ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ പലപ്പോഴും ഹെൽമറ്റ് ധരിക്കാറില്ല. ഹെൽമെറ്റ് ധരിക്കാത്തത് ട്രാഫിക് നിയമങ്ങൾക്ക് വിരുദ്ധമാണ്. കൂടാതെ, ഇത് ധരിക്കാത്തതും നമ്മുടെ സുരക്ഷ കുറയ്ക്കുന്നു. ഡൽഹി ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും ഈ നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെങ്കിലും മറ്റ് ചില സംസ്ഥാനങ്ങളിൽ ഇപ്പോഴും ഹെൽമറ്റ് ധരിക്കുന്നതിൽ കർശനമായ നിയന്ത്രണമില്ല. ഇത്തരമൊരു സാഹചര്യത്തിൽ ഇരുചക്രവാഹനമോടിക്കുന്നവർക്കും പിന്നിൽ സഞ്ചരിക്കുന്നവർക്കും പുതിയ ചലാൻ നിയമം കൊണ്ടുവന്നിരിക്കുകയാണ് മഹാരാഷ്‍ട്ര.
ഇരുചക്രവാഹനത്തിൽ ഹെൽമെറ്റ് ധരിക്കാതെ പുറകിൽ ഇരിക്കുന്ന യാത്രക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ മഹാരാഷ്ട്ര ട്രാഫിക് പോലീസ് ഡിപ്പാർട്ട്മെൻ്റ് ഉത്തരവിറക്കി. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കായി ഇ-ചലാൻ മെഷീനിൽ ഇനി രണ്ട് വിഭാഗങ്ങളുണ്ടാകും. ആദ്യത്തേത് ഇരുചക്ര വാഹനങ്ങൾക്കും രണ്ടാമത്തേത് പില്യൺ റൈഡറിനും ആയിരിക്കും. ഇരുവരും ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 1000 രൂപ വീതം ചലാൻ നൽകി മെഷീൻ വഴി പിഴ ഈടാക്കും. ഈ നിയമം കുട്ടികൾക്കും മുതിർന്നവർക്കും ബാധകമാണ്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരെക്കുറിച്ച് മഹാരാഷ്ട്ര ട്രാഫിക് പോലീസ് ഡിപ്പാർട്ട്‌മെൻ്റ് എഡിജി അരവിന്ദ് സാൽവെ സംസ്ഥാനത്തെ ട്രാഫിക് പോലീസ് ഡിപ്പാർട്ട്‌മെൻ്റിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ ജീവൻ നഷ്‍ടമായവരിൽ പില്ല്യൺ യാത്രക്കാരുടെ എണ്ണം കൂടുതലാണെന്ന് ഈ റിപ്പോർട്ട് വെളിപ്പെടുത്തി. ഇതോടെ ട്രാഫിക്ക് വിഭാഗം ഇരുചക്രവാഹനമോടിക്കുന്നവരും പിലിയൺ റൈഡർമാരും ഹെൽമറ്റ് ധരിക്കണമെന്ന നിയമം കർശനമായി പാലിക്കാൻ തീരുമാനിച്ചു. പിഴ ചുമത്തിയത് ഡ്രൈവർ ആണോ അതോ പിലിയൺ റൈഡറിനോ എന്ന് ഇനി ചലാനിലൂടെ അറിയാം.