പിതാവിന്‍റെ ഓർമ്മകൾക്ക് മുന്നിൽ ഗോളടിച്ചും ഗോളടിപ്പിച്ചും മെസി, ഇന്‍റർ മയാമിക്ക് സമനില
പിതാവ് ഹോര്‍ഹെ മെസിയുടെ വിയോഗത്തിനു ശേഷമുള്ള തന്‍റെ ആദ്യ ഗോളുമായി അർജന്‍റീന നായകൻ ലയണൽ മെസി. യുഎസ് മേജർ ലീഗ് സോക്കറിൽ (എംഎൽഎസ്) ഫിലാഡൽഫിയ യൂണിയനെതിരായ മത്സരത്തിൽ ഇന്‍റർ മയാമി 2-2 സമനില വഴങ്ങിയ മത്സരത്തിൽ ഒരു ഗോളും അസിസ്റ്റും സ്വന്തമാക്കിയാണ് മെസി തിളങ്ങിയത്.സൂബാറു പാർക്കിൽ നടന്ന പോരാട്ടത്തിന്‍റെ 21-ാം മിനിറ്റിൽ ഡാനിയൽ പിന്‍റെറിലൂടെ മയാമിയാണ് ആദ്യം മുന്നിലെത്തിയത്. മെസി നൽകിയ മനോഹരമായ ക്രോസ് ലൂയിസ് സുവാരസ് തലകൊണ്ട് പിന്‍ററിലേക്ക് മറിച്ചുനൽകുകയും താരം അത് ഗോളാക്കി മാറ്റുകയുമായിരുന്നു. തൊട്ടുപിന്നാലെ 26-ാം മിനിറ്റിൽ മെസിയിലൂടെ മയാമി വീണ്ടും വലകുലുക്കി. പെനാൽറ്റി ബോക്സിന് വെളിയിൽ നിന്ന് തന്‍റെ പ്രിയപ്പെട്ട ഇടങ്കാലുകൊണ്ട് തൊടുത്ത മനോഹരമായ കർവിങ് ഷോട്ട് പോസ്റ്റിന്‍റെ ഇടതു മൂലയിലേക്ക് തുളച്ചുകയറി. ഓഗസ്റ്റ് 8-ന് അന്തരിച്ച പിതാവിനുള്ള ആദരവായി ആകാശത്തേക്ക് വിരൽ ചൂണ്ടിക്കൊണ്ടാണ് മെസി ഈ ഗോൾ ആഘോഷിച്ചത്.
ബദ്റുൽ ഹുദാ ഹുബ്ബുറസൂൽ കോൺഫറൻസ്:പോസ്റ്റർ റിലീസ് ചെയ്തു
പനമരം: ബദ്റുൽ ഹുദാ മീലാദ് ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന ഹുബ്ബുറസൂൽ കോൺഫറൻസിന് 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. പ്രോഗ്രാമിന്റെ പോസ്റ്റർ ഭാരവാഹികൾ റിലീസ് ചെയ്തു.സയ്യിദ് മുഹമ്മദ് ഫസൽ ജിഫ്രി ചെയർമാൻ സയ്യിദ് ഹാഷിർ തങ്ങൾ, പി കെ ഇബ്രാഹിം സഖാഫി, സൈനുദ്ദീൻ മുസ്ലിയാർ നെല്ലിയമ്പം തെക്കേടത്ത് അബൂബക്കർ ( വൈസ് ചെയറ്മാൻ)അമീർ അറക്കൽ ബത്തേരി ( കൺവീനർ) ഹുദൈഫ് സഖാഫി, റാഷിദ് മുഈനി പികെ ബഷീർ കെല്ലൂർ നൗഫൽ അഹ്സനി ( ജോ കൺവീനർ) വി ഹംസ ( ഫൈനൻസ് സിക്രട്ടറി) നസീർ കോട്ടത്തറ ( കോഡിനേറ്റർ) എന്നിവരാണ് ഭാരവാഹികൾ.
കൈക്കൂലി കേസിൽ മുൻ എസ്.ഐക്ക് ഏഴ് വർഷം തടവ് ശിക്ഷ
അമ്പലവയൽ: തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശിയായ പരാതിക്കാരനെ കേസിൽ പ്രതിയാ ക്കുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തി, കേസിൽ നിന്നും ഒഴിവാക്കുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ വയനാട് പുൽപ്പള്ളി പോലീസ് സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസിലെ മുൻ അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടറും വയനാട് അമ്പലവയൽ സ്വദേശി യുമായ റെജി ജയിംസിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി തലശ്ശേരി വിജിലൻസ് കോടതി 7 വർഷം തടവിനും 50,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. 2016 ൽ പരാതിക്കാരന്റെ ഒരു ബന്ധുവിനെ പ്രതിയാക്കി പുൽപ്പള്ളി പോലീസ് സ്‌റ്റേഷനിൽ ഒരു കിഡ്‌നാപ്പിംഗ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. പുൽപ്പള്ളി പോലീസ് സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസിൽ കേസുകൾ കൈകാര്യം ചെയ്‌തിരുന്ന അസിസ്റ്റന്റ്റ് സബ്ബ് ഇൻസ്പെക്ടറായിരുന്ന റെജി ജയിംസ് ഈ കേസിൽ പരാതിക്കാരനേയും കൂടി പ്രതിയാക്കുമെന്നും പറഞ്ഞ് ഭീക്ഷണിപ്പെടുത്തുകയും തുടർന്ന് പ്രതിയാക്കാതിരി ക്കാൻ 30,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. തുടർന്ന് കൈ ക്കൂലി തുകയുടെ ആദ്യ ഗഡുവായ 10,000രൂപ പരാതിക്കാരനിൽ നിന്നും കൈപ്പറ്റിയ സമയം വയനാട് വിജിലൻസ് യൂണിറ്റ് റെജി ജയിംസിനെ കൈയ്യോടെ പിടികൂടിയി രുന്നു. ഈ കേസിലാണ് വയനാട് പുൽപ്പള്ളി പോലീസ് സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസിലെ മുൻ അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടറും വയനാട് അമ്പലവയൽ സ്വദേശി യുമായ റെജി ജയിംസിനെ കുറ്റക്കാരനെന്ന് കണ്ടെത്തി തലശ്ശേരി വിജിലൻസ് കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 7 വർഷം തടവിനും 50,000 രൂപ പിഴ ഒടുക്കുന്നതിനുമാണ് ശിക്ഷിച്ചത്.
ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് ഓണാഘോഷം നടത്തി
"ഒരുമയോടെ ഒരോണം" ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് കൽപ്പറ്റ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ആരവം 2026 ഓണാഘോഷം കൽപ്പറ്റ ഇന്ദ്രിയ കൺവെഷൻ സെന്ററിൽ സംഘടിപ്പിച്ചു.ചെമ്മണ്ണൂർ റീജിയണൽ മാനേജർ മഹേഷ്, കൽപ്പറ്റ ഷോറും മാനേജർ നിഷാദ്,സി. എം. ഡി മാനേജർ അജ്മൽ തുടങ്ങിയവർ നേതൃത്വം നൽകി.
പുതിയ കെപിസിസി അധ്യക്ഷന്‍ ഉടനുണ്ടാകില്ല; പ്രഖ്യാപിക്കുക ഓണത്തിന് ശേഷം
പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും പ്രഖ്യാപനം. ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി വി ഡി സതീശന്‍ വീണ്ടും ഡല്‍ഹയില്‍ എത്തും. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ സാധിച്ചിരുന്നില്ല.സംസ്ഥാനത്തെത്തുന്ന കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഇന്ന് മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തും.പ്രവര്‍ത്തക സമിതിയോഗത്തിനായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ തുടരുകയാണ്. ഇന്ന് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയേക്കും. നിലവില്‍ ജോസഫ് വാഴയ്ക്കാനാണ് രമേശ് ചെന്നിത്തലയുടെ പരോക്ഷ പിന്തുണ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി ഡി സതീശന്‍, കെ സി വേണുഗോപാലിനെ കണ്ട് അധ്യക്ഷ ചര്‍ച്ചയില്‍ നിലപാട് അറിയിച്ചിരുന്നു.ചര്‍ച്ച നീണ്ടുപോകരുതെന്നാണ് പൊതുവായ ആവശ്യം. കഴിവും പ്രാപ്തിയും ഉള്ള നിരവധി പേര്‍ റെഡിയാണെന്നാണ് കെ സുധാകരന്‍ എംപിയുടെ പ്രതികരണം. ഉടന്‍ പുതിയ അധ്യക്ഷന്‍ വേണമെന്ന് പരിഗണനയിലുള്ള കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. ബെന്നി ബഹനാന്‍, കെ സി ജോസഫ്, മാത്യുകുഴല്‍നാടന്‍, അടൂര്‍ പ്രകാശ്, ഷാഫി പറമ്പില്‍, ആന്റോ ആന്റണി, ജോസഫ് വാഴയ്ക്കന്‍ എന്നീ പേരുകളാണ് സജീവമയി ചര്‍ച്ചകളിലുള്ളത്.
വൈജ്ഞാനിക - സാഹിത്യ - സാംസ്കാരിക സെമിനാർ സംഘടിപ്പിച്ചു.
ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയും വയനാട് ജില്ലാ സാക്ഷരതാമിഷനും സംയുക്തമായി 'തുടർ വിദ്യാഭ്യാസ സാധ്യതകളും അവസരങ്ങളും' എന്ന വിഷയത്തിൽ വൈജ്ഞാനിക - സാഹിത്യ - സാംസ്കാരിക സെമിനാർ സംഘടിപ്പിച്ചു. കണിയാമ്പറ്റ മില്ലുമുക്കിലെ ജില്ലാ പഞ്ചായത്ത് പരിശീലന കേന്ദ്രം ഹാളിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. വി.പി ജഗതിരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മൊയിൻ അധ്യക്ഷത വഹിച്ചു. ഇന്ത്യയിൽ ആദ്യമായി പദ്ധതി തുക ഉപയോഗിച്ച് തുല്യതാ വിദ്യാർത്ഥികൾക്ക് സൗജന്യ പഠനത്തിന് അവസരമൊരുക്കിയ ജില്ലാ പഞ്ചായത്ത് ഭരണ സമിതി, പദ്ധതി വഴിയുള്ള ഡിഗ്രി രജിസ്ട്രേഷന് നേതൃത്വം നൽകിയ വയനാട് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് സംഷാദ് മരക്കാർ, സാക്ഷരത മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി. പ്രശാന്ത് കുമാർ, മുതിർന്ന പഠിതാവായ 76 വയസുകാരൻ എ.എ ജോസ് എന്നിവരെ പരിപാടിയിൽ ആദരിച്ചു. തുടർന്ന് നടന്ന സെമിനാറിൽ അനൗപചാരിക വിദ്യാഭ്യാസം ശ്രീനാരായണഗുരു യൂണിവേഴ്സിറ്റിയിലൂടെ എന്ന വിഷയം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ.മായ രവീന്ദ്രൻ അവതരിപ്പിച്ചു. യൂണിവേഴ്സിറ്റി പ്രവേശന നടപടികളെക്കുറിച്ചും തുടർ വിദ്യാഭ്യാസ സാധ്യതകളെ കുറിച്ചും സാക്ഷരതാമിഷൻ ജില്ലാ കോഓർഡിനേറ്റർ പി.പ്രശാന്ത് കുമാർ സംസാരിച്ചു.കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി യൂസഫ് മുഖ്യതിഥിയായിരുന്നു. എസ്.എൻ യൂണിവേഴ്സിറ്റി റീജിയണൽ കോ ഓർഡിനേറ്റർ ഡോ. കെ.എസ് സുരേഷ് കുമാർ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം എം സുനിൽ കുമാർ, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വാർഡ് അംഗം അബ്ബാസ് പുന്നോളി, സാക്ഷരത മിഷൻ അസി. കോ ഓർഡിനേറ്റർ ഡോ. എം.കെ സ്വയ, സാക്ഷരത പ്രേരക് ബൈജു ഐസക് എന്നിവർ സംസാരിച്ചു.
