പാലിന്റെ ഗുണനിലവാരം സൗജന്യമായി പരിശോധിക്കാം
ഓണക്കാലത്ത് ലഭിക്കുന്ന പാലിന്റെ ഗുണനിലവാരം മനസിലാക്കുന്നതിനും പാൽ സാമ്പിളുകൾ സൗജന്യമായി പരിശോധിക്കാനും സൗകര്യമൊരുക്കി ക്ഷീര വികസന വകുപ്പ്. കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന വകുപ്പിന്റെ ജില്ലാ ഗുണനിയന്ത്രണ യൂണിറ്റിൽ ഇതിനായി പ്രത്യേകം ഇൻഫർമേഷൻ സെന്റർ സജ്ജീകരിച്ചു. ഓഗസ്റ്റ് 20 മുതൽ 24 വരെ രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് വരെ സെന്റർ പ്രവർത്തിക്കും.ഓണക്കാലത്ത് വിൽപന വർദ്ധിക്കുന്നതിനാൽ സംസ്ഥാനത്തിന് പുറത്തുനിന്ന് കൂടുതലായി പാൽ എത്തുന്നത് പരിഗണിച്ചാണ് ക്ഷീര വികസന വകുപ്പിന്റെ സംവിധാനം. പൊതുവിപണിയിൽ നിന്ന് വകുപ്പ് നേരിട്ട് സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കുന്നുണ്ട്. ഇതിനുപുറമെയാണ് പൊതുജനങ്ങൾക്കും പാൽ സൗജന്യമായി പരിശോധിക്കാനുള്ള സംവിധാനം കൂടി ഒരുക്കുന്നത്. ഗുണനിലവാര പരിശോധനയ്ക്ക് കുറഞ്ഞത് 20 മില്ലീലിറ്റർ പാൽ കൊണ്ടുവരണം. പാക്കറ്റ് പാലാണെങ്കിൽ പാക്കറ്റ് പൊട്ടിക്കാതെ എത്തിക്കണം. പാലിന് ഗുണനിലവാരമില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയാൽ തുടർ നടപടികൾക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വിവരമറിയിക്കും. ഫോൺ: 04936 203093.
ഗസ്റ്റ് അധ്യാപക നിയമനം
മാനന്തവാടി ഗവ. കോളേജിൽ ഹിന്ദി വിഷയത്തിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയ പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുമായി ഓഗസ്റ്റ് 20 രാവിലെ 10.30ന് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ അഭിമുഖത്തിന് എത്തിച്ചേരണം. ഫോൺ: 9539596905.
പ്രീപ്രൈമറി ടീച്ചർ, ആയ/ഹെൽപ്പർ നിയമനം
സുൽത്താൻ ബത്തേരി പട്ടികവർഗ വികസന ഓഫീസിന് കീഴിലുള്ള പത്ത് മോഡൽ പ്രീ സ്കൂളുകളിലേക്കും മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന് കീഴിലുള്ള എട്ട് മോഡൽ പ്രീ സ്കൂളുകളിലേക്കും ടീച്ചർ, ആയ/ഹെൽപ്പർ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ടീച്ചർ തസ്തികയിലേക്ക് പി.എസ്.സി യോഗ്യതയായ എസ്.എസ്.എൽ.സി/ടി.എസ്.എൽ.സി, പി.പി.ടി.ടി.സി/ടി.ടി.സി എന്നിവയാണ് ആവശ്യം. ആയ/ഹെൽപ്പർ തസ്തികയിലേക്ക് ഏഴാം ക്ലാസാണ് യോഗ്യത. ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പട്ടികവർഗക്കാർക്ക് മുൻഗണന നൽകും. അവരുടെ അഭാവത്തിൽ പട്ടികജാതിക്കാരെ പരിഗണിക്കും. മോഡൽ പ്രീ സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തെ പിന്നോക്ക പട്ടികവർഗ വിഭാഗത്തിന് മുൻഗണന ലഭിക്കും. 18 മുതൽ 56 വയസ് വരെയാണ് പ്രായപരിധി. 2027 മാർച്ച് 31 വരെയാണ് നിയമന കാലാവധി. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം ഓഗസ്റ്റ് 22ന് വൈകുന്നേരം അഞ്ചിന് മുമ്പ് പട്ടികവർഗ വികസന ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04935 240210 (മാനന്തവാടി), 04936 221074 (സുൽത്താൻ ബത്തേരി).
ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ്
കൊച്ചിയിലെ ബിസിൽ ട്രെയിനിങ് ഡിവിഷൻ നടത്തുന്ന തൊഴിൽ അധിഷ്ഠിത സ്കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഫോൺ: 7994449314
പ്രീ സ്കൂൾ എജ്യുക്കേഷൻ കിറ്റ്
പനമരം ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിൽ പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ 74 അങ്കണവാടികളിലെ കുട്ടികൾക്ക് പ്രീ- സ്കൂൾ എജ്യുക്കേഷൻ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ളവരിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടർ ഫോമുകൾ സെപ്റ്റംബർ ഒന്ന് ഉച്ചയ്ക്ക് രണ്ടിനകം സമർപ്പിക്കണം. ഫോൺ: 04935 220282, 9446253635.
റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സൗജന്യ ചികിത്സ; ജില്ലാതല യോഗം ചേർന്നു
റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നടപ്പാക്കുന്ന പി.എം രാഹത് പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ജില്ലാതല യോഗം ചേർന്നു. എ.ഡി.എം കെ അജീഷിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിൽ ജില്ലയിൽ പി.എം റോഡ് ആക്സിഡന്റ് വിക്ടിംസ് ഹോസ്പിറ്റലൈസേഷൻ ആന്‍ഡ് അഷ്വർഡ് ട്രീറ്റ്മെന്റ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനമായി. നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ ജില്ലാ റോളൗട്ട് മാനേജർ അനുരാഗ് എസ് നായർ പദ്ധതി വിശദീകരിച്ചു. ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ എം ജസീം ഹാഫിസ്, ആരോഗ്യ-മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, ദേശീയ ആരോഗ്യ മിഷൻ, സംസ്ഥാന ഹെൽത്ത് ഏജൻസി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
സാമ്പത്തിക പ്രതിസന്ധിയിലും ജീവനക്കാരെ കരുതിയ സർക്കാർ : മോബിഷ് തോമസ്
കൽപ്പറ്റ: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഓണക്കാലത്ത് ജീവനക്കാർക്ക് ബോണസ് പരിധി ഉയർത്തിയും ഉൽസവ ബത്ത അനുവദിച്ചും സർക്കാർ വളരെ അനുകൂലമായ നിലപാട് സ്വീകരിച്ചതായി എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മോബിഷ് പി തോമസ് അഭിപ്രായപ്പെട്ടു. കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ കേരള എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി നടത്തിയ ആഹ്ലാദ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി പി.ജെ. ഷൈജു അധ്യക്ഷത വഹിച്ചുഅബ്ദുൾ ഗഫൂർ, പി.ടി സന്തോഷ്, ഇ.വി.ജയൻ, എം.നസീമ, പുഷ്പവല്ലി, കെ.ഇ.ഷീജമോൾ, പി.ജെ. ഷിജു എന്നിവർ സംസാരിച്ചു. പ്രകടനത്തിന് എസ്.ആർ ശ്രീജിത്ത്, കെ.ജി പ്രശോഭ് , റജീസ് കെ തോമസ്, ഇ.ടി. രതീഷ്, നിഷ മണ്ണിൽ, വി മുരളി എന്നിവർ നേതൃത്വം നൽകി
വയനാട് ജില്ലാ പ്ലാനിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു
കൽപ്പറ്റ: വയനാട് ജില്ലാ പ്ലാനിംഗ് കമ്മിറ്റിയിലേക്ക് കളക്ടറേറ്റിൽ വെച്ച് നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളായ വി.യു ജോയി, ഷഹർ ബാൻ (ബാനു പുളികൽ) എന്നിവർ വിജയിച്ചു. വയനാട് ജില്ലാ കളക്ടർ മേഘശ്രീ ഐഎഎസ് വരണാധികാരിയായി നടന്ന തിരഞ്ഞെടുപ്പിൽ മാനന്തവാടി മുനി സിപ്പാലിറ്റി കൗൺസിലർ വി.യു ജോയിക്ക് 56 വോട്ടും എതിർ സ്ഥാനാർത്ഥിയാ യി മത്സരിച്ച മാനന്തവാടി നഗരസഭയിലെ എൽഡിഎഫ് കൗൺസിലർ പി.ടി ബിജുവിന് 47 വോട്ടും ലഭിച്ചു. വനിതാ സംവരണത്തിൽ മത്സരിച്ച ബത്തേരി നഗരസഭ കൗൺസിലർ ഷഹർബാൻ (ബാനു പുളിക്കൽ) 55 വോട്ടും എതിർ സ്ഥാനാർത്ഥിയായ് മത്സരിച്ച കൽപ്പറ്റ നഗരസഭയിലെ എൽഡിഎഫ് കൗൺസിലറായ ബീനയ്ക്ക് 48 വോട്ടും ലഭിച്ചു.
