ബെംഗളൂരു-മൈസൂർ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം.
തൊണ്ടർനാട് കുഞ്ഞോം സ്വദേശിനി അഫ്രീന (23) ആണ് മരിച്ചത്. മാനന്തവാടി സ്വദേശിയായ ബഷീറിന്റെ മകൻ മുഹമ്മദ് ഉവൈസിന്റെ ഭാര്യയാണ്. മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ ബിഡദിയിലായിരുന്നു അപകടം. ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉവൈസിന്റെ സഹോദരനെയും ഭാര്യയെയും യാത്രയാക്കി നാട്ടിലേക്ക് മടങ്ങവെ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.ഉവൈസ്, മാനന്തവാടി സെഞ്ച്വറി ടെക്സ്റ്റൈൽസ് ബിൽഡിങ് ഉടമ ബഷീറിന്റെ ഭാര്യ, മകൾ, ഇവരുടെ രണ്ടു വയസ്സുള്ള കുട്ടി എന്നിവരും വാഹനത്തിലുണ്ടായിരുന്നു. അപകടത്തിൽപ്പെട്ട മറ്റുള്ളവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
യുപിഐ ഇടപാടുകൾക്ക് ഫീസ്: വിശദീകരണവുമായി ആർ ബി ഐ, 'കൂടുതൽ പേരിലേക്കെത്തിക്കാൻ സഹായിക്കുന്ന നടപടി'
യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുന്ന നടപടിയിൽ വിശദീകരണവുമായി ആർബിഐ. രാജ്യത്തിൻ്റെ ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനം ദീർഘകാലത്തേക്ക് ശക്തമായി നിലനിർത്താൻ അനിവാര്യമെന്ന് ആർ ബി ഐ. യുപിഎ കൂടുതൽ പേരിലേക്കും, വ്യാപാരികളിലേക്കും എത്തിക്കാൻ ഇത് സഹായിക്കുമെന്നും ന്യായമായ ഫീസ് ഈടാക്കുന്നത് സാങ്കേതികവിദ്യയിലടക്കം കൂടുതൽ നിക്ഷേപങ്ങൾക്കും സഹായിക്കുമെന്നും ആർ ബി ഐയുടെ വിശദീകരണം. വ്യക്തികളിൽ നിന്നും വ്യക്തികളിലേക്കും, വ്യക്തികളിൽ നിന്ന് വ്യാപാരികളിലേക്കും ഇത് സൗജന്യമായി തുടരും. 2000 രൂപവരെയുള്ള ഇടപാട് വ്യാപാരികൾക്കും സൗജന്യമാകും. 2000 രൂപക്ക് മുകളിൽ വ്യാപാരികളിൽ നിന്നാണ് ഈടാക്കുക എന്നും ആർ ബി ഐ അറിയിച്ചു.അതേ സമയം, നടപടിയിൽ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ്. യു പി ഐക്ക് ഫീസ് ചുമത്തിയത് ആലോചനയില്ലാതെ എന്ന് കോൺഗ്രസ്. വ്യാപാരികളുമായും രാഷ്ട്രീയ കക്ഷികളുമായും ആലോചന നടത്താൻ സർക്കാർ തയ്യാറായില്ല. ആദ്യം പ്രഖ്യാപിക്കുക പിന്നെ ആലോചിക്കുക എന്നതാണ് സർക്കാർ നയമെന്ന് ജയറാം രമേശ്. ഫോൺ പേ, ഗൂഗിൾ പേ തുടങ്ങിയവയെ സഹായിക്കാനാണ് നീക്കമെന്നും കോൺഗ്രസ്. ചെറുകിട വ്യാപാരികളെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സർക്കാർ.
ഉപതിരഞ്ഞെടുപ്പ്: ജീവനക്കാർക്ക് വോട്ട് ചെയ്യാൻ അനുമതി നൽകണം
സെപ്റ്റംബർ 28 ന് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ളഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ വോട്ടർമാരായ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പ്രസ്തുത വാർഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകണമെന്ന് ബന്ധപ്പെട്ട ഓഫീസ് മേലധികാരികൾക്ക് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ നിർദ്ദേശം നൽകി.
