വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
മാനന്തവാടി താലൂക്കിൽ നിന്ന് പ്ലസ് വൺ, ഡിഗ്രി, പി.ജി കോഴ്സുകൾക്ക് പ്രവേശനം നേടിയ പട്ടികവർഗ വിദ്യാർത്ഥികൾക്ക് പ്രാരംഭ ചെലവുകൾക്കുള്ള വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2026-27 വർഷം മെറിറ്റിൽ അഡ്മിഷൻ നേടിയവരും വാർഷിക വരുമാന പരിധി 50,000 രൂപയിൽ താഴെയുള്ളവരുമായിരിക്കണം. ജില്ലയ്ക്ക് പുറത്ത് അഡ്മിഷൻ ലഭിച്ചവർക്കും ജില്ലയ്ക്കകത്ത് താമസ സ്ഥലത്തുനിന്ന് ഏറ്റവും ദൂരെയുള്ള സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിച്ചവർക്കും മുൻഗണന ലഭിക്കും. അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി മാർക്ക് ലിസ്റ്റും ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും അലോട്ട്മെന്റ് പ്രകാരം അഡ്മിഷൻ ലഭിച്ച സ്ഥാപനത്തിൽ നിലവിൽ പഠിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, ബാങ്ക് പാസ്‍ബുക്കിന്റെ കോപ്പി എന്നിവയും സമർപ്പിക്കണം. ജൂൺ 30ന് മുമ്പ് മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിലോ കുഞ്ഞോം, തവിഞ്ഞാൽ, കാട്ടിക്കുളം, മാനന്തവാടി, പനമരം എന്നീ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ അപേക്ഷ സമർപ്പിക്കണം. അപൂർണവും വൈകി ലഭിക്കുന്നതുമായ അപേക്ഷകൾ നിരസിക്കും. ഫോൺ: 04935 240210, 949607375, 9496070376, 9496070377, 949607378, 949607379,
വൈദ്യുതി പരാതികൾക്ക് പരിഹാരം കാണാൻ നിയോജകമണ്ഡലം തല കമ്മിറ്റികൾ സജീവമാക്കണം-മന്ത്രി സണ്ണി ജോസഫ്
വൈദ്യുതി മുടക്കം, വോൾട്ടേജ് ക്ഷാമം, മഴക്കാലത്തെ പ്രശ്‌നങ്ങൾ എന്നിവ സംബന്ധിച്ച് ജനങ്ങളുടെ പരാതികൾക്ക് പെട്ടെന്ന് പരിഹാരം കാണാൻഎംഎൽഎമാരുടെ നേതൃത്വത്തിലുള്ള നിയോജകമണ്ഡലം തല കമ്മിറ്റികൾ സജീവമാക്കണമെന്ന് വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകൾ ഉൾപ്പെട്ട കെഎസ്ഇബിയുടെ ഉത്തര മലബാർ മേഖലാ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.ജനങ്ങൾ ഫോൺ വഴി ഉന്നയിക്കുന്ന പരാതികൾക്ക് പരിഹാരം കാണാൻ ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പുലർത്തണം. വൈദ്യുതി മുടക്കത്തിന് പുറമേ വോൾട്ടേജ് ക്ഷാമവും മലബാറിലെ ചില ഭാഗങ്ങളിലുണ്ട്. അറ്റകുറ്റപ്പണി കാരണമോ പെട്ടെന്ന് ഉണ്ടായ സംഭവങ്ങൾ മൂലമോ വൈദ്യുതി മുടങ്ങുകയാണെങ്കിൽ അക്കാര്യം ഉപഭോക്താക്കളെ പ്രാദേശിക തലത്തിലുള്ള വാട്ട്‌സാപ്പ് ഗ്രൂപ്പുകൾ, വെബ്‌സൈറ്റ്, മാധ്യമങ്ങൾ വഴി അറിയിക്കണം. പകൽ സമയത്ത് സൗരോർജ്ജം ബാറ്ററിയിൽ സ്റ്റോർ ചെയ്തു രാത്രി പീക്ക് സമയങ്ങളിൽ വിതരണം ചെയ്യുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) പദ്ധതിയിലുള്ള മൂന്ന് പദ്ധതികൾ അടുത്ത മാർച്ചിന് മുമ്പ് കമ്മീഷൻ ചെയ്യാൻ കഴിയുമെന്ന് യോഗത്തിൽ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.ഇതിൽ കേരളത്തിലെ ആദ്യത്തെ ബെസ് പദ്ധതി കാസർകോട് മൈലാട്ടിയിൽ ഈ ഡിസംബറിൽ കമ്മീഷൻ ചെയ്യും. 