അഭിമുഖം 10 ന്
ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II (കാറ്റഗറി നം 167/2025, ഫസ്റ്റ് എന്‍സിഎ ഹിന്ദു നാടാര്‍) ) വിദ്യാഭ്യാസ വകുപ്പില്‍ ഹൈ സ്‌കൂള്‍ ഡ്രോയിംഗ് ടീച്ചര്‍ (കാറ്റഗറി നം 589/2025, ഫസ്റ്റ് എന്‍.സി.എ എസ്‌ഐയുസി നാടാര്‍), പാര്‍ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (കാറ്റഗറി നം. 607/2025, സാന്‍സ്‌ക്രിറ്റ്, ഫസ്റ്റ് എന്‍.സി.എ മുസ്ലീം) തസ്തികകളിലേക്ക് സെപ്റ്റംബര്‍ 10 ന് ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തുമെന്ന് പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യക്തിഗത അറിയിപ്പ് പ്രൊഫൈലിലും മൊബൈലില്‍ എസ്.എം.എസ് മുഖേനയും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോ, ഒ.ടി.വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, കെ ഫോം, വിദ്യാഭ്യാസ യോഗ്യത സസര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖയുടെ അസലുമായി നിശ്ചിത തിയതിയിലും സമയത്തും എത്തണം.
സീറ്റൊഴിവ്
കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ ഡിഗ്രി കോഴ്‌സുകളില്‍ സീറ്റൊഴിവ്. ഇ.ഡബ്ല്യൂ.എസ് വിഭാഗത്തിന് ബി.എസ്.സി കെമിസ്ട്രി, ബി.എ ഹിസ്റ്ററി, ബി.എ മാസ് കമ്മ്യൂണിക്കേഷന്‍, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലും എസ്.ടി വിഭാഗത്തിന് ബി.എസ്.സി കെമിസ്ട്രി, ബി.എ ഹിസ്റ്ററി, ബി.എ ഇക്കണോമിക്‌സ്, ബി.എ മാസ് കമ്മ്യൂണിക്കേഷന്‍, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലും ബി.എസ്.സി കെമിസ്ട്രി വിഷയത്തിലേക്ക് ഒ.ബി.എച്ച്, എസ്.സി, ഈഴവ, മുസ്ലീം, എല്‍.സി വിഭാഗകാര്‍ക്കും ഒ.ബി.എസി വിഭാഗകാര്‍ക്ക് ബി കോം, ബി.എ ഹിസ്റ്ററി വിഷയങ്ങളിലും സീറ്റൊഴിവുണ്ട്. കാലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ ഏഴിന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍- 9188900206
അമൃതം പൊടിയിൽ ഇനി പഞ്ചസാരയ്ക്ക് പകരം ശർക്കര നിർദേശവുമായി വനിതാ ശിശുവികസന വകുപ്പ്
സംസ്ഥാനത്തെ അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതംപൊടിയിൽ ഇനി മുതൽ മധുരത്തിനായി പഞ്ചസാരയ്ക്ക് പകരം ശർക്കര ഉൾപ്പെടുത്തും. അമൃതംപൊടിയിലെ പഞ്ചസാരയുടെ ഉപയോഗം പൂർണമായി ഒഴിവാക്കണമെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടർന്നാണ് വനിതാ ശിശുവികസന വകുപ്പിന്റെ നിർദേശം. നിലവിലെ ബാച്ചിന്റെ നിർമാണം പൂർത്തിയാകുന്നതോടെ അടുത്ത ബാച്ച് മുതൽ കുറഞ്ഞ അളവിൽ ശർക്കര മാത്രമായിരിക്കും ചേർക്കുക.എന്നാൽ, നിർദേശം പ്രായോഗികമായി നടപ്പിലാക്കുന്നതിൽ വെല്ലുവിളികളും ഉയരുന്നുണ്ട്. ധാന്യപ്പൊടികളിൽ ശർക്കര ചേർക്കുന്നത് അമൃതംപൊടി കേടുകൂടാതെ ഇരിക്കുന്ന സമയപരിധി കുറയ്ക്കുമെന്നതാണ് പ്രധാന ആശങ്ക. കൂടാതെ, രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഭക്ഷണത്തിൽ പഞ്ചസാരയോ ശർക്കരയോ ഉൾപ്പെടെ യാതൊരുവിധ അധിക മധുരവും നൽകരുതെന്നാണ് ഐസിഎംആർ നിർദേശം.