സിവിൽ സർവീസ് കായികമേള 17 മുതൽ
സംസ്ഥാന സർക്കാർ ജീവനക്കാർക്കായുള്ള ഈ വർഷത്തെ സിവിൽ സർവീസ് കായികമേള സെപ്റ്റംബർ 17 മുതൽ 19 വരെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കും. സെപ്റ്റംബർ 17 ന് കൽപ്പറ്റ വൈസ്മെൻസ് ക്ലബ്ബിൽ ബാഡ്മിന്റൺ ഷട്ടിൽ മത്സരങ്ങളും ചെന്നലോട് ടേബിൾ ടെന്നീസ് ഇൻഡോർ സ്റ്റേഡിയത്തിൽ ടേബിൾ ടെന്നീസ് മത്സരങ്ങളും ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസ് ഹാളിൽ കാരംസ് മത്സരങ്ങളും നടക്കും.18 ന് എംകെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ ചെസ്സ്, ഫുട്ബോൾ, ഹോക്കി, സ്വിമ്മിംഗ്, യോഗ, അത്‍ലറ്റിക്‌സ് മത്സരങ്ങളും 19 എസ്കെഎംജെ എച്ച്എസ്എസ് ഗ്രൗണ്ടിൽ കബഡി, ലോൺ ടെന്നീസ്, പവർ ലിഫ്റ്റിംഗ്, വെയ്റ്റ് ലിഫ്റ്റിങ് ബെസ്റ്റ് ഫിസിക്, ഗുസ്തി, ബാസ്ക്കറ്റ്ബോൾ, വോളിബോൾ ഖോ ഖോ മത്സരങ്ങളും കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരങ്ങളും സംഘടിപ്പിക്കും. എൻട്രികൾ സമർപ്പിച്ച ജീവനക്കാർ മത്സര ദിവസങ്ങളിൽ അതത് കേന്ദ്രത്തിൽ രാവിലെ 10 ന് തന്നെ ഹാജരാകണമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു.
വിമുക്തഭടന്മാര്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം
2025 ജനുവരി ഒന്ന് മുതല്‍ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട വിമുക്തഭടന്മാരായ ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം. തനത് സീനിയോറിറ്റി നിലനിര്‍ത്തി ഒക്ടോബര്‍ 31 വരെയാണ് രജിസ്‌ട്രേഷന്‍ പുതുക്കാവുന്നത്. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ 10/2024 മുതല്‍ 06/2026 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക് സ്‌പെഷ്യല്‍ റിന്യൂവല്‍ അപേക്ഷകള്‍ ഒക്ടോബര്‍ 31 വരെ നല്‍കാം. ജില്ലയിലെ വിമുക്തഭടന്മാര്‍ അവസരം പ്രയോജനപ്പെടുത്തി എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04936-202668
ജലവിതരണം തടസപ്പെടും
കല്‍പ്പറ്റ നഗരസഭയില്‍ കേരള ജല അതോറിറ്റിയുടെ എമിലി ടാങ്ക് വൃത്തിയാക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 17 ന് ഹരിതഗിരി, എമിലി, മൈത്രിനഗര്‍, ഫ്രാന്‍സ് നഗര്‍, ഗ്രാമത്തുവയല്‍, പള്ളിത്താഴെ, ചുങ്കം, തുര്‍ക്കി റോഡ്, വിശാഖ് നഗര്‍, ഫാത്തിമ റോഡ്, വെയര്‍ ഹൗസ്, എടഗുനി, പഴത്താറ്റില്‍ റോഡ്, വട്ടകാരി റോഡ്, എ.കെ.ജി ഭാഗം, എരഞ്ഞിവയല്‍, പോലീസ് ഹൗസ് കോളനി ഭാഗം, എടഗുനി വയല്‍ റോഡ്, സ്വാമിക്കുന്ന് റോഡ്, ചന്ദ്രഗിരി റോഡ്, മരവയല്‍, കോവക്കുനി റോഡ്, മുണ്ടേരി, മുണ്ടേരി ശാന്തിനഗര്‍, അംബേദ്ക്കര്‍ റോഡ്, മുണ്ടേരി എച്ച്.എസ് ഒന്ന് മുതല്‍ ഏഴ് വരെ, അമ്പിലേരി, അമ്പിലേരി മുതല്‍ നെടുങ്ങോട് റോഡ്, സ്റ്റേഡിയം റോഡ്, സ്റ്റേഡിയംകുന്ന് പ്രദേശങ്ങളില്‍ ജലവിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