125 മെഗാവാട്ടാണ് രാത്രി നാല് മണിക്കൂർ നേരം വിതരണം ചെയ്യാനായി ഈ പദ്ധതിയിൽ നിന്ന് ഉൽപ്പാദിപ്പിക്കുക. കണ്ണൂരിലെ ശ്രീകണ്ഠാപുരം പദ്ധതിയ്ക്ക് 160എംഡബ്ല്യുഎച്ച് ശേഷിയും കാസർകോട്ടെ മുള്ളേരിയയിലേതിന് 60 എംഡബ്ല്യുഎച്ച് ശേഷിയുമാണുള്ളത്. സർക്കാർ സ്ഥലം മാത്രം വിട്ടു നൽകി സ്വകാര്യ കമ്പനി സൗരോർജ്ജം സംഭരിച്ച് രാത്രിയിലെ നാലു മണിക്കൂർ നേരം വിതരണം ചെയ്യുന്ന പദ്ധതിയാണിത്. ഇത് മൂലം സർക്കാറിന് യൂണിറ്റിന് ഏഴ് രൂപയുടെ അടുത്ത് മാത്രമേ ചെലവ് വരുന്നുള്ളൂ.വയനാട് ജില്ലയ്ക്ക് വൈദ്യുതി ഭവൻ അടിയന്തരമായി വേണമെന്ന് സുൽത്താൻബത്തേരി എംഎൽഎ ഐ.സി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. മൂന്ന് ജില്ലകളിലേയും പ്രശ്‌നങ്ങളും വെല്ലുവിളികളും ഉദ്യോഗസ്ഥർ മന്ത്രിക്ക് മുമ്പാകെ ഉന്നയിച്ചു. മഴക്കാലത്ത് രാത്രികളിൽ ഒരു അധിക ലൈൻമാന്റെ ഡ്യൂട്ടി അനുവദിക്കാനുള്ള പ്രൊപോസൽ തയ്യാറാക്കി നൽകാൻ മന്ത്രി സണ്ണി ജോസഫ് നിർദേശം നൽകി. യോഗത്തിൽ എംഎൽഎമാരായ കെ. വി സുമേഷ്, വി കുഞ്ഞികൃഷ്ണൻ, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, കെഎസ്ഇബി നോർത്ത് മലബാർ റീജ്യൻ ചീഫ് എഞ്ചിനീയർ ടി എസ് ജയശ്രീ, മറ്റ് വൈദ്യുത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ലഹരിക്കെതിരെ ഫുട്ബോൾ ആവേശം; പനമരം സ്കൂളിൽ വേറിട്ട പ്രവചന മത്സരം
പനമരം: ലോകകപ്പ് ഫുട്ബോൾ ആവേശത്തിനൊപ്പം ലഹരിവിരുദ്ധ സന്ദേശവുമായി പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 'ചലഞ്ചേഴ്സ് ക്ലബ്ബ്'. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവർക്കായി സ്കൂളിൽ ഒരു വ്യത്യസ്തമായ ലോകകപ്പ് പ്രവചന മത്സരം ഒരുക്കിയിരിക്കുകയാണ് ക്ലബ്ബ്.സ്കൂൾ നോട്ടീസ് ബോർഡിലുള്ള ലഹരിവിരുദ്ധ പ്രതിജ്ഞ ഒരു എ ഫോർ (A4) പേപ്പറിൽ സ്വന്തമായി എഴുതി ഒപ്പിടുക. അതിനൊപ്പം ഫൈനലിൽ എത്തുന്ന ടീമുകളെയും വിജയിയെയും പ്രവചിച്ച് എഴുതി സ്കൂളിലെ പ്രത്യേക ബോക്സിൽ നിക്ഷേപിക്കണം.ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സജിനാ സജീവൻ ആദ്യ പ്രവചനം ബോക്സിലിട്ട് മത്സരം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ രമേഷ് കുമാർ എം, മൻസൂർ അലി കെ. നവാസ് ടി. രേഖ കെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കുടുംബശ്രീ വിർച്വൽ ജോബ് ഫെയർ
കുടുംബശ്രീ വിജ്ഞാന കേരളം പദ്ധതിയുടെ കീഴിൽ വിർച്വൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. എല്ലാ ശനിയാഴ്ചകളിലും മാനന്തവാടി എൻജിനീയറിങ് കോളേജിലും മീനങ്ങാടി പോളി ടെക്നിക് കോളേജിലും വിർച്വൽ ജോബ് ഫെയർ നടക്കും. പ്ലസ്ടു, ഡിപ്ലോമ, ബിരുദം, ഹെൽത്ത് കെയർ, ബിരുദാനന്തന ബിരുദം തുടങ്ങിയ മേഖലകളിലാണ് തൊഴിലവസരങ്ങൾ ഒരുക്കുന്നത്. സർക്കാർ ഡി.ഡബ്ല്യൂ.എം.എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് മാച്ചിങ് ജോബിലൂടെ ജോലി അവസരങ്ങൾ കണ്ടെത്തി വിർച്വൽ ജോബ് ഫെയറിൽ പങ്കെടുക്കാം. രാവിലെ 9.30 മുതൽ വൈകുന്നേരം നാല് വരെയാണ് ജോബ് ഫെയർ നടക്കുന്നത്.
ക്വട്ടേഷൻ ക്ഷണിച്ചു.
അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ എം.സി.എഫ് റിജക്ട് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ 22 ഉച്ചയ്ക്ക് ഒരു മണി വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ഫോൺ: 04936 260423.
