മൂന്ന് റെഡ്, രണ്ട് ഗോൾ! തുടക്കം തന്നെ തീപ്പൊരി ചിതറി; ആ ശാപം സ്വന്തം നാട്ടിൽ തന്നെ തീർത്ത് മെക്സിക്കോ, കന്നിപ്പോരിൽ മിന്നും വിജയം
ലോകകപ്പ് 2026ലെ ആദ്യ മത്സരത്തിൽ മിന്നും വിജയം കുറിച്ച് ആതിഥേയരായ മെക്സിക്കോ. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെക്സിക്കൻ സംഘം തകർത്തത്. മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ യൂലിയൻ ക്വിനോനസിലൂടെ ലീഡ് നേടിയ മെക്സിക്കോ പിന്നീട് റൗൾ ജിമെനെസിന്റെ ഗോളിലൂടെ വിജയമുറപ്പിച്ചു. ദക്ഷിണാഫ്രിക്കൻ പ്രതിരോധനിരയുടെ പിഴവ് മുതലെടുത്താണ് ക്വിനോനസ് മെക്സിക്കോയ്ക്കായി ആദ്യ ഗോൾ നേടിയത്. ഗോൾ കീപ്പര്‍ നൽകിയ പന്ത് വരുതിയിൽ നിർത്തുന്നതിൽ ദക്ഷിണാഫ്രിക്കയുടെ പ്രതിരോധ നിര താരത്തിന് കഴിയാതെ വന്നതോടെ മെക്സിക്കോ ആദ്യ പ്രഹരം ഏൽപ്പിച്ചു.തുടർന്ന് 67-ാം മിനിറ്റിൽ റൗൾ ജിമെനെസ് വലകുലുക്കിയതോടെ മെക്സിക്കോയുടെ ലീഡ് ഉയർത്തി. തുടക്കം മുതൽ മെക്സിക്കൻ തിരമാല സൗത്ത് ആഫ്രിക്കൻ ഗോൾ മുഖത്തേക്ക് അടിച്ചുകയറി. മത്സരത്തിന്റെ 42-ാം മിനിറ്റിൽ മെക്സിക്കോയ്ക്ക് ലഭിച്ച തുടർച്ചയായ രണ്ട് മികച്ച ഗോൾ അവസരങ്ങൾ ദക്ഷിണാഫ്രിക്കൻ ഗോൾകീപ്പർ റോൺവൻ വില്യംസ് അത്യുജ്ജ്വലമായി തടഞ്ഞത് ആഫ്രിക്കൻ ടീമിന് ആശ്വാസ നിമിഷങ്ങൾ സമ്മാനിച്ചു.
ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍ അടുക്കളയിൽ മാത്രമല്ല ബുദ്ധിമുട്ട്! വിലക്കയറ്റം ബാധിക്കുന്ന 7 മേഖലകൾ അറിയാം
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുകയും അസംസ്കൃത എണ്ണവില കുതിച്ചുയരുകയും ചെയ്യുമ്പോള്‍, അതിന്റെ ആഘാതം പെട്രോള്‍ പമ്പുകളില്‍ മാത്രമല്ല, സാധാരണക്കാരുടെ അടുക്കളകളിലും എത്തും. ലോകത്തിലെ അസംസ്കൃത എണ്ണ, ദ്രവീകൃത പ്രകൃതിവാതക ചരക്കുനീക്കത്തിന്റെ വലിയൊരു ഭാഗം നടക്കുന്ന പ്രധാന പാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഇവിടെയുണ്ടാകുന്ന നീണ്ട തടസ്സങ്ങള്‍ ആഗോള തലത്തില്‍ ഊര്‍ജ്ജ വില കുത്തനെ കൂട്ടുകയും, സമ്പദ്വ്യവസ്ഥയെ ഒന്നാകെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇന്ത്യയെ സംബന്ധിച്ച് ഈ പ്രതിസന്ധി വളരെ നിര്‍ണായകമാണ്. രാജ്യത്തിന് ആവശ്യമായ അസംസ്കൃത എണ്ണയുടെ 88 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇതില്‍ വലിയൊരു പങ്കും വരുന്നത് ഗള്‍ഫ് മേഖലയില്‍ നിന്നുമാണ്. കൂടാതെ, ഇന്ത്യയിലേക്കുള്ള പാചകവാതക ഇറക്കുമതിയുടെ പ്രധാന ഭാഗവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് കടന്നുവരുന്നത്. എണ്ണവില കൂടുതല്‍ കാലം ഉയര്‍ന്ന നിലയില്‍ തുടര്‍ന്നാല്‍, നമ്മുടെ നിത്യജീവിതത്തെ സ്വാധീനിക്കുന്ന 7 കാര്യങ്ങള്‍ക്ക് വില കൂടിയേക്കാം. അവ ഏതൊക്കെയെന്ന് നോക്കാം.1. പാചകവാതക സിലിണ്ടറുകള്ഊര്ജ്ജ വില വര്‍ധിക്കുമ്പോള്‍ അത് ആദ്യം ബാധിക്കുക പാചകവാതകത്തെയാകും. പാചകവാതകം വലിയ തോതില്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍, ഇത് ആഭ്യന്തര വിപണിയിലെ വിലയെയും സബ്സിഡിയേയും നേരിട്ട് ബാധിക്കും.1. പെട്രോളും ഡീസലുംഅസംസ്കൃത എണ്ണവില വര്‍ധിക്കുന്നത് ഇന്ധന ശുദ്ധീകരണത്തിന്റെയും ഇറക്കുമതിയുടെയും ചെലവ് കൂട്ടും. ചില്ലറ വില്‍പ്പന വില ഉടനടി കൂട്ടിയില്ലെങ്കില്‍ പോലും, ആഗോള വിപണിയിലെ വിലക്കയറ്റം എണ്ണക്കമ്പനികള്‍ക്കും സര്‍ക്കാരിനും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും.3. പച്ചക്കറി, പാല്, നിത്യോപയോഗ സാധനങ്ങള്ഒട്ടുമിക്ക ഭക്ഷ്യവസ്തുക്കളും ഉപഭോക്താക്കളിലേക്ക് എത്തുന്നത് വലിയ ദൂരം താണ്ടിയാണ്. ഡീസല്‍ വില വര്‍ധിക്കുമ്പോള്‍ ചരക്കുകൂലി കൂടും. ഇത് പഴങ്ങള്‍, പച്ചക്കറികള്‍, പാല്, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവയുടെ വില വര്‍ധിക്കാന്‍ കാരണമാകും.4. പാക്കറ്റ് ഭക്ഷണങ്ങള്ബിസ്കറ്റ്, ചിപ്സ്, പാചക എണ്ണകള്‍, ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് തുടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങളെയും ഇത് ബാധിക്കും. ഗതാഗതച്ചെലവ് കൂടുന്നതിനൊപ്പം, പെട്രോളിയത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പാക്കിങ് വസ്തുക്കളുടെ വില വര്‍ധിക്കുന്നതും ഇതിന് കാരണമാകും.5. സോപ്പും ഡിറ്റര്ജന്റുംവീടുകളില് ഉപയോഗിക്കുന്ന പല ക്ലീനിങ് ഉല്‍പ്പന്നങ്ങളിലും