പി.ആർ.ഡി ഇൻഫർമേഷൻ അസിസ്റ്റൻ്റ് പാനൽ: പരീക്ഷ സെപ്റ്റംബർ 20ന്
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ പബ്ലിക് റിലേഷൻസ് ഇൻഫർമേഷൻ സർവീസ് മാനേജ്മെന്റ് സിസ്റ്റം (പ്രിസം) പദ്ധതിക്ക് കീഴിൽ ഇൻഫർമേഷൻ അസിസ്റ്റൻ്റ് പാനലിലേക്ക് അപേക്ഷിച്ചവർക്ക് സെപ്റ്റംബർ 20 ന് (ഞായർ) രാവിലെ 10.30 മുതൽ 12.30 വരെ പരീക്ഷ നടക്കും. പരീക്ഷാ കേന്ദ്രങ്ങൾ; വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ പരീക്ഷാകേന്ദ്രം: ഗവ വി.എച്ച്.എസ്.എസ്‌സ്പോർട്‌സ് സിവിൽ സ്റ്റേഷൻ, കണ്ണൂർ.തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ പരീക്ഷാകേന്ദ്രം : ഗവ. ഗേൾസ് എച്ച്.എസ്.എസ്., കോട്ടൺഹിൽ, വഴുതക്കാട്, തിരുവനന്തപുരം.കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ പരീക്ഷാകേന്ദ്രം: ഗവ. മോഡൽ എച്ച്.എസ്.എസ്., ഫയർ സ്റ്റേഷൻ സമീപം, കോട്ടയം.തൃശൂർ, പാലക്കാട് ജില്ലകളുടെ പരീക്ഷാകേന്ദ്രം: വിവേകോദയം ജി.എച്ച്.എസ്., തൃശൂർ. കോഴിക്കോട്, മലപ്പുറം ജില്ലകളുടെ പരീക്ഷാകേന്ദ്രം: ഗവ വി.എച്ച്.എസ്.എസ്മീഞ്ചന്ത, കോഴിക്കോട്.എറണാകുളം, ആലപ്പുഴ ജില്ലകളുടെ പരീക്ഷാകേന്ദ്രം: എം.പി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂൾ, വൈലോപ്പിള്ളി റോഡ്, തമ്മനം, എറണാകുളം.
അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി അർജന്റീന ജേഴ്സിയിൽ അവസാനമായി കളത്തിലിറങ്ങുന്നു. ഒക്ടോബർ 6ന് സ്വന്തം തട്ടകത്തിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ ആഫ്രിക്കൻ ടീമായ ബെനിനാണ് അർജന്റീനയുടെ എതിരാളികൾ. തലസ്ഥാന നഗരിയായ ബ്യൂണസ് ഐറിസിലെ ഐതിഹാസികമായ മോണ്യുമെന്റൽ സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാകുന്നത്. അർജന്റീന ഫുട്ബോൾ അസോസിയേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്സെപ്റ്റംബർ 21 മുതൽ ഒക്ടോബർ ആറു വരെയുള്ള ഫിഫ അന്താരാഷ്ട്ര വിൻഡോയിൽ അർജന്റീന നാട്ടിൽ മൂന്ന് സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്. ഇതിൽ ആഫ്രിക്കൻ ടീമായ ബെനിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിലാണ് മെസ്സി കളിക്കുന്നത്. രാജ്യത്തിന്റെ എക്കാലത്തെയും മികച്ച താരത്തിന് അർഹമായ യാത്രയയപ്പ് നൽകുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയൻ വ്യക്തമാക്കി. ദേശീയ ടീമിനായി മെസ്സിയുടെ 208-ാമത്തെ മത്സരമാണിത്.