സംരക്ഷ സോഫ്റ്റ്വെയറിൽ രജിസ്റ്റർ ചെയ്യണം
ജില്ലയിലെ എല്ലാ ഇലക്ട്രിക്കൽ കോൺട്രാക്ടർ ലൈസൻസ്, വയർമാൻ പെർമിറ്റ്, സൂപ്പർവൈസർ പെർമിറ്റ് ഉടമകൾ സംരക്ഷ സോഫ്റ്റ്വെയറിൽ ഓഗസ്റ്റ് 31നകം സംരക്ഷ സോഫ്റ്റ്വെയറിൽ ഓഗസ്റ്റ് 31നകം രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ: 04936 295004.
ക്വട്ടേഷന്‍ ക്ഷണിച്ചു.
വയനാട് ടൗണ്‍ഷിപ്പ് പ്രൊജക്ടിലെ പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് സ്പെഷ്യല്‍ ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ഇന്നോവ ക്രിസ്റ്റ/ തതുല്യഗ്രേഡിലുള്ള വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് ഏജന്‍സികള്‍, വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഓഗസ്റ്റ് 31ന് വൈകിട്ട് നാലിനകം ലഭിക്കണം.
വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ സെക്ഷനിൽ പുതിയ ലൈൻ വലിക്കുന്ന പ്രവർത്തികൾ നടക്കുന്നതിനാൽ വൈശാലി ട്രാൻസ്ഫോർമർ പരിധിയിലെ കാപ്പുണ്ടിക്കൽ ഭാഗത്ത് നാളെ (ഓഗസ്റ്റ് 19) രാവിലെ ഒൻപത് മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും.വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ പീച്ചംങ്കോട് - അകമനച്ചാൽ റോഡ്, പാലിയാണ, കക്കടവ് ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (ഓഗസ്റ്റ് 19) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.
സുഗമ ഹിന്ദി പരീക്ഷയിൽ വയനാട് ജില്ലയിൽ ഒന്നാം സ്ഥാനം
കൽപ്പറ്റ: കേരള ഹിന്ദി പ്രചാര സഭ കേരളത്തിലെ വിദ്യാലയങ്ങളിൽ നടത്തിയ 2025–26 അധ്യയന വർഷത്തെ സുഗമ ഹിന്ദി പരീക്ഷയിൽ പൊതുവിദ്യാലയ വിഭാഗത്തിൽ വയനാട് ജില്ലയിൽ ഒന്നാം സ്ഥാനം നേടി കൽപ്പറ്റ എച്ച്.ഐ.എം.യു.പി സ്കൂൾ.വിദ്യാർഥികളുടെ ഹിന്ദി ഭാഷാ പഠന മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ഹിന്ദി പ്രചാര സഭ സംഘടിപ്പിച്ച പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനാണ് സ്കൂളിന് ഈ അംഗീകാരം ലഭിച്ചത്.കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിലെ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന സുഗമ ഹിന്ദി പരീക്ഷാ സമ്മാന വിതരണ സമ്മേളനത്തിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. ബാലാമണി ടീച്ചറിൽ നിന്ന് സ്കൂൾ ഹെഡ്മാസ്റ്റർ അലി.കെ യും ഹിന്ദി അധ്യാപകൻ ഫാസിലും പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങിൽ വിവിധ സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളും, അധ്യാപകരും, രക്ഷിതാക്കളും പങ്കെടുത്തു.ചടങ്ങ് കോഴിക്കോട് നോർത്ത് എം.എൽ. എ ,അഡ്വ. കെ. ജയന്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. വിഭാഗങ്ങളിലെ വിദ്യാലയങ്ങൾക്കും വിദ്യാർഥികൾക്കുമുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു.കവിയും ഗാന രചയിതാവുമായ രഘുനാഥൻ കൊളത്തൂർ , വിവർത്തകനും, കോഴിക്കോട് ബുക്ക് ക്ലബ്ബ് സെക്രട്ടറിയുമായ ഡോ :എൻ. എം.സണ്ണി, സോമശേഖരൻ നായർ, അനിൽകുമാർ. ആർ, എൻ. വിജയ തുടങ്ങിയവർ പങ്കെടുത്തു.
