വീഴുമെന്ന് കരുതിയവർക്ക് തിരിച്ചടി; സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. ഗ്രാമിന് 55 രൂപയാണ് കൂടിയത്. 13,285 രൂപയാണ് ഇന്നത്തെ വിപണിവില. ഒരു പവന് 440 രൂപയാണ് കൂടിയത്. 1,06,280 രൂപയാണ് വിപണിവില. 24 കാരറ്റ് സ്വർണത്തിനും വില കൂടി. ഒരു ഗ്രാമിന് 60 രൂപ വർധിച്ച് 14,493 രൂപയാണ് വിപണിവില. ഒരു പവന് 480 രൂപയാണ് കൂടിയത്. 1,15,944 രൂപയാണ് വില.അതേസമയം, സ്വർണവില കുതിച്ചുയരുന്നതോടെ ഇന്ത്യക്കാരുടെ ആഭരണ സങ്കൽപ്പങ്ങളിലും വാങ്ങൽ രീതികളിലും സംഭവിക്കുന്നത് വലിയ മാറ്റങ്ങളെന്നാണ് റിപ്പോർട്ടുകൾ. വില വർധിക്കുന്നത് മൂലം കടകളിൽ കയറുന്ന ഉപഭോക്താക്കൾ വലിയ വില കൊടുക്കേണ്ടി വരുന്നില്ലെന്ന് ഉറപ്പാക്കാൻ ജ്വല്ലറികളിലെ വില വ്യത്യാസവും ദിവസേനയുള്ള വിപണി നിരക്കുകളും തമ്മിൽ താരതമ്യം ചെയ്യാനും പണിക്കുറവുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും തുടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി നിര്‍ത്തിയിട്ടില്ല, തെറ്റായ പ്രചരണമെന്ന് കെഎസ്ആര്‍ടിസി
കാന്‍സര്‍ രോഗികള്‍ക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെഎസ്ആര്‍ടിസി. സമൂഹമാധ്യമങ്ങളിലടക്കം അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.കാര്‍ഡ് വിതരണത്തില്‍ തടസമുണ്ടായത് സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് ചെയ്യുന്നതില്‍ താമസം വന്നതുകൊണ്ടാണ്. സാങ്കേതിക പ്രശ്നം പരിഹരിച്ചു. ഇതോടെ കാര്‍ഡ് വിതരണം പുനരാരംഭിക്കുകയും ചെയ്തു. നിലവില്‍ നല്‍കിയിട്ടുള്ള കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള സൗജന്യ യാത്ര തുടരുന്നുണ്ട്. സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും ഔദ്യോഗിക അറിയിപ്പുകള് മാത്രം വിശ്വസിച്ചാല്‍ മതിയെന്നാണ് കെഎസ്ആര്‍ടിസി അറിയിച്ചിരിക്കുന്നത്.തെറ്റായ പ്രചരണങ്ങള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. പൊതുജനങ്ങളും സാമൂഹികമാധ്യമ ഉപയോക്താക്കളും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.