പെട്രോകെമിക്കല്‍ അടിസ്ഥാനമാക്കിയുള്ള ചേരുവകള്‍ അടങ്ങിയിട്ടുണ്ട്. അസംസ്കൃത എണ്ണവില കൂടുമ്പോള്‍ ഇവയുടെ നിര്‍മ്മാണച്ചെലവ് വര്‍ധിക്കുകയും ചില്ലറ വില്‍പ്പന വില കൂടുകയും ചെയ്യും.6. പ്ലാസ്റ്റിക് ഉല്പന്നങ്ങള്ബക്കറ്റുകള്, പാത്രങ്ങള്‍, വാട്ടര്‍ ബോട്ടിലുകള്‍, സ്റ്റോറേജ് ബോക്സുകള്‍, അടുക്കള ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം പെട്രോളിയം അധിഷ്ഠിതമായ അസംസ്കൃത വസ്തുക്കളെ ആശ്രയിച്ചാണ്. പെട്രോകെമിക്കലുകളുടെ വില വര്‍ധിക്കുന്നത് ഉപഭോക്താക്കള്‍ വാങ്ങുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കും വില കൂട്ടും.7. മൊബൈല്‍ ഫോണും ഇലക്ട്രോണിക് ഉപകരണങ്ങളുംഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വിലയില്‍ ഉടനടി മാറ്റം കണ്ടില്ലെങ്കിലും പിന്നീട് കാര്യമായ വില വര്‍ധനവുണ്ടായേക്കാം. കപ്പല്‍ വാടക, ലോജിസ്റ്റിക്സ് ചെലവുകള്‍, അസംസ്കൃത വസ്തുക്കളുടെ വില എന്നിവ വര്‍ധിക്കുന്നത് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഗാര്‍ഹിക ഉപകരണങ്ങളുടെയും വില പതുക്കെ ഉയര്‍ത്തും.
അപൂർവ്വം! 28 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും നീതി ആയോഗ് യോഗത്തിനെത്തി; കഴിഞ്ഞ തവണ പിണറായി വിട്ടുനിന്നു, പങ്കെടുത്ത് സതീശൻ
കഴിഞ്ഞ കുറച്ചുകാലമായി പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ ബഹിഷ്കരണവും വിട്ടുനിൽക്കലും കൊണ്ട് ശ്രദ്ധേയമായിരുന്ന നീതി ആയോഗ് ഭരണസമിതി യോഗത്തിൽ ഇത്തവണ ചരിത്രപരമായ മാറ്റം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ രാഷ്ട്രപതി ഭവൻ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന പതിനൊന്നാമത് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ രാജ്യത്തെ 28 സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ പങ്കെടുത്തു. സമീപകാല ചരിത്രത്തിൽ ഇത്രയധികം മുഖ്യമന്ത്രിമാരും ജനപ്രതിനിധികളും ഒരുമിച്ച് പങ്കെടുക്കുന്ന ആദ്യത്തെ യോഗമായി ഇത് മാറി.തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്, കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ, കേരള മുഖ്യമന്ത്രി വി ഡി സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവരുൾപ്പെടെ പ്രതിപക്ഷം ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ യോഗത്തിൽ സജീവമായി പങ്കെടുത്തു. ബിജെപി മുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, യോഗി ആദിത്യനാഥ്, സുവേന്ദു അധികാരി തുടങ്ങിയവരും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാരും പ്രമുഖ കേന്ദ്രമന്ത്രിമാരും ഇവർക്കൊപ്പം യോഗത്തിൽ അണിനിരന്നു.കേന്ദ്ര-സംസ്ഥാന സഹകരണത്തിലൂടെ രാജ്യത്തിന്റെ വികസന തന്ത്രങ്ങൾക്ക് രൂപം നൽകുന്ന ഈ ഉന്നതാധികാര സമിതിക്ക് മുൻവർഷങ്ങളിൽ കാണാത്ത പങ്കാളിത്തമാണ് ഇത്തവണ ലഭിച്ചത്. യോഗത്തിന് ശേഷം ഉത്തർപ്രദേശ്, തമിഴ്നാട്, കർണാടക, തെലങ്കാന, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യക്തിപരമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഏഴ് പേർക്ക് കൂടി ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു; വയനാട് ജില്ലയിൽ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തം
വയനാട് ജില്ലയിൽ ഏഴ് പേർക്ക് കൂടി ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ ഷിഗല്ല സ്ഥിരീകരിച്ചവരുടെ എണ്ണം പതിനാറായി. പകർച്ച വ്യാധി നിരീക്ഷണവും പ്രതിരോധ നിയന്ത്രണ ബോധവൽക്കരണ പ്രവർത്തനങ്ങളും ജില്ലയിൽ ശക്തമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ടി രേഖ അറിയിച്ചു. നിലവിൽ രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഡി.എം.ഒ അറിയിച്ചു.രോഗലക്ഷണങ്ങളുള്ള കുട്ടികൾ മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി കുറയ്ക്കണം. കുട്ടികളിൽ നിന്ന് മറ്റുള്ളവരിലേക്കും, മുതിർന്നവരിലേക്കും രോഗം പകരുന്നത് തടയാൻ ആവശ്യമായ മുൻകരുതലുകളും പ്രതിരോധ മാർഗ്ഗങ്ങളും സ്വീകരിക്കേണ്ടതാണ്. പുതിയതായി രോഗലക്ഷണങ്ങൾ പ്രകടമാവുന്നുണ്ടെങ്കിൽ ഉടൻ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടുകയും വേണം. ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രതാ നിർദ്ദേശങ്ങളും പ്രതിരോധ മാർഗങ്ങളും പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും, വ്യക്തി , ഭക്ഷണ, പരിസര ശുചിത്വ കാര്യങ്ങളിൽ യാതൊരുവിധ വീഴ്ചയും വരുത്തരുതെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്നും സ്വയം ചികിത്സ പാടില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