ഫുട്ബോൾ ഷൂട്ടൗട്ട് സംഘടിപ്പിച്ചു.
2026 ഫിഫ ഫുട്ബോൾ വേൾഡ് കപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജി.വി.എച്ച്.എസ്.എസ് വെള്ളാർമലയിൽ ഫുട്ബോൾ ഷൂട്ടൗട്ട് സംഘടിപ്പിച്ചു. പ്രധാന അധ്യാപിക ജസ്ന ജോസ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ഉണ്ണികൃഷ്ണൻ വി, മെഹബൂബ് റാസി, അനീഷ് ടി കെ, അജ്മൽ എന്നീ അധ്യാപകർ നേതൃത്വം നൽകി.
തായ്‌ലൻഡിൽ നിന്ന് കഞ്ചാവ് കടത്താൻ ശ്രമം:വയനാട്ടുകാരിയായ മോഡൽ മുംബൈയിൽ പിടിയിൽ
മുംബൈ: തായ്ലൻഡിൽ നിന്ന് 12 കോടിയോളം രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച സംഭവത്തിൽ മുൻ മിസിസ് കേരള മത്സരാർത്ഥിയായ 28 കാരിയെ മുംബൈ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മാനന്തവാടി പുതുശ്ശേരി സ്വദേശിനി ഹർഷ സണ്ണിയാണ് പിടിയിലായത്.ഇന്നലെ ബാങ്കോക്കിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവള ത്തിൽ എത്തിയപ്പോഴാണ് ഇവർ പിടിയിലാകുന്നത്. കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റിന് തോന്നിയ സംശയത്തെ തുടർന്ന് ഹർഷയെ വിശ ദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഇവരുടെ ട്രോളി ബാഗ് പരിശോധിച്ചതിലാണ് 'ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടിയത്. ഇതിന്അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 12 കോടി വിലവരും. ചോദ്യം ചെയ്യലിൽ, യാത്രയ്ക്കിടയിൽ ഒരു അപരിചിതൻ തന്നെ സമീപിച്ച് മയക്കു മരുന്ന് അടങ്ങിയ ബാഗ് കൈമാറിയ ശേഷം അപ്രത്യക്ഷനാകുകയായി രുന്നു എന്നാണ് ഹർഷ സണ്ണി അവകാശപ്പെട്ടതെന്നും എന്നാൽ, കുറ്റകൃത്യ ത്തിൽ നിന്ന് രക്ഷപ്പെടാൻ പ്രതി കെട്ടിച്ചമച്ച കഥയാണിതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വൈദ്യുതി മുടങ്ങും
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മഴക്കാലമുന്നൊരുക്കങ്ങളുടെ ഭാഗമായ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാൽ എസ്.കെ.എം.ജെ സ്കൂൾ, സിവിൽ സ്റ്റേഷൻ, എസ്.പി ഓഫീസ്, കാരാപ്പുഴ, ഗൂഢലായി കുന്ന്, ബൈപ്പാസ് എന്നിവിടങ്ങളിൽ നാളെ (ജൂൺ 13) പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാൽ പാണ്ടംകോഡ്, പുഞ്ചവയൽ, തെങ്ങുമുണ്ട, ചിറ്റലക്കുന്ന്, കാപ്പുണ്ടിക്കൽ, മാടത്തുംപാറ, സ്പിൽ വേ, വൈശാലി, ഡാം ടോപ്പ് എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ നാളെ (ജൂൺ 13) രാവിലെ ഒൻപത് മുതൽ വൈകുന്നേരം 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
സ്കൂൾ ബസ് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
കൽപ്പറ്റ അഡ്ലൈയ്ഡ് കൈതകൊല്ലിയിൽ സ്കൂൾ ബസ് മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്.ആരുടെയും പരിക്ക് ഗുരുതരമല്ല.വൈകുന്നേരം നാലേമുക്കാലോടെയായിരന്നു അപകടം. പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ട്രെന്റ് മാറി ഗയ്സ്! സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്, അനങ്ങാതെ വെള്ളിയും
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. കഴിഞ്ഞ 3 ദിവസമുള്ള വലിയ പടിയിറക്കത്തിന് ശേഷമാണ് സ്വർണ വില വർധിക്കുന്നത്. ഗ്രാമിന് 270 രൂപയും പവന് 2160 രൂപയുമാണ് വില വരുന്നത്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13, 620 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന് നിലവിൽ 1,08, 960 രൂപയാണ് വില വരുന്നത്. ഇന്നലെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,06,800 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ സ്വർണ വില പവന് 4720 രൂപയോളം കുറഞ്ഞിരുന്നു. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില ഇന്നേക്ക് 260 രൂപയായി ഉയർന്നു. 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,600 രൂപയാണ് വില വരുന്നത്.