പരമ്പര പിടിക്കാൻ ഇന്ത്യ; സിംബാബ്വെയ്ക്കെതിരായ രണ്ടാം ടി20 മത്സരം ഇന്ന്
ഇന്ത്യ - സിംബാബ്വെ ആദ്യ ടി20 പോരാട്ടത്തിൽ വിജയം സ്വന്തമാക്കിയതിന് ആത്മവിശ്വാസത്തിൽ വീണ്ടും ഇന്ത്യ കളത്തിലിറങ്ങുന്നു. ഇന്ന് വൈകീട്ട് 4:30 നാണ് പോരാട്ടം നടക്കുന്നത്. ഹരാരേ സ്പോർട്സ് ക്ലബ്ബിലാണ് മത്സരം നടക്കുക.ആദ്യ മത്സരം സ്വന്തമാക്കിയതോടെ രണ്ടാം ടി20യും സ്വന്തമാക്കി പരമ്പര പിടിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതേസമയം, പരമ്പര സമനിലപിടിച്ച് ആവേശം മൂന്നാം മത്സരത്തിലേക്ക് നീട്ടാനാകും സിംബാബ്വെയുടെ ശ്രമം
തദ്ദേശ സ്ഥാപനങ്ങളുടെ താക്കീതിന് പുല്ലുവില; ലോകകപ്പ് ആവേശം കഴിഞ്ഞിട്ടും ഫ്ളക്സ് ബോര്‍ഡുകൾ നീക്കിയില്ല
ഫുട്ബോള്‍ ലോകകപ്പിന്റെ ആവേശം അവസാനിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും കേരളത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലും ആരാധകര്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകളും കൊടിതോരണങ്ങളും ഇപ്പോഴും നീക്കം ചെയ്തിട്ടില്ല. അപൂര്‍വം ചില ഇടങ്ങളില്‍ മാത്രമാണ് ഫ്ലക്സുകള്‍ അഴിച്ചുമാറ്റിയിട്ടുള്ളത്. ഇതോടെ പൊതുസ്ഥലങ്ങളില്‍ മാസങ്ങളായി നിലകൊള്ളുന്ന ഫ്ലക്സുകളുടെ ഭാവി വീണ്ടും ചര്‍ച്ചയാവുകയാണ്.തദ്ദേശ സ്ഥാപനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സുകളും ബാനറുകളും കൊടിതോരണങ്ങളും നിശ്ചിത സമയപരിധിക്കകം നീക്കം ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശം പാലിക്കാത്തവര്‍ക്ക് പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.ലോകകപ്പ് കാലത്ത് അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് തുടങ്ങി വിവിധ ടീമുകളുടെ ഭീമന് ഫ്ലക്സുകളും കട്ടൗട്ടുകളും കൊടിതോരണങ്ങളും കേരളത്തിന്റെ ഗ്രാമങ്ങളിലും നഗരങ്ങളിലും നിറഞ്ഞു നിന്നിരുന്നു. ആരാധക കൂട്ടായ്മകള്‍ ഇതിനായി വലിയ തുകയാണ് ചെലവഴിച്ചത്. എന്നാല്‍ ഫൈനൽ കഴിഞ്ഞിട്ടും ഭൂരിഭാഗം ഫ്ലക്സുകളും ഇപ്പോഴും അതേപടി തുടരുകയാണ്.
നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചു; യാത്രക്കാരന് ഗുരുതര പരിക്ക്
മീനങ്ങാടി : മീനങ്ങാടിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. മീനങ്ങാടി കെ.എസ്.ഇ.ബി ഓഫീസിന് മുൻപിൽ ഇന്ന് രാവിലെയായിരുന്നു അപകടം.തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയുടെ (TN 28 AL 1338) പിൻഭാഗത്തേക്ക് നിയന്ത്രണം വിട്ട സ്കൂട്ടർ (KL 72 C 5101) ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ യാത്രക്കാരനെ ഉടൻ തന്നെ കൽപ്പറ്റ കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില അതീവ ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മീനങ്ങാടി പോലീസ്സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
ടെണ്ടർ ക്ഷണിച്ചു
ജില്ലാതല ഐ.സി.ഡി.എസ് സെൽ പ്രോഗ്രാം ഓഫീസിലെ ഉപയോഗത്തിന് കരാറടിസ്ഥാനത്തിൽ കാർ നൽകാൻ താത്പര്യമുള്ള വാഹന ഉടമകളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ഓഗസ്റ്റ് അഞ്ച് ഉച്ചയ്ക്ക് ഒന്ന് വരെ ഐ.സി.ഡി.എസ് ജില്ലാതല പ്രോഗ്രാം ഓഫീസിൽ ടെണ്ടറുകൾ സ്വീകരിക്കും. ഫോൺ: 04936 -204833
ധർമേന്ദ്ര പ്രധാന് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ല, രാജിവെക്കും വരെ സർക്കാരുമായി ചർച്ചയ്ക്കില്ല': രാഹുൽ