സംസ്ഥാനത്ത് കനത്ത മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കള്ളക്കടല്‍ ജാഗ്രതാ മുന്നറിയിപ്പും
സംസ്ഥാനത്ത് ഇന്നും കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കന്നത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.കള്ളക്കടല്‍ ജാഗ്രതാ നിര്‍ദ്ദേശവും കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നാളെ പുലര്‍ച്ചെ 05.30 വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (ഇന്‍കോയിസ്) അറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
നിപ സ്ഥിരീകരിച്ച 43കാരൻ്റെ ആരോഗ്യനില ഗുരുതരം; സമ്പർക്കം പുലർത്തിയ 15 പേർ ഹോം ക്വാറന്റീനിൽ, റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ്
കോഴിക്കോട്:കോഴിക്കോട് നിപ സ്ഥിരീകരിച്ച നാൽപത്തിമൂന്നുകാരന്റെ ആരോഗ്യനില ഗുരുതരം. രോഗിയുമായി അടുത്ത് സമ്പർക്കം പുലർത്തിയ ഹൈയസ്റ്റ് റിസ്ക്, ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ട 15 പേർ ഹോം ക്വാറന്റീനിൽ കഴിയുകയാണ്. രോഗിയുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു. 43കാരൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ വെന്റിലേറ്ററിൽ തുടരുകയാണ്. കൂടുതൽ ആളുകൾ രോഗലക്ഷണം കാണിക്കുകയാണെങ്കിൽ മാത്രമേ രോഗിയുടെ സ്ഥലം കണ്ടൈൻമെന്റ് സോണാക്കി പ്രഖ്യാപിക്കുകയുള്ളൂ.രാമനാട്ടുകര സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. പുണെ വൈറോളജി ലാബിലെ പരിശോധനാഫലം പോസിറ്റീവായിരുന്നു. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ജൂണ്‍ രണ്ടിന് രോഗി റെഡ് ക്രെസന്റ് ഹോസ്പിറ്റലിലെത്തിയിരുന്നു, ഒന്‍പതാം തീയതി കോഴിക്കോടുള്ള ആസ്റ്റർ മിംസ് ഹോസ്പിറ്റലില്‍ എത്തിയിരുന്നു. 1ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും.കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. നിപ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കൂടുതൽ മരുന്നുകൾ എത്തിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. സമ്പർക്കപ്പട്ടികയിൽ ഉള്ളവരെ കണ്ടെത്തും. രോഗം പടരാതിരിക്കാനും നടപടികൾ സ്വീകരിക്കും. ക്ലസ്റ്ററുകളായി തിരിച്ച് നിരീക്ഷണം നടത്തും.
സൗജന്യയാത്ര: നഷ്ടം മറികടക്കാന്‍ നീക്കങ്ങളുമായി KSRTC; ഒര്‍ഡിനറിക്ക് പകരം ഫാസ്റ്റ്, സിറ്റി ഫാസ്റ്റ് ബസുകള്‍
സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര പദ്ധതിയിലൂടെ ഉണ്ടാവുന്ന നഷ്ടം മറികടക്കാന്‍ നീക്കങ്ങളുമായി കെഎസ്ആര്‍ടിസി. തിരുവനന്തപുരത്ത് ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് പകരം കൂടുതല്‍ ഫാസ്റ്റ്, സിറ്റി ഫാസ്റ്റ് ബസുകള്‍ ഇറക്കാനാണ് മാനേജ്മെന്റ് നീക്കം. നഗര ഡിപ്പോകളുടെ മാതൃകയില്‍ മറ്റ് ഡിപ്പോകളിലും ഫാസ്റ്റ് ബസുകള്‍ വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്.ജൂണ്‍ 15 മുതലാണ് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡേര്‍സിനും കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര അനുവദിക്കുക. സിറ്റി ഫാസ്റ്റ് ബസുകള്‍ യാത്രക്കാര്‍ക്ക് തിരിച്ചറിയാന്‍ പ്രത്യേക സ്റ്റിക്കറുകള്‍ പതിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങളും സര്‍ക്കാര്‍ വേഗത്തിലാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് തമ്പാനൂരില്‍ മുഖ്യമന്ത്രി വി ഡി സതീശന് പദ്ധതി ഉദ്ഘാടനം ചെയ്യും.ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ ഓര്‍ഡിനറി ബസുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം കൂടുതല്‍ ബസുകളിലേക്ക് പദ്ധതി വ്യാപിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. പദ്ധതിയിലൂടെ കെഎസ്ആര്‍ടിസി വരുമാനത്തില്‍ ഒരു വര്‍ഷം 800 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് കണക്ക്. ഈ പണം സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കാനാണ് തീരുമാനം.
