ക്വട്ടേഷന്‍ ക്ഷണിച്ചു
കല്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ 2025-2026 വര്‍ഷത്തെ കോളേജ് മാഗസിന് പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രിന്‍സിപ്പല്‍ എന്‍.എം.എസ്.എം ഗവ കോളേജ് എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ പത്തിന് രാവിലെ 11 നകം ക്വട്ടേഷന്‍ ലഭ്യമാക്കണം. ഫോണ്‍- 04936204569
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ തരുവണ-തൊണ്ണമ്പറ്റ കുന്ന്, വെള്ളമുണ്ട-നടാഞ്ചേരി റോഡ്, പീച്ചങ്കോട്- നെല്ലേരിക്കുന്ന്, പാലമുക്ക്- കാരക്കുനി റോഡ് എന്നിവിടങ്ങളിൽ നാളെ (സെപ്റ്റംബര്‍ 9) രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
ഫോറസ്റ്റ് വാച്ചര്‍- തിയതി നീട്ടി
ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് വാച്ചർ (വനത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന പുരുഷൻമാരായ പട്ടികവര്‍ഗ ആദിവാസികൾക്കു വേണ്ടിയുള്ള പ്രത്യേക നിയമനം) തസ്തികയിലേയ്ക്ക് കാറ്റഗറി നം 097/2026 അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്റ്റംബര്‍ 30 വരെ ദീർഘിപ്പിച്ചു. വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള മാതൃകയിൽ എഴുതി തയ്യാറാക്കിയതോ, ടൈപ്പ് ചെയ്തതോ ആയ അപേക്ഷകൾ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോടൊപ്പം സെപ്റ്റംബര്‍ 30 ന് വൈകുന്നേരം അഞ്ച് വരെ പി.എസ്.സി ജില്ലാ ഓഫീസിൽ സമർപ്പിക്കാം. വിജ്ഞാപനത്തിലെ മറ്റ് വ്യവസ്ഥകൾക്ക് മാറ്റമില്ല.
സീറ്റൊഴിവ്
തൃശ്ശിലേരി ഗവ മോഡൽ ഡിഗ്രി. കോളേജില്‍ (റൂസ) ബി.എസ് സി ജിയോഗ്രഫി, ബി.എ ഇംഗ്ലീഷ്, ബി.എ മലയാളം, ബി എസ് സി സൈക്കോളജി കോഴ്സുകളില്‍ എസ്.സി, എസ് ടി ഉൾപ്പെടെ എല്ലാ വിഭാഗത്തിലും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലുകളും പകർപ്പും സഹിതം സെപ്റ്റംബര്‍ 9 ന് വൈകുന്നേരം നാലിനകം കോളേജ് ഓഫീസിൽ ഹാജരാകണം. ഫോണ്‍- 9746771075, 9496355663
കോട്ടത്തറ സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ വിപുലമായ അധ്യാപക ദിനാഘോഷം
കോട്ടത്തറ സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ പി.ടി.എയുടെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ അധ്യാപക ദിനം ആഘോഷിച്ചു.സ്കൂൾ മാനേജർ ഫാ. മൈക്കിൾ വടക്കേ മുളഞ്ഞിനാൽ അധ്യാപക ദിനാശംസകൾ നേർന്ന് സംസാരിച്ചു. പി.ടി.എയുടെ നേതൃത്വത്തിൽ സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.പി.ടി.എ പ്രസിഡന്റ് വിൽസന്റ് പാറയിൽ, വൈസ് പ്രസിഡന്റ് ജിംസൺ, എക്സിക്യൂട്ടീവ് അംഗങ്ങളായ മണി, ഉഷ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.ഹെഡ്മിസ്ട്രസ് ലിസി ടി.ജെ. നന്ദി രേഖപ്പെടുത്തി.
