ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമ ഇത് വരെ അഭിമുഖീകരിക്കാത്ത സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. താര സംഘടനയായ അമ്മയുടെ ഭരണസമിതി വരെ പിരിച്ചുവിട്ടു കഴിഞ്ഞു. ഇതിന് പിന്നാലെ താരസംഘടനയുടെ ഭാവിയെ കുറിച്ചുള്ള ചർച്ച ശക്തമാകുകയാണ്. സോഷ്യല്‍മീഡിയയില്‍ പലരീതിയിലുള്ള ചർച്ചകളാണ് ഉയരുന്നത്.
‘അമ്മ’ സംഘടനയുടെ ഭാവി തുലാസിലായ സാഹചര്യത്തില്‍ അമ്മയ്ക്ക് ബദലായി മറ്റൊരു സംഘടന ഉയർന്നുവരാൻ സാധ്യതയുണ്ടെന്നാണ് ചർച്ചകള്‍ ഉയർന്നുവരുന്നത്. പൃഥ്വിരാജ്,ടൊവിനോ തുടങ്ങിയ മുൻനിര യുവതാരങ്ങള്‍ മുൻകൈ എടുത്തായിരിക്കും പുതിയ താരസംഘടനയുടെ രൂപീകരണം നടത്തുക എന്നാണ് അഭ്യൂഹം ഉയരുന്നത്. സോഷ്യല്‍മീഡിയയില്‍ ഈ തരത്തിലുള്ള ചർച്ചകള്‍ സജീവമായെങ്കിലും ഇരുതാരങ്ങളും ഇത് വരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
ഇന്നലെ നടന്ന വാർത്താസമ്മേളനത്തില്‍ ഹേമകമ്മറ്റി റിപ്പോർട്ടിന് പിന്നാലെ അമ്മ എടുത്ത നിലപാടുകളെ പൃഥ്വിരാജ് തള്ളിയിരുന്നു. അമ്മ സംഘടനയ്ക്ക് വീഴ്ച സംഭവിച്ചതായി താരം വ്യക്തമാക്കിയിരുന്നു. ഹേമ കമ്മിറ്റിയിലെ ആരോപണ വിധേയരുടെ പേര് പുറത്തുവിടുന്നതില്‍ തടസ്സമില്ല. അതില്‍ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. ആരോപണ വിധേയർ സ്ഥാനങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. ആരോപണം ശരിയാണെന്ന് കണ്ടെത്തിയാല്‍ നടപടി ഉണ്ടാകണമെന്നും മറിച്ച്, തെറ്റെന്നു തെളിഞ്ഞാല്‍ തിരിച്ചും നടപടി വേണമെന്നും താരം കൂട്ടിച്ചേർത്തു.
‘തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. സിനിമാ മേഖലയില്‍ മാത്രമല്ല, എല്ലാവരും എവിടെയും സുരക്ഷിതരായിരിക്കണമെന്നായിരുന്നു ടൊവിനോ പ്രതികരിച്ചത്. നീതി നടപ്പാകും എന്ന് വിശ്വസിക്കുക. എല്ലാ ജോലിസ്ഥലത്തും ആളുകള്‍ സുരക്ഷിതരായിരിക്കണം. മലയാളം സിനിമ മേഖലയില്‍ മാത്രമാണ് അന്വേഷണം നടന്നത്. അതിനർത്ഥം മറ്റ് ഇൻഡസ്ട്രികളില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുന്നില്ലായെന്നല്ല’, ടൊവിനോ വ്യക്തമാക്കിയിരുന്നു.പുതിയ ഭരണസമിതിയില്‍ ടൊവിനൊ തോമസും പൃഥ്വിരാജും വേണമെന്ന് ആവശ്യം യോഗത്തിലുയർന്നു. യുവ വനിതാ അംഗങ്ങളാണ് ഈ ആവശ്യമുന്നയിച്ചത്.