വയനാടിന്റെ പുതിയ ജില്ലാ പോലീസ് മേധാവിയായി ദേവ് മനോഹർ ഐ.പി.എസ്. ചുമതലയേൽക്കും
വയനാട് ജില്ലയുടെ പുതിയ ജില്ലാ പോലീസ് മേധാവിയായി(എസ്.പി) ദേവ മനോഹർ ഐ.പി.എസ്. നിയമിതനായി. വയനാടിന്റെ 50 ആമത് പോലീസ് മേധാവിയായാണ് ദേവമനോഹർ ചുമതലയേൽ ക്കുന്നത്. നിലവിലെ പോലീസ് മേധാവി അരുൺ കെ. പവിത്രന് പകര മാണ് ഇദ്ദേഹം വയനാട്ടിൽ ചുമതലയേൽക്കുക. സംസ്ഥാനത്തെ പോലീസ് തലപ്പത്തെ പൊതുസ്ഥലംമാറ്റത്തിൻ്റെയും പുനഃസംഘടന യുടെയും ഭാഗമായാണ് പുതിയ നിയമനം. അഡി.എക്സൈസ് കമ്മീ ഷണറായി സേവനമനുഷ്ഠിച്ച ശേഷമാണ് ദേവ മനോഹർ വയനാട്ടി ലേക്ക് എത്തുന്നത്. മികച്ച കവിയും, സാഹിത്യകാരനും കൂടിയാണ് ഇദ്ദേഹം.
പോസിറ്റീവ് മിഷൻ പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്ന് മന്ത്രി ടി സിദ്ധിഖ്
സ്കൂളുകളിൽ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്ന പോസിറ്റീവ് മിഷൻ പദ്ധതി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും നടപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ധിഖ്. സുൽത്താൻ ബത്തേരി ഗവ. സർവജന സ്കൂളിലെ മാതൃകാ ജൈവ പച്ചക്കറിത്തോട്ടവും ഫ്രൂട്ട് ഗാർഡനും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തരിശുഭൂമി പൊന്നുവിളയിച്ച വിദ്യാർത്ഥികളെയും അവർക്ക് കരുത്തുപകർന്ന അധ്യാപകർ, പി.ടി.എ, സുൽത്താൻ ബത്തേരി നഗരസഭ എന്നിവരെ മന്ത്രി അഭിനന്ദിച്ചു. സ്കൂളുകളിൽ വിളയുന്ന വിഷരഹിത പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നത് മികച്ച മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരസഭ ചെയർപേഴ്സൺ. റസീന അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ എം.ജി ഇന്ദ്രജിത്ത്, വി.കെ ഷിഫാനത്ത്, പി ഷംസാദ്, പ്രിൻസിപ്പൽ പി.എ അബ്ദുൽ നാസർ, പി.ടി.എ പ്രസിഡന്റ് ടി.കെ ശ്രീജൻ എന്നിവർ മന്ത്രിക്ക് പദ്ധതികൾ വിശദീകരിച്ചു നൽകി.
സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.
പടിഞ്ഞാറത്തറ :ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ മത്സരങ്ങളോടനുബന്ധിച്ച് പടിഞ്ഞാറത്തറ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികളുടെ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ പി പി ഷാജു, ഹെഡ്മിസ്ട്രസ്സ് റ്റി എസ് രാധിക, എസ് എം സി ചെയർമാൻ കെ ജെ സണ്ണി,ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകൻ മുഹമ്മദ് ഷമീം , പി ബിജു കുമാർ തുടങ്ങിയവർ സംസാരിച്ചു.
ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് (2026-27) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ-എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും, ആറ് ലക്ഷം രൂപ വരുമാന പരിധിക്ക് വിധേയമായി ഒ.ഇ.സി ക്ക് സമാനമായ വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ചിട്ടുള്ള ഒ.ബി.സി (എച്ച്) വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുമാണ് അർഹത. www.egrantz.kerala.gov.in എന്ന വെബ് പോർട്ടൽ മുഖേന ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങൾ ഇ-ഗ്രാന്റ്സ് പോർട്ടലിൽ ലഭ്യമാണ്. സ്കൂളുകളിൽ നിന്നും അർഹരായ വിദ്യാർത്ഥികളുടെ ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി ജൂലൈ 17.
സെൻസസ് സെൽഫ് എന്യുമറേഷൻ പരമാവധിപ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ; ചൊവ്വാഴ്ച മുതൽ വിവരങ്ങൾ നൽകാം
ദേശീയ സെൻസസിന്റെ ഭാഗമായുള്ള സെൽഫ് എന്യുമറേഷൻ നടപടികൾക്ക് ജൂൺ 16ന് തുടക്കമാവും. ഉദ്യോഗസ്ഥർ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുന്നതിന് പകരം പൊതുജനങ്ങൾക്ക് തങ്ങളുടെ വിവരങ്ങൾ സ്വമേധയാ സെൻസസ് വെബ് പോർട്ടലിൽ നൽകാൻ കഴിയുന്ന ഈ സംവിധാനം പരമാവധിപ്പേർ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പ്രിൻസിപ്പൽ സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കുന്നതിന് പുറമെ ഓരോരുത്തർക്കും തങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് കൃത്യമായ വിവരങ്ങൾ നൽകാൻ സാധിക്കുമെന്നതാണ് സവിശേഷത. ചരിത്രത്തിൽ ആദ്യമായി ഇത്തവണ പൂർണമായും ഡിജിറ്റൽ സംവിധാനങ്ങളിലൂടെയാണ് സെൻസസ് പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നത്. ജൂലൈ ഒന്ന് മുതൽ എന്യൂമറേറ്റർമാർ ഓരോ വീടുകളിലും എത്തി വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങും. ഇതിന് മുമ്പ് രണ്ടാഴ്ചത്തെ സമയമാണ് പൊതുജനങ്ങൾക്ക് സ്വയം വിവരങ്ങൾ സമർപ്പിക്കാൻ ലഭിക്കുന്നത്. ഇങ്ങനെ വിവരങ്ങൾ നൽകുന്നവർ പിന്നീട് ഉദ്യോഗസ്ഥർ വീടുകളിലെത്തുമ്പോൾ വീണ്ടും വിവരങ്ങൾ നൽകേണ്ടതില്ല. പകരം ഓൺലൈനായി തന്നെ ലഭിക്കുന്ന 11 അക്ക നമ്പർ കൈമാറിയാൽ മാത്രം മതിയാവും. മൊബൈൽ ഫോണിലോ കംപ്യൂട്ടറിലോ വളരെ ലളിതമായി ചെയ്യാവുന്ന തരത്തിലാണ് സെൽഫ് എന്യുമറേഷൻ പ്രക്രിയ സജ്ജീകരിച്ചിരിക്കുന്നത്. മലയാളം ഉൾപ്പെടെ നമുക്ക് സൗകര്യപ്രദമായ ഏത് ഭാഷയും തെരഞ്ഞെടുക്കുകയും ചെയ്യാം.https://se.census.gov.in/ എന്ന പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. അവിടെ സംസ്ഥാനം തെരഞ്ഞെടുക്കുക. തുടർന്ന് ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ പേര് നൽകണം. ഒപ്പം മൊബൈൽ ഫോൺ നമ്പറും വേണം. ഒരും മൊബൈൽ ഫോൺ നമ്പർ ഒരു വീടിന്റെ വിവരങ്ങൾ നൽകാൻ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. ശേഷം ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത് മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒ.ടി.പി കൂടി നൽകുന്നതോടെ അടുത്ത പടിയിലേക്ക് കടക്കാം. വീട് സ്ഥിതി ചെയ്യുന്ന ജില്ല തെരഞ്ഞെടുത്ത് വില്ലേജ്, ടൗൺ, സ്ഥലം എന്നിവ നൽകിയാൽ നിങ്ങളുടെ പ്രദേശത്തിന്റെ ഒരു ഭൂപടം ദൃശ്യമാവും. ഇതിൽ നിന്ന് വീട് നിലവിൽക്കുന്ന സ്ഥലം കൃത്യമായി തെരഞ്ഞെടുക്കണം. തുടർന്നാണ് സെൻസസ് ചോദ്യങ്ങൾ ദൃശ്യമാവുക.ആകെ 34 ചോദ്യങ്ങളാണ് സെൻസസ് വിവരശേഖരണത്തിനായുള്ളത്. ചോദ്യങ്ങൾ ഓരോന്നായി ദൃശ്യമാവും. ഒപ്പം അവയുടെ ഉത്തരങ്ങളുമുണ്ടാവും. അവയിൽ നിന്ന് ഓരോരുത്തരുടെയും വീടുമായി യോജിച്ചത് മാത്രം തെരഞ്ഞെടുത്താൽ മതിയാവും. കെട്ടിടത്തിന്റെ നിലം, ഭിത്തി, മേൽക്കൂര എന്നിവയുടെ അവസ്ഥ, കെട്ടിടത്തിന്റെ ഉപയോഗം, മൊത്തത്തിലുള്ള സ്ഥിതി, താമസിക്കുന്നവരുടെ എണ്ണം, താമസിക്കാനുള്ള മുറികളുടെ എണ്ണം, കുടിവെള്ള സ്രോതസ്, കുടിവെള്ള ലഭ്യത, വൈദ്യുതി ലഭ്യത, ശുചിമുറിയുടെ ലഭ്യതയും അതിന്റെ മറ്റ് വിവരങ്ങളും, ടെലിവിഷൻ, ഇന്റർനെറ്റ്, കംപ്യൂട്ടർ, ലാപ്ടോപ്പ്, മൊബൈൽ ഫോൺ, വാഹനങ്ങൾ എന്നിവയുടെ ലഭ്യത, കുടുംബത്തിന്റെ പ്രധാന ഭക്ഷണം എന്നിവയും അവസാനമായി മൊബൈൽ നമ്പറുമാണ് ചോദ്യങ്ങളിലുള്ളത്. വിവരങ്ങളെല്ലാം നൽകിക്കഴിഞ്ഞാൽ ഒരിക്കൽ കൂടി പരിശോധിക്കാനുള്ള അവസരം ലഭിക്കും. വേണമെങ്കിൽ കൊടുത്ത ഓപ്ഷനുകളിൽ മാറ്റം വരുത്താം. എല്ലാം ശരിയാണെങ്കിൽ മറുപടികൾ സെൻസസ് പോർട്ടലിലേക്ക് സമർപ്പിക്കാം. അതിന് ശേഷം പിന്നീട് മാറ്റങ്ങൾ വരുത്താൻ സാധ്യമല്ല. വിവരങ്ങൾ നൽകിക്കഴിയുന്നതോടെ 11 അക്ക സെൻഫ് എന്യുമറേഷൻ ഐ.ഡി ലഭിക്കും. എച്ച് എന്ന ഇംഗ്ലീഷ് അക്ഷരത്തിൽ ആരംഭിക്കുന്ന ഈ ഐ.ഡി എസ്.എം.എസ് ആയും ഇ-മെയിലായുമൊക്കെ ലഭിക്കും. ജൂലൈ ഒന്നിന് ശേഷം സെൻസസ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കാൻ വീട്ടിലെത്തുമ്പോൾ ഈ ഐ.ഡി അവർക്ക് നൽകിയാൽ മതിയാവും. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്താം. വീടുകളുടെ വിവരശേഖരണമെന്ന സെൻസസ് നടപടികളിലെ ആദ്യഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നടക്കുന്ന വിശദമായ ജനസംഖ്യാ കണക്കെടുപ്പാണ് രണ്ടാം ഘട്ടം. സെൻസസിനായി ശേഖരിക്കുന്ന വിവരങ്ങൾ മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കാൻ സാധിക്കില്ല. ഇതിന് നിയമപരമായ പിൻബലവുമുണ്ട്. അതീവ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് സൂക്ഷിക്കുന്നതിനാൽ വിവരങ്ങൾ പൂർണമായും സുരക്ഷിതവുമാണ്. *പാലിയേറ്റീവ് ഫണ്ട് കൈമാറി*കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ വൈത്തിരി സി.ഡി.എസ് സമാഹരിച്ച പാലിയേറ്റീവ് ഫണ്ട് ആൽഫ പാലിയേറ്റീവ് സെൻ്ററിന് ഫണ്ട് കൈമാറി. കുടുംബശ്രീകളിൽ നിന്ന് മൂന്ന് ദിവസം കൊണ്ട് സമാഹരിച്ച 1,15,900 രൂപ വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വത്സല സദാനന്ദൻ കൈമാറി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജി കുന്നത്ത് അധ്യക്ഷയായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോളി ജോസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽസി ജോർജ്, ബ്ലോക്ക് മെമ്പർ തെസ്നി, സി.ഡി.എസ് ചെയർപേഴ്സൺ ഉഷ ജ്യോതിദാസ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാർ തുടങ്ങിയവർ സംസാരിച്ചു.
