തിന്റെ നേതൃത്വത്തില്‍ കുറുന്തോട്ടിക്കൃഷിയുണ്ട്.