രക്തദാന ക്യാമ്പ് നടത്തി
മാനന്തവാടി: കോറോം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ പെരുന്നാളിൻ്റെ ഭാഗമായി രക്തദാന ക്യാമ്പ് നടത്തി. ടീം ജ്യോതിർഗമയയുടെ സഹകരണത്തോടെ നടത്തിയ ക്യാംപ് വികാരി ഫാ. സോജൻ ജോസ് വാണാക്കുടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി എൻ.പി.ജോസഫ് നെടുവേലിൽ അധ്യക്ഷത വഹിച്ചു. ഫാ. എൽദോ ജോണി ലീലാഭവനം, സൺഡേസ്കൂൾ ഇൻസ്പെക്ടർ സുനിൽ തൊട്ടിയിൽ, ഭദ്രാസന കൗൺസിൽ അംഗം ബൈജു തൊണ്ടങ്ങൽ, എൽദോ വാഴക്കാട്ടിൽ, ബേസിൽ വാഴക്കാട്ടിൽ, ബേസിൽ കുഴിവേലി എന്നിവർ പ്രസംഗിച്ചു. വയനാട് ഗവ മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൻ്റെ നേതൃത്വത്തിൽ നടത്തിയ ക്യാംപിൽ നിരവധി ആളുകൾ രക്തദാനം നടത്തി.
മാനന്തവാടി നഗരത്തിൽ വാഹനങ്ങളുടെ വൺവേ സമയം രാവിലെ എട്ട് മുതൽ രാത്രി 9 വരെയായി ദീർഘിപ്പിച്ചു
മാനന്തവാടി നഗരത്തില്‍ വാഹനങ്ങളുടെ വണ്‍വേ സമയം രാവിലെ എട്ട് മുതൽ രാത്രി 9 വരെയായി ദീര്‍ഘിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ ജോക്കബ് സെബാസ്റ്റ്യന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗതാഗത ക്രമീകരണ സമിതി യോഗത്തിലാണ് തീരുമാനം. നഗരത്തിൽ രാത്രി കാലങ്ങളിൽ വാഹന തിരക്ക് മൂലം ആംബുലൻസുകള്‍ പോലും പോകാനാവാത്ത വിധം വലിയ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. സെപ്റ്റംബര്‍ പത്ത് മുതല്‍ സമയ ക്രമീകരണം പ്രബല്യത്തില്‍ വരും. വൺവേ സമയം ക്രമീകരിക്കുന്നതിന് പോലീസിൻ്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു. സെപ്റ്റംബര്‍ 14 മുതൽ ക്ലബ്ബ് കുന്നിലുള്ള പുതിയ കെട്ടിടത്തിൽ നഗരസഭ ഓഫീസ് പ്രവർത്തനം ആരംഭിക്കുന്ന സാഹചര്യത്തിൽ തിരക്കേറിയതും വീതീ കുറഞ്ഞതുമായ പച്ചക്കറി മാർക്കറ്റ് റോഡിൽ താത്ക്കാലികമായി വൺവേ സംവിധാനവും ഏർപ്പെടുത്തും. വാഹനങ്ങൾ ഗാന്ധി പാർക്കിൽ നിന്നും പ്രവേശിച്ച് ചൂട്ടക്കടവ് റോഡിലേക്ക് ഇറങ്ങി പോകണം. കൂടാതെ ക്ലബ് കുന്ന് റോഡിലെ നടപ്പാതകളിലെ മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിക്കുംനഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷീജ ഫ്രാൻസിസ്, പി.വി ജോർജ്, പി വി എസ് മൂസ, ഷിബു കെ ജോർജ്, കൗൺസിലർമാരായ എം.ആർ രജനീഷ്, എം.പി ശശികുമാർ, എം.എം സജ്ന, വി.യു ജോയ്, പി.കെ ഹംസ, ഡെപ്യൂട്ടി തഹസിൽദാർ കെ എസ് സാലു, ട്രാഫിക് എസ് ഐ റോയ്, എ എസ് ഐ എ കെ വിജയൻ, എ എം വി ഐ എ ടി സുമേഷ്, വിവിധ ട്രേഡ് യൂണിയൻ- രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ കെ ജയേന്ദ്രൻ, കെ.എം വർക്കി, വ്യാപാരി പ്രതിനിധികളായ കെ ഉസ്മാൻ, കെ.പി ശ്രീധരൻ, പി.വി മഹേഷ്, ട്രേഡ് യൂണിയൻ ഭാരവാഹികളായ സന്തോഷ് ജി നായർ, അഡ്വ. റഷീദ് പടയൻ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
മണ്‍പാത്ര നിര്‍മ്മാണം ധനസഹായത്തിന് 20 വരെ അപേക്ഷിക്കാം
പിന്നാക്ക വിഭാഗ വികസന വകുപ്പ് പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് നല്‍കുന്ന ധനസഹായ പദ്ധതിലേക്ക് സെപ്റ്റംബര്‍ 20 വരെ അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാത്ത 60 വയസ് കവിയാത്ത, മണ്‍പാത്ര നിര്‍മ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ www.bwin.kerala.gov.in ല്‍ മുഖേന നല്‍കണം. മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചവരോ, കുടുംബാംഗങ്ങളോ അപേക്ഷിക്കേണ്ടതില്ല.