ഒൻപത് സ്കൂളുകളിൽ ഇ.എൽ.ഇ.പി നടപ്പാക്കും; റിസോഴ്‌സ് അധ്യാപക പരിശീലനം സമാപിച്ചു.
ജില്ലയിലെ മലയാളം മീഡിയം വിദ്യാർഥികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യവും ആശയവിനിമയ ശേഷിയും മെച്ചപ്പെടുത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്മെൻ്റ് പ്രോഗ്രാമിന്റെ ഭാഗമായി റിസോഴ്‌സ് അധ്യാപകർക്കായി സംഘടിപ്പിച്ച ദ്വിദിന എംപവർമെൻറ് പ്രോഗ്രാം സമാപിച്ചു. ഡയറ്റ് വയനാട് ഹാളിൽ നടന്ന പരിപാടി എൻ.സി.ഇ.ആർ.ടി. എക്സ്റ്റൻഷൻ എഡ്യുക്കേഷൻ വിഭാഗത്തിലെ പ്രൊഫ. ഷാജി ബി. കരുണാകരൻ ഉദ്ഘാടനം ചെയ്തു. ഡയറ്റ് വയനാട് പ്രിൻസിപ്പൽ ഡോ. കെ.എം സെബാസ്റ്റ്യൻ അധ്യക്ഷനായി. ഇ.എൽ.ഇ.പി പരിശീലന മൊഡ്യൂൾ എസ്.എസ്.കെ വയനാട് ജില്ലാ പ്രൊജക്ട് കോഓർഡിനേറ്റർ കെ. നിസാറിൽ നിന്ന് മൈസൂരു റീജ്യണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിലെ പ്രൊഫ. ബി പ്രസാദ് ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.ജില്ലയിലെ ഒൻപത് സർക്കാർ പ്രൈമറി സ്കൂളുകളിലെ അഞ്ച്, ആറ് ക്ലാസുകളിലെ മലയാളം മീഡിയം വിദ്യാർത്ഥികളിൽ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷിൽ ആശയവിനിമയം നടത്താനുള്ള ശേഷി വളർത്തുന്നതിന് പ്രവ ർത്തനാധിഷ്ഠിതവും ആശയ വിനിമയാധിഷ്ഠിതവുമായ ഭാഷാപ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പരിശീലനം നേടിയ റിസോഴ്‌സ് അധ്യാപകരുടെ നേതൃത്വത്തിലായിരിക്കും പ്രവർത്തനങ്ങൾ. കുട്ടികൾക്ക് ഇംഗ്ലീഷ് സ്വാഭാവികമായി ഉപയോഗിക്കുന്നതിനുള്ള കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനൊപ്പം ഫലപ്രദമായ ഭാഷാപഠന-ബോധന രീതികളിലും അധ്യാപകർക്ക് പ്രായോഗിക പരിശീലനം നൽകി. ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി ഷിജിത, ഡയറ്റ് വയനാട് ലക്ചറർ പി സജ്ന എന്നിവർ സംസാരിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ കമ്പളനാട്ടി നടീൽ ഉത്സവം സംഘടിപ്പിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി വയനാടൻ വയലേലകളിൽ നടീൽ ഉത്സവമായ കമ്പളനാട്ടി തൃശ്ശിലേരിയിൽ സംഘടിപ്പിച്ചു. കാർഷിക സംസ്കൃതിയുടെ സമ്പന്നമായ പാരമ്പര്യം വിളിച്ചോതി ജില്ലയിൽ പലയിടത്തും കമ്പളനാട്ടി സജീവമായി നടന്നുവരികയാണ്. വയനാട്ടിലെ ഗോത്രവിഭാഗങ്ങൾ ആചാരത്തിന്റെ ഭാഗമായി തുടിയുടെയും ചീനിയുടെയും സഹായത്തോടെ വയലേലകളിൽ നൃത്തമാടി ഞാറ് നടുന്നതാണ് കമ്പളനാട്ടി.കാർഷിക പാരമ്പര്യവും ആദിവാസി സമൂഹത്തിന്റെ കൃഷിയറിവുകളും സംരക്ഷിക്കുന്നതിനും പുതുതലമുറയ്ക്ക് അവ പകർന്നുനൽകുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. അമ്പലവയൽ കാർഷിക കോളേജിൽ നിന്നുള്ള വിദ്യാർത്ഥികളും കമ്പളനാട്ടിയിൽ പങ്കെടുത്തു. സംസ്ഥാന കൃഷി വകുപ്പ് നല്‍കുന്ന ശ്രമശക്തി സംസ്ഥാനതല അവാര്‍ഡ് കരസ്ഥമാക്കിയ തിരുനെല്ലി സ്വദേശി കെ.എസ് ശ്രിനോജിനെയും, മികച്ച ജെഎൽജികളെയും മെമെന്റോ നൽകി ആദരിച്ചു. തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഞ്ചു ബാലൻ ഞാറ് നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ വസന്തകൃഷ്ണൻ അധ്യക്ഷനായ പരിപാടിയിൽ. വാർഡ് അംഗങ്ങൾ, സിഡിഎസ് ചെയർപേഴ്സൺ രജനി, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ.എം സെലീന തുടങ്ങിയവർ സംസാരിച്ചു.
പേഴ്‌സണൽ ലോണുകൾ വേണ്ട, പകരം കയ്യിലെ സ്വർണം മതി; പണയം വെച്ച് ഇന്ത്യക്കാർ നേടിയത് റെക്കോർഡ് വളർച്ച!