താത്പര്യപത്രം ക്ഷണിച്ചു
ബൗദ്ധികവും വളര്‍ച്ചാപരവുമായ ഭിന്നശേഷിയുള്ള വ്യക്തികള്‍, കുടുംബങ്ങള്‍ക്ക് ആവശ്യമായ പിന്തുണയും സംരക്ഷണവും ഉറപ്പാക്കുന്ന അന്പ് വീട് പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ള സര്‍ക്കാര്‍ അംഗീകൃത സന്നദ്ധ സംഘടനകള്‍ നടത്തുന്ന റസിഡന്‍ഷല്‍ സ്പെഷല്‍ സ്കൂളുകള്‍, കെയര്‍ ഹോമുകള്‍, റസിഡന്‍ഷല്‍ വൊക്കേഷണല്‍ ട്രെയിനിങ് സെന്ററുകള്‍, ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന മറ്റ് അനുയോജ്യമായ റസിഡന്‍ഷല്‍ സൗകര്യങ്ങളുള്ള തദ്ദേശ സ്ഥാപനങ്ങള്‍, ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ എന്നിവയില്‍ നിന്നും താത്പര്യപത്രം ക്ഷണിക്കുന്നു. സ്ഥാപനങ്ങള്‍ നിര്‍ദ്ദിഷ്ട അപേക്ഷ ഫോറത്തില്‍ ആവശ്യമായ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 15 നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ അപേക്ഷ നല്‍കണം. പദ്ധതി മാര്‍ഗരേഖ, അപേക്ഷ ഫോം, യോഗ്യതാ മാനദണ്ഡങ്ങള്‍ എന്നിവ sjd.kerala.gov.in ല്‍ ലഭ്യമാണ്. ഫോണ്‍- 04936-205307
ശാസ്ത്രീയ പശുപരിപാലനം
കോഴിക്കോട് ബേപ്പൂര്‍ നടുവട്ടത്ത് ക്ഷീര പരിശീലന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 15 മുതല്‍ 19 വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീര കര്‍ഷകര്‍ക്ക് ശാസ്ത്രീയ പശുപരിപാലനത്തില്‍ പരിശീലനം നല്ക്കുന്നു. താത്പര്യമുളളവര്‍ സെപ്റ്റംബര്‍ 10 ന് വൈകിട്ട് അഞ്ചിനകം 0495-2414579 നമ്പറിലോ, നേരിട്ടോ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന് ഫീസ് 20 രൂപ. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പുകള്‍ ഹാജരാക്കുന്നവര്‍ക്ക് ദിനബത്ത, യാത്രാബത്ത എന്നിവ ലഭിക്കും.
സീറ്റൊഴിവ്
കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ ബി.എ ഹിസ്റ്ററി, ബി.എ ഇക്കണോമിക്സ്, ബിഎ മാസ് കമ്മ്യൂണിക്കേഷന്‍, ബി.കോം, ബി.എസ്.സി കെമിസ്ട്രി, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ കോഴ്സുകളില്‍ എസ്.സി, എസ്.ടി, മറ്റ് സംവരണ വിഭാഗകാര്‍ക്ക് സീറ്റൊഴിവുണ്ട്. സംവരണ വിഭാഗങ്ങളുടെ അപര്യാപ്തതയില്‍ ജനറല്‍ വിഭാഗങ്ങളെയും പരിഗണിക്കും. എം.എ ഹിസ്റ്ററി വിഭാഗത്തില്‍ അഡ്മിഷന് പോര്‍ട്ടലില്‍ ഒരൊഴിവുണ്ട്. കാലികറ്റ് യൂണിവേഴ്സിറ്റി ബിരുദ, ബിരുദാനന്തര പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ ഇന്ന് (സെപ്റ്റംബര്‍ 8) രാവിലെ 11 ന് കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍- 9188900206
കോട്ടത്തറ സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ വിപുലമായ അധ്യാപക ദിനാഘോഷം
കോട്ടത്തറ സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ പി.ടി.എയുടെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ അധ്യാപക ദിനം ആഘോഷിച്ചു.സ്കൂൾ മാനേജർ ഫാ. മൈക്കിൾ വടക്കേ മുളഞ്ഞിനാൽ അധ്യാപക ദിനാശംസകൾ നേർന്ന് സംസാരിച്ചു. പി.ടി.എയുടെ നേതൃത്വത്തിൽ സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.പി.ടി.എ പ്രസിഡന്റ് വിൽസന്റ് പാറയിൽ, വൈസ് പ്രസിഡന്റ് ജിംസൺ, എക്സിക്യൂട്ടീവ് അംഗങ്ങളായ മണി, ഉഷ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.ഹെഡ്മിസ്ട്രസ് ലിസി ടി.ജെ. നന്ദി രേഖപ്പെടുത്തി.