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ധര്‍മേന്ദ്ര പ്രധാന് രാജിവെക്കുന്നതുവരെ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ധര്‍മേന്ദ്ര പ്രധാന് കേന്ദ്ര മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും രാജ്യത്തിന്റെ വ്യദ്യാഭ്യാസ മേഖലയെ തകര്‍ത്തെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ധര്‍മേന്ദ്ര പ്രധാന് ക്രിമിനല്‍ വിദ്യാഭ്യാസ മന്ത്രിയാണ് അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് ക്രൂരതയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് ഹൗസ് സമുച്ചയത്തില്‍ സംസാരിച്ച രാഹുല്‍ ഗാന്ധി, സഭയില്‍ സംസാരിക്കാന്‍ തന്നെ അനുവദിച്ചില്ലെന്നും അവകാശപ്പെട്ടു.ഡല്‍ഹിയില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങാന്‍ കാരണം ധര്‍മേന്ദ്ര പ്രധാനാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. സമരത്തില്‍ 'വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് ആവശ്യങ്ങളുണ്ട്. അഴിമതിക്കാരനായ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവെയ്ക്കണം, വിദ്യാര്‍ത്ഥികളെ തല്ലിയവര്‍ നടപടി നേരിടണം, പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിക്കണം. ഇതാണ് പ്രധാന മൂന്ന് വ്യവസ്ഥകളെന്നും' രാഹുല്‍ ഗാന്ധി പറഞ്ഞു. ധര്‍മേന്ദ്ര പ്രധാന് രാജിവെക്കുന്നത് വരെ ഞങ്ങള്‍ ഒരു സംഭാഷണമോ ചര്‍ച്ചയോ നടത്താന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിധി ആപ്കേ നികട്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (ഇപിഎഫ്ഒ) എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനും (ഇ.എസ്.ഐ.സി) സംയുക്തമായി പരാതികൾ വിവരങ്ങൾ കൈമാറുന്നതിനും പരിഹരിക്കുന്നതിനുമായി ജൂലൈ 27ന് രാവിലെ ഒന്‍പതിന് പൊഴുതന ഗ്രാമ പഞ്ചായത്ത് ഹാളില്‍ നിധി ആപ്കേ നികട് ബോധവൽക്കരണ ക്യാമ്പും ഔട്ട്റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. അംഗങ്ങൾ, തൊഴിലുടമകൾ, പെൻഷൻകാർ എന്നിവരിൽ താൽപ്പര്യമുള്ളവര്‍ https://forms.gle/tAJVXHV411626 സന്ദർശിച്ച് രജിസ്റ്റർ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷന്‍ കീഴിലുള്ള വെള്ളമുണ്ട പത്താം മൈൽ, പത്താം മൈൽ അമ്പലം, കോച്ചുവയൽ ട്രാൻസ്ഫോർമർ പരിധിയിലും പീച്ചങ്കോട് - നെല്ലേരികുന്ന് ഭാഗങ്ങളിലും നാളെ (ജൂലൈ 25) രാവിലെ എട്ട് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
പഴയ പെട്രോളിലേക്ക് ഇനിയൊരു മടക്കമുണ്ടോ? കേന്ദ്ര നയം വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി
രാജ്യത്ത് ഉപയോഗിക്കുന്ന ഇ20 പെട്രോൾ (20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ) പൂർണമായും സുരക്ഷിതവും പരിസ്ഥിതി സൗഹാർദപരവുമായ ഇന്ധനമാണെന്ന് കേന്ദ്ര സർക്കാർ. എഥനോൾ കലർത്താത്ത പഴയ പെട്രോളിലേക്ക് ഇനി ഒരു തിരിച്ചു പോക്കില്ലെന്നും പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി പാർലമെന്റിൽ അറിയിച്ചു. അതേ സമയം 20 ശതമാനത്തിൽ കൂടുതൽ എഥനോൾ പെട്രോളിൽ കലർത്താൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.