ഗതാഗത നിയന്ത്രണം
പൂതാടി, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഒരപ്പുവയല്‍ -താഴേമുണ്ട- നെല്ലിക്കര ഗ്രാമീണ റോഡില്‍ ടാറിങ് നടക്കുന്നതിനാല്‍ ഈ ഭാഗത്തേക്കുള്ള വാഹന ഗതാഗതം പണി പൂര്‍ത്തിയാകുന്നതുവരെ ഭാഗികമായി നിയന്ത്രിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
ബാര്‍ബര്‍ ഷോപ്പ് നവീകരണ ധനസഹായ പദ്ധതി: അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു.
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ബാര്‍ബര്‍ ഷോപ്പ് നവീകരണ ധനസഹായ പദ്ധതിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്റ്റംബര്‍ 20 വരെ ദീര്‍ഘിപ്പിച്ചു. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാത്ത 60 വയസ് കവിയാത്ത ബാര്‍ബര്‍ ഷോപ്പ്/ യൂണിസെക്സ് സലൂണ്‍ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന ഒ.ബി.സി വിഭാഗകാര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ www.bwin.kerala.gov.in ല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചവര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല. *
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവില്ല; ഇറാന്റെ പികാക്സ് മലനിര ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്
ഇറാന്റെ പികാക്സ് മലനിരയില്‍ വീണ്ടും ആക്രമണം നടത്തുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. ഇറാന്റെ യുറേനിയം ശേഖരമുള്ള മലനിര വൈകാതെ തന്നെ ആക്രമിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനിലെ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച നതാന്‍സ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് സമീപമാണ് 'പികാക്സ് മൗണ്ടന്‍' സ്ഥിതി ചെയ്യുന്നത്. ഭൂമിക്കടിയില്‍ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന രണ്ട് തുരങ്ക സമുച്ചയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള ഒരു കേന്ദ്രം കൂടിയാണ് ഇത്.ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ മാസങ്ങളായി തുടരുന്ന യുദ്ധത്തിന്റെ ലക്ഷ്യം ആണവായുധം സ്വന്തമാക്കുന്നതില്‍ നിന്ന് തെഹ്റാനെ തടയുക എന്നതാണെന്ന് ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ഇറാന് ആണവായുധം സ്വന്തമാക്കില്ല. അവര്‍ക്ക് അങ്ങനെയൊന്നുണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ ഒരുപക്ഷേ അധികനേരം ഇവിടെ ജീവനോടെ നില്‍ക്കുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
20 പേരുടെ മരണത്തിനു കാരണമായ ചാല ഗ്യാസ് ടാങ്കർ ദുരന്തം: ലോറിയുടമയ്ക്ക് 1000 രൂപ പിഴ
20 പേരുടെ മരണത്തിനു കാരണമായ ചാല ഗ്യാസ് ടാങ്കർ ദുരന്തം സംബന്ധിച്ച കേസിൽ, ടാങ്കർലോറി ഉടമ തമിഴ്നാട് നാമക്കൽ സേലം റോഡിലെ ഡി.കൺമണിക്ക് (59) കേന്ദ്ര മോട്ടർവാഹന നിയമലംഘനത്തിന് 1000 രൂപ പിഴ വിധിച്ച് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ.രാജേഷ്. നാഷനൽ പെർമിറ്റ് ലോറികളിൽ 2 ഡ്രൈവർമാർ വേണം, ലോറിയുടെ കാബിനകത്ത് ഒരു ഡ്രൈവർക്ക് ഉറങ്ങാനുള്ള സൗകര്യമുണ്ടാകണം എന്നീ ചട്ടങ്ങൾ ലംഘിച്ചതിനാണ് 500 രൂപ വീതം പിഴയിട്ടത്.കേസിലെ ഒന്നാം പ്രതി, ലോറിഡ്രൈവർ കണ്ണയ്യൻ വിചാരണയ്ക്കിടെ മരിച്ചു. 2012 ഓഗസ്റ്റ് 27ന് രാത്രി 11ന് ആയിരുന്നു അപകടം. മംഗളൂരുവിൽനിന്ന് എറണാകുളത്തേക്കു പോകുകയായിരുന്ന ടാങ്കർലോറി ചാല അമ്പലം സ്റ്റോപ്പിലെ ഡിവൈഡറിൽ കയറി മറിഞ്ഞ് ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നു. ദുരന്തത്തിൽ അൻപതോളം പേർക്കു പരുക്കേറ്റു. ക്രൈംബ്രാഞ്ചാണു കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എ.രേഷ്മ ഹാജരായി.