കരിപ്പൂരിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാന സർവീസ് അപ്രതീക്ഷിതമായി റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി. പുറപ്പെടാൻ ഏറെ വൈകിയതിനെ തുടർന്നാണ് വിമാനം റദ്ദാക്കിയത്. ഇന്നലെ വൈകീട്ട് 6.40-ന് കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് സർവീസ് നടത്താതെ റദ്ദാക്കിയത്. ഇതോടെ വിമാനത്താവളത്തിലെത്തിയ നൂറുകണക്കിന് യാത്രക്കാർ പ്രതിസന്ധിയിലായി.ദുബായിൽ നിന്നുള്ള വിമാനം കരിപ്പൂരിൽ എത്താതിരുന്നതാണ് സർവീസ് തടസ്സപ്പെടാൻ കാരണമായത്. എന്നാൽ വിമാനം വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാനോ, മണിക്കൂറുകളോളം കാത്തിരുന്ന യാത്രക്കാർക്ക് താമസസൗകര്യമോ മറ്റ് പ്രാഥമിക സൗകര്യങ്ങളോ ഒരുക്കാനോ വിമാനക്കമ്പനി അധികൃതർ തയ്യാറായില്ലെന്ന് യാത്രക്കാർ ആരോപിച്ചു.
ശ്രീറാം ഫിനാൻസിനെതിരെ ഉയരുന്ന വായ്പാ തട്ടിപ്പ് ആരോപണങ്ങളിൽ സമഗ്ര അന്വേഷണം വേണം — യങ് ഡെമോക്രാറ്റ്സ്
കൽപ്പറ്റ: ഉപഭോക്താക്കൾ എടുത്തിട്ടില്ലാത്ത വായ്പകൾ അവരുടെ പേരിൽ രേഖപ്പെടുത്തിയെന്ന ഗുരുതര ആരോപണങ്ങൾ ജില്ലയിലുടനീളം ഉയർന്ന സാഹചര്യത്തിൽ ശ്രീറാം ഫിനാൻസിനെതിരെ സമഗ്ര അന്വേഷണം നടത്തണമെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു.പുതിയ വായ്പകൾക്കായി ബാങ്കുകളെ സമീപിക്കുമ്പോഴാണ് പലരും തങ്ങളുടെ പേരിൽ രേഖപ്പെടുത്തിയിട്ടുള്ള ഇത്തരം ബാധ്യതകൾ ആദ്യമായി അറിയുന്നത്. തെറ്റായ വായ്പാ വിവരങ്ങൾ CIBIL റിപ്പോർട്ടിൽ ഉൾപ്പെടുന്നത് ക്രെഡിറ്റ് സ്കോറിനെ മാത്രമല്ല, ഭവനവായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയ സാമ്പത്തിക ആവശ്യങ്ങളെയും പ്രതികൂലമായി ബാധിക്കും.വായ്പ ക്ലോസ് ചെയ്തവരുടെയും മറ്റുള്ളവരുടെ വായ്പയ്ക്ക് ജാമ്യം നിന്നവരുടെയും പേരിൽ വരെ ലക്ഷങ്ങളുടെ വായ്പാബാധ്യത രേഖപ്പെടുത്തിയെന്ന പരാതികളും ഉയർന്നിട്ടുണ്ട്. ഉപഭോക്താക്കൾ അറിയാതെ സൃഷ്ടിക്കപ്പെട്ട വായ്പാബാധ്യതകൾ അടിയന്തരമായി നീക്കം ചെയ്ത് CIBIL ഉൾപ്പെടെയുള്ള ക്രെഡിറ്റ് റിപ്പോർട്ടുകൾ തിരുത്തണം. ഇതുമൂലം വായ്പ നിഷേധിക്കപ്പെട്ടവർക്കുണ്ടായ സാമ്പത്തിക നഷ്ടത്തിനും അർഹമായ പരിഹാരം ഉറപ്പാക്കണം.