കോടതികളില്‍ നിയമനം- അപേക്ഷ തിയതി നീട്ടി
വയനാട് ജില്ലാ കോടതിയില്‍ ജില്ലാ ഗവ പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്കും സുല്‍ത്താന്‍ ബത്തേരി സബ് കോടതി, കല്‍പ്പറ്റ അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി I, ആന്‍ഡ് II കോടതികളിലേക്ക് അഡീഷണല്‍ ഗവ പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികകളിലേക്ക് അപേക്ഷ നല്‍കാനുള്ള അവസാന തിയതി സെപ്റ്റംബര്‍ 14 വരെ ദീര്‍ഘിപ്പിച്ചു. നിശ്ചിത യോഗ്യതയുള്ള, ഏഴുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരും 60 വയസ് കവിയാത്ത അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ സര്‍ക്കാര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ തത്പരരായിരിക്കണം. അപേക്ഷയോടൊപ്പം പേര്, വിലാസം, വയസ്, ജനന തിയതി, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, പോലീസ് സ്റ്റേഷന്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ബയോഡാറ്റയും ജനന തിയതി, ബിരുദം, പ്രവൃത്തി പരിചയം, എന്റോള്‍മെന്റ് നമ്പര്‍, തിയതി എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നേരിട്ടോ, ജില്ലാ കളക്ടര്‍, സിവില്‍ സ്റ്റേഷന്‍, നോര്‍ത്ത് കല്‍പ്പറ്റ പി.ഒ, 673122 വിലാസത്തില്‍ തപാല്‍ മുഖേനയോ അപേക്ഷ നല്‍കണം. ഫോണ്‍- 04936 202251
അഭിഭാഷക ധനസഹായ പദ്ധതിയുടെ അപേക്ഷ തിയതി നീട്ടി
നീതിന്യായ രംഗത്ത് പിന്നാക്ക വിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ധനസഹായ പദ്ധതിലേക്ക് അപേക്ഷ നല്‍കുന്നതിന് സെപ്റ്റംബര്‍ 20 വരെ തിയതി ദീര്‍ഘിപ്പിച്ചു. ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ട കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ അധികരിക്കാത്ത കേരള ബാര്‍ കൗണ്‍സിലില്‍ 2024 ജൂലൈ ഒന്നിനും 2026 ജൂലൈ 31 നും ഇടയില്‍ എന്റോള്‍ ചെയ്ത് കേരളത്തിനകത്ത് പ്രാക്ടീസ് ചെയ്യുന്ന നിയമ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ www.bwin.kerala.gov.in മുഖേന അപേക്ഷിക്കണം.
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു, പവന് ഇടിഞ്ഞത് 1360 രൂപ
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 170 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,190 രൂപയായി വില. ഒരു പവന് ഇന്ന് 1,13,520 രൂപയിലാണ് വ്യാപാരം നടക്കുന്നതെന്ന് കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണ വിലയിൽ വൻ വർധനവാണ് ഉണ്ടായിരുന്നത്. 3400 രൂപയോളമാണ് 48 മണിക്കൂറിൽ വർധിച്ചത്. ആഗോള വിപണിയിലെ സ്വർണ വിലയിലെ മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2,500 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ വില
തൂഫാന്റെ ഭാഗമായി വയനാട് പോലീസിന്റെ ലഹരിവിരുദ്ധ വാക്കത്തോൺ നടത്തി
കൽപ്പറ്റ: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ വാക്കത്തോൺ ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പോലീസ് ഉദ്യോഗസ്ഥരും, സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേരും അണിനിരന്ന വാക്കത്തോണിന്റെ ഫ്ലാഗ് ഓഫ് കർമ്മം കൽപ്പറ്റ സിവിൽ പരിസരത്ത് ജില്ലാ പോലീസ് മേധാവി ടി. ദേവമനോഹർ ഐ.പി.എസ് നിർവഹിച്ചു. അദ്ദേഹം കൊളുത്തി കൊടുത്ത ദീപശിഖയുമായി വാക്കത്തോൺ പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന്, ജില്ലാ പോലീസ് മേധാവി ലഹരി വിരുദ്ധ സന്ദേശം നൽകി. വിവിധ കലാപരിപാടികൾ , ജി.എച്ച്. എസ്.എസ്. കാട്ടികുളം, ഡി പോൾ പബ്ലിക് സ്കൂൾ കൽപ്പറ്റ, ഡോൺ ബോസ്കോ കോളജ് ബത്തേരി, എൻ.എം.എസ്.എം ഗവ. കോളജ് കൽപ്പറ്റ വിദ്യാർഥികളുടെ ഫ്ലാഷ് മോബ്, കരാത്തേ, ജി.ജി കളരി സംഘത്തിന്റെ കളരി തുടങ്ങിയവ അരങ്ങേറി. ജില്ലാ അഡിഷണൽ എസ്.പി എൻ.ആർ ജയരാജ്, മാനന്തവാടി എ.എസ്.പി കാർത്തിക് ബാലകുമാർ ഐ.പി.എസ്, ഡിവൈ.എസ്.പി.മാരായ എം.എം. അബ്ദുൾ കരീം, എം.പി. രാജേഷ്, കെ.പി. സുരേഷ്ബാബു, ഷജു ജോസഫ്, കെ.ജി പ്രവീൺ കുമാർ, ടി. അഗസ്റ്റിൻ, കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ വിശ്വനാഥൻ, നാർകോടിക് സെൽ ഐ.പി വി.സിജിത്, കൽപ്പറ്റ സി.ഐ എസ് എച്ച് ഓ ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. മറ്റു പോലീസ് ഉദ്യോഗസ്ഥർ, വിവിധ വിദ്യാലയങ്ങളിലെ അധ്യാപകർ, എസ്.പി.സി കേഡറ്റുകൾ, എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സാമൂഹിക രാഷ്ട്രീയ സംസ്കാരീക രംഗത്തുള്ളവർ തുടങ്ങിയവരും പങ്കെടുത്തു.
