Advertisement

വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവം; കണ്ടക്ടറുടെ ലൈസൻസ് സസ്പെൻസ് ചെയ്തു, ബോധവത്കരണം നൽകും

വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവത്തിൽ കണ്ടക്ടർ രാമദാസിന്റെ ലൈസൻസ് സസ്പെൻസ് ചെയ്തു. മൂന്ന് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. കണ്ടക്ടർക്ക് ബോധവത്കരണം നൽകാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. വടക്കാഞ്ചേരി ജോയിന്റ് ആർടിഓ ഓഫീസിലേക്ക് കണ്ടക്ടറെ വിളിച്ചു വരുത്തി വിശദീകരണം കേട്ട ശേഷമാണ് നടപടി. വടക്കാഞ്ചേരിയിൽ കൈകൂപ്പി പറഞ്ഞിട്ടും വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ പുറത്തു നിർത്തുകയായിരുന്നു ബസ് കണ്ടക്ടർ. ദൃശ്യം പുറത്തുവന്നതിന് പിന്നാലെ കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടിയെടുക്കുകയായിരുന്നു. പ്രതിഷേധമുയർത്തി വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തിയിരുന്നു.കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂൾ വിട്ട് വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്ന് വീട്ടിലേക്ക് പോകാൻ നിന്ന ക്ലീലിയാ സ്കൂളിലെ സിയാൻ അടക്കമുള്ള വിദ്യാർത്ഥികൾക്കാണ് സ്വകാര്യബസ് കണ്ടക്ടറിൽ നിന്നും ഈ അപമാനം ഏർക്കേണ്ടി വന്നത്. വിദ്യാർത്ഥി കൺസഷൻ നിരക്ക് ആയതിനാൽ കുറച്ചു പേരെ മാത്രം കൊണ്ടു പോകാൻ കഴിയൂ എന്ന് ആയിരുന്നു കണ്ടക്ടറുടെ നിലപാട്. വീട്ടിലെത്താൻ വൈകുമെന്നതിനാൽ സഹായിക്കണമെന്ന് കുട്ടി കൈകൂപ്പി പറഞ്ഞിട്ടും കണ്ടക്ടർ വഴങ്ങിയില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജില്ലാ ഭരണകൂടവും പൊലീസും മോട്ടോർ വാഹന വകുപ്പും ഇടപെട്ടു. ബസ് കണ്ടക്ടറെ വിളിച്ചുവരുത്തി ലൈസൻസ് പിടിച്ചുവെച്ചു.

KERALA
News Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മൂന്ന് സിപിഐഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കിരണ്‍, ഷഫീഖ്, വൈശാഖ് എന്നിവരുടെ അപേക്ഷകളാണ് തള്ളിയത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്റ്റ്രേറ്റ് കോടതിയുടേതാണ് നടപടി. നേരത്തെ 6 പേരുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.അപൂര്‍വ കേസ് എന്നാണ് മുന്‍പ് ജാമ്യാപേക്ഷ തള്ളികൊണ്ട് കോടതി നിരീക്ഷിച്ചത്. പൊതുമുതല്‍ നശിപ്പിച്ചില്ലെന്ന വാദം നിലനില്‍ക്കില്ല. ആക്രമണം പ്രകോപനമില്ലാതെയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. അക്രമം നടക്കുമ്പോള്‍ ഇഡി ഉദ്യോഗസ്ഥര്‍ ഡ്യുട്ടിയിലായിരുന്നു. അക്രമണ ദൃശ്യങ്ങള്‍ കൈവശമുണ്ട്. കേന്ദ്ര ഏജന്‍സികളടക്കം ഈ കേസിന്‍ അന്വേഷണം നടത്തുന്നുണ്ട് എന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ വാദിച്ചു.

KERALA
News Image

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ വ്യവസായ ഓഫീസുകള്‍, വൈത്തിരി, മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസുകളുടേയും ബോര്‍ഡുകള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ നിര്‍മ്മിച്ചു നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍ 27 വൈകുന്നേരം മൂന്നിന് മുമ്പ് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 04936 202485

ARIYIPPU
News Image
Advertisement

ദര്‍ഘാസ് ക്ഷണിച്ചു

മാനന്തവാടി ജില്ലാ ആശുപത്രിയിലെ വിവിധ വകുപ്പുകളിലേക്ക് ആശുപത്രി വിവിധ ആശുപത്രി ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ ദര്‍ഘാസ് ക്ഷണിച്ചു. താത്പര്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും ജൂലൈ ഒന്ന് വൈകുന്നേരം അഞ്ചിന് മുമ്പ് ആശുപത്രി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04935 240264.