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ പുളിഞ്ഞാല്‍, നാരോക്കടവ്, മൈലാടുംകുന്ന്, കാജ, തോട്ടുങ്കല്‍, നെല്ലിക്കച്ചാല്‍, മംഗലശ്ശേരി ചര്‍ച്ച്, കിണറ്റിങ്കല്‍, മംഗലശ്ശേരി, കണ്ടത്തുവയല്‍ വെള്ളമുണ്ട പത്താംമൈല്‍ ടൗണ്‍, പിച്ചങ്കോട് - നെല്ലേരീക്കുന്ന് പ്രദേശങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 17) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായോ പൂര്‍ണ്ണമായോ തടസ്സപ്പെടും. എച്ച് ടി ലൈൻ പ്രവൃത്തികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ സെക്ഷൻ പരിധിയിൽ വരുന്ന സരോവരം, മഞ്ഞൂറ, 13ാം മൈൽ, കാർലാട്, ആറുവാൾ, പെരുവടി, തോട്ടോളിപ്പടി, പള്ളിത്താഴെ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (സെപ്റ്റംബർ 17) രാവിലെ ഒമ്പത് മുതൽ വൈകീട്ട് 5. 30 വരെ വൈദ്യുതി വിതരണം പൂർണമായി മുടങ്ങും.
ദര്‍ഘാസ്
വനിത ശിശുവികസന വകുപ്പിന് കീഴിലെ മാനന്തവാടി അഡീഷണല്‍ പദ്ധതി പരിധിയിലെ 100 അങ്കണവാടികള്‍ക്ക് പ്രീ-സ്‌കുള്‍ എഡ്യൂക്കേഷന്‍ കിറ്റ് വാങ്ങുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, മാനന്തവാടി
അതിഥി അധ്യാപക നിയമനം
മേപ്പാടി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലക്ചറര്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് തസ്തികയിലേക്ക് അതിഥി അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 22 ന് രാവിലെ 11 ന് കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് സഹിതം മത്സരപരീക്ഷയ്ക്കും കൂടിക്കാഴ്ചയ്ക്കും എത്തണം. ഫോണ്‍- 04936282095, 9400006454
ബാംഗ്ളൂർ ഹൈവേയിൽ വാഹനപകടത്തിൽ മാനന്തവാടി സ്വദേശിയായ യുവതി മരിച്ചു
ബെംഗളൂരു:ബെംഗളൂരു- മൈസൂർ ഹൈവേയിൽ അപകടംകാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ചു മാനന്തവാടി പാണ്ടിക്കടവ് സ്വദേശിനി അഫ്രീന (23) മരിച്ചുകുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റു
2 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
മാനന്തവാടി: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മാനന്തവാടി എക്സൈസ്റെയ്ഞ്ച് ഇൻസ്പെക്ടർ ആർ അരുൺകുമാറും ടീമും മാനന്തവാടി ശാന്തി നഗർ നാഗത്താൻ കാവ് റോഡ് പരിസരത്ത് നടത്തിയ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസി യായ കപ്പലാംകുഴിയിൽ കെ.കെ ഷാജർ (46) നെ അറസ്റ്റ് ചെയ. ഇയ്യാളുടെ വീടിന്റെ ഹാളിൽ സൂക്ഷിച്ച 2.067 കി.ഗ്രാം കഞ്ചാവാണ് പിടി ച്ചെടുത്തത്. മോഷണക്കേസ് ഉൾപ്പെടെയുള്ളവയിൽ പ്രതിയാണ് ഷാജർ. ഇൻസ്പെക്ടർ ആർ അരുൺ കുമാർ, പ്രിവൻ്റീവ് ഓഫീസർ സി.കെ രഞ്ജിത്ത്, സി.ഇ.ഒമാരായ ടി.ജി പ്രിൻസ്, വിജേഷ് കുമാർ, ഡബ്ല്യു സി ഇ ഒ പി.സി കീർത്തി, ഡ്രൈവർ രമേഷ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് പിടികൂടിയത്.
ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടില്‍ വന്‍ മദ്യശേഖരം; 43 ലിറ്റര്‍ വിദേശമദ്യവും 7 ലിറ്റര്‍ വൈനും പിടികൂടി
വയനാട്: മെസിയുടെ പേരില്‍ നടന്ന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട റെയ്ഡില്‍ ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ വന്‍ മദ്യശേഖരം കണ്ടെത്തി. വയനാട് വാഴവറ്റയിലെ വീട്ടില്‍ നടത്തിയ വീട്ടിലാണ് 43 ലിറ്റര്‍ വിദേശമദ്യവും 7 ലിറ്റര്‍ വൈനും പിടികൂടിയത്. എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടി വീട്ടിലെത്തി പരിശോധന നടത്തിആന്റോ അഗസ്റ്റിനെതിരെ അബ്കാരി ആക്ട് പ്രകാരമുള്ള നടപടിക്ക് സാധ്യതയുണ്ട്. മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പില്‍ ആന്റോ അഗസ്റ്റിന്റെ വീടുകളിലും റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫിസിലും ഉള്‍പ്പെടെ അഞ്ചിടത്താണ് റെയ്ഡ് നടന്നത്. ഇന്ന് പുലര്‍ച്ചെയോടെയാണ് പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ടര്‍ ചാനലിന്റെ കൊച്ചി കളമശേരി ഓഫിസില്‍ പരിശോധന നടത്തിയത്. പരിശോധന മണിക്കൂറുകളോളം നീണ്ടു. പുലര്‍ച്ചെയോടെ സെര്‍ച്ച് വാറണ്ടുമായെത്തിയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫിസില്‍ പൊലീസ് പരിശോധന നടത്തിയത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഉള്‍പ്പെടെ ചാനല്‍ ഓഫിസിലേക്ക് എത്തിയിരുന്നു. എഡിജിപി പി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധനയും ബന്ധപ്പെട്ട നടപടികളും നടത്തിയത്. മെസിയെ എത്തിക്കാമെന്ന് പറഞ്ഞ സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന്റെ വീടും മറ്റ് ഓഫിസുകളുള്ള വയനാട്ടിലും ഇതേ സമയത്ത് തന്നെ മറ്റൊരു സംഘവും പരിശോധനകള്‍ നടത്തുകയായിരുന്നു.
ജില്ലയുടെ സമഗ്ര വികസനം-ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന- ജില്ലാ കളക്ടര്‍ വി ചെല്‍സസിനി
വയനാടിന്റെ സമഗ്ര വികസനത്തിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കുമെന്ന് ജില്ലാ കളക്ടറായി ചാര്‍ജ്ജെടുത്ത വി ചെല്‍സസിനി പറഞ്ഞു. ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കളക്ടര്‍. ദുരന്തബാധിതരുടെ പുനരധിവാസം, പ്രകൃതി ദുരന്തങ്ങള്‍ തടയുന്നതിന് മുന്നറിയിപ്പ് ലഭ്യമാക്കല്‍, ഗോത്രവര്‍ഗ്ഗക്കാരുടെ പ്രശ്‌നങ്ങള്‍, മനുഷ്യ-വന്യജീവി സംഘര്‍ഷം, ഇക്കോ സെന്‍സിറ്റീവ് സോണുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ എന്നിവ ആഴത്തില്‍ പഠിച്ച് നടപടികള്‍ സ്വീകരിക്കും. ജില്ലയുടെ പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയില്‍ ടൂറിസം മേഖലയെ വികസിപ്പിക്കുന്നതില്‍ പ്രാധാന്യം നല്‍കും. മുന്‍ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന മികച്ച പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കി എല്ലാവരുടെയും കൂട്ടായ പിന്തുണയോടെ മുന്നോട്ടുപോകുമെന്നും കളക്ടര്‍ പറഞ്ഞു.
ചൂരൽമല മുണ്ടക്കൈ ദുരിതബാധിതർക്ക് ഒരു കൈത്താങ്ങ്.
