രണ്ടാം പിണറായി സർക്കാർ മൂന്ന് കൊല്ലത്തിനിടെ സംസ്ഥാനത്ത് അനുവദിച്ചത് 131 പുതിയ ബാറുകള്‍. എറണാകുളത്താണ് കൂടുതല്‍ ബാറുകള്‍ ആരംഭിച്ചത്.
25 പുതിയ ബാറുകളാണ് എറണാകുളം ജില്ലയില്‍ ആരംഭിച്ചതെന്ന് മന്ത്രി എംബി രാജേഷ് വ്യക്തമാക്കി. നിയമസഭയില്‍ സണ്ണി ജോസഫ് എംഎല്‍എയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.
കേരളത്തില്‍ എത്രബാറുകള്‍ നിലവില്‍ പ്രവർത്തിക്കുന്നുണ്ട്, രണ്ടാം പിണറായി സർക്കാർ വന്നതിന് ശേഷം എത്ര ബാറുകള്‍ പുതുതായി ആരംഭിച്ചു എന്നതായിരുന്നു ചോദ്യം. ജില്ല തിരിച്ചുള്ള കണക്കും ആവശ്യപ്പെട്ടിരുന്നു. ഇതിനാണ് മന്ത്രി മറുപടി നല്‍കിയത്. കണക്ക് പ്രകാരം രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 131 ബാറുകള്‍ പുതുതായി ആരംഭിച്ചു. തിരുവനന്തപുരത്ത് 22 ഉം, തൃശൂരില്‍ 18 ഉം ബാറുകള്‍ പുതുതായി അനുവദിച്ചു.
സംസ്ഥാനത്ത് നിലവില്‍ 836 ബാറുകള്‍ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. യുഡിഎഫിന്റെ കാലത്ത് സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 720 ആയിരുന്നു. പിണറായി സർക്കാർ അധികാരമേറ്റതോടെ നിരവധി ബാറുകള്‍ക്ക് പുതുതായി ലൈസൻസ് നല്‍കിയിരുന്നു. ഇതുവരെ 303 ലധികം ബാറുകള്‍ ആരംഭിക്കാൻ സർക്കാർ ലൈസൻസ് നല്‍കിയതായാണ് കണക്കുകള്‍.