താഴ്ന്ന ഗുണനിലവാരത്തിലേക്ക് ഇനിയും മടങ്ങുന്നതിന് പകരം അത്യാധുനിക സാങ്കേതിക വിദ്യകളിലേക്ക് മുന്നേറുക എന്നതാണ് സർക്കാരിന്റെ നയമെന്നും അദ്ദേഹം മറുപടിയിൽ കൂട്ടിച്ചേർത്തു. ലക്ഷ്യമിട്ടതിനും 5 വർഷം മുൻപ് തന്നെ ഇ20 എന്ന നേട്ടം കൈവരിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ഇ20യും എഞ്ചിനുംഇ20 പെട്രോൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ എഞ്ചിൻ തകരാറിലാക്കുമെന്നും മൈലേജ് ഗണ്യമായി കുറയ്ക്കുമെന്നും സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാൽ, ഈ വാദങ്ങളെ പൂർണ്ണമായും തള്ളുകയാണ് കേന്ദ്രം. നീതി ആയോഗ് അടക്കമുള്ള വിവിധ ഏജൻസികളുടെ ലാബ് പരിശോധനകളിലും പ്രായോഗിക പഠനങ്ങളിലും ഇ20 ഇന്ധനം എഞ്ചിനുകൾക്ക് അസാധാരണമായ തകരാറുകളോ തേയ്മാനമോ ഉണ്ടാക്കുന്നില്ലെന്ന് കണ്ടെത്തിയെന്ന് കേന്ദ്രം പറയുന്നു. രാജ്യത്തെ പ്രമുഖ കാർ നിർമ്മാതാക്കൾ സർവീസ് ചെയ്ത 2.84 കോടി വാഹനങ്ങളിൽ (പഴയ മോഡലുകൾ ഉൾപ്പെടെ) എഥനോൾ കാരണം എഞ്ചിൻ തകരാർ സംഭവിച്ചതായി ഒറ്റ പരാതിയും ലഭിച്ചിട്ടില്ല. പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കൾക്കും സമാനമായ അനുഭവമാണുള്ളത്. നിലവിൽ രാജ്യത്ത് 20 കോടിയിലധികം ഇരുചക്ര വാഹനങ്ങളും 3 കോടിയിലധികം പെട്രോൾ കാറുകളും ഇ15, ഇ20 പെട്രോളിൽ ഓടുന്നവയാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.
യോഗ വെൽനസ് ട്രെയിനർ കോഴ്സ്
അസാപ്പ് കേരളയും ഹെല്‍ത്ത് കെയര്‍ സെക്ടര്‍ സ്കകില്‍ കൗണ്‍സിലും സംയുക്തമായി നടത്തുന്ന യോഗ വെൽനസ് ട്രെയിനർ കോഴ്സിന്റെ ജൂലൈ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസത്തെ കോഴ്സിന് പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. മാനന്തവാടി അസാപ്പ് കമ്യൂണിറ്റി സ്കില്‍ പാര്‍ക്കിലാണ് ക്ലാസ് നടക്കുക. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: 9495999669.
ഐ.ടി.ഐ വനിത സംവരണ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ
വെള്ളമുണ്ട ഗവ ഐ.ടി.ഐയിലെ വിവിധ ട്രേഡുകളിൽ ഒഴിവുള്ള വനിതാ സംവരണ സീറ്റുകളിലേക്ക് ജൂലൈ 27 ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഓൺലൈനായി അപേക്ഷിച്ചവർക്കും അപേക്ഷിക്കാത്തവർക്കും പങ്കെടുക്കാം. താത്പര്യമുള്ളവർ അസൽ രേഖകളുമായി രാവിലെ 10ന് ഐ.ടി.ഐയിൽ നേരിട്ടെത്തി സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കണം. ഫോൺ: 9995624334, 9446967239
പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി
എടവക ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗത്തിൻ്റെ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച രണ്ട് ഹോട്ടലുകൾ അടച്ച് പൂട്ടുകയും പഴകിയ ഭക്ഷണങ്ങൾ നശിപ്പിക്കുകയും ചെയ്തു. മാനന്തവാടി പാണ്ടിക്കടവിലെ ഹോട്ടലുകളാണ് അടപ്പിച്ചത്. രോഗ പ്രതിരോധം ഊർജ്ജിതപ്പെടുത്താനുള്ള കർമ്മപരിപാടിയുടെ ഭാഗമായിരുന്നു പരിശോധന. ഹെൽത്ത് ഇൻസ്പെക്ടർ കെ ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനീഷ, രാജീവൻ, ഫെബ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
ഇനി അങ്ങോട്ട് അടിമുടി മാറ്റം'; പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യമെന്ന് എംവി ഗോവിന്ദൻ
