പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗർഭഛിദ്രം നടത്തിയ ഡോക്‌ടർ അറസ്‌റ്റില്‍. ആലപ്പുഴ കൃഷ്ണപുരത്ത് ജെജെ ഹോസ്പിറ്റല്‍ എന്ന പേരില്‍ ആശുപത്രി നടത്തുന്ന കൃഷ്ണപുരം സ്വദേശി ജോസ് ജോസഫാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടിയുടെ പ്രായം രേഖകളില്‍ തിരുത്തിയാണ് ഇയാള്‍ ഗർഭഛിദ്രം നടത്തിയത്.
പീഡനത്തിനിരയായാണ് കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടി ഗർഭിണിയായത്. കൃത്യമായ രേഖകള്‍ സൂക്ഷിക്കാതെയും രേഖകളില്‍ പെണ്‍കുട്ടിയുടെ പ്രായം കൂട്ടിക്കാണിച്ചും ജോസ് ജോസഫ് നിയമവിരുദ്ധമായി ഗർഭം അലസിപ്പിക്കുകയായിരുന്നു. ഗർഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ സ്വീകരിക്കേണ്ട നടപടികള്‍ക്രമങ്ങള്‍ പാലിക്കാതെയാണ് പ്രതി ഇത്തരം കുറ്റകൃത്യങ്ങള്‍ നിരന്തരം ചെയ്യുന്നതെന്ന് പൊലീസ് പറയുന്നു.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളുടെ ഗർഭം നിയമവിരുദ്ധമായി അലസിപ്പിക്കുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകൃത്യമാണ്. ഇത്തരം കാര്യങ്ങള്‍ പൊലീസില്‍ അറിയിക്കേണ്ടത് ഡോക്ടർമാരുടെയും ആശുപത്രിയുടെയും ചുമതലയാണെന്നും പൊലീസ് വ്യക്തമാക്കി. സമാന കേസുകളില്‍ ഇയാള്‍ നേരത്തെയും പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. ശക്തികുളങ്ങര പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങിയ ഉടനെയാണ് സമാനകൃത്യം ആവർത്തിച്ചത്.