ചെമ്മണ്ണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്‌സ് കൽപറ്റ ബ്രാഞ്ച് അധ്യാപകരെ ആദരിച്ചു.
ചെമ്മണ്ണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്‌സ് കൽപറ്റ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തിൽ വയനാട് ജില്ലയിലെ മികച്ച അധ്യാപകരെ ആദരിച്ചു.കൽപ്പറ്റ മസ്രിൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ നൂറ്റമ്പതോളം പേര് പങ്കെടുത്തു.ഷോറൂം മാനേജർ നിഷാന്ത്,മാർക്കറ്റിംഗ് മാനേജർ അജ്മൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി
FNHW-കാൻസർ ബോധവത്കരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും നടത്തി
മുപ്പൈനാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും സംയുക്തമായി എഫ്.എൻ.എച്ച്.ഡബ്ല്യു പദ്ധതിയുടെ ഭാഗമായി കാൻസർ ബോധവത്കരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി. കേശവൻ പരിപാടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ സുനീറ കബീർ അധ്യക്ഷത വഹിച്ചു.. മൂപ്പൻസ് മെഡിക്കൽ കോളേജിലെ കാൻസർ വിഭാഗം മേധാവി ഡോ. രാധിക എ.കെ. ബോധവത്കരണ ക്ലാസ്സ് നയിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഡയാന മച്ചാദോ സ്വാഗതം പറഞ്ഞു. എ കെ സാജിത മറ്റു ഭരണ സമിതി അംഗങ്ങൾ ആശംസ അറിയിച്ചു സംസാരിച്ചു.ക്യാമ്പിന്റെ ഭാഗമായി കാൻസർ സ്ക്രീനിംഗ് പരിശോധന നടത്തി.
വാട്‍സാപ്പിലൂടെ ഇനി വൈദ്യുതി, ഗ്യാസ്, വെള്ളം ബില്ലുകളും അടയ്ക്കാം; ഇന്ത്യയിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചു
വാട്‍സാപ്പിലൂടെ ഇനി വിവിധ വീട്ടുബില്ലുകളും യൂട്ടിലിറ്റി ബില്ലുകളും നേരിട്ട് അടയ്ക്കാം. ഇന്ത്യയിൽ ബിൽ പേയ്‌മെന്റ്സ് എന്ന പുതിയ ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചു. മെസേജിങ് ആപ്പ് വിട്ടുപോകാതെ തന്നെ ബില്ലുകൾ കണ്ടെത്താനും പരിശോധിക്കാനും പണമടയ്ക്കാനും ഇതിലൂടെ സാധിക്കും. വ്യാഴാഴ്ചയാണ് പുതിയ സേവനം ഇന്ത്യയിൽ അവതരിപ്പിച്ചത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ഭാരത് കണക്ട് എന്ന ബിൽ പേയ്‌മെന്റ് സംവിധാനത്തിന്റെ ശൃംഖലയാണ് ഇതിനായി ഉപയോഗിക്കുന്നത്. വൈദ്യുതി, ഗ്യാസ്, വെള്ളം, ഫാസ്റ്റാഗ്, ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡ്, വായ്പ തിരിച്ചടവ് തുടങ്ങി 30 വിഭാഗങ്ങളിലായി 22,722 ബില്ലർമാരുടെ സേവനം ലഭ്യമാകും.എങ്ങനെ ബിൽ അടയ്ക്കാം?