പഞ്ചസാരയ്ക്ക് പകരം ചായയില്‍ ശര്‍ക്കര ഇടാറുണ്ടോ? ആരോഗ്യത്തിന് ഇത് എത്രത്തോളം ഗുണം ചെയ്യും?
പലരും ആരോഗ്യത്തെക്കുറിച്ച് കരുതി പഞ്ചസാര ഒഴിവാക്കി പകരം ശര്‍ക്കര ഉപയോഗിക്കുന്നത് പതിവാണ്. വണ്ണം കുറയ്ക്കാനും ആരോഗ്യം സംരക്ഷിക്കാനും പഞ്ചസാരയേക്കാള്‍ നല്ലത് ശര്ക്കരയാണെന്ന ധാരണയാണ് പലരെയും ഇതിലേക്ക് നയിക്കുന്നത്.എന്നാല്‍ ശര്‍ക്കര ശരിക്കും ആരോഗ്യകരമാണോ എന്നത് പലപ്പോഴും സംശയമുണ്ടാക്കുന്ന കാര്യമാണ്.ശുദ്ധീകരിച്ച പഞ്ചസാരയെ അപേക്ഷിച്ച് ആന്റിഓക്സിഡന്റുകളും ധാതുക്കളും കൂടുതലായി അടങ്ങിയ ഒന്നാണ് ശര്‍ക്കരയെന്ന് 'ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് അപ്ലൈഡ് ഹോം സയന്‍സ്' ചൂണ്ടിക്കാട്ടുന്നു. പഞ്ചസാര അമിതമായി കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാനും ശരീരത്തില്‍ കൊഴുപ്പ് അടിയാനും സാധ്യതയുണ്ട്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ശര്‍ക്കരയില്‍ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കിലും, ഇവ രണ്ടും ശരീരത്തില്‍ കലോറി വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഏറെക്കുറെ തുല്യമാണെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.ശര്‍ക്കരയിലെയും വെളുത്ത പഞ്ചസാരയിലെയും കലോറിയുടെ അളവ് പരിശോധിച്ചാല്‍, അവയില്‍ ഏകദേശം തുല്യമായ അളവാണ് അടങ്ങിയിരിക്കുന്നത്. 100 ഗ്രാം ശര്‍ക്കരയില്‍ 383 കലോറിയും വെളുത്ത പഞ്ചസാരയില്‍ 387 കലോറിയുമാണുള്ളത്. എങ്കിലും ഇവയുടെ പോഷക ഘടന ശരീരത്തില്‍ വ്യത്യസ്തമായ സ്വാധീനമാണ് ചെലുത്തുന്നത്. ശര്‍ക്കര കഴിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് ഒരു പരിധി വരെ തടയാന്‍ സാധിക്കുമെങ്കിലും ശര്‍ക്കര മാത്രം കഴിക്കുന്നത് ഒരിക്കലും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കില്ല. ശര്‍ക്കര അമിതമായി ഉപയോഗിച്ചാലും ശരീരഭാരം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഏത് മധുരവും മിതമായ അളവില്‍ ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും മികച്ചത്.