തൂഫാന് ദി നാര്‍ക്കോ ഹണ്ട്- പ്രധാനാധ്യാപകര്‍ക്കായി പോലീസിന്റെ പരിശീലന പരിപാടി
കേരളാ പോലീസിന്റെ 'തൂഫാന് ദി നാര്‍ക്കോ ഹണ്ട്' പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിലെ വിദ്യാലയങ്ങള്‍ ലഹരിമുക്തമാക്കുന്നതിനായി പ്രധാനാധ്യാപകര്‍ക്കായി വയനാട് ജില്ലാ പോലീസ് സോഷ്യല്‍ പോലീസ് ഡിവിഷന്റെ നേതൃത്വത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി അരുണ്‍ കെ. പവിത്രന് ഐ.പി.എസ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, പി.ടി.എ, എസ്.പി.സി, ജനമൈത്രി പോലീസ്, തുടങ്ങിയവയെ ഏകോപിപ്പിച്ചു കൊണ്ട് ജില്ലയിലുടനീളം ലഹരിക്കെതിരെയുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റ ഗവ. റസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ജില്ലാ അഡിഷണല്‍ എസ്.പി കെ.എസ്. ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ ഡി.ഇ.ഒ സി.വി. മന്മോഹന് മുഖ്യാതിഥിയായി. ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി എം.പി. രാജേഷ് വിഷയാവതരണം നടത്തി. കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം, ഡിജിറ്റല്‍ അഡിക്ഷന്, ക്രിമിനല്‍ വാസന, ഡ്രോപ് ഔട്ട് വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. സോഷ്യല്‍ പോലീസിങ്ങ് ഡിവിഷന് ജില്ലാ എ.ഡി.എന്‍.ഒ കെ.എം. ശശിധരന്, എസ്.പി.സി പ്രൊജക്ട് ജില്ലാ എ.ഡി.എന്‍.ഒ കെ. മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. നൂറോളം അദ്ധ്യാപകര്‍ പങ്കെടുത്തു.വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിസരങ്ങളിലും ലഹരി വസ്തുക്കളുടെ ഉപയോഗം, വില്‍പ്പന, വ്യാപനം എന്നിവ തടയുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണം ഉറപ്പു വരുത്തുന്നതിനുമായി എല്ലാ സ്കൂളുകളിലും 'സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്- എസ്.പി.ജി' രൂപവത്കരിച്ചിട്ടുണ്ട്. പ്രധാനാധ്യാപകന് ചെയര്‍മാനും, സ്കൂള്‍ പരിധിയിലെ സ്റ്റേഷനിലെ എസ്.എച്ച്.ഒ കണ്‍വീനറും, പോലീസ് ഉദ്യോഗസ്ഥന് ജോ. കണ്‍വീനറുമായ എസ്.പി.ജി ഗ്രൂപ്പുകളില്‍ മറ്റ് അധ്യാപകരും, ജന പ്രതിനിധികളും , വിദ്യാര്‍ത്ഥി പ്രതിനിധികളും, കച്ചവടക്കാരും, ഓട്ടോ ഡ്രൈവർമാരും, സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും, പ്രദേശവാസികളും അംഗങ്ങളാണ്. സ്കൂളുകളില്‍ പരാതിപ്പെട്ടികളും സ്ഥാപിച്ചിട്ടുണ്ട്. സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ അഡിക്ഷന്, ആന്റി റാഗിങ്, പോക്സോ നിയമം, രാജ്യത്തെ മാറിയ നിയമങ്ങള്‍ എന്നിവയെ കുറിച്ചും ബോധവല്‍ക്കരണ ക്ലാസുകളും പരിപാടിയും പോലീസിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്.
കുരുന്നുകളെ വരവേറ്റ് പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ
പനമരം: വയനാട് ജില്ലയിലെ ഏക ഗവൺമെന്റ് പ്രീ പ്രൈമറി വിദ്യാലയമായ പനമരം ജി.എച്ച്.എസ്.എസിൽ പുതുവർഷത്തെ വരവേറ്റ് പ്രവേശനോത്സവം സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങ് വാർഡ് മെമ്പറും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഷാജഹാൻ കോവ ഉദ്ഘാടനം ചെയ്തു.പിടിഎ വൈസ് പ്രസിഡന്റ് ഫൗസിയ റിയാസ്, പ്രിൻസിപ്പാൾ രമേഷ് കുമാർ എം., എച്ച്.എം ഷീജ ജെയിംസ്,ഷിബു എം.സി,നവാസ് T തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അധ്യാപകരും രക്ഷിതാക്കളും ചേർന്ന് മധുരവും സമ്മാനങ്ങളും നൽകിയാണ് പുതിയ അധ്യയനവർഷത്തിലേക്ക് കുരുന്നുകളെ സ്വീകരിച്ചത്.
കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്
തൃശൂര്‍: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍. ബജറ്റില്‍ ഉള്‍പ്പടെ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ സര്‍വീസ് നിർത്തി സമരം നടത്തുമെന്ന് ബസ് ഓപ്പറേറ്റേര്‍സ് അസോസിയേഷന് അറിയിച്ചു.സ്ത്രീ യാത്രക്കാര്‍ കൂടി ഇല്ലെങ്കില്‍ സര്‍വീസ് നടത്താന്‍ കഴിയില്ലെന്ന് ഉടമകള്‍ പ്രതികരിച്ചു. വന്‍ നഷ്ടമാണ് സഹിക്കേണ്ടി വരുക. സര്‍വീസ് നിര്‍ത്തിയാല്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. സ്വകാര്യ ബസ് മേഖലയെ തകര്‍ക്കുന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിച്ചിട്ട് 15 വര്‍ഷമായി. ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നുവെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് ഭാരവാഹികള്‍ പ്രതികരിച്ചു.മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു. സ്വകാര്യ ബസുകള്‍ നിലനില്ക്കാന് പാക്കേജ് വേണം. 19 ന് ശേഷം ബസുടമകളുടെ സംയുക്ത യോഗം ചേരും. മേഖലയെ സംരക്ഷിക്കുന്ന തീരുമാനമുണ്ടായില്ലെങ്കില്‍ ബജറ്റിന് ശേഷം സ്വകാര്യ ബസ് പണിമുടക്കുണ്ടാകും. സര്‍ക്കാര്‍ പറഞ്ഞ പൈസക്കാണ് സ്വകാര്യ ബസുകള്‍ ഓടുന്നത്. കെഎസ്ആര്‍ടിസിക്ക് നല്കുന്ന ആനുകൂല്യങ്ങള്‍ സ്വകാര്യ ബസ് സര്‍വ്വീസിനും വേണം. മത്സ്യ ബന്ധനത്തിന് മണ്ണെണ്ണ സബ്സിഡി കൊടുക്കുന്നത് പോലെ ഇന്ധനത്തില്‍ ഇളവ് വേണം. ഇന്‍ഷുറന്‍സ് സര്‍ക്കാര്‍ ഏറ്റെടുക്കണം. ബസ് സ്റ്റാന്റുകളിലെ ഫീസ് ഒഴിവാക്കണം. വിദ്യാര്‍ഥി യാത്രാ നിരക്ക് വര്‍ധന, പൊതു യാത്രക്കാരുടെ നിരക്ക് വര്‍ധന, ഡീസല്‍ സബ്സിഡി, ഇന്‍ഷുറന്‍സ് ഇളവ് എന്നിവ പാക്കേജില്‍ വേണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; എറണാകുളത്തും തൃശൂരും ഇന്ന് ഓറഞ്ച് അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എറണാകുളം തൃശൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴ തുടരുന്നതിനാല്‍ എറണാകുളത്തും ഇടുക്കിയിലും നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 8.30 മുതല്‍ നാളെ രാത്രി 11.30 വരെ 0.8 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കന്യാകുമാരി തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 5.30 വരെ 1.3 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം.
ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇറാന് നേരെ യുഎസ് ആക്രമണം; ഹോര്‍മൂസ് അടച്ച് മറുപടി
ഹോര്‍മൂസ് കടലിടുക്ക് അടച്ച് യുഎസ് ആക്രമണത്തിന് മറുപടി നല്കി ഇറാന്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇറാനിലെ വിവിധയിടങ്ങളില്‍ യുഎസ് സേന ആക്രമണങ്ങള്‍ നടത്തിയതോടെയാണ് ഇറാന്റെ പ്രതികാരം. ഏപ്രിലിലെ വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ യുഎസ് നിരന്തമായ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഹോര്‍മൂസ് കടലിടുക്ക് അടച്ചിടാനാണ് തീരുമാനമെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പ്സ് വ്യക്തമാക്കി.ഹോര്‍മൂസിലൂടെ കടന്നുപോകുന്ന എണ്ണ ടാങ്കറുകള്‍, വാണിജ്യ കപ്പലുകള്‍ എന്നിവയെ എല്ലാം ഇത് ബാധിക്കുമെന്ന് ഐആര്‍ജിസി വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല മുന്‍ കാലങ്ങളില്‍ കടലിടുക്കിലൂടെ കപ്പലുകള്‍ കടന്നുപോകാനുള്ള സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന യുഎസിന്റെ അവകാശവാദങ്ങളെ അവര്‍ തള്ളിയിട്ടുമുണ്ട്.
മാനന്തവാടി ജിവിഎച്ച്എസ്എസില്‍ വിജിലൻസ് ഗ്രൂപ്പ് രൂപീകരിച്ചു.
മാനന്തവാടി: ഗവ. വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളില്‍ "കാവല്‍ക്കണ്ണുകള്‍'എന്ന പേരില്‍ ലഹരിവിരുദ്ധ സ്റ്റുഡന്റ്സ് വിജിലൻസ് ഗ്രൂപ്പ് രൂപീകരിച്ചു.എൻഎസ്എസ് യൂണിറ്റിന്റയും വിമുക്തി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ നേത്രദാന ദിനത്തിലാണ് ഗ്രൂപ്പിന് രൂപം നല്‍കിയത്. വിമുക്തി മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എൻ.സി. സജിത്കുമാർ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പല്‍ പി.സി. തോമസ് അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എ.പി. അജിഷ്, എ.ജെ. ബിജു, അരവിന്ദൻ പുതിയപറന്പില്‍, പി.ജി. ഗിരിജ, എൻഎസ്എസ് വോളണ്ടിയർ ലീഡർ അർഷാദ് അൻവർ, അവന്തിക അനീഷ് എന്നിവർ പ്രസംഗിച്ചു.കാന്പസിലോ പരിസരത്തോ ലഹരി പദാർഥങ്ങളുടെ സാന്നിധ്യമോ വിപണനമോ ശ്രദ്ധയില്‍പ്പെട്ടാലുടൻ അധ്യാപകരെയോ എക്സൈസ് അധികൃതരെയോ അറിയിക്കുകയാണ് വിജിലൻസ് ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യം.