ബി.ടെക് സ്പോട്ട് അഡ്മിഷന്
വയനാട് എന്‍ജിനീയറിങ് കോളെജില്‍ ഒന്നാം വര്‍ഷ ബി.ടെക് കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 11 ന് എന്‍ജിനീയറിങ് കോളേജില്‍ സ്പോട്ട് അഡ്മിഷന് നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ 11 നകം രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കണം. വിശദവിവരങ്ങള്‍ https://www.gecwyd.ac.in/ ല്‍ ലഭിക്കും. ഫോണ്‍- 04935 257321
"നമ്മുടെയോണം" ഗംഭീരമാക്കി ശ്രേയസ് ബത്തേരി മേഖല
ബത്തേരി മേഖലയിലെ ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് മൂലങ്കാവ് യൂണിറ്റിന്റെ ആതിഥേയത്വത്തിൽ സംഘടിപ്പിച്ച "നമ്മുടെയോണം" സുൽത്താൻ ബത്തേരി മുൻസിപ്പൽ ചെയർപേഴ്സൺ റസീന അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്തു.മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.സ്വാഗതം ആശംസിച്ചു.മുൻസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രമോദ് ഓണസന്ദേശം നൽകി.കൗൺസിലർ യൂനസ് അലി,മെർലിൻ മാത്യു,കെ. പൈലി,കെ.കെ.വർഗീസ്, പി.പി.സ്കറിയ,വത്സ ജോസ് എന്നിവർ സംസാരിച്ചു.അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി അധ്യാപകരായ ലെയോണ ബിജു,റീന എന്നിവരെ ആദരിച്ചു.വിവിധ കായിക മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.ഓണസദ്യയോടെ പരിപാടികൾ സമാപിച്ചു.
ലാബ് ടെക്നിഷ്യന്‍ നിയമനം
മൂപ്പൈനാട് കുടുബരോഗ്യ കേന്ദ്രത്തില്‍ ആശുപത്രി വികസന സമതി മുഖേന ലാബ് ടെക്നിഷ്യന്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. അപേക്ഷകര്‍ ബി.എസ്.സി, എം.എല്‍.ടി അല്ലെങ്കില്‍ ഡിപ്ലോമ എം.എല്‍.ടി പാസായിരിക്കണം. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രഷന് നിര്‍ബന്ധം. മൂപ്പൈനാട് ഗ്രാമപഞ്ചായത്തില്‍ സെപ്റ്റംബര്‍ 14 ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ടെത്തണം.
ഗൗതം ഗംഭീറിന്റെ പകരക്കാരനായി ഇന്ത്യൻ പരിശീലകനാകുമോ?, ഒടുവിൽ പ്രതികരിച്ച് ആശിഷ് നെഹ്റ
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനാകാൻ തനിക്ക് പ്രത്യേക ലക്ഷ്യങ്ങളോ പദ്ധതികളോ ഇല്ലെന്ന് വ്യക്തമാക്കി മുൻ ഇന്ത്യൻ പേസറും ഗുജറാത്ത് ടൈറ്റൻസ് പരിശീലകനുമായ ആശിഷ് നെഹ്റ. കേൾക്കാൻ സന്തോഷമുള്ള കാര്യമാണെങ്കിലും അത്തരമൊരു ചുമതല ഏറ്റെടുക്കുന്നതിന് വലിയ യാത്രാ ബുദ്ധിമുട്ടുകളും കുടുംബപരമായ കാര്യങ്ങളും തടസമാണെന്നും നെഹ്റ കൂട്ടിച്ചേർത്തു. ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിന്റെ വാർഷിക പുരസ്കാര ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാത്തിരിപ്പിന് വിരാമം; നെടുമ്പാശേരി വിമാനത്താവളം റെയില്‍വേ സ്റ്റേഷൻ നിര്‍മാണം ആരംഭിച്ചു