കാലവർഷം ചതിച്ചു; കടുത്ത ചൂടിലേക്ക് കടന്ന് കേരളം, പ്രതീക്ഷ തുലാവർഷത്തിൽ
തിരുവനന്തപുരം: സെപ്റ്റംബർ മാസമായപ്പോഴേക്കും കടുത്ത ചൂടിലേക്ക് കടന്ന് കേരളം. കാലവർഷം ഇതുവരെ പിന്മാറിയിട്ടില്ല. എന്നാൽ മഴ ദുർബലമായതോടെയാണ് സംസ്ഥാനത്ത് ചൂട് കൂടിയത്. വേനൽക്കാലമാകാൻ ഇനിയും മാസങ്ങൾ ബാക്കിയുള്ളപ്പോൾ മഴക്കാല സീസണിൽ തന്നെ ചൂട് കൂടിയത് ജനങ്ങളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. പുനലൂരിൽ താപനില 35 ഡിഗ്രി കടന്നിരിക്കുകയാണ്. മറ്റ് ജില്ലകളിലും താപനില ഉയരുന്നുണ്ട്.തെക്കു പടിഞ്ഞാറൻ മൺസൂൺ ഈ മാസം പിൻവാങ്ങാനിരിക്കെ സംസ്ഥാനത്ത് ഇതുവരെ 23 ശതമാനമാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി മഴയേ ഇല്ല. ഇത്തവണ ജൂൺ ഒന്നിനു തന്നെ കാലവർഷം ആരംഭിച്ചപ്പോൾ വലിയ പ്രതീക്ഷയായിരുന്നു. പക്ഷേ, എല്ലാം തെറ്റി. എൽനിനോ പ്രിതഭാസമാണ് വില്ലനായതെന്നാണ് കാലാവസ്ഥ വിദഗ്ധർ പറയുന്നത്.ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 2 വരെ മഴക്കുറവ് 64 ശതമാനമാണ്. ഈ കാലയളവിൽ 76.2 മി. മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് പെയ്തത് 27.4 മി. മീറ്റർ മാത്രമാണ്. ജൂൺ മുതൽ ഇതുവരെ 1769.9 മി.മീറ്റർ മഴ പ്രതീക്ഷിച്ചെങ്കിലും 1369.6 മി. മീറ്ററേ പെയ്തുള്ളൂ. കാലവർഷം നിരാശപ്പെടുത്തി പിൻവാങ്ങാനൊരുമ്പോൾ പ്രതീക്ഷ തുലാവർഷത്തിലാണ്. ഒക്ടോബറിൽ ആരംഭിച്ച് ഡിസംബർ വരെയാണ് തുലാവർഷം. അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയില്ലെങ്കിലും ഭേദപ്പെട്ട മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.തുലാവർഷം തെക്കൻ, മദ്ധ്യകേരളത്തിലാണ് കൂടുതൽ കിട്ടാറാള്ളത്. മഴ മാറിയതോടെ വൈദ്യുതി ഉപഭോഗത്തിലും വർദ്ധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ആകെ ഉപഭോഗം 94 ദശലക്ഷം യൂണിറ്റ് കടന്നു. കാലവർഷം സജീവമായ സമയത്ത് ഇത് 80 ദശലക്ഷത്തിൽ താഴെയായിരുന്നു. 4850 മെഗാവാട്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് സമയ ഉപയോഗം. 4000 മെഗാവാട്ടിൽ താഴെ നിൽക്കേണ്ട സ്ഥാനത്താണ് ഈ വർധന.
ഗ്രാമസഭ 12 മുതല്‍
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് 2026-2027 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വിവിധ വ്യക്തിഗത/ ഗ്രൂപ്പ് ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കുന്നത് സെപ്റ്റംബര്‍ 12 മുതല്‍ 21 വരെ വിവിധ വാര്‍ഡുകളില്‍ ഗ്രാമസഭ ചേരും. എല്ലാ ഗ്രാമസഭാംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
അഭിമുഖം 10 ന്
ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് II (കാറ്റഗറി നം 167/2025, ഫസ്റ്റ് എന്‍സിഎ ഹിന്ദു നാടാര്‍) ) വിദ്യാഭ്യാസ വകുപ്പില്‍ ഹൈ സ്കൂള്‍ ഡ്രോയിംഗ് ടീച്ചര്‍ (കാറ്റഗറി നം 589/2025, ഫസ്റ്റ് എന്‍.സി.എ എസ്ഐയുസി നാടാര്‍), പാര്‍ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (കാറ്റഗറി നം. 607/2025, സാന്‍സ്ക്രിറ്റ്, ഫസ്റ്റ് എന്‍.സി.എ മുസ്ലീം) തസ്തികകളിലേക്ക് സെപ്റ്റംബര്‍ 10 ന് ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തുമെന്ന് പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യക്തിഗത അറിയിപ്പ് പ്രൊഫൈലിലും മൊബൈലില്‍ എസ്.എം.എസ് മുഖേനയും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോ, ഒ.ടി.വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, കെ ഫോം, വിദ്യാഭ്യാസ യോഗ്യത സസര്ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖയുടെ അസലുമായി നിശ്ചിത തിയതിയിലും സമയത്തും എത്തണം.