‘സാങ്കേതിക തകരാർ’ എന്ന വിശദീകരണം നൽകി വിഷയത്തെ ലഘൂകരിക്കാനാകില്ല. ഓരോ വായ്പയുടെയും അപേക്ഷ, KYC രേഖകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, വായ്പ അനുവദിച്ച രേഖകൾ, തുക കൈമാറിയ വിവരങ്ങൾ എന്നിവ പരിശോധിച്ച് യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരണം.പരാതികൾക്ക് അടിയന്തര പരിഹാരം കാണാനും ബാധിതരുടെ CIBIL രേഖകൾ പൂർണമായി തിരുത്താനും ശ്രീറാം ഫിനാൻസ് തയ്യാറാകണം. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി ഇരകൾക്ക് നീതി ഉറപ്പാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ശുദ്ധജല വിതരണം മുടങ്ങും
കേരള വാട്ടർ അതോറിറ്റിയുടെ തിരുനെല്ലി കുടിവെളള പദ്ധതിയുടെ പാൽ വെളിച്ചം പമ്പ് ഹൗസിലെ മോട്ടോർ പമ്പിന്റെ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ ആഗസ്ത് 18,19,20 ദിവസങ്ങളിൽ കാട്ടിക്കുളം, ബാവലി, പാൽവെളിച്ചം, തോൽപ്പെട്ടി, തിരുനെല്ലി, എടയുർകുന്ന്, പനവല്ലി, അപ്പപ്പാറ, തൃശ്ശിലേരി ഭാഗങ്ങളിൽ പുർണമായോ ഭാഗീകമായോ കുടിവെളള വിതരണം തടസ്സപ്പെടുമെന്ന് മാനന്തവാടി കെഡബ്ലിയുഎ അസിസൻ്റ് എഞ്ചിനീയർ അറിയിച്ചു.
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്; ഇന്ന് കേരളത്തിൽ ഒരു പവന് വില 1,14,320 രൂപ
തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ, ഇന്ന് ഒരു ഗ്രാം സ്വർണത്തിന് കേരളത്തിൽ 14,290 രൂപയും പവന് 1,14,320 രൂപയുമാണ് വിപണി വില വരുന്നത്. ഇന്നലെ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 12,270 രൂപയും ഒരു പവൻ സ്വർണത്തിന് 1,14,160 രൂപയുമായിരുന്നു വില. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് കേരളത്തിൽ 1 ഗ്രാം വെള്ളിക്ക് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമാണ് വില വരുന്നത്.
കോട്ടത്തറ സെന്റ് ആന്റണീസ് യുപി സ്കൂളിലേക്ക് പ്രിന്റർ കൈമാറി
കോട്ടത്തറ: സെന്റ് ആന്റണീസ് യു.പി. സ്കൂളിലേക്ക് പി.ടി.എയുടെയും അധ്യാപകരുടെയും സഹകരണത്തോടെ പുതിയ പ്രിന്റർ കൈമാറി. പ്രിന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ.മൈക്കിൾ വടക്കേമുളഞ്ഞിനാൽ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് വിൻസെന്റ് പാറയിൽ , മദർ പിടിഎ പ്രസിഡന്റ് രാധിക, പിടിഎ വൈസ് പ്രസിഡന്റ് ജീംസൺ , സ്കൂൾ ഹെഡ്മിസ്ട്രസ് ലിസി ടീച്ചർ , സീനിയർ അസിസ്റ്റന്റ് വിനയ എൻ .ടി, ജീനീഷ് എന്നിവർ നേത്വത്വം നൽകി.