ലോകത്തെ മുള്‍മുനയിലാക്കി ഇറാന്‍റെ ഉറച്ച നിലപാട്; ഒന്നെങ്കില്‍ എല്ലാവരും, അല്ലെങ്കില്‍ ആരും എണ്ണ കയറ്റുമതി ചെയ്യില്ലെന്ന് പ്രഖ്യാപനം; കടുത്ത ആശങ്ക
രാജ്യത്തിന്‍റെ എണ്ണ, വാതക അടിസ്ഥാനസൗകര്യങ്ങള്‍ക്കെതിരായ അമേരിക്കൻ ഭീഷണികള്‍ പശ്ചിമേഷ്യയിലെ മുഴുവൻ ഊർജ്ജ കയറ്റുമതി മേഖലയെയും അപകടത്തിലാക്കുമെന്ന് ഇറാന്‍റെ പരമോന്നത സംയുക്ത സൈനിക കമാൻഡായ ഖാത്തം അല്‍-അൻബിയ സെൻട്രല്‍ ഹെഡ്ക്വാർട്ടേഴ്സ് മുന്നറിയിപ്പ് നല്‍കി.ഇറാന്‍റെ ഔദ്യോഗിക മാധ്യമമായ ഐആർഐബിയിലൂടെയാണ് സൈനിക കമാൻഡിന്റെ പ്രതികരണം പുറത്തുവന്നത്. മേഖലയിലെ നിലവിലെ സാഹചര്യത്തില്‍ എല്ലാവർക്കും എണ്ണയും വാതകവും കയറ്റുമതി ചെയ്യാൻ കഴിയുന്ന സാഹചര്യമുണ്ടാകണം, അല്ലെങ്കില്‍ ആർക്കും അതിന് കഴിയില്ലെന്ന കടുത്ത നിലപാടാണ് ഇറാൻ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്.മേഖലയിലെ ഊർജ്ജ വിപണികളുമായി ബന്ധപ്പെട്ട ഏത് ഏകപക്ഷീയ ഇടപെടലും വ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന മുന്നറിയിപ്പും പ്രസ്താവനയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇറാന്റെ എണ്ണ-വാതക വിപണികളില്‍ അമേരിക്ക കൂടുതല്‍ നിയന്ത്രണം സ്ഥാപിക്കുമെന്ന തരത്തിലുള്ള യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ സമൂഹമാധ്യമ പരാമർശങ്ങള്‍ക്ക് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. അമേരിക്കയുടെ ഇത്തരം നിലപാടുകള്‍ മേഖലയിലെ സുരക്ഷാ സാഹചര്യത്തെ കൂടുതല്‍ സങ്കീർണമാക്കുമെന്ന് ഇറാൻ ആരോപിച്ചു.
മാസപ്പടി കേസ്: വീണയ്ക്ക് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച്ച ഹാജരാകാൻ നിർദേശം
സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് വീണ്ടും ഇ ഡി സമൻസ്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതിൽ വീണ അവധി ചോദിച്ച പശ്ചാത്തലത്തിലാണ് പുതിയ സമൻസ്. ബുധനാഴ്ച ഹാജരാകാനാണ് നിർദേശം. അതേസമയം, ഇ ഡി ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ മുഖേന ഇന്ന് ഹാജരാക്കാം എന്ന് വീണ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇ ഡി മറുപടി നൽകിയിട്ടില്ല. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകൻ ശരൻ എസ് കർത്ത അടക്കം ഉള്ളവരെ തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യുന്നത്.
സൗജന്യം സെപ്റ്റംബർ വരെ മാത്രം, ആധാറിൽ പൊതുജനങ്ങൾ അറിയേണ്ട പ്രധാന വിവരങ്ങൾ; കുട്ടികളുടെ ആധാർ രജിസ്ട്രേഷനും പൂർത്തിയാക്കണം
കേരളത്തിൽ ആധാറിന്‍റെ നോഡൽ ഏജൻസിയായി കേരള സംസ്ഥാന ഐ.ടി. മിഷനെയാണ് സംസ്ഥാന സർക്കാരും ഭാരതീയ സവിശേഷ തിരിച്ചറിയൽ അതോറിറ്റിയും (UIDAI) ചുമതലപ്പെടുത്തിയിരിക്കുന്നത്. ആധാർ സേവനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ നൽകുന്നു:കുട്ടികളുടെ ആധാർ രജിസ്ട്രേഷൻ (0 - 5 വയസ്)നവജാത ശിശുക്കൾക്ക് ഉൾപ്പെടെ 5 വയസ്സുവരെയുള്ള കുട്ടികൾക്ക് ആധാർ എടുക്കാവുന്നതാണ്. ഈ പ്രായത്തിലുള്ള കുട്ടികളുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൺപോളകളുടെ രേഖ എന്നിവ) ശേഖരിക്കാറില്ല. മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികൾക്ക് ആധാർ നൽകുന്നത്. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതിയാകും. കുട്ടികൾക്ക് ഭാവിയിൽ വിവിധ സർക്കാർ ആനുകൂല്യങ്ങൾ തടസമില്ലാതെ ലഭിക്കാൻ ജനന സർട്ടിഫിക്കറ്റ് ലഭിച്ചയുടൻ തന്നെ ആധാർ എടുക്കാൻ ശ്രദ്ധിക്കുക.നിർബന്ധിത ബയോമെട്രിക് പുതുക്കൽ (സെപ്റ്റംബർ 2026 വരെ സൗജന്യം)കുട്ടികൾക്ക് 5 വയസ്സിലും 15 വയസിലും ബയോമെട്രിക് വിവരങ്ങൾ (വിരലടയാളം, കൺപോളകളുടെ രേഖ, ഫോട്ടോ) നിർബന്ധമായും പുതുക്കേണ്ടതുണ്ട്. 5 വയസ്സ് മുതൽ 17 വയസ്സ് വരെയുള്ള കുട്ടികളുടെ ഈ നിർബന്ധിത പുതുക്കൽ സെപ്റ്റംബർ 2026 വരെ തികച്ചും സൗജന്യമായി എല്ലാ ആധാർ കേന്ദ്രങ്ങളിലും ലഭ്യമാണ്. കൃത്യസമയത്ത് ബയോമെട്രിക്‌സ് പുതുക്കാത്ത ആധാർ കാർഡുകൾ താൽക്കാലികമായി അസാധുവാകാൻ സാധ്യതയുണ്ട്. സ്‌കോളർഷിപ്പുകൾ, റേഷൻ കാർഡിൽ പേര് ചേർക്കൽ, സ്‌കൂൾ/കോളേജ് അഡ്മിഷനുകൾ, ഡിജിലോക്കർ, അപാര് (APAAR), പാൻ കാർഡ് എന്നിവയ്ക്ക് ആധാർ അത്യാവശ്യമാണ്. സമയബന്ധിതമായി ഇത് പുതുക്കുന്നത് വഴി നീറ്റ്, ജെ.ഇ.ഇ. തുടങ്ങിയ മത്സരപ്പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുമ്പോൾ വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാം.മൊബൈൽ നമ്പർ, ഇ-മെയിൽ അപ്‌ഡേറ്റ് ചെയ്യൽവിവിധ സർക്കാർ വകുപ്പുകളുടെ ഓൺലൈൻ സേവനങ്ങൾ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി വഴി മാത്രമാണ് ലഭ്യമാകുന്നത്. അതിനാൽ നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും ആധാറിൽ ചേർത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. പുതിയ ആധാർ എടുക്കൽ, ബയോമെട്രിക് പുതുക്കൽ, മൊബൈൽ/ഇ-മെയിൽ മാറ്റൽ തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങൾ വഴിയും ലഭ്യമാണ്.
മൂന്ന് റെഡ്, രണ്ട് ഗോൾ! തുടക്കം തന്നെ തീപ്പൊരി ചിതറി; ആ ശാപം സ്വന്തം നാട്ടിൽ തന്നെ തീർത്ത് മെക്സിക്കോ, കന്നിപ്പോരിൽ മിന്നും വിജയം
ലോകകപ്പ് 2026ലെ ആദ്യ മത്സരത്തിൽ മിന്നും വിജയം കുറിച്ച് ആതിഥേയരായ മെക്സിക്കോ. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെക്സിക്കൻ സംഘം തകർത്തത്. മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ യൂലിയൻ ക്വിനോനസിലൂടെ ലീഡ് നേടിയ മെക്സിക്കോ പിന്നീട് റൗൾ ജിമെനെസിന്റെ ഗോളിലൂടെ വിജയമുറപ്പിച്ചു. ദക്ഷിണാഫ്രിക്കൻ പ്രതിരോധനിരയുടെ പിഴവ് മുതലെടുത്താണ് ക്വിനോനസ് മെക്സിക്കോയ്ക്കായി ആദ്യ ഗോൾ നേടിയത്. ഗോൾ കീപ്പര്‍ നൽകിയ പന്ത് വരുതിയിൽ നിർത്തുന്നതിൽ ദക്ഷിണാഫ്രിക്കയുടെ പ്രതിരോധ നിര താരത്തിന് കഴിയാതെ വന്നതോടെ മെക്സിക്കോ ആദ്യ പ്രഹരം ഏൽപ്പിച്ചു.തുടർന്ന് 67-ാം മിനിറ്റിൽ റൗൾ ജിമെനെസ് വലകുലുക്കിയതോടെ മെക്സിക്കോയുടെ ലീഡ് ഉയർത്തി. തുടക്കം മുതൽ മെക്സിക്കൻ തിരമാല സൗത്ത് ആഫ്രിക്കൻ ഗോൾ മുഖത്തേക്ക് അടിച്ചുകയറി. മത്സരത്തിന്റെ 42-ാം മിനിറ്റിൽ മെക്സിക്കോയ്ക്ക് ലഭിച്ച തുടർച്ചയായ രണ്ട് മികച്ച ഗോൾ അവസരങ്ങൾ ദക്ഷിണാഫ്രിക്കൻ ഗോൾകീപ്പർ റോൺവൻ വില്യംസ് അത്യുജ്ജ്വലമായി തടഞ്ഞത് ആഫ്രിക്കൻ ടീമിന് ആശ്വാസ നിമിഷങ്ങൾ സമ്മാനിച്ചു.
ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍ അടുക്കളയിൽ മാത്രമല്ല ബുദ്ധിമുട്ട്! വിലക്കയറ്റം ബാധിക്കുന്ന 7 മേഖലകൾ അറിയാം
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുകയും അസംസ്‌കൃത എണ്ണവില കുതിച്ചുയരുകയും ചെയ്യുമ്പോള്‍, അതിന്റെ ആഘാതം പെട്രോള്‍ പമ്പുകളില്‍ മാത്രമല്ല, സാധാരണക്കാരുടെ അടുക്കളകളിലും എത്തും. ലോകത്തിലെ അസംസ്‌കൃത എണ്ണ, ദ്രവീകൃത പ്രകൃതിവാതക ചരക്കുനീക്കത്തിന്റെ വലിയൊരു ഭാഗം നടക്കുന്ന പ്രധാന പാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഇവിടെയുണ്ടാകുന്ന നീണ്ട തടസ്സങ്ങള്‍ ആഗോള തലത്തില്‍ ഊര്‍ജ്ജ വില കുത്തനെ കൂട്ടുകയും, സമ്പദ്വ്യവസ്ഥയെ ഒന്നാകെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇന്ത്യയെ സംബന്ധിച്ച് ഈ പ്രതിസന്ധി വളരെ നിര്‍ണായകമാണ്. രാജ്യത്തിന് ആവശ്യമായ അസംസ്‌കൃത എണ്ണയുടെ 88 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇതില്‍ വലിയൊരു പങ്കും വരുന്നത് ഗള്‍ഫ് മേഖലയില്‍ നിന്നുമാണ്. കൂടാതെ, ഇന്ത്യയിലേക്കുള്ള പാചകവാതക ഇറക്കുമതിയുടെ പ്രധാന ഭാഗവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് കടന്നുവരുന്നത്. എണ്ണവില കൂടുതല്‍ കാലം ഉയര്‍ന്ന നിലയില്‍ തുടര്‍ന്നാല്‍, നമ്മുടെ നിത്യജീവിതത്തെ സ്വാധീനിക്കുന്ന 7 കാര്യങ്ങള്‍ക്ക് വില കൂടിയേക്കാം. അവ ഏതൊക്കെയെന്ന് നോക്കാം.1. പാചകവാതക സിലിണ്ടറുകള്‍ഊര്‍ജ്ജ വില വര്‍ധിക്കുമ്പോള്‍ അത് ആദ്യം ബാധിക്കുക പാചകവാതകത്തെയാകും. പാചകവാതകം വലിയ തോതില്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍, ഇത് ആഭ്യന്തര വിപണിയിലെ വിലയെയും സബ്‌സിഡിയേയും നേരിട്ട് ബാധിക്കും.1. പെട്രോളും ഡീസലുംഅസംസ്‌കൃത എണ്ണവില വര്‍ധിക്കുന്നത് ഇന്ധന ശുദ്ധീകരണത്തിന്റെയും ഇറക്കുമതിയുടെയും ചെലവ് കൂട്ടും. ചില്ലറ വില്‍പ്പന വില ഉടനടി കൂട്ടിയില്ലെങ്കില്‍ പോലും, ആഗോള വിപണിയിലെ വിലക്കയറ്റം എണ്ണക്കമ്പനികള്‍ക്കും സര്‍ക്കാരിനും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും.3. പച്ചക്കറി, പാല്‍, നിത്യോപയോഗ സാധനങ്ങള്‍ഒട്ടുമിക്ക ഭക്ഷ്യവസ്തുക്കളും ഉപഭോക്താക്കളിലേക്ക് എത്തുന്നത് വലിയ ദൂരം താണ്ടിയാണ്. ഡീസല്‍ വില വര്‍ധിക്കുമ്പോള്‍ ചരക്കുകൂലി കൂടും. ഇത് പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവയുടെ വില വര്‍ധിക്കാന്‍ കാരണമാകും.4. പാക്കറ്റ് ഭക്ഷണങ്ങള്‍ബിസ്‌കറ്റ്, ചിപ്‌സ്, പാചക എണ്ണകള്‍, ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് തുടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങളെയും ഇത് ബാധിക്കും. ഗതാഗതച്ചെലവ് കൂടുന്നതിനൊപ്പം, പെട്രോളിയത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പാക്കിങ് വസ്തുക്കളുടെ വില വര്‍ധിക്കുന്നതും ഇതിന് കാരണമാകും.5. സോപ്പും ഡിറ്റര്‍ജന്റുംവീടുകളില്‍ ഉപയോഗിക്കുന്ന പല ക്ലീനിങ് ഉല്‍പ്പന്നങ്ങളിലും പെട്രോകെമിക്കല്‍ അടിസ്ഥാനമാക്കിയുള്ള ചേരുവകള്‍ അടങ്ങിയിട്ടുണ്ട്. അസംസ്‌കൃത എണ്ണവില കൂടുമ്പോള്‍ ഇവയുടെ നിര്‍മ്മാണച്ചെലവ് വര്‍ധിക്കുകയും ചില്ലറ വില്‍പ്പന വില കൂടുകയും ചെയ്യും.6. പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ബക്കറ്റുകള്‍, പാത്രങ്ങള്‍, വാട്ടര്‍ ബോട്ടിലുകള്‍, സ്റ്റോറേജ് ബോക്‌സുകള്‍, അടുക്കള ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം പെട്രോളിയം അധിഷ്ഠിതമായ അസംസ്‌കൃത വസ്തുക്കളെ ആശ്രയിച്ചാണ്. പെട്രോകെമിക്കലുകളുടെ വില വര്‍ധിക്കുന്നത് ഉപഭോക്താക്കള്‍ വാങ്ങുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കും വില കൂട്ടും.7. മൊബൈല്‍ ഫോണും ഇലക്ട്രോണിക് ഉപകരണങ്ങളുംഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ വിലയില്‍ ഉടനടി മാറ്റം കണ്ടില്ലെങ്കിലും പിന്നീട് കാര്യമായ വില വര്‍ധനവുണ്ടായേക്കാം. കപ്പല്‍ വാടക, ലോജിസ്റ്റിക്‌സ് ചെലവുകള്‍, അസംസ്‌കൃത വസ്തുക്കളുടെ വില എന്നിവ വര്‍ധിക്കുന്നത് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഗാര്‍ഹിക ഉപകരണങ്ങളുടെയും വില പതുക്കെ ഉയര്‍ത്തും.