വാട്സ്ആപ്പിന്റെ ഹോം സ്ക്രീനിൽ മുകളിൽ കാണുന്ന രൂപ ചിഹ്നത്തിൽ ടാപ്പ് ചെയ്താണ് ബിൽ പേയ്‌മെന്റ്സ് വിഭാഗത്തിലേക്ക് പ്രവേശിക്കേണ്ടത്. തുടർന്ന് ആവശ്യമായ ബിൽ വിഭാഗവും ബില്ലറും തിരഞ്ഞെടുക്കണം. അക്കൗണ്ട് വിവരങ്ങൾ നൽകിയ ശേഷം അവ സ്ഥിരീകരിക്കാം. വാട്സ്ആപ്പ് ബിൽ തുക ലഭ്യമാക്കും. തുക പരിശോധിച്ച ശേഷം പേയ്‌മെന്റ് പൂർത്തിയാക്കാം. യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പണമടയ്ക്കാനുള്ള സൗകര്യവും പുതിയ ഫീച്ചറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.വീട്ടിലെ ബില്ലുകൾ ഒറ്റയിടത്ത്വീട്ടിലെ വിവിധ ബില്ലുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനായി ഹൗസ്ഹോൾഡ് ബിൽസ് സമ്മറിയും വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെ പണമടച്ചിട്ടുള്ള ബില്ലർമാരെ പേയ്‌മെന്റ്സ് ഹോം സ്ക്രീനിൽ കാണിക്കും. അതുവഴി ഒരൊറ്റ ടാപ്പിലൂടെ വീണ്ടും ബിൽ പേയ്‌മെന്റിലേക്ക് എത്താം. ഒരേ ബില്ലറിന് കീഴിൽ ഒന്നിലധികം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനും ഉപയോക്താക്കൾക്ക് സാധിക്കും. വീട്ടിലെ ബില്ലുകൾക്ക് പുറമെ ഓഫീസ്, കുടുംബാംഗങ്ങൾ എന്നിവരുടെ ബില്ലുകളും കൈകാര്യം ചെയ്യാൻ ഈ സൗകര്യം സഹായിക്കും.
കാനനനടുവിലും കാവലായി കാക്കിക്കൂട്ടം
കാനനപാതയിൽ ബസ് തകരാറിലായി രാത്രി കുടുങ്ങിയ മുപ്പതോളം യാത്രക്കാർക്ക് പോലീസിന്റെ ഇടപെടലിൽ സുരക്ഷിത യാത്രസുൽത്താൻ ബത്തേരി: കടുവയും കാട്ടാനയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ വിഹരിക്കുന്ന കാനനപാതയിൽ ബസ് തകരാറിലായി രാത്രി കുടുങ്ങിയ 32 യാത്രക്കാർക്ക് രക്ഷകരായി വയനാട് പോലീസ്. മൈസൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്കാനിയ ബസാണ് കർണാടക വനത്തിലെ പാതയിൽ തകരാറിലായത്. മകളടക്കമുള്ള യാത്രക്കാർ കാടിന് നടുവിൽ അകപ്പെട്ടെന്നറിയിച്ച് ബത്തേരി ഡിവൈ.എസ്.പിക്ക് ലഭിച്ച ഒരു അച്ഛന്റെ ഫോൺ കോളാണ് പോലീസിന്റെയും കെ.എസ്.ആർ.ടി.സിയുടെയും അടിയന്തര ഇടപെടലിന് വഴിയൊരുക്കിയത്. രാത്രിയാത്രാ നിരോധനവും ഇതര സംസ്ഥാനവുമെന്ന അതിരുകളുമൊന്നും പ്രതിസന്ധിയിലായ യാത്രക്കാരെ സഹായിക്കാനുള്ള ഉദ്യമത്തിന് പോലീസിന് തടസ്സമായില്ല.സെപ്റ്റംബർ 3 വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് ആലപ്പുഴ സ്വദേശിയായ പിതാവിന്റെ ഫോൺ ബത്തേരി ഡിവൈ.എസ്.പി എം.എം. അബ്ദുൾ കരീമിന് ലഭിച്ചത്. മകളടക്കമുള്ള യാത്രക്കാർ കെ.എസ്.ആർ.ടി.സി ബസ് തകരാറിലായി വനത്തിന് നടുവിൽ കുടുങ്ങിയിരിക്കുകയാണെന്നും അടിയന്തരമായി ഇടപെടണമെന്നുമായിരുന്നു പരിഭ്രാന്തനായ പിതാവിന്റെ ആവശ്യം.യാത്രക്കാരുടെ വിവരങ്ങളും ഫോൺ നമ്പറുകളും ശേഖരിച്ച് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നെറ്റ്‌വർക്ക് കവറേജില്ലാത്തതിനാൽ ബന്ധപ്പെടാനായില്ല. തുടർന്ന് മുത്തങ്ങ ചെക്ക് പോസ്റ്റിലും കെ.എസ്.ആർ.ടി.സി ഡിപ്പോയിലും പോലീസ് കൺട്രോൾ റൂമിലും വിവരം കൈമാറി. അന്വേഷണത്തിൽ മുത്തങ്ങ അതിർത്തിയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ ബന്ദിപ്പൂർ ടൈഗർ റിസർവിന് സമീപമാണ് ബസ് തകരാറിലായതെന്ന് കണ്ടെത്തി. അതിനിടയിൽ, യാത്രക്കാരനായ കൊല്ലം സ്വദേശിയായ ഒരാളുമായി ഫോണിൽ ബന്ധപ്പെടാനും യാത്രക്കാരെ സമാധാനിപ്പിക്കാനും പൊലീസിന് കഴിഞ്ഞു.തുടർന്ന് പോലീസിനൊപ്പം കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ എം.വി വിപിന്റെ ഇടപെടലിൽ ഡിപ്പോയിൽ നിന്ന് അയച്ച സൂപ്പർ ഡീലക്സ് ബസിനൊപ്പം എസ്.ഐ ശ്രീധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഒരുമിച്ച് സ്ഥലത്തെത്തി. വന്യമൃഗങ്ങളുടെ സാന്നിധ്യസാധ്യതയുള്ള പ്രദേശത്ത് രാത്രിയിൽ ഒറ്റപ്പെട്ടതോടെ സ്ത്രീകളും കുട്ടികളുമടങ്ങിയ യാത്രക്കാർ കടുത്ത ആശങ്കയിലായിരുന്നു.തകരാറിലായ ബസിൽ നിന്ന് ചൂട് വമിച്ചിരുന്നതിനാൽ ബസിനുള്ളിൽ തുടരാനും പുറത്തേക്ക് ഇറങ്ങാനും കഴിയാത്ത അവസ്ഥയായിരുന്നു. യാത്രക്കാരെ സമാധാനിപ്പിച്ച പോലീസ് സംഘം അവരെ സുരക്ഷിതമായി പുതിയ വാഹനത്തിലേക്ക് മാറ്റി. തുടർന്ന് എല്ലാവരെയും സുരക്ഷിതമായി കോഴിക്കോട് എത്തിച്ചു.പ്രതിസന്ധിഘട്ടത്തിൽ സമയോചിതമായി ഇടപെട്ട് തങ്ങളെയും കുട്ടികളെയും സുരക്ഷിതരാക്കിയ പോലീസിന് നന്ദി അറിയിച്ച് യാത്രക്കാരുടെയും ബന്ധുക്കളുടെയും നിരവധി ഫോൺ കോളുകളാണ് പിന്നീട് പൊലീസിന് ലഭിച്ചത്. കെ.എസ്.ആർ.ടി.സി ഉന്നത ഉദ്യോഗസ്ഥരുടെ അഭിനന്ദനവും പോലീസിനെ തേടിയെത്തി. എ.എസ്.ഐ രാധാകൃഷ്ണൻ, സി.പി.ഒമാരായ സുബീഷ്, ജിതിൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. കൂടാതെ ബത്തേരി സി.ഐ അജീഷ്,മുത്തങ്ങ ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ ഹംസ,സി.പി.ഒ കണ്ണൻ, എ.എസ്.ഐ സലീം തുടങ്ങിയവരും ജാഗ്രതയോടെ പ്രവർത്തിച്ചു.
ദില്ലി-ദമാം വിമാനത്തിലെ ബോംബ് ഭീഷണി; നിർണായക വഴിത്തിരിവ്, ഭീഷണി കത്തിന് ക്യാബിൻ ക്രൂ അംഗത്തിന്റെയും ഒരു യാത്രക്കാരന്റെയും കയ്യക്ഷരവുമായി സാമ്യം
ദില്ലി-ദമാം എയർ ഇന്ത്യാ വിമാനത്തിൽ ബോംബ് ഭീഷണിക്കത്ത് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. വിമാനത്തിന്റെ ശുചിമുറിയിൽനിന്ന് കണ്ടെത്തിയ ഭീഷണി കത്തിന് ഒരു ക്യാബിൻ ക്രൂ അംഗത്തിന്‍റേയും ഒരു യാത്രക്കാരന്‍റേയും കയ്യക്ഷരവുമായി സാമ്യമുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ദില്ലി-ദമാം എയർ ഇന്ത്യാ വിമാനത്തിൽ ബോംബ് ഭീഷണിയുണ്ടായത്. തുടർന്ന് വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിരുന്നില്ല. വിമാനത്തിന്റെ ശുചിമുറിയിൽ ബോംബ് എന്ന് ഇംഗ്ലീഷിൽ എഴുതിയ ടിഷ്യു പേപ്പർ കാബിൻ ക്രൂ അംഗം കണ്ടെത്തിയതോടെയാണ് വിമാനം അടിയന്തരമായി ഹൈദരാബാദിൽ ലാൻഡ് ചെയ്തത്.
സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല ഞങ്ങള്‍, ഇസ്‌ലാം അങ്ങനെ പറയുന്നില്ല: വിശദീകരണവുമായി കാന്തപുരം
സ്ത്രീവിരുദ്ധ പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സമസ്ത എ പി വിഭാഗം നേതാവ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. സ്ത്രീകളെ കുഴിച്ചു മൂടണമെന്ന് പറയുന്നവരല്ല തങ്ങളെന്നും ഇസ്‌ലാം അങ്ങനെ പറയുന്നില്ലെന്നും കാന്തപുരം പറഞ്ഞു. സ്ത്രീകള്‍ക്ക് രണ്ടാം സ്ഥാനം നല്‍കി എന്ന് പറയുന്നത് ശരിയല്ല. പെൺകുട്ടികൾക്ക് മാത്രമായി മദ്രസയും സ്കൂളും നമ്മൾ സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിൽ പെൺകുട്ടികൾക്കായി ധാരാളം സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. ഇന്ത്യയുടെ പലഭാഗങ്ങളിലും പെൺകുട്ടികൾക്ക് വേറെയും ആൺകുട്ടികൾക്ക് വേറെയുമായി സ്ഥാപനങ്ങൾ ഉണ്ടാക്കി. അനാഥരായ പെൺകുട്ടികളെയും സംരക്ഷിക്കുന്നുണ്ട്. ഭക്ഷണം വസ്ത്രവും മരുന്നും സൗജന്യമായി കൊടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ജില്ലാ മീലാദ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നബിദിന ആഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചതിൽ വിമർശനം ഉയർന്നതിന് പിന്നാലെ മഹല്ലുകൾക്കും മദ്രസകൾക്കും നിർദ്ദേശം എന്ന നിലയിൽ കാന്തപുരം അബൂബക്കർ മുസ്‌ലിയാർ ഇറക്കിയ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അന്യപുരുഷന്മാർക്കിടയിൽ വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങൾ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു പ്രസ്താവനയിൽ പറഞ്ഞത്. ഇതിനെതിരെ ഇടതുസംഘടനകളാണ് ആദ്യം രംഗത്തെത്തിയത്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും അടക്കം വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തി. സ്ത്രീകൾ പൊതുവേദികളിൽ വരുന്നതിനെ 'പ്രദർശനം' എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണെന്നായിരുന്നു എസ്എഫ്‌ഐ പറഞ്ഞത്. പ്രസ്താവന സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമാണെന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പ്രതികരിച്ചത്.
കൊടിമരത്തിലെ കയര്‍ കഴുത്തില്‍ കുരുങ്ങി കാസര്‍കോട് 11കാരന് ദാരുണാന്ത്യം
കാസര്‍കോട്: അംഗന്‍വാടിക്ക് മുന്നിലെ കൊടിമരത്തിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി 11കാരന് ദാരുണാന്ത്യം. രാജേഷ് - നീതു ദമ്പതിയുടെ മകന്‍ അനേക് ആണ് മരിച്ചത്. കാസര്‍കോട് മടിക്കൈ മൂന്നു റോഡ് അംഗന്‍വാടിക്ക് സമീപം ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. കാഞ്ഞിരപ്പൊയില്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അനേക്.അംഗന്‍വാടിയുടെ മുന്നിലുള്ള കൊടിമരത്തിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങിയ നിലയിലാണ് അനേകിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുരുങ്ങിയതാണെന്നാണ് നിഗമനം.
മെസി വിവാദം: അന്വേഷണത്തിന് എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി, അന്വേഷണ പരിധിയിൽ ഒമ്പത് വിഷയങ്ങൾ
അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണത്തിനായി എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി. ഒൻപത് പ്രധാന കാര്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അന്വേഷണ പരിധിയിൽ വരുന്നത്. പദ്ധതിയുടെ തുടക്കം മുതലുള്ള എല്ലാവിധ ഇടപാടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണമാണ് സംഘം നടത്തുക.ആദ്യഘട്ടത്തിൽ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ്ങിനെ പ്രധാന സ്പോൺസറായി തിരഞ്ഞെടുത്തതിലേക്ക് നയിച്ച പ്രക്രിയയും സാഹചര്യങ്ങളും, GoatAd ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളുടെയും ഇടനിലക്കാരുടെയും പങ്കും ഉൾപ്പെടെ വിശദമായി പരിശോധിക്കും. ഏതെങ്കിലും സ്വകാര്യ സ്ഥാപനങ്ങൾക്ക് അവിഹിത ആനുകൂല്യങ്ങളോ സാമ്പത്തിക നേട്ടങ്ങളോ നൽകിയിട്ടുണ്ടോ എന്നും, വഴിവിട്ട സഹായങ്ങളിലൂടെ സർക്കാരിനോ പൊതു സ്ഥാപനങ്ങൾക്കോ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്നും സംഘം അന്വേഷിക്കും.പദ്ധതിയുടെ ഫണ്ടിന്റെയും സ്പോൺസർഷിപ്പ് തുകകളുടെയും ഉറവിടം, ബന്ധപ്പെട്ട വ്യക്തികളും സ്ഥാപനങ്ങളും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ എന്നിവയും അന്വേഷണ പരിധിയിലുണ്ട്. കൂടാതെ, സർക്കാർ ഉത്തരവുകൾ, അനുമതികൾ, ഇളവുകൾ, പൊതുമുതലുകളുടെ ഉപയോഗം എന്നിവ അനുവദിച്ച സാഹചര്യങ്ങളും, പൊതുസ്വത്ത് സ്വകാര്യ കമ്പനിക്ക് വിട്ടുനൽകാൻ സർക്കാർ ഉത്തരവിറക്കാൻ ഇടയായ പശ്ചാത്തലവും പരിശോധിക്കും.