സീറ്റൊഴിവ്
കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ ഡിഗ്രി കോഴ്സുകളില്‍ സീറ്റൊഴിവ്. ഇ.ഡബ്ല്യൂ.എസ് വിഭാഗത്തിന് ബി.എസ്.സി കെമിസ്ട്രി, ബി.എ ഹിസ്റ്ററി, ബി.എ മാസ് കമ്മ്യൂണിക്കേഷന്‍, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലും എസ്.ടി വിഭാഗത്തിന് ബി.എസ്.സി കെമിസ്ട്രി, ബി.എ ഹിസ്റ്ററി, ബി.എ ഇക്കണോമിക്സ്, ബി.എ മാസ് കമ്മ്യൂണിക്കേഷന്‍, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലും ബി.എസ്.സി കെമിസ്ട്രി വിഷയത്തിലേക്ക് ഒ.ബി.എച്ച്, എസ്.സി, ഈഴവ, മുസ്ലീം, എല്‍.സി വിഭാഗകാര്‍ക്കും ഒ.ബി.എസി വിഭാഗകാര്‍ക്ക് ബി കോം, ബി.എ ഹിസ്റ്ററി വിഷയങ്ങളിലും സീറ്റൊഴിവുണ്ട്. കാലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ ഏഴിന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍- 9188900206
അമൃതം പൊടിയിൽ ഇനി പഞ്ചസാരയ്ക്ക് പകരം ശർക്കര നിർദേശവുമായി വനിതാ ശിശുവികസന വകുപ്പ്
സംസ്ഥാനത്തെ അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതംപൊടിയിൽ ഇനി മുതൽ മധുരത്തിനായി പഞ്ചസാരയ്ക്ക് പകരം ശർക്കര ഉൾപ്പെടുത്തും. അമൃതംപൊടിയിലെ പഞ്ചസാരയുടെ ഉപയോഗം പൂർണമായി ഒഴിവാക്കണമെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടർന്നാണ് വനിതാ ശിശുവികസന വകുപ്പിന്റെ നിർദേശം. നിലവിലെ ബാച്ചിന്റെ നിർമാണം പൂർത്തിയാകുന്നതോടെ അടുത്ത ബാച്ച് മുതൽ കുറഞ്ഞ അളവിൽ ശർക്കര മാത്രമായിരിക്കും ചേർക്കുക.എന്നാൽ, നിർദേശം പ്രായോഗികമായി നടപ്പിലാക്കുന്നതിൽ വെല്ലുവിളികളും ഉയരുന്നുണ്ട്. ധാന്യപ്പൊടികളിൽ ശർക്കര ചേർക്കുന്നത് അമൃതംപൊടി കേടുകൂടാതെ ഇരിക്കുന്ന സമയപരിധി കുറയ്ക്കുമെന്നതാണ് പ്രധാന ആശങ്ക. കൂടാതെ, രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഭക്ഷണത്തിൽ പഞ്ചസാരയോ ശർക്കരയോ ഉൾപ്പെടെ യാതൊരുവിധ അധിക മധുരവും നൽകരുതെന്നാണ് ഐസിഎംആർ നിർദേശം.
