സംസ്ഥാനത്ത് പകല്‍ സമയത്ത് താപനില കൂടുന്നു. തുലാവർഷ മഴ വൈകുന്നേരവും രാത്രിയിലുമായി ഒതുങ്ങിയതോടെ സംസ്ഥാനത്ത് പകല്‍ ചൂട് സാധാരണയിലും കൂടുതലാണ്.
കാലാവസ്ഥ വകുപ്പിന്‍റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കോഴിക്കോട് സിറ്റിയില്‍ കഴിഞ്ഞ രണ്ട് ദിവസമായി പകല്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. ഇത് സാധാരണയിലും മൂന്ന് ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ്.
തൃശൂർ വെള്ളാനിക്കര ഇന്നലെ 2.9 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ താപനില രേഖപ്പെടുത്തി. അതേസമയം കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ തന്നെ ഓട്ടോമാറ്റിക് സ്റ്റേഷനുകളില്‍ ഇന്നലെ ഇടുക്കി, വയനാട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഒഴികെയുള്ള എല്ലാ ജില്ലകളിലും 35 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂട് രേഖപെടുത്തിയിട്ടുണ്ട്.
ഇന്നും ഇടുക്കി, വയനാട്, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ ഉയർന്ന ചൂട് 35-39 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപെടുത്തി.അടുത്ത ഒന്നോ രണ്ടോ ദിവസങ്ങളില്‍ മലയോര മേഖലയില്‍ ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ നിലവിലെ ചക്രവാതചുഴി ന്യുനമർദ്ദമായി മാറി നവംബർ 12 -13 ഓടെ തമിഴ്നാട് ശ്രീലങ്ക തീരത്തേക്ക് നീങ്ങുന്നതോടെ കേരളത്തില്‍ വീണ്ടും മഴ ചെറുതായി സജീവമാകാൻ സാധ്യതയുണ്ട്. 2024 നവംബർ 9, 10, 12, 13 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.