ഇന്ത്യക്കാരെ സംബന്ധിച്ച് സ്വർണം എന്നത് ആഡംബര ആഭരണങ്ങളോ അല്ലെങ്കിൽ അത്യാവശ്യഘട്ടങ്ങളിൽ മാത്രം പുറത്തെടുക്കുന്ന സാമ്പത്തിക ഉപകരണമോ മാത്രമായിരുന്നു. എന്നാൽ ആ ചിന്താഗതിയിൽ വലിയ മാറ്റമാണ് ഇപ്പോൾ സംഭവിക്കുന്നത്. കയ്യിലുള്ള സ്വർണം കൃത്യമായി പ്ലാൻ ചെയ്ത് ആവശ്യങ്ങൾക്കായി വായ്പയാക്കി മാറ്റുന്നവരുടെ എണ്ണം ഇന്ത്യയിൽ കുത്തനെ ഉയരുകയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കോർപ്പറേഷനുകൾ (NBFC) വഴി വിതരണം ചെയ്യുന്ന സ്വർണ്ണ വായ്പകളിൽ 2026 ജൂൺ മാസത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 70 ശതമാനത്തോളമാണ് വളർച്ചയുണ്ടായിട്ടുള്ളത്. മൊത്തത്തിലുള്ള റീട്ടെയിൽ വായ്പാ വളർച്ച 20.3% ആയിരിക്കുമ്പോഴാണ് ഗോൾഡ് ലോണുകളിലെ ഈ മുന്നേറ്റം.മുൻപൊക്കെ പെട്ടെന്നുണ്ടാകുന്ന മെഡിക്കൽ ചെലവുകൾക്കോ സാമ്പത്തിക പ്രതിസന്ധികൾക്കോ മാത്രമായിരുന്നു ആളുകൾ സ്വർണം പണയം വെച്ചിരുന്നത്. എന്നാൽ ഇന്ന് കുട്ടികളുടെ വിദ്യാഭ്യാസം, ബിസിനസ് ആവശ്യങ്ങൾ, മറ്റ് മുൻകൂട്ടി നിശ്ചയിച്ച ചെലവുകൾ എന്നിവയ്ക്കായി ആളുകൾ സ്വർണ്ണ വായ്പകളെ ആശ്രയിക്കുന്നു. മാത്രമല്ല, ക്രെഡിറ്റ് സ്കോർ കുറവുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും പേഴ്സണൽ ലോണുകളേക്കാൾ എളുപ്പത്തിൽ ലഭിക്കുന്നത് സ്വന്തം കൈയ്യിലുള്ള സ്വർണം ഈടായി നൽകുന്ന വായ്പകളാണ്. ഡിജിറ്റൽ സംവിധാനങ്ങൾ വന്നതോടെ വളരെ വേഗത്തിൽ കുറഞ്ഞ രേഖകൾ മാത്രം നൽകി വായ്പ നേടാനാകും.വിപണിയിൽ സ്വർണത്തിന് വില വർദ്ധിച്ചതോടെ, അതേ അളവിലുള്ള സ്വർണം നൽകി മുൻപത്തേക്കാൾ ഉയർന്ന തുക വായ്പയായി ലഭിക്കാൻ തുടങ്ങിയതും ഗോൾഡ് ലോണുകളുടെ സ്വീകാര്യത വർധിപ്പിച്ചു. വൻകിട നഗരങ്ങളിൽ മാത്രമല്ല, ഗ്രാമീണ മേഖലകളിലും ചെറുകിട നഗരങ്ങളിലും വായ്പാ സ്ഥാപനങ്ങളുടെ സാന്നിധ്യം വർദ്ധിച്ചതോടെ അനാവശ്യ പലിശ ഈടാക്കുന്ന പ്രാദേശിക ബ്ലേഡ് പലിശക്കാരിൽ നിന്ന് മാറി ആളുകൾ ബാങ്കുകളെ ആശ്രയിച്ചു തുടങ്ങിയെന്നതും നല്ല മാറ്റമാണ്.
ഓട്ടം കൂടുതലും തലസ്ഥാനത്ത്; പഴയ വാഹനങ്ങൾ മാറ്റും, 300ൽപരം പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്
സംസ്‌ഥാനത്തെ പഴയ 108 ആംബുലൻസുകൾ മാറ്റി പുതിയവ നിരത്തിലെത്തും. കനിവ് 108 ആംബുലൻസ് സർവീസ് ശൃംഖലയ്ക്കായി വാങ്ങിയ 336 വാഹനങ്ങൾ ഉടൻ കൈമാറാൻ ഒരുക്കുകയാണ് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‍സിഎൽ). നിലവിലുള്ള 316 ആംബുലൻസുകൾക്കു പകരം പുതിയവയും അതിനു പുറമേ വെന്റിലേറ്റർ സൗകര്യമുള്ള 14 ആംബുലൻസുകളും നവജാത ശിശുക്കളെ കൊണ്ടുപോകാനുള്ള ആംബുലൻസുകളും സർവീസിന് ലഭ്യമാക്കും. മെഡിക്കൽ സർവീസ് കോർപറേഷൻ വാങ്ങിയ 300ൽ പരം ആംബുലൻസുകൾ രജിസ്ട്രേഷൻ നടപടികളിലാണെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു.നിലവിൽ രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള ആംബുലൻസുകൾ തലസ്ഥാനത്തെ വിവിധ ആരോഗ്യസ്ഥാപനങ്ങളുടെ കോംപൗണ്ടിൽ പാർക്ക് ചെയ്തിരിക്കുകയാണ്. സർക്കാർ തീരുമാനം വന്നാലുടൻ ഇവ ഫ്ലാഗ്ഓഫ് നടത്തി അതത് സ്ഥാപനങ്ങൾക്ക് കൈമാറും. സംസ്ഥാനത്ത് 2010ലാണ് പദ്ധതി ആരംഭിക്കുന്നത്. അഞ്ചു വർഷത്തേക്കാണ് കരാർ. ആംബുലൻസുകൾ ലഭ്യമാക്കുന്നതിനൊപ്പം സർവീസ് ഓപ്പറേഷനും കമ്പനി നിർവഹിക്കണം. അവസാന കരാർ പ്രകാരം, 11.82 ലക്ഷം ട്രിപ്പുകൾ 108 ആംബുലൻസുകൾ ഓടിയെന്നാണ് കണക്ക്. ഇതുവരെ കൊവിഡ് രോഗബാധിതരായ മൂന്ന് പേരുടെ ഉൾപ്പടെ 130 പേരുടെ പ്രസവങ്ങളാണ് കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ സംസ്ഥാനത്ത് നടന്നത്.
സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കും; വിദ്യാര്‍ഥികള്‍ക്കുള്ള ഓണം സ്‌പെഷ്യല്‍ അരി വിതരണം ആരംഭിച്ചു
തിരുവനന്തപുരം: നിലവില്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നടപ്പാക്കിയിട്ടുള്ള സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഓണം സ്‌പെഷ്യല്‍ അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.കേന്ദ്രാവിഷ്‌കൃത പി എം പോഷണ്‍ പദ്ധതിയുടെ ഭാഗമായി ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കും ഉച്ചഭക്ഷണം നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനത്തിന്റെ അഭിപ്രായം തേടിയിരുന്നു. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ കേരളം ഇതിന് സമ്മതം അറിയിച്ചിട്ടുണ്ട്. ഭക്ഷണം പൗരന്റെ അടിസ്ഥാന അവകാശമാണെന്നും ക്ഷേമരാഷ്ട്രത്തില്‍ അത് സംരക്ഷിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും സമൃദ്ധമായ ഓണം ഉറപ്പാക്കാനും സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ ആഘോഷിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് ഓണപരീക്ഷയ്ക്ക് മികച്ച വിജയവും മന്ത്രി ആശംസിച്ചു.
സാധാരണ ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയാറില്ല, എന്നാല്‍ ഇത്തവണ പറയാതെ വയ്യ'; വ്യാജ വാർത്തയ്‌ക്കെതിരെ വേടൻ
കൊച്ചി: അപകീർത്തികരമായ വ്യാജ വാര്‍ത്തയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ച് റാപ്പര്‍ വേടന്‍. തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയില്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് വേടന്‍ പറയുന്നത്. 'സൗദി അറേബ്യയില്‍ പന്നിയിറച്ചി ലഭിക്കുന്ന ഹോട്ടല്‍ തുടങ്ങുകയാണ് വേടൻ്റെ ലക്ഷ്യം' എന്ന നിലയിൽ പ്രചരിക്കുന്ന വ്യാജ വാർത്ത ചൂണ്ടിക്കാണിച്ചാണ് വേടൻ്റെ പ്രതികരണം. തന്നെ ലക്ഷ്യം വെച്ച് ബോധപൂര്‍വ്വം നടത്തുന്ന വ്യാജ പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്നും റാപ്പര്‍ വേടന്‍ തന്റെ സമൂഹമാധ്യമ പോസ്റ്റിലൂടെ വ്യക്തമാക്കി. സാധാര ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയാറില്ല, എന്നാല്‍ ഇത്തവണ പറയാതെ വയ്യ എന്ന് തുടങ്ങുന്ന കുറിപ്പ് പങ്കുവെച്ചാണ് വേടന്‍ രംഗത്തെത്തിയത്.എന്നെക്കുറിച്ച് ഒരു വ്യാജ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ശക്തമായി പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. സൗദി അറേബ്യയില്‍ പന്നിയിറച്ചി വിഭവങ്ങള്‍ വിളമ്പുന്ന ഒരു റെസ്റ്റോറന്റ് ചെയിന്‍ ഞാന്‍ തുടങ്ങാന്‍ പോകുന്നു എന്നും, അതിനെക്കുറിച്ച് ഞാന്‍ പ്രസ്താവന നടത്തി എന്നും ചില പോസ്റ്റുകളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് പൂര്‍ണ്ണമായും കള്ളമാണ്. ഇങ്ങനെ ഒരു പ്രസ്താവന ഞാന്‍ ഒരിക്കലും നടത്തിയിട്ടില്ല. സൗദി അറേബ്യയിലോ മറ്റേതെങ്കിലും ഗള്‍ഫ് രാജ്യത്തോ ഒരു ഹോട്ടലോ റെസ്റ്റോറടൻ്റോ ഭക്ഷണ ബിസിനസ്സോ തുടങ്ങാന്‍ എനിക്ക് യാതൊരു പദ്ധതിയുമില്ല. അതുമായി ബന്ധപ്പെട്ട് കമ്പനിയോ പങ്കാളിയോ അപേക്ഷയോ ഒന്നും തന്നെ എനിക്കില്ല. ഞാന്‍ സൗദിയിലേക്ക് പോകുന്നത് ഒരു പെര്‍ഫോമിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍, പരിപാടി സംഘാടകരുടെ ക്ഷണപ്രകാരമാണ്. എന്നെ ക്ഷണിക്കുന്ന ഓരോ രാജ്യത്തിന്റെയും നിയമങ്ങളെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും ഞാന്‍ എന്നും ബഹുമാനിച്ചിട്ടുണ്ട്. അതിന് വിരുദ്ധമായി ആരെയെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന ഒരു വാഴക്കാ പ്രവൃത്തിയോ ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല'; എന്നാണ് വേടന്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കിയത്.