രക്തദാന ക്യാമ്പ് നടത്തി
മാനന്തവാടി: കോറോം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ പെരുന്നാളിൻ്റെ ഭാഗമായി രക്തദാന ക്യാമ്പ് നടത്തി. ടീം ജ്യോതിർഗമയയുടെ സഹകരണത്തോടെ നടത്തിയ ക്യാംപ് വികാരി ഫാ. സോജൻ ജോസ് വാണാക്കുടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി എൻ.പി.ജോസഫ് നെടുവേലിൽ അധ്യക്ഷത വഹിച്ചു. ഫാ. എൽദോ ജോണി ലീലാഭവനം, സൺഡേസ്കൂൾ ഇൻസ്പെക്ടർ സുനിൽ തൊട്ടിയിൽ, ഭദ്രാസന കൗൺസിൽ അംഗം ബൈജു തൊണ്ടങ്ങൽ, എൽദോ വാഴക്കാട്ടിൽ, ബേസിൽ വാഴക്കാട്ടിൽ, ബേസിൽ കുഴിവേലി എന്നിവർ പ്രസംഗിച്ചു. വയനാട് ഗവ മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൻ്റെ നേതൃത്വത്തിൽ നടത്തിയ ക്യാംപിൽ നിരവധി ആളുകൾ രക്തദാനം നടത്തി.
മാനന്തവാടി നഗരത്തിൽ വാഹനങ്ങളുടെ വൺവേ സമയം രാവിലെ എട്ട് മുതൽ രാത്രി 9 വരെയായി ദീർഘിപ്പിച്ചു
മാനന്തവാടി നഗരത്തില്‍ വാഹനങ്ങളുടെ വണ്‍വേ സമയം രാവിലെ എട്ട് മുതൽ രാത്രി 9 വരെയായി ദീര്‍ഘിപ്പിച്ചു. നഗരസഭ ചെയര്മാന് ജോക്കബ് സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗതാഗത ക്രമീകരണ സമിതി യോഗത്തിലാണ് തീരുമാനം. നഗരത്തിൽ രാത്രി കാലങ്ങളിൽ വാഹന തിരക്ക് മൂലം ആംബുലൻസുകള്‍ പോലും പോകാനാവാത്ത വിധം വലിയ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. സെപ്റ്റംബര്‍ പത്ത് മുതല്‍ സമയ ക്രമീകരണം പ്രബല്യത്തില്‍ വരും. വൺവേ സമയം ക്രമീകരിക്കുന്നതിന് പോലീസിൻ്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നഗരസഭാ ചെയര്മാന് അറിയിച്ചു. സെപ്റ്റംബര്‍ 14 മുതൽ ക്ലബ്ബ് കുന്നിലുള്ള പുതിയ കെട്ടിടത്തിൽ നഗരസഭ ഓഫീസ് പ്രവർത്തനം ആരംഭിക്കുന്ന സാഹചര്യത്തിൽ തിരക്കേറിയതും വീതീ കുറഞ്ഞതുമായ പച്ചക്കറി മാർക്കറ്റ് റോഡിൽ താത്ക്കാലികമായി വൺവേ സംവിധാനവും ഏർപ്പെടുത്തും. വാഹനങ്ങൾ ഗാന്ധി പാർക്കിൽ നിന്നും പ്രവേശിച്ച് ചൂട്ടക്കടവ് റോഡിലേക്ക് ഇറങ്ങി പോകണം. കൂടാതെ ക്ലബ് കുന്ന് റോഡിലെ നടപ്പാതകളിലെ മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിക്കുംനഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷീജ ഫ്രാൻസിസ്, പി.വി ജോർജ്, പി വി എസ് മൂസ, ഷിബു കെ ജോർജ്, കൗൺസിലർമാരായ എം.ആർ രജനീഷ്, എം.പി ശശികുമാർ, എം.എം സജ്ന, വി.യു ജോയ്, പി.കെ ഹംസ, ഡെപ്യൂട്ടി തഹസിൽദാർ കെ എസ് സാലു, ട്രാഫിക് എസ് ഐ റോയ്, എ എസ് ഐ എ കെ വിജയൻ, എ എം വി ഐ എ ടി സുമേഷ്, വിവിധ ട്രേഡ് യൂണിയൻ- രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ കെ ജയേന്ദ്രൻ, കെ.എം വർക്കി, വ്യാപാരി പ്രതിനിധികളായ കെ ഉസ്മാൻ, കെ.പി ശ്രീധരൻ, പി.വി മഹേഷ്, ട്രേഡ് യൂണിയൻ ഭാരവാഹികളായ സന്തോഷ് ജി നായർ, അഡ്വ. റഷീദ് പടയൻ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
മണ്‍പാത്ര നിര്‍മ്മാണം ധനസഹായത്തിന് 20 വരെ അപേക്ഷിക്കാം
പിന്നാക്ക വിഭാഗ വികസന വകുപ്പ് പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് നല്കുന്ന ധനസഹായ പദ്ധതിലേക്ക് സെപ്റ്റംബര്‍ 20 വരെ അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാത്ത 60 വയസ് കവിയാത്ത, മണ്‍പാത്ര നിര്‍മ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ www.bwin.kerala.gov.in ല്‍ മുഖേന നല്‍കണം. മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചവരോ, കുടുംബാംഗങ്ങളോ അപേക്ഷിക്കേണ്ടതില്ല.