ARIYIPPU
News Image

ക്വട്ടേഷന്‍ ക്ഷണിച്ചു.

സംസ്ഥാന ദുരന്തവനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച 'ദുരന്തനിവാരണത്തിനുള്ള ഓറഞ്ച് പുസ്തകം 2026 കാലാവര്‍ഷ തുലാവര്‍ഷ മുന്നൊരുക്ക, ദുരന്ത പ്രതികരണ മാര്‍ഗ്ഗരേഖ-എട്ടാം പതിപ്പ് 12 മെയ് 2026', ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റം -ഹാന്റ് ബുക്ക് എന്നീ പുസ്തകങ്ങള്‍ പ്രിന്റ് ചെയ്യുന്നതിനായി പരിചയ സമ്പന്നരായ പ്രിന്റിംഗ് ഏജന്‍സികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. പുസ്തകങ്ങളുടെ ഉയര്‍ന്ന നിലവാരമുള്ള പ്രന്റിംഗ്, ബൈന്‍ഡിംഗ്, വിതരണം എന്നിവയാണ് ജോലിയില്‍ ഉള്‍പ്പെടുന്നത്. ഫോണ്‍- 04936 204151

ARIYIPPU
News Image

വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം നാളെ; സാമ്പത്തിക സ്ഥിതി മോശമെന്ന ധവളപത്രത്തിന് ശേഷമുള്ള ബജറ്റ്, കിഫ്ബിയെ പൊളിച്ചുപണിയാനുള്ള പദ്ധതിക്ക് സാധ്യത

തിരുവനന്തപുരം :വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും. സംസ്ഥാനത്തിന്‍റെ സാമ്പത്തിക ആരോഗ്യം മോശമെന്ന വിലയിരുത്തിയ ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ വരുമാന വര്‍ധനയക്കുള്ള നടപടികള്‍ ബജറ്റിൽ പ്രതീക്ഷിക്കുന്നു. ആര്‍ ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ബജറ്റ് അവതരിപ്പിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് വി ഡി സതീശൻ.സമ്പദ് വ്യവസ്ഥ ശക്തമാക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള പദ്ധതി പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്ന വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റിൽ ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഒന്നാണ് കിഫ്ബിയുടെ പുന:സംഘടന. റവന്യു മോഡലായി കിഫ്ബിയെ മാറ്റുന്നതിനൊപ്പം പൂർണ്ണമായും ധനവകുപ്പിന്‍റെ നിയന്ത്രണത്തിലാക്കാനും നടപടി ഉണ്ടാകുമെന്നാണ് സൂചന.സ്വതന്ത്ര ധനസമാഹരണ ഏജൻസിയിൽ തുടങ്ങി സംസ്ഥാന വികസനത്തിന്‍റെ ഒറ്റമൂലി വരെയുള്ള പരമാധികാര പദവികളിൽ ലാസ്റ്റ് റീലിൽ ഓടുകയാണ് കിഫ്ബി. കെട്ടിലും മട്ടിലും കിഫ്ബിയെ സമ്പൂർണ്ണമായി ഉടച്ചു വാർക്കുമെന്നാണ് ബജറ്റ് സൂചന. വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയ ഉടനെ സംസ്ഥാന ധനസ്ഥിതിയെ കുറിച്ച് പഠിച്ച വിഗദ്ധ സമിതി നിർദേശങ്ങളിൽ ഊന്നിയായിരിക്കും പുന:സംഘടന. കിഫ്ബിയുടെ പ്രൊജക്ട് മാനേജ്മെന്റ് സംവിധാനവും ക്വാളിറ്റി കൺട്രോളും മികച്ചതെന്ന വിലയിരുത്തൽ വിദഗ്ധ സമിതി നടത്തുകയും മറ്റ് വകുപ്പുകളിലേക്കും സ്വീകരിക്കണമെന്ന് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. അതിനപ്പുറത്ത് സാമ്പത്തിക സമാഹരണത്തിലും വിനിയോഗത്തിലും ധനവകുപ്പിന്‍റെ പൂർണ്ണ നിയന്ത്രണവും വരവ് ചെലവ് ബജറ്റിൽ ഉൾപ്പെടുത്തുന്ന വിധത്തിൽ നിലവിലുള്ള നിയമം മാറ്റവും അടക്കം വലിയ വ്യത്യാസങ്ങളാണ് വരാനിരിക്കുന്നത്.