അധ്യാപകരുടെ ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കുക; കെഎസ് ടി എ സുൽത്താൻ ബത്തേരി ഉപജില്ലാ പ്രവർത്തക കൺവെൻഷൻ
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 2026 സെപ്റ്റംബർ 19ന് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ(KSTA ) കൽപ്പറ്റയിൽ സംഘടിപ്പിക്കുന്ന അധ്യാപക പ്രക്ഷോഭം വിജയിപ്പിക്കണമെന്ന് കെ എസ് ടി എ സുൽത്താൻ ബത്തേരി ഉപജില്ലാ പ്രവർത്തക കൺവെൻഷൻ ആഹ്വാനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.രാജൻ ഉദ്ഘാടനം ചെയ്തു. ഷാജൻ ബി തോമസ് അധ്യക്ഷത യോഗത്തിൽ സ്വരാജ് എം കെ, എം വി സമിത, കെ എൻ ഇന്ദ്രൻ, ശ്യാം ലാൽ ടി എസ്, എം എം സുധീഷ് തുടങ്ങിയവർ സംസാരിച്ചു.
പാവപ്പെട്ടവരെ ഇരയാക്കി കാറിലെത്തി കവർച്ച: പ്രതികളെ മണിക്കൂറുകൾക്കുള്ളിൽപൊക്കി പോലീസ്
കൽപ്പറ്റ: പനമരത്തും പടിഞ്ഞാറത്തറയിലും ഒരേ രീതിയിൽ ആസൂത്രിതകവർച്ച നടത്തി നാടിനെ ആശങ്കയിലാക്കി മുങ്ങിയ കുറ്റവാളികൾ പോലീസ് വലയിലായി. പീച്ചങ്കോട് കാളിയാർ ഹൗസിൽ സഹദ് (സൈദുള്ള മുഹമ്മദ് 36), തരുവണ മന്ദംകണ്ടി വീട്ടിൽ മുഹമ്മദ് ബഷീർ (45) എന്നിവരെയാണ് കർണാട കയിലെ ചമരാജ് നഗറിൽ നിന്നും വയനാട് ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡ് (SAGOC) സാഹസികമായി പിടികൂടിയത്. ബീവറേജ് പരിസരങ്ങളിൽ തക്കംപാത്തുനിന്ന് സാധുക്കളായ ആളുകളെ ലക്ഷ്യമിട്ട് കാറിൽ തട്ടിക്കൊണ്ടുപോയി കത്തിമുനയിൽ നിർത്തി കൊള്ളയടിക്കുന്ന ഭീതിജനക മായ സംഭവങ്ങളാണ് കഴിഞ്ഞദിവസം അരങ്ങേറിയത്. പടിഞ്ഞാറത്തറ നായ്മലയിൽ വെച്ച് 31 ന് ഉച്ചയോടെ ലോട്ടറി വിൽപ്പനക്കാരനായ ബിജോയിയെ ലോട്ടറി വാങ്ങാനെന്ന വ്യാജേന കാറിൽ വിളിച്ചുകയറ്റി, ഷർട്ട് വലിച്ചുകീറി കഴുത്തിൽ കത്തിവെച്ച് പണവും ടിക്കറ്റുകളും കവർന്നു. തൊട്ടുപിന്നാലെ വൈകീട്ട് പനമരത്ത് വെച്ച് നടവയൽ സ്വദേശിയായ ശങ്കരനെയും ബലമായി കാറിലേക്ക് വലിച്ചുകയറ്റി മർദ്ദിച്ച് പണവും മദ്യവും തട്ടിയെടുത്ത് വഴിയിൽ തള്ളുകയായിരുന്നു. ഇത് കഴിഞ്ഞ് രാത്രിയോടെ കൽപ്പറ്റ ബിവറേജ് ബഹള മുണ്ടാക്കിയതിനെ തുടർന്ന് ഇരുവരെയും കൽപ്പറ്റ പോലീസ് കരുതൽ അറസ്റ്റ് ചെയ്‌ത് വിട്ടിരുന്നു. എന്നാൽ പിന്നീടാണ് തട്ടിപ്പിനിരയായവർ പരാതിയുമായി അതത് സ്‌റ്റേഷനുകളിലെത്തുകയും പോലീസ് കേസെടുക്കുകയും ചെയ്‌തത്