കോടതികളില്‍ നിയമനം- അപേക്ഷ തിയതി നീട്ടി
വയനാട് ജില്ലാ കോടതിയില്‍ ജില്ലാ ഗവ പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്കും സുല്‍ത്താന്‍ ബത്തേരി സബ് കോടതി, കല്‍പ്പറ്റ അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി I, ആന്‍ഡ് II കോടതികളിലേക്ക് അഡീഷണല്‍ ഗവ പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികകളിലേക്ക് അപേക്ഷ നല്‍കാനുള്ള അവസാന തിയതി സെപ്റ്റംബര്‍ 14 വരെ ദീര്‍ഘിപ്പിച്ചു. നിശ്ചിത യോഗ്യതയുള്ള, ഏഴുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരും 60 വയസ് കവിയാത്ത അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ സര്‍ക്കാര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ തത്പരരായിരിക്കണം. അപേക്ഷയോടൊപ്പം പേര്, വിലാസം, വയസ്, ജനന തിയതി, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, പോലീസ് സ്റ്റേഷന് എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ബയോഡാറ്റയും ജനന തിയതി, ബിരുദം, പ്രവൃത്തി പരിചയം, എന്റോള്‍മെന്റ് നമ്പര്‍, തിയതി എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നേരിട്ടോ, ജില്ലാ കളക്ടര്‍, സിവില്‍ സ്റ്റേഷന്, നോര്‍ത്ത് കല്‍പ്പറ്റ പി.ഒ, 673122 വിലാസത്തില്‍ തപാല്‍ മുഖേനയോ അപേക്ഷ നല്‍കണം. ഫോണ്‍- 04936 202251
അഭിഭാഷക ധനസഹായ പദ്ധതിയുടെ അപേക്ഷ തിയതി നീട്ടി
നീതിന്യായ രംഗത്ത് പിന്നാക്ക വിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ധനസഹായ പദ്ധതിലേക്ക് അപേക്ഷ നല്‍കുന്നതിന് സെപ്റ്റംബര്‍ 20 വരെ തിയതി ദീര്‍ഘിപ്പിച്ചു. ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ട കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ അധികരിക്കാത്ത കേരള ബാര്‍ കൗണ്‍സിലില്‍ 2024 ജൂലൈ ഒന്നിനും 2026 ജൂലൈ 31 നും ഇടയില്‍ എന്റോള്‍ ചെയ്ത് കേരളത്തിനകത്ത് പ്രാക്ടീസ് ചെയ്യുന്ന നിയമ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ www.bwin.kerala.gov.in മുഖേന അപേക്ഷിക്കണം.