വയനാട്ജില്ലയെ മുഴുവന്‍ ആശങ്കയിലാഴ്ത്തി വിലസിയ മാല കവര്‍ച്ചാസംഘത്തിലെ രണ്ട് പേര്‍ കൂടി വയനാട് പോലീസിന്റെ പിടിയില്‍
ബത്തേരി: ജില്ലയെ മുഴുവന്‍ ആശങ്കയിലാഴ്ത്തി വിലസിയ മാല കവര്‍ച്ചാസംഘത്തിലെ രണ്ട് പേരെ കൂടി വലയിലാക്കി വയനാട് പോലീസ്. തമിഴ്‌നാട് സ്വദേശികളായ മധുരൈ, ചിന്താമണി, എം. രവി.(48), ശിവഗംഗ, മടപുര, എം. മാരിമുത്തു എന്ന പാണ്ഡ്യന്‍(39) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡും (SAGOC) ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. വാടകക്ക് താമസിച്ചു വന്നിരുന്ന മലപ്പുറം, ഐക്കരപടിയിലെ റൂമില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബത്തേരിയിലെ മാല മോഷണ കേസില്‍ പിടിയിലായവരുടെ കൂട്ടാളികളാണിവര്‍. ഇതോടെ മാല കവര്‍ച്ചാ കേസുകളില്‍ ജില്ലയില്‍ പിടിയിലായവരുടെ എണ്ണം ഏഴായി. 17.08.26 തിയ്യതി ഉച്ചയോടെയാണ് അമ്മായിപ്പാലത്ത് നിന്നും ബത്തേരിയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്ര ചെയ്ത നെന്മേനി സ്വദേശിയുടെ മൂന്ന് പവന്റെ മാലയും ഒരു ഗ്രാം താലിയും അടങ്ങിയ ഏകദേശം 3,82,000 വിലവരുന്ന ആഭരണം വലിച്ച് പൊട്ടിച്ച് കവര്‍ന്നത്. ബത്തേരി ഗാന്ധി ജംഗ്ഷനില്‍ എത്തിയപ്പോള്‍ വയോധിക മോഷണം നടന്നത് അറിയുകയും, വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് കൃത്യമായി അന്വേഷണം നടത്തുകയും ചെയ്തു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മധുരൈ സ്വദേശികളായ അളകനല്ലൂര്‍, ഈശ്വരി (47), അളകനല്ലൂര്‍, കണ്ണകി എന്ന അര്‍ച്ചന എന്ന രമ്യ(30), എന്നിവരെ മീനങ്ങാടി പഞ്ചായത്ത് പരിസരത്ത് വെച്ച്് പിടികൂടി. മീനങ്ങാടിയിലെ ഫാന്‍സി കടയില്‍ നിന്നും കോസ്മറ്റിക് ഉല്‍പ്പന്നങ്ങള്‍ മോഷ്ടിച്ചതും ഇവര്‍ തന്നെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പരസ്പരവിരുദ്ധമായി സംസാരിച്ചും പൂര്‍ണമായി വിവരം വെളിപ്പെടുത്താതെയും ഇവര്‍ അന്വേഷണവുമായി സഹകരിച്ചില്ലെങ്കിലും പോലീസിന്റെ കൃത്യവും ശാസ്ത്രീയവുമായ അന്വേഷണം കൂട്ടുപ്രതികളായ ഈശ്വരിയുടെ ഭര്‍ത്താവായ രവിയിലേക്കും, രമ്യയുടെ ഭര്‍ത്താവായ മാരിമുത്തിലേക്കുമെത്തുകയായിരുന്നു. മോഷണത്തിലൂടെ ലഭിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍പ്പന നടത്തി വീതം വെച്ച് എടുക്കുന്നതാണ് ഇവരുടെ രീതി. ഈശ്വരിക്ക് പാനൂര്‍, വാടാനപ്പിള്ളി, അടൂര്‍ എന്നീ പോലീസ് സ്‌റ്റേഷനുകളിലും, രമ്യക്ക് തൃശൂര്‍ വെസ്റ്റ്, കൊയിലാണ്ടി എന്നീ പോലീസ് സ്‌റ്റേഷനുകളിലും മോഷണ കേസുകളുണ്ട്. കൂടാതെ മറ്റു പേരുകളിലും ഇവർ അറിയപ്പെടുന്നുണ്ട്. മാനന്തവാടിയിൽ വച്ച് അമരക്കുനി സ്വദേശിനിയായ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ മൂന്ന് പേര്‍ റിമാന്‍ഡില്‍ പുല്‍പ്പള്ളി അമരക്കുനി സ്വദേശിനിയായ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ ചൊവ്വാഴ്ച പോലീസ് പിടികൂടിയിരുന്നു. തമിഴ്‌നാട്, ഗണപതി കോവില്‍ തെരുവില്‍ ഇന്ദുമതി(49), ഗണപതിപക്കം സ്വദേശികളായ ജാന്‍വി(34), സുധ(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വയോധിക ബസില്‍ പുല്‍പ്പള്ളിയില്‍ നിന്ന് മാനന്തവാടി പോകുന്നതിനിടെ തട്ടിപ്പ്‌സംഘത്തിലെ ഒരാള്‍ ഡോക്ടറാണെന്ന് പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിക്കുകയും ബസ് ഇറങ്ങി നടക്കുന്നതിനിടെ സഹായിക്കാമെന്ന് പറഞ്ഞ് കൂടെ കൂടിയ സംഘം മാല കവരാന്‍ ശ്രമിക്കുകയുമായിരുന്നു. വിവരമറിഞ്ഞ പോലീസിന്റെ കൃത്യമായ അന്വേഷണത്തിനൊടുവില്‍ പീച്ചങ്കോട് വെച്ച് മൂന്ന് സ്ത്രീകളെ പിടികൂടുകയായിരുന്നു. ഇവരും മുൻപ് വിവിധ മോഷണക്കേസുകളിൽപ്പെട്ടവരാണ്. ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍ ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിനൊടുവിലാണ് തട്ടിപ്പ് സംഘം വലയിലായത്. പ്രത്യേക അന്വേഷണ സംഘമായ SAGOC, DANSAF കൂടാതെ മാനന്തവാടി എ.എസ്.പി കാര്‍ത്തിക് ബാലകുമാർ ഐ.പി.എസ്, ഡിവൈ.എസ്.പി മാരായ എം.എം അബ്ദുള്‍ കരീം, ടി.എ അഗസ്റ്റിന്‍, തുടങ്ങിയവരുടെ കീഴില്‍ പ്രത്യേക അന്വേഷണ സംഘങ്ങളായി തിരിഞ്ഞ് ജില്ലയിലുടനീളം ബസുകളും, ഓട്ടോറിക്ഷകളും, ലോഡ്ജുകളും, ബസ് സ്റ്റാന്റുകളും മറ്റും കേന്ദ്ര്വീകരിച്ച് പരിശോധന ശക്തമാക്കിയിരുന്നു.