നിലപാട് കൂടുതൽ കടുപ്പിച്ച് ട്രംപ്; ഇറാൻ കീഴടങ്ങണം; ഒമാനെതിരെ ബോംബാക്രമണം നടത്തുമെന്നും ഭീഷണി
ഇറാൻ - അമേരിക്ക യുദ്ധം പരിഹാരമില്ലാതെ ആറാം മാസത്തിലേക്ക് നീങ്ങുന്നതിനിടെ നിലപാട് കൂടുതൽ കടുപ്പിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഇറാൻ കീഴടങ്ങണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ഒമാന്റെ ശ്രമങ്ങൾ അമേരിക്കൻ താൽപര്യങ്ങൾക്ക് എതിരാണെങ്കിൽ ഒമാനെതിരെ ബോംബാക്രമണം നടത്തുമെന്ന അസാധാരണ മുന്നറിയിപ്പും ട്രംപ് നൽകി. ഫോണിലൂടെ നടത്തിയ അഭിമുഖത്തിനിടെ ആണ് ട്രംപ് ഭീഷണി മുഴക്കിയതെന്നാണ് ഫോക്സ് ന്യൂസിന്റെ റിപ്പോർട്ട്.ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി യുഎസും ഒമാനും ഇറാനുമായി പ്രത്യേകം ചർച്ചകൾ നടത്തിവരികയാണ്. നേരത്തെ, ഒമാനുമായുള്ള കരാർ അന്തിമമാക്കുന്നതിനോട് അടുക്കുകയാണെന്ന് ഇറാനിയൻ അധികൃതർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് ട്രംപ്, സഖ്യകക്ഷി കൂടിയായ ഒമാന്‍ നേരെ ഭീഷണി മുഴക്കിയത്. അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിൻ്റെ കാലാവധി അവസാനിക്കാനിരിക്കെ, തുടർ ചർച്ചകൾ സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. ധാരണാപത്രത്തിൻ്റെ കാലാവധി നീട്ടാൻ ആവശ്യപ്പെടുമോ എന്ന ചോദ്യത്തോട് ഇല്ലെന്ന് ട്രംപ് തിങ്കളാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കടലില്‍ ഇറങ്ങുമ്പോള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല.കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാവിലെ 8.30 മുതല്‍ നാളെ രാത്രി 11.30 വരെ 0.9 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 1.3 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
അമിത വിമാന ടിക്കറ്റ് നിരക്ക്; നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കും, രൂക്ഷവിമർശനവുമായി സുപ്രീംകോടതി
യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കുമെന്ന് സുപ്രീംകോടതി താകീത് നൽകി. സ്വകാര്യ വിമാനക്കമ്പനികൾ തോന്നുംപടി നിരക്ക് വർധിപ്പിക്കുന്നതിനെതിരായ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം. കേന്ദ്ര സർക്കാർ മാർഗ്ഗരേഖകൾ പോലും വിമാനക്കമ്പനികൾ പാലിക്കുന്നില്ലെന്ന് ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ വിമാന നിരക്ക് നിയന്ത്രണത്തിനുള്ള പുതിയ മാർഗ്ഗരേഖകൾ അന്തിമ ഘട്ടത്തിലാണെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ഹർജി സെപ്റ്റംബർ ഏഴിന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.അതേസമയം, വേനലവധി കഴിഞ്ഞ് ഗൾഫിലെ സ്കൂളുകൾ തുറക്കാനിരിക്കെ, കേരളത്തിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. ഓഗസ്റ്റ് അവസാനത്തോടെയും സെപ്റ്റംബർ ആദ്യവാരത്തിലും പ്രവാസികൾ കൂട്ടത്തോടെ മടങ്ങിയെത്താൻ ശ്രമിക്കുന്നതാണ് ടിക്കറ്റ് നിരക്കിൽ വൻ വർധനവുണ്ടാക്കിയത്. ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ നിലനിന്നിരുന്നതിനാൽ പല പ്രവാസികളും ഉയർന്ന നിരക്ക് കാരണം വൺവേ ടിക്കറ്റെടുത്താണ് അവധിക്കാലത്ത് നാട്ടിലേക്ക് പോയത്. എന്നാൽ തിരിച്ചുവരുന്ന സമയത്ത് ഇത്രയും വലിയ തുകയാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇത് പ്രവാസികൾക്ക് ഇരട്ടി ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.