KERALA
News Image

പാര്‍ട്ട്‌ടൈം ട്യൂട്ടര്‍ നിയമനം

കല്‍പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന് കീഴിലുള്ള പിണങ്ങോട് (മുണ്ടേരി), മേപ്പാടി പ്രീ മെട്രിക് ഹോസ്റ്റലുകളിലേക്ക് ഇംഗീഷ്, കണക്ക്, സയന്‍സ് വിഷയങ്ങളില്‍ പാര്‍ട്ട്‌ടൈം ട്യൂട്ടര്‍മാരെ നിയമിക്കുന്നു. ബിരുദവും ബി.എഡുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ സ്വയം തയ്യാറാക്കിയ അപേക്ഷ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ 23ന് രാവിലെ 10.30 മുതല്‍ വൈകുന്നേരം നാല് വരെ കല്‍പറ്റ പഴയ സ്റ്റാന്‍ഡ് ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 7025674606, 9744231317, 9544331969.

ARIYIPPU
News Image

ലൈബ്രേറിയന്‍ ഒഴിവ്

മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ലൈബ്രേറിയന്‍ ഗ്രേഡ് IV തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി യും ഡിപ്ലോമ/സെര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി സയന്‍സ്/ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ബിരുദം യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 23ന് രാവിലെ പത്തിന് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍- 8547005060

ARIYIPPU
News Image

മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ നിയമനം

നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ മള്‍ട്ടിപര്‍പ്പസ് ജോലികള്‍ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ട് തസ്തികകളിലേക്കാണ് നിയമനം. ഒരു തസ്തികയിലേക്ക് ഏഴാം ക്ലാസ് യോഗ്യതയും പ്രവൃത്തിപരിചയവുമാണ് യോഗ്യത. രണ്ടാമത്തെ തസ്തികയിലേക്ക് കംപ്യൂട്ടര്‍ പരിജ്ഞാനവും പ്രവൃത്തിപരിചയവുമാണ് വേണ്ടത്. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും മാനന്തവാടി ബ്ലോക്ക് പരിധിയിലുള്ള സി.ഡി.എസ് സാക്ഷ്യപ്പെടുത്തിയ കത്തും സഹിതം ജൂലൈ നാല് രാവിലെ 10.30ന് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 8281212702.

ARIYIPPU
News Image

ഗസ്റ്റ് അധ്യാപക നിയമനം

കല്‍പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ ഹിസ്റ്ററി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഹിസ്റ്ററി വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ്/ പിഎച്ച്ടി യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ജൂണ്‍ 24ന് രാവിലെ 10.30ന് ഓഫീസില്‍ കൂടികാഴ്ചക്ക് എത്തണം. ഫോണ്‍- 04936204569 

ARIYIPPU
News Image

ഐ.ടി.ഐ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം

ജില്ലയിലെ ഐ.ടി.ഐകളില്‍ കായിക താരങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ള സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. 2024 ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ സ്‌കൂള്‍ തലത്തില്‍ സബ് ജില്ലാ കായിക മത്സരങ്ങളില്‍ പങ്കെടുത്ത് മൂന്നാം സ്ഥാനമോ അല്ലെങ്കില്‍ ജില്ലാ കായിക സംഘടനകള്‍ സംഘടിപ്പിക്കുന്ന ജില്ലാ മത്സരത്തില്‍ പങ്കെടുത്ത് മൂന്നാം സ്ഥാനമോ ലഭിക്കുന്നതാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഐ.ടി.ഐ കോഴ്‌സിന് സമര്‍പ്പിക്കുന്ന അപേക്ഷയുടെയും കായിക നേട്ടം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടേയും യോഗ്യതാ പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിനോടൊപ്പം അഞ്ച് രൂപ തപാല്‍ സ്റ്റാമ്പ് പതിച്ച് സ്വന്തം മേല്‍വിലാസമെഴുതിയ കവര്‍ സഹിതം സെക്രട്ടറി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ നോര്‍ത്ത് എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഐ.ടി.ഐ കോഴ്‌സിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി തന്നെയായിരിക്കും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിലും അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി. ഫോണ്‍: 04936 202658