ദീർഘകാല ആവശ്യമായ നെടുമ്പാശേരി വിമാനത്താവള റെയില്‍വേ സ്റ്റേഷന്റെ പ്രാരംഭ ഘട്ട നിർമാണ പ്രവർത്തനങ്ങള്‍ ആരംഭിച്ചു.ഹാള്‍ട്ട് സ്റ്റേഷൻ മാതൃകയില്‍ രൂപകല്പന ചെയ്തിരിക്കുന്ന സ്റ്റേഷനില്‍ സൗകര്യങ്ങള്‍ പരിമിതമാണെങ്കിലും വന്ദേഭാരത് ഉള്‍പ്പടെയുള്ള ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടായിരിക്കുമെന്നാണ് ലഭ്യമായ വിവരം.പദ്ധതി പൂർത്തിയായാല്‍ അന്താരാഷ്ട്ര വിമാനത്താവളവുമായി നേരിട്ട് ബന്ധമുള്ള ഇന്ത്യയിലെ ആദ്യ റെയില്‍വേ സ്റ്റേഷൻകൂടിയാകും ഇത്. രണ്ടു വർഷത്തിനുള്ളില്‍ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റെയില്‍വേ അറിയിച്ചു.വിമാനത്താവളത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള റെയില്‍വേ ലൈനിനോടു ചേർന്ന് മേല്‍പാലത്തിന്റെ അടിയിലാണ് പുതിയ റെയില്‍വേ സ്റ്റേഷൻ വരുന്നത്. 24 കോച്ചുകള്‍ ഉള്‍ക്കൊള്ളാൻ അനുയോജ്യമായ 600 മീറ്റർ നീളമുള്ള രണ്ട് പ്ലാറ്റ്ഫോമുകളാകും സ്റ്റേഷനുണ്ടാകുക. ഫൂട്ട് ഓവർ ബ്രിഡ്ജ്, ലിഫ്റ്റ്, എയർ കണ്ടീഷൻ വെയിറ്റിംഗ് ഹാള്‍, ടിക്കറ്റ് ബുക്കിംഗ് ഓഫീസ് എന്നിവ ഉണ്ടാകുമെങ്കിലും ജീവനക്കാർ കുറവായിരിക്കും.റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വിമാനത്താവളത്തിലേക്ക് ഒന്നര കിലോമീറ്റർ മാത്രമാണ് റോഡ് മാർഗമുള്ള ദൂരം. വിമാനത്താവളത്തിലേക്ക് മാത്രമായി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്രത്യേക പാതയും ആലോചനയിലുണ്ട്.വിമാനത്താവളത്തില്‍ നിന്ന് നെടുമ്പാശേരിയിലേക്കുള്ള റോഡിലാകും സ്റ്റേഷന്റെ പ്രധാന കവാടം. വിമാന യാത്രക്കാർക്കായി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സൗജന്യ ഹൈഡ്രജൻ ബസുകളും ഇലക്ട്രിക് ബഗികളും ഒരുക്കും.റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഉപയോഗപ്പെടുത്തിയാണ് സ്റ്റേഷൻ നിർമിക്കുന്നത്. അതിനാല്‍ സ്ഥലമേറ്റെടുക്കല്‍ ആവശ്യമായി വരില്ല. 19 കോടി രൂപയാണ് നിർമാണച്ചെലവു പ്രതീക്ഷിക്കുന്നത്.2010ല്‍ ശിലാസ്ഥാപനം വരെ നടത്തിയ പദ്ധതി പിന്നീട് മുടങ്ങിപ്പോയിരുന്നു. ഒന്നര പതിറ്റാണ്ടിന് ശേഷമാണ് ഇപ്പോള്‍ പദ്ധതി ജീവൻ വച്ചത്.വരുന്നത് മള്‍ട്ടി മോഡല്‍ ട്രാൻസിറ്റ് ഹബ്കൊച്ചി: കര, ജലം, വായു മാർഗങ്ങളുടെ സംയോജനത്തിലൂടെ മള്‍ട്ടി മോഡല്‍ ട്രാൻസിറ്റ് ഹബായി മാറുന്ന പദ്ധതികളാണ് നെടുമ്പാശേരിയില്‍ വരുന്നത്.കൊച്ചി മെട്രോ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി മെട്രോ സ്റ്റേഷനും വാട്ടർ മെട്രോയും നെടുമ്പാശേരി വിമാനത്താവളവുമായി ബന്ധപ്പെടുത്തി വരുന്നുണ്ട്.വിമാനത്താവളത്തിന് മുന്നിലെ താജ് ഹോട്ടലിന് സമീപമുള്ള സ്ഥലമാണ് എയർപോർട്ട് മെട്രോ സ്റ്റേഷനായി പരിഗണിക്കുന്നത്.മെട്രോ സ്റ്റേഷനില്‍ നിന്ന് ടെർമിനലുകളിലേക്ക് നേരിട്ടുള്ള എസ്കലേറ്റർ കണക്ടിവിറ്റിയും ആലോചനയിലുണ്ട്.പദ്ധതികള്‍ യാഥാർഥ്യമാകുന്നതോടെ വിമാനത്താവളം, റെയില്‍വേ, മെട്രോ, വാട്ടർ മെട്രോ, റോഡ് ഗതാഗതം എന്നിവ ഏകോപിപ്പിക്കുന്ന മള്‍ട്ടി മോഡല്‍ ട്രാൻസിറ്റ് ഹബായി നെടുമ്പാശേരി മാറും.
മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണം. സ്വകാര്യബസുകള്‍ സമരത്തിന്
കെ.എസ്.ആർ.ടി.സി നടപ്പിലാക്കിയ പ്രിയദർശിനി പദ്ധതിയില്‍ വലയുന്ന സ്വകാര്യ ബസുടമകള്‍ യാത്രാ നിരക്കും വിദ്യാർത്ഥികളുടെ കണ്സഷൻ നിരക്കും വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്തിറങ്ങുന്നു.നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജില്ലയില്‍ മാത്രം 100ലധികം ബസുകള്‍ സർവീസ് അവസാനിപ്പിച്ചുവെന്നാണ് ബസുടമകള്‍ പറയുന്നത്. നാളെ പാലക്കാട്ട് ചേരുന്ന ബസുടമകളുടെ യോഗം സമരം പ്രഖ്യാപിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറല്‍ സെക്രട്ടറി രാജ്കുമാർ കരുവാരത്ത് അറിയിച്ചു.മിനിമം ചാർജ് 15 രൂപയായി വർദ്ധിപ്പിക്കുക, വിദ്യാർത്ഥികളുടെ കണ്സഷൻ ചാർജ് 5 രൂപയായി ഉയർത്തുക എന്നിവയാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം.ബസുകളുടെ സ്പെയർ പാർട്സിനും, ടയറുകള്‍ക്കും, ഓയിലിനും വില വർദ്ധിച്ചത് 50 ശതമാനത്തിലധികമാണെന്നാണ് ബസുടമകള്‍ പറയുന്നത്. ഇപ്പോഴത്തെ മിനിമം നിരക്കില്‍ സർവീസ് നടത്തിയാല്‍ ബസുടമകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും കടക്കെണിയിലേക്കും വീഴും. ഇന്ധന ചിലവിന് പുറമെ, തൊഴിലാളികളുടെ കൂലി, മറ്റ് ചിലവുകളെല്ലാം അധികരിക്കുകയാണ്. വിഷയത്തില്‍ ഉടൻ സർക്കാർ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ സമരവുമായി മുന്നോട്ടു പോകാനാണ് ബസുടമകളുടെ തീരുമാനം.ജില്ലയില്‍ കണ്ണൂർ-പയ്യന്നൂർ, പയ്യന്നൂർ-കാസർകോട്, ഇരിട്ടി-കണ്ണൂർ, തളിപ്പറമ്പ്-പയ്യാവൂർ, തളിപ്പറമ്പ്-ആലക്കോട് റൂട്ടുകളിലാണ് പ്രിയദർശിനി സൗജന്യ യാത്ര മൂലം സ്വകാര്യ ബസ് മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.റിപ്പോർട്ട് തൃപ്തികരമല്ലപ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ദ്ധ സമിതി റിപ്പോർട്ടിലെ ശുപാർശകള്‍ അപര്യാപ്തമെന്നാണ് സ്വകാര്യ ബസ് ഉടമകള്‍ പറയുന്നത്. പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ മേഖലയ്ക്കുണ്ടായ നഷ്ടം നികത്താൻ റൂട്ടും സമയവും പുതുക്കണമെന്നത് ഉള്‍പ്പെടെയുള്ള ശുപാർശകളാണ് റിപ്പോർട്ടിലുള്ളത്.ഒരേ റൂട്ടില്‍ സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും സർവീസ് നടത്തുന്നിടത്താണ് സ്വകാര്യ ബസ് ഉടമകള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നത് എന്നാണ് വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തല്‍. കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകള്‍ പുനഃക്രമീകരിക്കുക, സ്വകാര്യ ബസുകള്‍ പാട്ടത്തിന് എടുക്കുക തുടങ്ങിയ ശുപാർശകളും റിപ്പോർട്ടിലുണ്ട്. എന്നാല്‍, പ്രതീക്ഷയ്ക്ക് വക നല്കുന്ന ഒന്നും റിപ്പോർട്ടില്‍ ഇല്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ നിലപാട്.