തൃക്കൈപ്പറ്റ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കൈപ്പറ്റ,നെല്ലിമാളത്ത് നിർമ്മിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം കെ എസ് എസ് പി എയുടെ സംസ്ഥാന പ്രസിഡന്റ് എംപി വേലായുധൻ നിർവഹിച്ചു. സംഘടന വാങ്ങിയ 24 സെന്റിൽ നാലു വീടുകളാണ് നിർമ്മിച്ചു നൽകുന്നത്. തുടർന്ന് നടന്ന യോഗത്തിൽ കെഎസ്എസ് പി എ കണ്ണൂർ ജില്ലാ പ്രസിഡണ്ട് എൻ പി കുഞ്ഞു മൊയ്തീൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രെട്ടറിയറ്റ് മെമ്പർ മാരായ പി കെ വിപിന ചന്ദ്രൻമാസ്റ്റർ,ഈ ടി സെബാസ്റ്റിൻ മാസ്റ്റർ, കെസി രാജൻ, വേണുഗോപാൽ എം കീഴ്ശേരി, ജി വിജയമ്മ, പി എം ജോസ് മാസ്റ്റർ,എൻ ഡി ജോർജ്,കെ എം ആലീസ് ടീച്ചർ, ടി ജെ സക്കറിയാസ് ,ടി വി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി
മാനന്തവാടി നഗരസഭയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും കാല്‍നടയാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തരത്തില്‍ ഫുട്പാത്തിലേക്ക് ഇറക്കി കച്ചവടം നടത്തുന്ന സ്ഥാപനങ്ങളില്‍ നഗരസഭ ഹെല്‍ത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. കുറ്റക്കാരായി കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അറിയിച്ചു. പരിശോധനയില്‍ നഗരസഭാ ക്ലീന്‍സിറ്റി മാനേജര്‍ രാജീവ് ഇ കെ, പി എച്ച് ഐ മാരായ ഷൈജു എസ്, തുഷാര എ, അക്ഷര ജ്യോതി എന്നിവര്‍ പങ്കെടുത്തു.
ഗ്രന്ഥശാല ദിനാചരണം നടത്തി.
പുൽപ്പള്ളി :പുൽപ്പള്ളി, കളനാടി കൊല്ലി യുവശക്തി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനാചരണം നടത്തി.പോസ്റ്റർ പ്രകാശനവും അക്ഷരദീപം തെളിയിക്കലും വായന മത്സരവും നടത്തപ്പെടുകയുണ്ടായി.വായന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അമേരിയ സിജുവിന് ജയശ്രീ സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് മാസ്റ്റർ സമ്മാനം നൽകി അനുമോദിച്ചു.ലൈബ്രറി സെക്രട്ടറി ജെറിൻ, പ്രസിഡൻ്റ് ശശി വി.എൻ,വൈസ് പ്രസിഡന്റ് ബേബി പോത്തൻ എന്നിവർ സംസാരിച്ചു.വനിതാവേദി പ്രസിഡൻറ് കുഞ്ഞുമോൾ നന്ദി പറഞ്ഞു.