റെയില്‍ വേ ബുക്കിങ് സംവിധാനം അടിമുടി മാറും: തുടക്കം ഓഗസ്റ്റ് 1 മുതല്‍; വെയിറ്റിങ് ലിസ്റ്റുകാരുടെ ആശങ്ക കുറയും
യാത്രാസേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ടിക്കറ്റ് ബുക്കിങ് സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യന്‍ റെയില്‍ വേ. കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ ട്രാക്കുകളുടെ വൈദ്യുതീകരണത്തിലും റെയിൽവേ സ്റ്റേഷനുകളുടെ ആധുനികവൽക്കരണത്തിലും വൻ മുന്നേറ്റം നടത്തിയ റെയിൽവേ, ഇപ്പോൾ ടിക്കറ്റ് റിസർവേഷൻ കൂടുതൽ ജനസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത്. ഇതിനായി നിലവിലുള്ള പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിൽ (PRS) സമഗ്രമായ അപ്ഡേറ്റുകളാണ് റെയില്‍വേ വരുത്തുന്നത്.കഴിഞ്ഞ നാൽപ്പത് വർഷത്തോളമായി, അതായത് 1986 മുതൽ റെയിൽവേ ഉപയോഗിച്ചുവരുന്ന പഴയ ടിക്കറ്റിങ് പ്ലാറ്റ്ഫോമിന് പകരമായാണ് ഈ പുതിയ അത്യാധുനിക സംവിധാനം അവതരിപ്പിക്കുന്നത്. വരുന്ന ഓഗസ്റ്റ് മാസം മുതൽ രാജ്യത്ത് ഘട്ടങ്ങളായി ഈ നവീകരിച്ച സിസ്റ്റം നടപ്പിലാക്കി തുടങ്ങും. ടിക്കറ്റ് ബുക്കിങ് പ്രക്രിയ കൂടുതൽ വേഗതയേറിയതും കാര്യക്ഷമവുമാക്കുക എന്നതുമാത്രമല്ല, റെയിൽവേ ടിക്കറ്റുകൾ അനധികൃതമായി തട്ടിയെടുക്കുന്ന വ്യാജ ഏജന്റുമാരുടെയും ഇടനിലക്കാരുടെയും ചൂഷണം പൂർണ്ണമായി തടയുക എന്നതും ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്.പുതിയ സിസ്റ്റം നിലവിൽ വരുന്നതോടെ യാത്രക്കാർക്ക് കൂടുതല്‍ വേഗത്തില്‍ ടിക്കറ്റ് എടുക്കാന്‍ സാധിക്കും. ഏറ്റവും വലിയ പ്രത്യേകത, വെയിറ്റ്ലിസ്റ്റ് ടിക്കറ്റുകൾ കൺഫേം ആകാനുള്ള കൃത്യമായ സാധ്യത എത്രത്തോളമുണ്ടെന്ന് മുൻകൂട്ടി പ്രവചിക്കാൻ പുതിയ സാങ്കേതികവിദ്യയ്ക്ക് സാധിക്കുമെന്നതാണ്. റെയിൽവേ മന്ത്രാലയത്തിന്റെ ആസ്ഥാനമായ റെയിൽ ഭവനിൽ വെച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രൊജക്റ്റിന്റെ പുരോഗതി നേരിട്ട് നേരത്തെ വിലയിരുത്തിയിരുന്നു.പഴയ സംവിധാനത്തിൽ നിന്നും പുതിയതിലേക്ക് മാറുമ്പോൾ സാങ്കേതിക തകരാറുകൾ കാരണം യാത്രക്കാർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളോ ബുക്കിങ് തടസ്സങ്ങളോ ഉണ്ടാകരുതെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സഹമന്ത്രിമാരായ വി. സോമണ്ണ, രവ്നീത് സിങ് ബിട്ടു എന്നിവരും പങ്കെടുത്ത യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ സ്വീകരിച്ചത്.ഇതോടൊപ്പം കേരളത്തിലെ റെയിൽവേ വികസനത്തിന് വൻ വേഗത പകരുന്ന മറ്റൊരു സുപ്രധാന പ്രഖ്യാപനവും റെയിൽവേ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടായി. ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള മാരാരിക്കുളം - ആലപ്പുഴ സെക്ഷനിലെ 10.65 കിലോമീറ്റർ പാത ഇരട്ടിപ്പിക്കലിനായി 220.51 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര സർക്കാർ അന്തിമ അനുമതി നൽകി.
എസ്എഫ്ഐ രാപ്പകൽ സമരത്തിന് തുടക്കം
നീറ്റ്, സിബിഎസ്സി പരീക്ഷകൾ അട്ടിമറിച്ച് വിദ്യാർഥികളെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ കൽപ്പറ്റയിൽ രാപ്പകൽ സമരം ആരംഭിച്ചു. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി തുലാസിലാക്കിയ കേന്ദ്ര സർക്കാരിനെതിരെ ബിഎസ്എൻഎൽ ടെലിഫോൺ എക്സ്ച്ചേഞ്ചിനു മുന്നിലാണ് പ്രതിഷേധം ആരംഭിച്ചത്. നീറ്റ് പരീക്ഷ റദ്ദാക്കിയ മാനസികസംഘർഷത്തിപെട്ട് കാസർക്കോട് പള്ളിക്കര സ്വദേശിനി ഐജ മഹേഷ് പാലയിലെ കോച്ചിങ് കേന്ദ്രത്തിൽ ജീവനൊടുക്കിയത് ഉൾപ്പെടെ രാജ്യത്തുണ്ടായ നിരവധി വിദ്യാർഥികളുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധമിരമ്പി. ‘നീറ്റ് ഇൗസ് നോട്ട് നീറ്റ്, ‘ഇനിയൊരു ഐജ ആവർത്തിക്കരുത്’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം. നീറ്റ്, സിബിഎസ്സി പരീക്ഷകളിലെ ക്രമക്കേട് പരിഹരിക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു.ഇന്ന് രാവിലെ 11ന് ആരംഭിച്ച രാപ്പകൽ സമരം എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം സാന്ദ്ര രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അപർണ ഗൗരി അധ്യക്ഷയായി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ റഫീഖ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ എം ഫ്രാൻസിസ്, കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി വി ഹാരിസ്, അർജുൻ ഗോപാൽ, എം കെ റിയാസ്, അഥീന ഫ്രാൻസിസ്, അബിൻബാബു, സി ടി ആദിത്ത് തുടങ്ങിയവർ സംസാരിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം എസ് ആദർശ് സ്വഗതം പറഞ്ഞു. വ്യാഴാഴ്ച്ച നടത്തുന്ന സമാപന സമ്മേളനം കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