അപൂർവ്വം! 28 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും നീതി ആയോഗ് യോഗത്തിനെത്തി; കഴിഞ്ഞ തവണ പിണറായി വിട്ടുനിന്നു, പങ്കെടുത്ത് സതീശൻ
കഴിഞ്ഞ കുറച്ചുകാലമായി പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ ബഹിഷ്കരണവും വിട്ടുനിൽക്കലും കൊണ്ട് ശ്രദ്ധേയമായിരുന്ന നീതി ആയോഗ് ഭരണസമിതി യോഗത്തിൽ ഇത്തവണ ചരിത്രപരമായ മാറ്റം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ രാഷ്ട്രപതി ഭവൻ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന പതിനൊന്നാമത് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ രാജ്യത്തെ 28 സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ പങ്കെടുത്തു. സമീപകാല ചരിത്രത്തിൽ ഇത്രയധികം മുഖ്യമന്ത്രിമാരും ജനപ്രതിനിധികളും ഒരുമിച്ച് പങ്കെടുക്കുന്ന ആദ്യത്തെ യോഗമായി ഇത് മാറി.തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്, കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ, കേരള മുഖ്യമന്ത്രി വി ഡി സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‍ദുള്ള എന്നിവരുൾപ്പെടെ പ്രതിപക്ഷം ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ യോഗത്തിൽ സജീവമായി പങ്കെടുത്തു. ബിജെപി മുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, യോഗി ആദിത്യനാഥ്, സുവേന്ദു അധികാരി തുടങ്ങിയവരും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാരും പ്രമുഖ കേന്ദ്രമന്ത്രിമാരും ഇവർക്കൊപ്പം യോഗത്തിൽ അണിനിരന്നു.കേന്ദ്ര-സംസ്ഥാന സഹകരണത്തിലൂടെ രാജ്യത്തിന്‍റെ വികസന തന്ത്രങ്ങൾക്ക് രൂപം നൽകുന്ന ഈ ഉന്നതാധികാര സമിതിക്ക് മുൻവർഷങ്ങളിൽ കാണാത്ത പങ്കാളിത്തമാണ് ഇത്തവണ ലഭിച്ചത്. യോഗത്തിന് ശേഷം ഉത്തർപ്രദേശ്, തമിഴ്‌നാട്, കർണാടക, തെലങ്കാന, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യക്തിപരമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഏഴ് പേർക്ക് കൂടി ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു; വയനാട് ജില്ലയിൽ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തം
വയനാട് ജില്ലയിൽ ഏഴ് പേർക്ക് കൂടി ഷിഗല്ല രോഗബാധ സ്‌ഥിരീകരിച്ചു. ഇതോടെ ഇതുവരെ ഷിഗല്ല സ്ഥിരീകരിച്ചവരുടെ എണ്ണം പതിനാറായി. പകർച്ച വ്യാധി നിരീക്ഷണവും പ്രതിരോധ നിയന്ത്രണ ബോധവൽക്കരണ പ്രവർത്തനങ്ങളും ജില്ലയിൽ ശക്തമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ടി രേഖ അറിയിച്ചു. നിലവിൽ രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഡി.എം.ഒ അറിയിച്ചു.രോഗലക്ഷണങ്ങളുള്ള കുട്ടികൾ മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി കുറയ്ക്കണം. കുട്ടികളിൽ നിന്ന് മറ്റുള്ളവരിലേക്കും, മുതിർന്നവരിലേക്കും രോഗം പകരുന്നത് തടയാൻ ആവശ്യമായ മുൻകരുതലുകളും പ്രതിരോധ മാർഗ്ഗങ്ങളും സ്വീകരിക്കേണ്ടതാണ്. പുതിയതായി രോഗലക്ഷണങ്ങൾ പ്രകടമാവുന്നുണ്ടെങ്കിൽ ഉടൻ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടുകയും വേണം. ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രതാ നിർദ്ദേശങ്ങളും പ്രതിരോധ മാർഗങ്ങളും പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും, വ്യക്തി , ഭക്ഷണ, പരിസര ശുചിത്വ കാര്യങ്ങളിൽ യാതൊരുവിധ വീഴ്ചയും വരുത്തരുതെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്നും സ്വയം ചികിത്സ പാടില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
സംസ്ഥാനത്ത് കനത്ത മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കള്ളക്കടല്‍ ജാഗ്രതാ മുന്നറിയിപ്പും