തിരുവനന്തപുരം: പാർട്ടിയിൽ ഇനി അങ്ങോട്ട് അടിമുടി മാറ്റമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംഘടനാപരവും പ്രത്യയ ശാസ്ത്രപരവുമായ മാറ്റങ്ങൾ ചർച്ച ചെയ്യുമെന്നും ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. പാർട്ടിയുടെ മേൽത്തട്ട് മുതൽ താഴെത്തട്ട് വരെ അഭിപ്രായം ശേഖരിച്ചു. ഇനി അങ്ങോട്ട് പാർട്ടിയെ നയിക്കാൻ അടിമുടി മാറ്റം വരും. പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യമെന്നും ശക്തിപ്പെടുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിക്കൊണ്ടുള്ള കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തിനെ വിമർശിച്ചിരുന്നു. പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ച എണ്ണിയായിരുന്നു കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്. സ്ഥാനാർത്ഥി നിർണയത്തിൽ വലിയ വീഴ്ചയുണ്ടായി. പ്രചാരണം പിണറായിയെ മാത്രം കേന്ദ്രീകരിച്ചാണ് നടന്നതെന്നും ഇടത് രാഷ്ട്രീയം ചർച്ചയായില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വീഴ്ചകളിൽ വിശദമായ ചർച്ച വിപുലീകൃത സംസ്ഥാന സമിതിയിൽ നടക്കും. കോഴിക്കോടു വെച്ച് സെപ്റ്റംബർ 13, 14, 15 തീയതികളിലാണ് വിപുലീകൃത സംസ്ഥാന സമിതി നടക്കുക.
കള്ളാടി മണ്ണിടിച്ചിൽ മേഖല എം.പി പ്രിയങ്ക ഗാന്ധി നാളെ സന്ദർശിക്കും
കള്ളാടി മണ്ണിടിച്ചൽ മേഖലയിൽ എം.പി പ്രിയങ്ക ഗാന്ധി വാദ്ര നാളെ (ജൂലൈ 25) ഉച്ചയ്ക്ക് ഒന്നിന് സന്ദർശിക്കും. തുടർന്ന് അപകടത്തിൽ പരിക്കേറ്റ് മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കും. മണ്ണിടിച്ചിൽ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ വിവിധ സേനാ വിഭാഗങ്ങൾ, ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ എന്നിവരെ ആദരിക്കുന്നതിനായി ജില്ലാഭരണകൂടം വൈകിട്ട് മൂന്നിന് പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രിയങ്കഗാന്ധി പങ്കെടുക്കും. പരിപാടിയിൽ റവന്യൂ-കൃഷി വകുപ്പ് മന്ത്രിമാരായ എ.പി അനിൽകുമാർ, ടി സിദ്ദീഖ്, എം.എൽ.എ മാരായ ഐ.സി ബാലകൃഷ്ണൻ, ഉഷ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിൽ പ്രതികൾ വിചാരണ നേരിടാൻ തക്കതായ തെളിവുകളും കുറ്റങ്ങളും നിലനിൽക്കുന്നുണ്ടെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് ജി. ഗിരീഷ് ഹർജി തള്ളിയത്.നേരത്തെ, ഇതേ ആവശ്യമുന്നയിച്ച് പ്രതികൾ നൽകിയ ഹർജി ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയും തള്ളിയിരുന്നു. ഇതിനെതിരെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. വനം വകുപ്പിന്റെ കൃത്യമായ പാസുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വയനാട്ടിലെ മേപ്പാടി ഫോറസ്റ്റ് റേഞ്ചിൽ നിന്ന് നിയമവിരുദ്ധമായി മുറിച്ച തടികൾ അമ്പലമേട് സ്റ്റേഷൻ പരിധിയിലുള്ള വ്യാപാരിക്ക് വിൽപ്പന നടത്താൻ ശ്രമിച്ചതിനാണ് പോലീസ് കേസെടുത്തത്.മരങ്ങൾ കടത്തിക്കൊണ്ടുപോകാൻ ഫോം 3 പാസ് ആവശ്യമില്ലെന്നും അതിനാൽ വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്നുമായിരുന്നു പ്രതികളുടെ വാദം. എന്നാൽ വനം വകുപ്പ് അന്വേഷണത്തിൽ പ്രതികൾക്ക് തടികൾ കടത്താനോ വിൽക്കാനോ നിയമപരമായ അവകാശമില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ, പ്രാഥമികമായി വഞ്ചനാക്കുറ്റം നിലനിൽക്കുമെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. അമ്പലമേടിൽ വിൽപ്പന നടത്തിയ മരങ്ങൾ പിന്നീട് വനം വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു.