ഇറ്റലി ലോകകപ്പിലേക്ക്... 2027 ഏകദിന ലോകകപ്പിനുള്ള ഐസിസി ക്വാളിഫയര്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടി
2027-ലെ ഐസിസി പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടാമെന്ന പ്രതീക്ഷകള്‍ വര്‍ധിപ്പിച്ച് ഇറ്റലി. ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ്പ് ചലഞ്ച് ലീഗിലെ മികച്ച പ്രകടനത്തിലൂടെ ഇറ്റാലിയന്‍ ടീം അടുത്ത ഘട്ടമായ 'ക്വാളിഫയര്‍ പ്ലേ ഓഫിലേക്ക്' യോഗ്യത ഉറപ്പാക്കി. മൂന്ന് ഘട്ടങ്ങളിലായി നടന്ന 15 മത്സരങ്ങളുടെ ടൂര്‍ണമെന്റില്‍ വിജയിച്ചാണ് ഇറ്റലി ചരിത്രനേട്ടത്തിലേക്ക് യാത്ര തുടരുന്നത്. ടൂര്‍ണമെന്റിന്റെ അവസാന ദിനത്തില്‍ രണ്ടാം സ്ഥാനക്കാരായ ഉഗാണ്ടയെ അവസാന ഓവറില്‍ ബഹ്റൈന്‍ അട്ടിമറിച്ചതോടെ, പോയിന്റ് പട്ടികയില്‍ ഉഗാണ്ടയേക്കാള്‍ 4 പോയിന്റ് മുന്‍തൂക്കത്തോടെ ഇറ്റലി ലീഗ് കിരീടം സ്വന്തമാക്കുകയായിരുന്നു.ക്വാളിഫയര്‍ പ്ലേ ഓഫിലേക്ക് മുന്നേറിയതോടെ 2027-ല്‍ ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിലേക്ക് യോഗ്യത നേടാനുള്ള നിര്‍ണായക അവസരമാണ് ഇറ്റലിക്ക് മുന്നില്‍ തുറന്നിരിക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത ഇറ്റലി, ചലഞ്ച് ലീഗിലുടനീളം മികച്ച ആധിപത്യം പുലര്‍ത്തിയിരുന്നു. ഇനി നടക്കാനിരിക്കുന്ന ക്വാളിഫയര്‍ പ്ലേ ഓഫില്‍ ആദ്യ സ്ഥാനങ്ങളില്‍ എത്താനായാല്‍ ഇറ്റലിക്ക് പ്രധാന 'ഐസിസി വേള്‍ഡ് കപ്പ് ക്വാളിഫയര്‍' പോരാട്ടത്തിലേക്ക് കടക്കാം. അതിലും വിജയം ആവര്‍ത്തിച്ചാല്‍ ചരിത്രത്തിലാദ്യമായി ഒരു ഏകദിന ലോകകപ്പ് ടൂര്‍ണമെന്റില്‍ കളിക്കുകയെന്ന സ്വപ്നം ഇറ്റലിക്ക് യാഥാര്‍ത്ഥ്യമാക്കാം.
കള്ളാടി ദുരന്ത ബാധിതർക്ക് സൗജന്യ റേഷൻ
കള്ളാടി തുരങ്കപാത നിർമാണ മേഖലയിൽ ജൂലൈ ഏഴിനുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ ആഘാതം നേരിട്ട കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ സൗജന്യ റേഷൻ അനുവദിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ എട്ട് മുതൽ 12 വരെയുള്ള വാർഡുകളിലെ കുടുംബങ്ങൾക്ക് അടിയന്തിര ആശ്വാസ നടപടിയുടെ ഭാഗമായി സൗജന്യ റേഷൻ അനുവദിക്കണമെന്ന് ജില്ലാ കളക്ടർ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് സൗജന്യ റേഷൻ അനുവദിക്കാൻ ജില്ലാ കളക്ടർക്ക് അനുമതി നൽകി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ഉത്തരവിട്ടത്.
ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
വൈത്തിരി താലൂക്കിൽ സ്ഥിര താമസമുള്ള പട്ടികവർഗ്ഗ വിദ്യാർത്ഥികളിൽ വിവിധ പോസ്റ്റ്മെട്രിക് കോഴ്സുകളിൽ പ്രവേശനം നേടിയവര്‍ക്ക് തുടർ പഠനത്തിനുള്ള പ്രാരംഭ ചെലവുകൾക്കായി ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2026-27 വർഷം മെറിറ്റിൽ അഡ്മിഷൻ നേടിയവരും വാർഷിക വരുമാന പരിധി 50,000 രൂപയിൽ അധികരിക്കാത്തവരുമായിരിക്കണം. ജില്ലയ്ക്ക് പുറത്ത് അഡ്മിഷൻ ലഭിച്ചവര്‍ക്കും ജില്ലക്ക് അകത്ത് അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികളിൽ താമസ സ്ഥലത്തുനിന്നും ഏറ്റവും ദൂരെയുള്ള സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിച്ചവർക്കും മുൻഗണനയുണ്ടായിരിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന മാർക്ക് ലിസ്റ്റ്, ജാതി, വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ബാങ്ക് പാസ്സ് ബുക്കിൻറെ കോപ്പി എന്നിവ സഹിതമുള്ള അപേക്ഷ സെപ്റ്റംബര്‍ 15നകം കൽപ്പറ്റ ഐ.റ്റി.ഡി.പി ഓഫീസിലോ, കൽപ്പറ്റ, വൈത്തിരി, പിണങ്ങോട്, പടിഞ്ഞാറത്തറ, കണിയാമ്പറ്റ എന്നീ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ സമർപ്പിക്കണം. ഫോണ്‍-04936 202232
ഓണസമൃദ്ധി, ഓണവിപണികൾ ഓഗസ്റ്റ് 22 മുതൽ 25 വരെ
ജില്ലയില്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള ഓണസമൃദ്ധി, ഓണവിപണികൾ ആഗസ്റ്റ് 22 മുതൽ 25 വരെ പ്രവർത്തിക്കും. "വിലസ്ഥിരതക്കായുള്ള വിപണി ഇടപെടൽ " പദ്ധതിയുടെ ഭാഗമായ 41 കർഷകചന്തകളാണ് വിവിധ ഇടങ്ങളിലായി പ്രവർത്തിക്കുക. ഇതില്‍ 26 ചന്തകൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃഷിഭവനുകളുടെ നേതൃത്വത്തിലാണ് നടത്തുന്നത്. ഇതോടൊപ്പം പത്ത് ചന്തകൾ ഹോർട്ടികോർപ്പും അഞ്ച് ചന്തകൾ വി എഫ് പി സി കെയുടെ നേതൃത്വത്തിലും സംഘടിപ്പിക്കും. കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ പൊതുവിപണിയിലെ മൊത്ത വ്യാപാര വിലയേക്കാൾ പത്ത് ശതമാനം അധികം വില നൽകി സംഭരിക്കും. പൊതുവിപണിയിലെ ചില്ലറ വിൽപ്പന വിലയേക്കാൾ 30 ശതമാനം വരെ കുറഞ്ഞ വിലയക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ജൈവ സാക്ഷ്യപത്രമുള്ള ജൈവ ഉൽപ്പന്നങ്ങൾക്ക് ഇതേ രീതീയിൽ 20 ശതമാനം അധിക വില നൽകി സംഭരക്കും. ചില്ലറ വിൽപ്പന വിലയേക്കാൾ 10 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. കൃഷിഭവൻ പരിധിയിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന കാർഷിക ഉൽപ്പന്നങ്ങൾ കർഷക ചന്തകൾ വഴി സംഭരിച്ച് വിതരണം ചെയ്യും. കർഷകചന്തയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടാം.
വിലക്കയറ്റവും പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയാൻ വ്യാപക പരിശോധന
ഓണക്കാലത്ത് വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത എന്നിവ തടയാൻ വ്യാപക പരിശോധന. പൊതുവിതരണം, ലീഗൽ മെട്രോളജി, പൊലീസ്, റവന്യൂ, ഭക്ഷ്യ സുരക്ഷ വകുപ്പുകളിലെ ജീവനക്കാരെ ഉൾപ്പെടുത്തി ജില്ലാ കളക്ടർ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് ബുധനാഴ്ച മുപ്പതിലധികം സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പത്തിടങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി. ഉപഭോക്താക്കൾ കാണുന്ന വിധത്തിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഹോട്ടലുകളിൽ അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പാചകവാതക സിലിണ്ടറുകൾ പിടിച്ചെടുക്കുകയും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുകയും ചെയ്യും. ജില്ലാ സപ്ലൈ ഓഫീസർ പി.എസ് പ്രവീൺ, മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസർ ഇ.എം സുമേഷ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ കെ.എം അപർണ, ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. അഞ്ജു ജോർജ്, റേഷനിങ് ഇൻസ്പെക്ടർ വിനു സ്റ്റാൻലി എന്നിവരാണ് പരിശോധനാ സംഘത്തിലുള്ളത്.
യു ഡി ഐ ഡി കാർഡിന് രജിസ്റ്റര്‍ ചെയ്യണം
ഭിന്നശേഷി സർട്ടിഫിക്കറ്റ് കൈവശമുള്ളതും ഇതുവരെ ഭിന്നശേഷി മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തതുമായ എല്ലാ അർഹരായ ഭിന്നശേഷിക്കാരും എത്രയും വേഗം യു ഡി ഐ ഡി കാർഡിനായി രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ആനുകൂല്യങ്ങളും സേവനങ്ങളും കാര്യക്ഷമമായി ലഭ്യമാക്കുന്നതിന് യു ഡി ഐ ഡി കാർഡ് അത്യന്താപേക്ഷിതമാണ്. അപേക്ഷകൾ www.swavlambancard.gov.in വെബ് സൈറ്റ് മുഖേന സമർപ്പിക്കാം. രജിസ്ട്രേഷന് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുകയോ ടോൾ ഫ്രീ നമ്പർ 1800 120 1001 ൽ വിളിക്കുകയോ ചെയ്യാം.
പിജി സീറ്റ് ഒഴിവ്
കാലിക്കറ്റ് സർവകലാശാലയുടെ 2026 - 2027 അധ്യയന വർഷത്തെ പ്രവേശനത്തിനോടനുബന്ധിച്ച് കൽപ്പറ്റ എൻ എം എസ് എം ഗവ കോളേജിലെ എം എ മാസ്സ് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസം കോഴ്സിന് എസ് ടി, എസ് സി വിഭാഗത്തിനും എം എ ഹിസ്റ്ററി കോഴ്സിന് യൂണിവേഴ്സിറ്റി അഡ്മിഷൻ പോർട്ടലിലെ വിവിധ കാറ്റഗറികളിലും സീറ്റ് ഒഴിവ് ഉണ്ട്. താത്പര്യമുള്ളവർ ഓഗസ്റ്റ് 20ന് 12 മണിക്കകം കോളേജിൽ റിപ്പോർട്ട് ചെയ്യണം. ഫോണ്‍- 9188900206