സംസ്ഥാനത്ത് ഇന്നും കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കന്നത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.കള്ളക്കടല്‍ ജാഗ്രതാ നിര്‍ദ്ദേശവും കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നാളെ പുലര്‍ച്ചെ 05.30 വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (ഇന്‍കോയിസ്) അറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
നിപ സ്ഥിരീകരിച്ച 43കാരൻ്റെ ആരോഗ്യനില ഗുരുതരം; സമ്പർക്കം പുലർത്തിയ 15 പേർ ഹോം ക്വാറന്‍റീനിൽ, റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ്
കോഴിക്കോട്:കോഴിക്കോട് നിപ സ്ഥിരീകരിച്ച നാൽപത്തിമൂന്നുകാരന്റെ ആരോഗ്യനില ഗുരുതരം. രോഗിയുമായി അടുത്ത് സമ്പർക്കം പുലർത്തിയ ഹൈയസ്റ്റ് റിസ്ക്, ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ട 15 പേർ ഹോം ക്വാറന്‍റീനിൽ കഴിയുകയാണ്. രോഗിയുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു. 43കാരൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ വെന്‍റിലേറ്ററിൽ തുടരുകയാണ്. കൂടുതൽ ആളുകൾ രോഗലക്ഷണം കാണിക്കുകയാണെങ്കിൽ മാത്രമേ രോഗിയുടെ സ്ഥലം കണ്ടൈൻമെന്റ് സോണാക്കി പ്രഖ്യാപിക്കുകയുള്ളൂ.രാമനാട്ടുകര സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. പുണെ വൈറോളജി ലാബിലെ പരിശോധനാഫലം പോസിറ്റീവായിരുന്നു. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ജൂണ്‍ രണ്ടിന് രോഗി റെഡ് ക്രെസന്‍റ് ഹോസ്പിറ്റലിലെത്തിയിരുന്നു, ഒന്‍പതാം തീയതി കോഴിക്കോടുള്ള ആസ്റ്റർ മിംസ് ഹോസ്പിറ്റലില്‍ എത്തിയിരുന്നു. 1ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും.കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. നിപ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കൂടുതൽ മരുന്നുകൾ എത്തിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. സമ്പർക്കപ്പട്ടികയിൽ ഉള്ളവരെ കണ്ടെത്തും. രോഗം പടരാതിരിക്കാനും നടപടികൾ സ്വീകരിക്കും. ക്ലസ്റ്ററുകളായി തിരിച്ച് നിരീക്ഷണം നടത്തും.
സൗജന്യയാത്ര: നഷ്ടം മറികടക്കാന്‍ നീക്കങ്ങളുമായി KSRTC; ഒര്‍ഡിനറിക്ക് പകരം ഫാസ്റ്റ്, സിറ്റി ഫാസ്റ്റ് ബസുകള്‍
സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര പദ്ധതിയിലൂടെ ഉണ്ടാവുന്ന നഷ്ടം മറികടക്കാന്‍ നീക്കങ്ങളുമായി കെഎസ്ആര്‍ടിസി. തിരുവനന്തപുരത്ത് ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് പകരം കൂടുതല്‍ ഫാസ്റ്റ്, സിറ്റി ഫാസ്റ്റ് ബസുകള്‍ ഇറക്കാനാണ് മാനേജ്‌മെന്റ് നീക്കം. നഗര ഡിപ്പോകളുടെ മാതൃകയില്‍ മറ്റ് ഡിപ്പോകളിലും ഫാസ്റ്റ് ബസുകള്‍ വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്.ജൂണ്‍ 15 മുതലാണ് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേര്‍സിനും കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര അനുവദിക്കുക. സിറ്റി ഫാസ്റ്റ് ബസുകള്‍ യാത്രക്കാര്‍ക്ക് തിരിച്ചറിയാന്‍ പ്രത്യേക സ്റ്റിക്കറുകള്‍ പതിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങളും സര്‍ക്കാര്‍ വേഗത്തിലാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് തമ്പാനൂരില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ ഓര്‍ഡിനറി ബസുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം കൂടുതല്‍ ബസുകളിലേക്ക് പദ്ധതി വ്യാപിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. പദ്ധതിയിലൂടെ കെഎസ്ആര്‍ടിസി വരുമാനത്തില്‍ ഒരു വര്‍ഷം 800 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് കണക്ക്. ഈ പണം സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കാനാണ് തീരുമാനം.