ARIYIPPU
News Image

വനിതാ വികസന കോര്‍പറേഷന്‍ വായ്പകള്‍ക്ക് അപേക്ഷിക്കാം

സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ലളിതമായ നടപടിക്രമത്തിലൂടെ അതിവേഗ വ്യക്തിഗത, ഗ്രൂപ്പ്, വിദ്യാഭ്യാസ വായ്പകളും സ്വയം തൊഴില്‍ വായ്പകളും നല്‍കുന്നു. 18നും 55നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്ക് ആറ് മുതല്‍ എട്ട് ശതമാനം വരെ പലിശ നിരക്കില്‍ ഉദ്യോഗസ്ഥ, വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് സ്വയം തൊഴില്‍ വായ്പ അനുവദിക്കുന്നത്. ഇതേപ്രായപരിധിയിലുള്ള തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തിരിച്ചടവ് കാലാവധിയില്‍ നാല് മുതല്‍ എട്ട് ശതമാനം പരിശ നിരക്കില്‍ ഉദ്യോഗസ്ഥ, വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തിഗത വായ്പയും അനുവദിക്കും. മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ കുടുബശ്രീ സി.ഡി.എസിന് നാല് മുതല്‍ ഏഴ് ശതമാനം വരെ പലിശ നിരക്കില്‍ നാല് കോടി രൂപ വരെയും കുടുംബശ്രീ സി.ഡി.എസിന് കീഴിലുള്ള എസ്.എച്ച്.ജികള്‍ക്ക് 19 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. നിശ്ചിത വരുമാന പരിധിയിലുള്ള 16നും 32നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അഞ്ച് വര്‍ഷ തിരിച്ചടവ് കാലാവധിയില്‍ മൂന്ന് മുതല്‍ എട്ട് ശതമാനം വരെ പലിശ നിരക്കില്‍ ഉദ്യോഗസ്ഥ, വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ വായ്പകളും അനുവദിക്കും. അപേക്ഷകള്‍ അക്ഷയ കേന്ദ്രം വഴിയോ ഇന്റര്‍നെറ്റ് സേവാ കേന്ദ്രം വഴിയോ www.mithrasoft.kswdc.org വെബ്‌സൈറ്റില്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ കല്‍പ്പറ്റ ജില്ലാ ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 04936 240023.

ARIYIPPU
News Image

സയന്റിഫിക് അപ്രന്റീസ്

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വയനാട് ജില്ലാ കാര്യാലയത്തിലേക്ക് മൂന്ന് വര്‍ഷത്തെ പരിശീലനത്തിനായി പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസിനെ നിയമിക്കുന്നു. കെമിസ്ട്രി/ മൈക്രോബയോളജി/എന്‍വയോണ്‍മെന്റല്‍ സയന്‍സ് 50 ശതമാനം മാര്‍ക്കോടുകൂടി ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, ആധാര്‍കാര്‍ഡ് പാസ്പോര്‍ട്സ് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂണ്‍ 30ന് രാവിലെ 10.30ന് കല്‍പറ്റ പിണങ്ങോട് റോഡിലുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ അഭിമുഖത്തിനെത്തണം. വിവരങ്ങള്‍ ലഭിക്കും.

ARIYIPPU
News Image

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ നാരോക്കടവ്, മൈലാടുംകുന്ന്, കാജാ, പുളിഞ്ഞാല്‍, പുളിഞ്ഞാല്‍ ടവര്‍, തോട്ടുങ്കല്‍, നെല്ലിക്കച്ചാല്‍, മംഗലശ്ശേരിമല, മംഗലശ്ശേരി ക്രഷര്‍, വെള്ളമുണ്ട പത്താംമൈല്‍ ടൗണ്‍, മംഗലശ്ശേരി, കിണറ്റിങ്കല്‍, കണ്ടത്തുവയല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ (ജൂണ്‍ 19) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യൂതി വിതരണം ഭാഗികമായി മുടങ്ങും.

ARIYIPPU
News Image

അസാപ് തൊഴില്‍ മേള

അസാപിന്റെ മാനന്തവാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂണ്‍ 20ന് രാവിലെ പത്തു മണി മുതല്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്ന പ്ലസ് ടു, ഡിഗ്രി, പി.ജി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 10ന് ബയോഡേറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി മാനന്തവാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തിച്ചേരേണ്ടതാണ്. എച്ച്.ഡി.എഫ്.സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, ഹാപ്പി 7 ഡേയ്‌സ് ഹൈപ്പര്‍മാര്‍ക്കറ്റ്, മെറ്റാലെക്‌സ് ഗാലേറിയ, ഫോക്കസ് ഗ്രൂപ്പ്, വെല്‍ വിന്‍ ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങള്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കും. ഫോണ്‍: 9495999669.