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു, പവന് ഇടിഞ്ഞത് 1360 രൂപ
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 170 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,190 രൂപയായി വില. ഒരു പവന് ഇന്ന് 1,13,520 രൂപയിലാണ് വ്യാപാരം നടക്കുന്നതെന്ന് കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണ വിലയിൽ വൻ വർധനവാണ് ഉണ്ടായിരുന്നത്. 3400 രൂപയോളമാണ് 48 മണിക്കൂറിൽ വർധിച്ചത്. ആഗോള വിപണിയിലെ സ്വർണ വിലയിലെ മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2,500 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ വില
തൂഫാന്റെ ഭാഗമായി വയനാട് പോലീസിന്റെ ലഹരിവിരുദ്ധ വാക്കത്തോൺ നടത്തി
കൽപ്പറ്റ: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ വാക്കത്തോൺ ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പോലീസ് ഉദ്യോഗസ്ഥരും, സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേരും അണിനിരന്ന വാക്കത്തോണിന്റെ ഫ്ലാഗ് ഓഫ് കർമ്മം കൽപ്പറ്റ സിവിൽ പരിസരത്ത് ജില്ലാ പോലീസ് മേധാവി ടി. ദേവമനോഹർ ഐ.പി.എസ് നിർവഹിച്ചു. അദ്ദേഹം കൊളുത്തി കൊടുത്ത ദീപശിഖയുമായി വാക്കത്തോൺ പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന്, ജില്ലാ പോലീസ് മേധാവി ലഹരി വിരുദ്ധ സന്ദേശം നൽകി. വിവിധ കലാപരിപാടികൾ , ജി.എച്ച്. എസ്.എസ്. കാട്ടികുളം, ഡി പോൾ പബ്ലിക് സ്കൂൾ കൽപ്പറ്റ, ഡോൺ ബോസ്കോ കോളജ് ബത്തേരി, എൻ.എം.എസ്.എം ഗവ. കോളജ് കൽപ്പറ്റ വിദ്യാർഥികളുടെ ഫ്ലാഷ് മോബ്, കരാത്തേ, ജി.ജി കളരി സംഘത്തിന്റെ കളരി തുടങ്ങിയവ അരങ്ങേറി. ജില്ലാ അഡിഷണൽ എസ്.പി എൻ.ആർ ജയരാജ്, മാനന്തവാടി എ.എസ്.പി കാർത്തിക് ബാലകുമാർ ഐ.പി.എസ്, ഡിവൈ.എസ്.പി.മാരായ എം.എം. അബ്ദുൾ കരീം, എം.പി. രാജേഷ്, കെ.പി. സുരേഷ്ബാബു, ഷജു ജോസഫ്, കെ.ജി പ്രവീൺ കുമാർ, ടി. അഗസ്റ്റിൻ, കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ വിശ്വനാഥൻ, നാർകോടിക് സെൽ ഐ.പി വി.സിജിത്, കൽപ്പറ്റ സി.ഐ എസ് എച്ച് ഓ ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. മറ്റു പോലീസ് ഉദ്യോഗസ്ഥർ, വിവിധ വിദ്യാലയങ്ങളിലെ അധ്യാപകർ, എസ്.പി.സി കേഡറ്റുകൾ, എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സാമൂഹിക രാഷ്ട്രീയ സംസ്കാരീക രംഗത്തുള്ളവർ തുടങ്ങിയവരും പങ്കെടുത്തു.
ചെമ്മണ്ണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്സ് കൽപറ്റ ബ്രാഞ്ച് അധ്യാപകരെ ആദരിച്ചു.
ചെമ്മണ്ണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്സ് കൽപറ്റ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തിൽ വയനാട് ജില്ലയിലെ മികച്ച അധ്യാപകരെ ആദരിച്ചു.കൽപ്പറ്റ മസ്രിൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ നൂറ്റമ്പതോളം പേര് പങ്കെടുത്തു.ഷോറൂം മാനേജർ നിഷാന്ത്,മാർക്കറ്റിംഗ് മാനേജർ അജ്മൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി
FNHW-കാൻസർ ബോധവത്കരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും നടത്തി
മുപ്പൈനാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും സംയുക്തമായി എഫ്.എൻ.എച്ച്.ഡബ്ല്യു പദ്ധതിയുടെ ഭാഗമായി കാൻസർ ബോധവത്കരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി. കേശവൻ പരിപാടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ സുനീറ കബീർ അധ്യക്ഷത വഹിച്ചു.. മൂപ്പൻസ് മെഡിക്കൽ കോളേജിലെ കാൻസർ വിഭാഗം മേധാവി ഡോ. രാധിക എ.കെ. ബോധവത്കരണ ക്ലാസ്സ് നയിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഡയാന മച്ചാദോ സ്വാഗതം പറഞ്ഞു. എ കെ സാജിത മറ്റു ഭരണ സമിതി അംഗങ്ങൾ ആശംസ അറിയിച്ചു സംസാരിച്ചു.ക്യാമ്പിന്റെ ഭാഗമായി കാൻസർ സ്ക്രീനിംഗ് പരിശോധന നടത്തി.