സെപ്റ്റംബര്‍ മാസവും ഇരുട്ടില്‍ തന്നെ; രാത്രികാല വൈദ്യുതി നിയന്ത്രണം കടുപ്പിച്ചേക്കും
വൈദ്യുതി നിയന്ത്രണം സെപ്റ്റംബര്‍ മാസവും തുടരുമെന്ന് വിവരം. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് സെപ്റ്റംബര്‍ മാസവും ഇരുട്ടില്‍ ആകുമെന്ന വിവരം പുറത്ത് വന്നിരിക്കുന്നത്. പവര്‍ കട്ട് തുടരാനാണ് ആലോചന. രാത്രികാല വൈദ്യുതി നിയന്ത്രണം കടുപ്പിച്ചേക്കുമെന്നാണ് ലഭിക്കുവന്ന വിവരം. ടെന്‍ഡര്‍ വിളിച്ചിട്ടും ആവശ്യത്തിന് വൈദ്യുതി കിട്ടാനുള്ള കരാര്‍ ലഭിച്ചില്ല എന്നതും പ്രതിസന്ധിയാണ്.കൂടിയ വിലയ്ക്ക് വാങ്ങാന്‍ തയ്യാറായാലും പവര്‍ എക്സ്ചേഞ്ച് പ്രകാരം വൈദ്യുതി കിട്ടാനില്ല. രാജ്യത്തെ താപനിലയങ്ങള്‍ വൈദ്യുതി ഉല്പാദനം കുറച്ചതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ലോഡ്ഷെഡ്ഡിങ് പരമാവധി കുറയ്ക്കുന്നത് ജലവൈദ്യുതി ഉല്പാദനം അഞ്ചു ദശലക്ഷം വര്‍ധിപ്പിച്ചാണ്. എന്നാല്‍ ഡാമുകളില്‍ വെള്ളം കുറഞ്ഞതും ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ മാസം മുഴുവന്‍ പ്രതിസന്ധി ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. 600 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് ഒരു ദിവസം രേഖപ്പെടുത്തുന്നത്. പല കരാറില്‍ 12 രൂപ അടക്കമാണ് കമ്പനികള്‍ വൈദ്യുതിക്ക് ചോദിക്കുന്നത് എന്നത് വലിയ പ്രസന്ധിയാണ് സൃഷ്ടിക്കുന്നത്.
കുടുംബ സംഗമവും ഓണാഘോഷവും നടത്തി
വിദ്യാനഗർ റസിഡൻസ് അസോസിയേഷൻ കൽപ്പറ്റ ശ്രീ ശങ്കര വിദ്യാലയത്തിൽ വെച്ച് കുടുംബ സംഗമവും ഓണാഘോഷവും നടത്തി ചടങ്ങിൽ SSLC +2 വിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു രാമായണ പാരായണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ സൂര്യനന്ദനെ ആദരിച്ചു.ചടങ്ങ് കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ പി.വിശ്വനാഥൻ ഉൽഘാടനം ചെയ്തു വാർഡ് കൗൺസിലർ എ.വി ദീപ മുഖ്യപ്രഭാഷണം നടത്തി K.G രവീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു കെ. പ്രകാശൻ , ജയചന്ദ്രൻ എൻ.വി. എം.എ രാജേഷ് എ.ഡിയശോധരൻ വിമുക്തഭടൻമഹേ ന്ദ്രൻ എന്നിവർ സംസാരിച്ചു ചടങ്ങിൽ അസോസിയേഷനിലെ സീനിയർ അംഗങ്ങളെ ആദരിച്ചു
അന്താരഷ്ട്ര ശുദ്ധവായു ദിനാചാരണം സംഘടിപ്പിച്ചു
ആരോഗ്യ വകുപ്പിന്റ നേതൃത്വത്തില്‍ ജീവിതശൈലീ രോഗനിയന്ത്രണത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ശുദ്ധവായു ദിനാചാരണം സംഘടിപ്പിച്ചു. ദിനാചരണത്തതിന്റെ ജില്ലാതല ഉദ്ഘാടനം തരിയോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി നിർവഹിച്ചു. തരിയോട് ഗ്രാമ പഞ്ചായത്ത് അംഗം കെ മുബഷിർ അധ്യക്ഷത വഹിച്ചു. നീലാകാശത്തിനായുള്ള ശുദ്ധവായു ദിനത്തിന്റെ ഭാഗമായി പ്രതീകാത്മകമായി തൈ നടീൽ കർമ്മവും തരിയോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർവഹിച്ചു. ജില്ലയിലുടനീളം സംഘടിപ്പിക്കുന്ന ജീവിതശൈലീ പരിശോധന ക്യാമ്പുകൾക്കും തുടക്കമായി. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.വി സിന്ധു മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വി.ആർ ഷീജ വാരാചരണ സന്ദേശവും ജില്ലാ എൻ സി ഡി നോഡൽ ഓഫീസർ ഡോ. പി.എസ് സുഷമ വിഷയാവതരണവും നടത്തി. അന്തരീക്ഷ മലിനീകരണവും ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തിൽ കൽപ്പറ്റ ജനറൽ ആശുപത്രിയിലെ പൾമണോളജിസ്റ്റ് ഡോ. അശ്വിൻ സെമിനാറിന് നേതൃത്വം നൽകി.ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. ആര്യ വിജയകുമാർ, തരിയോട് സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ദിവ്യകല, ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർ കെ.എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർ പി എം ഫസൽ, ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ വി പി കൃഷ്ണകുമാർ, ടെക്നിക്കൽ അസിസ്റ്റന്റ്മാരായ എ ശിവദാസൻ, സി കെ ബിജു, ഹെൽത്ത് സൂപ്പർവൈസർ എ.യു മഞ്ജു, ബിസിസി കൺസൾട്ടന്റ് കെ, നിജിൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നസ്രിയ എന്നിവർ സംസാരിച്ചു.
ടെന്‍ഡര്‍ ക്ഷണിച്ചു
മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ജില്ലാ സാമൂഹ്യനീതി ഓഫീസിന് നേതൃത്വത്തിലുള്ള ദ്രുത കര്‍മ്മസേന പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 2027 മാര്‍ച്ച് വരെ ഉപയോഗിക്കുന്നതിന് 7 സീറ്റര്‍ എ.സി കാര്‍ കരാറടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 16 ന് വൈകിട്ട് മൂന്ന് വരെ ടെന്‍ഡര്‍ ഫോറം സ്വീകരിക്കും. ഫോണ്‍- 04936 205307
ബസിന് വേഗത പോരെന്ന് പരാതി, കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത് യുവാവ്; ഡ്രൈവർക്കും മർദനം
കെഎസ്ആർടിസി ബസിന് വേഗത പോരെന്ന് ആരോപിച്ച് യാത്രക്കാരൻ ഡ്രൈവറെ മർദിക്കുകയും വാഹനത്തിന്റെ ചില്ലടിച്ച് തകർക്കുകയും ചെയ്തു. താമരശ്ശേരി ചുരം രണ്ടാം വളവിൽ തിങ്കളാഴ്ച പുലർച്ചെ 1.30-നായിരുന്നു സംഭവം.തൃശ്ശൂരിൽ നിന്ന് മൈസൂരുവിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിലെ യാത്രക്കാരനായ പുൽപ്പള്ളി പാടിച്ചിറ പുളിക്കൽകുന്നേൽ ഷൈജൽ ആണ് അതിക്രമം കാണിച്ചത്. അക്രമത്തിൽ ബസിൻ്റെ മുൻഭാഗത്തെയും വലതുവശത്തെയും ചില്ലുകളും ഹെഡ് ലൈറ്റും തകർന്നു. ബസിലെയും മറ്റു വാഹനങ്ങളിലേയും യാത്രക്കാർ പ്രതിയെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.സംഭവത്തിൽ തൃശ്ശൂർ സ്വദേശിയായ ബസ് ഡ്രൈവർക്കും പ്രതിക്കും പരിക്കേറ്റു. ഷൈജൽ പോലീസ് കസ്റ്റഡിയിലാണ്. ബസ് ഡ്രൈവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