ARIYIPPU
News Image

ആശാ വര്‍ക്കര്‍ നിയമനം

തിരുനെല്ലി പഞ്ചായത്തിലെ ബേഗൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള പതിനാലാം വാര്‍ഡിലേക്കും അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള അഞ്ചാം വാര്‍ഡിലേക്കും താത്കാലികമായി ആശാ വര്‍ക്കറെ നിയമിക്കുന്നു. 25നും 45നുമിടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വാര്‍ഡില്‍ സ്ഥിരതാമസക്കാരായ വിവാഹിതകള്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ജൂണ്‍ 23ന് രാവിലെ 10ന് ബേഗൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 04935 250758

ARIYIPPU
News Image

മീഡിയ അക്കാദമിയില്‍ സ്പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ പി.ജി.ഡിപ്ലോമ ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍ ആന്റ് അഡ്വര്‍ടൈസിംഗ് വിഭാഗങ്ങളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ജൂണ്‍ 22 മുതല്‍ സ്പോട്ട് അഡ്മിഷന്‍ നടത്തും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഫോണ്‍: 9747886517, 9847030932.

ARIYIPPU
News Image

ക്രഷ് ഹെല്‍പ്പര്‍ നിയമനം

വൈത്തിരി പഞ്ചായത്തിലെ വൈത്തിരി ടൗണ്‍ അങ്കണവാടിയില്‍ ക്രഷ് ഹെല്‍പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വൈത്തിരി പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ 18നും 35നുമിടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. യോഗ്യത എസ്.എസ്.എല്‍.സി. താത്പര്യമുള്ളവര്‍ ജൂണ്‍ 30ന് വൈകുന്നേരം അഞ്ചിനകം വൈത്തിരി വില്ലേജ് ഓഫീസിന് സമീപമുള്ള കല്‍പറ്റ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04936 201110.

ARIYIPPU
News Image

ക്രൂഡ് ഓയില്‍ വില കുറയുന്നു,ഇറാന്‍ അമേരിക്ക സമാധാന കരാർ നിലവില്‍ വന്നതോടെ യുദ്ധത്തിന് മുൻപുള്ള നിലയിലേക്ക്,ഇന്ന് ബ്രെൻ്റ് ക്രൂഡ് വില 78 ഡോളർ

പശ്ചിമേഷ്യൻ സമാധാന കരാർ നിലവിൽ വന്നതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്. യുദ്ധത്തിന് മുൻപുള്ള നിലയിലേക്ക് ക്രൂഡ് ഓയിൽ വില തിരിച്ചെത്തുകയാണ്. ​WTI ക്രൂഡ് ഓയിൽ ബാരലിന് 75 ഡോളർ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ബ്രെൻ്റ് ക്രൂഡ് ഓയിൽ ബാരലിന് 78 ഡോളർ ആണ് ഇന്നത്തെ വില.യുദ്ധം രൂക്ഷമായിരുന്ന സമയത്ത് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്ന് 114 ഡോളർ വരെ എത്തിയിരുന്നു. യുദ്ധത്തിന് തൊട്ടുമുമ്പ്, കഴിഞ്ഞ ഫെബ്രുവരി അവസാനം ബ്രെൻ്റ് ക്രൂഡ് ഓയിലിന് 73 ഡോളർ ആയിരുന്നു വില. ഈ ആഴ്ച തന്നെ വില ഫെബ്രുവരിയിലെക്കാൾ താഴ്ന്നേക്കും എന്നാണ് സൂചന. ഉയർന്ന ക്രൂഡ് വിലയുടെ പേരിൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില എട്ട് രൂപയിലേറെ കൂട്ടിയിരുന്നു.

GENERAL
News Image

കാലവര്‍ഷം വീണ്ടും ശക്തമാകുന്നു; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. ഉയര്‍ന്ന കാറ്റിനും സാധ്യതയുണ്ട്. അതേസമയം കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. മധ്യകേരളത്തിലും വടക്കന്‍ മലബാര്‍ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കരുതുന്നത്.ജൂണ്‍ 21ന് വീണ്ടും മഴ വീണ്ടും ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ അന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിച്ചതോടെയാണ് മഴ ശക്തമാകുന്നത്. മണിക്കൂറില്‍ 30 മുതല്‍ 40കിലോമീറ്റര്‍ വേഗതയുള്ള കാറ്റിന് ഇന്ന് സാധ്യതയുണ്ട്. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പുലര്‍ത്തണം.മലയോരപ്രദേശങ്ങള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലുള്ളവര്‍ ജില്ലാ കളക്ടര്‍മാരുടെ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണം. അതേസമയം തിരുവനന്തപുരം പേപ്പാറ ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ നാല് ഷട്ടറുകള്‍ പത്ത് സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെ ആകെ 40 സെന്റീമീറ്ററായാണ് ഷട്ടര്‍ ഉയര്‍ത്തിയിരിക്കുന്നത്. അതിനാല്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പുണ്ട്.

KERALA
News Image