വാട്സാപ്പിലൂടെ ഇനി വൈദ്യുതി, ഗ്യാസ്, വെള്ളം ബില്ലുകളും അടയ്ക്കാം; ഇന്ത്യയിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചു
വാട്സാപ്പിലൂടെ ഇനി വിവിധ വീട്ടുബില്ലുകളും യൂട്ടിലിറ്റി ബില്ലുകളും നേരിട്ട് അടയ്ക്കാം. ഇന്ത്യയിൽ ബിൽ പേയ്മെന്റ്സ് എന്ന പുതിയ ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചു. മെസേജിങ് ആപ്പ് വിട്ടുപോകാതെ തന്നെ ബില്ലുകൾ കണ്ടെത്താനും പരിശോധിക്കാനും പണമടയ്ക്കാനും ഇതിലൂടെ സാധിക്കും. വ്യാഴാഴ്ചയാണ് പുതിയ സേവനം ഇന്ത്യയിൽ അവതരിപ്പിച്ചത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ഭാരത് കണക്ട് എന്ന ബിൽ പേയ്മെന്റ് സംവിധാനത്തിന്റെ ശൃംഖലയാണ് ഇതിനായി ഉപയോഗിക്കുന്നത്. വൈദ്യുതി, ഗ്യാസ്, വെള്ളം, ഫാസ്റ്റാഗ്, ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡ്, വായ്പ തിരിച്ചടവ് തുടങ്ങി 30 വിഭാഗങ്ങളിലായി 22,722 ബില്ലർമാരുടെ സേവനം ലഭ്യമാകും.എങ്ങനെ ബിൽ അടയ്ക്കാം?വാട്സ്ആപ്പിന്റെ ഹോം സ്ക്രീനിൽ മുകളിൽ കാണുന്ന രൂപ ചിഹ്നത്തിൽ ടാപ്പ് ചെയ്താണ് ബിൽ പേയ്മെന്റ്സ് വിഭാഗത്തിലേക്ക് പ്രവേശിക്കേണ്ടത്. തുടർന്ന് ആവശ്യമായ ബിൽ വിഭാഗവും ബില്ലറും തിരഞ്ഞെടുക്കണം. അക്കൗണ്ട് വിവരങ്ങൾ നൽകിയ ശേഷം അവ സ്ഥിരീകരിക്കാം. വാട്സ്ആപ്പ് ബിൽ തുക ലഭ്യമാക്കും. തുക പരിശോധിച്ച ശേഷം പേയ്മെന്റ് പൂർത്തിയാക്കാം. യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പണമടയ്ക്കാനുള്ള സൗകര്യവും പുതിയ ഫീച്ചറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.വീട്ടിലെ ബില്ലുകൾ ഒറ്റയിടത്ത്വീട്ടിലെ വിവിധ ബില്ലുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനായി ഹൗസ്ഹോൾഡ് ബിൽസ് സമ്മറിയും വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെ പണമടച്ചിട്ടുള്ള ബില്ലർമാരെ പേയ്മെന്റ്സ് ഹോം സ്ക്രീനിൽ കാണിക്കും. അതുവഴി ഒരൊറ്റ ടാപ്പിലൂടെ വീണ്ടും ബിൽ പേയ്മെന്റിലേക്ക് എത്താം. ഒരേ ബില്ലറിന് കീഴിൽ ഒന്നിലധികം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനും ഉപയോക്താക്കൾക്ക് സാധിക്കും. വീട്ടിലെ ബില്ലുകൾക്ക് പുറമെ ഓഫീസ്, കുടുംബാംഗങ്ങൾ എന്നിവരുടെ ബില്ലുകളും കൈകാര്യം ചെയ്യാൻ ഈ സൗകര്യം സഹായിക്കും.