ശ്രേയസ് ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
വാകേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു." പകർച്ച വ്യാധികളും പ്രതിരോധ മാർഗങ്ങളും"എന്ന വിഷയത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രഞ്ജിത്ത് ക്ലാസെടുത്തു. ബ്ലഡ് പ്രഷർ,പ്രമേഹം ടെസ്റ്റുകൾ നടത്തി.യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ കവിയിൽ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.ലിജി ജോർജ്,ഗിരിജ പീതാംബരൻ,വത്സല വിജയൻ എന്നിവർ സംസാരിച്ചു.
റിഥമിക് ഫിറ്റ്നസ് ട്രെയിനിങ് പ്രോഗ്രാം
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ് .ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയിൽ ആരംഭിക്കുന്ന ആറ് മാസത്തെ സർട്ടിഫിക്കറ്റ് ഇൻ റിഥമിക് ഫിറ്റ്നസ് ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള തീയ്യതി ജൂലൈ 31 വരെ നീട്ടി. പത്താം ക്ലാസാണ് യോഗ്യത. ഉയർന്ന പ്രായപരിധിയില്ല. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാം. കോഴ്സ് സംബന്ധിച്ച വിശദാംശങ്ങൾ www.srccc.in ല്‍ ലഭിക്കും. വിശദ വിവരങ്ങൾക്ക് കാട്ടിക്കുളം ശ്രീ പ്രണവം യോഗ്യ വിദ്യാ പീഠം എജ്യുക്കേഷണൽ ട്രസ്റ്റ് (ഫോൺ: 9495741785, 9037747522), മാനന്തവാടി സമഗ്ര യോഗ ആന്റ് മെഡിറ്റേഷൻ സെന്റർ (ഫോൺ: 9388461156) എന്നിവയുമായി ബന്ധപ്പെടാം.
ഉപതെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടികയിൽ അപേക്ഷപങ്ങൾ സമർപ്പിക്കാം
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ പള്ളിക്കൽ ഡിവിഷനിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും അപേക്ഷകളും ഓഗസ്റ്റ് അഞ്ച് വരെ സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. ഓഗസ്റ്റ് അഞ്ച് വരെ ലഭിക്കുന്ന അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച് ഓഗസ്റ്റ് 17ന് മുമ്പ് നടപടികൾ പൂർത്തിയാക്കും. ഓഗസ്റ്റ് 19നാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്.
കൗൺസിലിങ് സൈക്കോളജി ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ കൗൺസിലിങ് സൈക്കോളജി കോഴ്സിന്റെ രണ്ടാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടാൻ ജൂലൈ 31 വരെ അപേക്ഷിക്കാം. സി.സി.പി കോഴ്സ് പൂർത്തിയാക്കിയവർക്കാണ് അവസരം. ബിരുദ യോഗ്യതയുള്ളവരായിരിക്കണം. ശനി, ഞായർ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലുമായിരിക്കും കോൺടാക്ട് ക്ലാസുകൾ നടക്കുക. https://app.srccc.in/register വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. സുൽത്താൻ ബത്തേരിയിലെ ഒലിവ് വെൽനെസ് സെന്റർ (ഫോൺ: 9544538122), കേണിച്ചിറയിലെ കൃപ കൗൺസിലിങ് ആന്റ് ഫിസിയോതെറാപ്പി (ഫോൺ: 9400751874) എന്നിവയാണ് ജില്ലയിലെ പഠന കേന്ദ്രങ്ങൾ.