സൂപ്പർ ലീഗ് കേരളയിൽ മികച്ച സാന്നിധ്യമായി വയനാടും വയനാട് യുണൈറ്റഡ് എഫ്സിയും
സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിലും വയനാടൻ തിളക്കം.നിരവധി ദേശീയ-സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത ടീമുകളെ പരിശീലിപ്പിച്ചു പരിചയ സമ്പന്നനായ മുൻ ഗോകുലം കേരള കോച്ച് കൽപ്പറ്റ സ്വദേശി ബൈജു ജി എസ് ഫോഴ്‌സകൊച്ചി യുടെ സഹ പരിശീലകനാണ്. സംസ്ഥാനത്തിന് ദേശീയ അണ്ടർ -20കിരീടവും,കണ്ണൂർ വാരിയേഴ്സ് കഴിഞ്ഞ സീസണിൽ കപ്പ് നേടുന്നതിനു മുഖ്യപങ്ക് വഹിച്ച ഷഫീഖ് ഹസ്സൻ മഠത്തിൽ കണ്ണൂരിൽ സഹ പരിശീലകനായി തുടരുന്നു.മുൻ ഐ എസ് ഏൽ താരം സുഷാന്ത് മാത്യു തൃശൂർ മാജിക് എഫ് സി യുടെ സ്പോർട്ടിങ് ഡയറക്ടർ ആയി ഈ വർഷവും അവരോടൊപ്പമുണ്ട്.കൂടാതെ വയനാടിന്റെ പ്രഥമ പ്രൊഫഷണൽ ക്ലബ്ബായ വയനാട് യുണൈറ്റഡ് FC യുടെ ചെയർമാനും, കെ എഫ് എ എക്സിക്യൂട്ടീവ് മെമ്പറുമായ പിണങ്ങോട് ഷമീം ബക്കർ സി കെ ആണ് ഫോഴ്സ കൊച്ചി FC യുടെ കോ -ഓണർ, WUFC യുടെ ഹെഡ് കൊച്ച് ഡെയ്സൺ ചെറിയാൻ ഫോഴ്‌സ കൊച്ചി യുടെ സ്പോർട്ടിങ് ഡയറക്ടറാണ്.WUFC താരങ്ങളായ ശ്രീനാഥ്, മുഹമ്മദ് അമീൻ,ദിൽജിത്,സംഗീത്,ഗോൾ കീപ്പർ ജെയ്‌മി ജോയ് എന്നിവരും ഫോഴ്സകൊച്ചി ടീം അംഗംങ്ങളാണ്.SLK യിൽ ഈ സീസണിൽ ഡൽഹി സിറ്റി എഫ് സി യിൽ നിന്നും മീനങ്ങാടി സ്വദേശിയായ അലൻ സജിയും വയനാട് യുണൈറ്റഡ് എഫ്സിയിലൂടെ ഈസ്റ്റ് ബംഗാൾ റിസർവ് ടീമിൽ എത്തിയ കൽപ്പറ്റ മണിയങ്കോട് സ്വദേശി ശ്രീനാഥും ഫോഴ്സകൊച്ചിക്ക് വേണ്ടിയും, കേരള പ്രീമിയർ ലീഗിൽ കാലിക്കറ്റ് എഫ്സിയുടെ ഭാഗമായിരുന്ന കൽപ്പറ്റ സ്വദേശി അജത് സഹിം, ഗോകുലം കേരളയുടെ മധ്യ നിര താരം തൃക്കൈപ്പറ്റ സ്വദേശി എമിൽ ബെന്നിയും കാലിക്കറ്റ് എഫ് സി യിൽ അംഗമാണ്. വയനാട് ജില്ലയിലെ ഫുട്ബോൾ താരങ്ങളും പരിശീലകരും മികച്ച ക്ലബ്ബുകളിൽ അംഗമാകുന്നതും വിദേശികൾ അടക്കമുള്ളവരെ പരിശീലിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നതും വയനാടൻ ഫുട്ബോളിന് ഏറെ അഭിമാനകരമാണ്. സമീപ കാലയളവിൽ ജില്ലയിൽ ഫുട്ബോൾ മേഖലയിൽ ഉണ്ടായ വളർച്ചയാണ് ഈ അഭിമാനകരമായ നേട്ടത്തിന് കാരണം.
വയനാട് ജില്ലാ കളക്ടറായി വി. ചെല്‍സസിനി ചുമതലയേറ്റു.
വയനാട് ജില്ലയുടെ 36-മത് ജില്ലാ കളക്ടറായി വി ചെല്‍സസിനി ചുമതലയേറ്റു. പത്തനംതിട്ട ജില്ലയില്‍ അസിസ്റ്റന്റ് കളക്ടര്‍, കോഴിക്കോട് സബ് കളക്ടര്‍, കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്. 2019 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥയാണ്. തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശിനിയാണ് വി. ചെല്‍സസിനി. ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ വെങ്കിടേശ്വരനാണ് ഭര്‍ത്താവ്. ഒന്നര വയസ്സുള്ള രാജമാണിക്യം മകനാണ്.

