റേഷൻ കാര്‍ഡുടമകൾക്കുള്ള സുപ്രധാന അറിയിപ്പ്; നാളെ മുതല്‍ മുന്‍ഗണനാ റേഷൻ കാര്‍ഡിന് അപേക്ഷിക്കാം
മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്ക് നാളെ മുതൽ അപേക്ഷിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ അറിയിച്ചു. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ പി എച്ച് എച്ച്. വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ്) തരംമാറ്റാനായി നാളെ (27/06/2026) മുതല്‍ അടുത്തമാസം 17 വരെ (17/07/2026) ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അര്‍ഹരായ കാര്‍ഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ (ecitizen.civilsupplieskerala.gov.in ) മുഖേനയോ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ലഭിക്കാന്‍ അര്‍ഹതയുള്ള, മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും
അധ്യാപക നിയമനം
ബത്തേരി: സുൽത്താൻ ബത്തേരി പൂമലയിലെ കാലിക്കറ്റ്യൂണിവേഴ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെൻ്റിലേക്ക് 2026-27 അദ്ധ്യയന വർഷത്തിൽ പെർഫോമിംഗ് ആർട്സ്, വിഷ്വൽ ആർട്സ്, ഫിസിക്കൽ എഡ്യൂക്കേഷൻ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. മണിക്കൂറിന് 600 രൂപ നിരക്കി ലാണ് വേതനം. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായോഗികതപരിജ്ഞാന യോഗ്യതകൾ തെളിക്കുന്ന സാക്ഷ്യ പത്രങ്ങൾ, ഇവയുടെ പകർപ്പ് എന്നിവ സഹിതം ജൂലൈ രണ്ടിന് രാവിലെ 11 മണിക്ക് ഓഫീസിൽ കൂടക്കാഴ്ച്ചക്ക് എത്തണം. ഫോൺ:9037030586
ചാരായം വാറ്റാൻ 210 ലിറ്റർ പാകപ്പെടുത്തിയ വാഷ് പിടികൂടി
നൂൽപ്പുഴ: ലഹരി വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ എക്സൈസ്വകുപ്പിന്റെ 'ഓപ്പറേഷൻ തണ്ടറിന്റെ ' ഭാഗമായി നൂൽപുഴ മൂക്കുത്തി കുന്നു ഭാഗത്ത് വയനാട് എക്സൈസ് ഇൻറലിജിൻസും, സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ മൂക്കുത്തിക്കുന്ന് പാലത്തിന്റെ ഉയരത്തിലുള്ള ഗർഡ റുകൾക്കിടയിൽ രഹസ്യമായി സൂക്ഷിച്ചുവെച്ച 210 ലിറ്റർ വാഷ് പിടികൂടി. വാഷ് സൂക്ഷിച്ചുവെച്ച ആളെക്കുറിച്ചുള്ള അന്വേഷണം നടന്നുവരുന്ന തായി എക്സൈസ് അറിയിച്ചു. വയനാട് എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോ ധനയിൽ എക്സൈസ് ഇൻസ്പെക്ടർ സുമേഷ്.പി.എസ്, അസി.എക് സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ സൈമൺ.കെ.എം, ഹരിദാസ് സി.വി, സുരേഷ് വെങ്ങാലിക്കുന്നേൽ, പ്രിവന്റിവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി.പി, പ്രകാശൻ കെ.വി, അനീഷ് എ. എസ്, വിനോദ് പി. ആർ, സിവിൽ എക്സൈസ് ഓഫീസർ റാഷിദ്, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ അബ്ദുൽ റഹീം എം വി എന്നിവർ പങ്കെടുത്തു.
വിദ്യാർത്ഥികളിൽ കൃഷി ലഹരിയാക്കാൻ മിഷൻ നടപ്പാക്കും: മന്ത്രി ടി സിദ്ധീഖ്
ജില്ലയിലെ സ്കൂളുകളിൽ കതിർ ക്ലബ്ബുകൾ ആരംഭിച്ച് വിദ്യാർത്ഥികളിൽ കൃഷി ലഹരിയാക്കി കാർഷിക വൃത്തിയിലേക്ക് എത്തിക്കുന്നതിന് കൃഷി വകുപ്പ് മുഖേന മിഷൻ നടപ്പാക്കുകയാണെന്ന് മന്ത്രി അഡ്വ ടി സിദ്ധീഖ് പറഞ്ഞു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി പോലീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കൽപ്പറ്റയിൽ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മിഷൻ പദ്ധതി നടപ്പാക്കുന്നതിനായി സ്കൂളിൽ നോഡൽ ടീച്ചറെ ചുമതലപ്പെടുത്തി വീടുകളിൽ കൃഷികൾ ചെയ്യുന്നതിനുള്ള നടപടികളാണ് നടത്തുന്നത്. കേരളത്തിലെ ചെറുപ്പക്കാരെ വരിഞ്ഞുമുറുക്കാമെന്ന മാഫിയകളുടെ ആഗ്രഹം ഒരു കാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഓപ്പറേഷൻ തൂഫാന് നേതൃത്വം നൽകി നർകോട്ടിക് ശൃംഖലയ്ക്കെതിരെയുള്ള യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ് സർക്കാർ. സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ചുറ്റുപാടുകളിലും മാർക്കറ്റുകളിലും പൊതുയിടങ്ങളിലും ലഹരി മാഫിയ ശക്തിപ്രാപിക്കുകയാണ്. ഇതിനെതിരെ രാജ്യത്തെ വിവിധ ഏജൻസികളുടെയും അയൽ സംസ്ഥാന ഏജൻസികളുടെയും ഏകോപനം സർക്കാർ ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷയായ പരിപാടിയിൽ തൂഫാൻ വാരിയർ ബാഡ്ജ് വിതരണവും ലഹരി വിരുദ്ധ സന്ദേശവും ജില്ലാ പോലീസ് മേധാവി ദേവമനോഹർ നിർവഹിച്ചു. മന്ത്രി ടി സിദ്ധിഖ്, സിനിമാതാരം അബു സലിം, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ എന്നിവർ തൂഫാൻ വാരിയർ ബാഡ്ജ് ഏറ്റുവാങ്ങി. കൽപ്പറ്റ നഗരത്തിൽ നടന്ന ബോധവത്കരണ റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ പോലീസ് മേധാവി ദേവമനോഹർ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ചുണ്ട ആർ.സി.എച്ച്.എസ്. സ്കൂൾ വിദ്യാർത്ഥികൾ ലഹരി ബോധവത്കരണ മൈം അവതരിപ്പിച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ പി വിശ്വനാഥൻ, അഡീഷണൽ പോലീസ് സൂപ്രണ്ട് കെ.എസ് ഷാജി, കൽപ്പറ്റ പോലീസ് ഇൻസ്പെക്ടർ ടി.പി ദിനേഷ്, കൗൺസിലർ ഗിരീഷ്, ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ ഇല്ലാതാക്കും: മന്ത്രി ടി സിദ്ധീഖ്
ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ ഇല്ലാതാക്കുമെന്നും ഇതിനായി സംസ്ഥാന സർക്കാർ പോലീസ്- എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ, ഓപ്പറേഷൻ തണ്ടർ പദ്ധതികൾക്ക് കാര്യക്ഷമമാക്കുകയാണെന്നും കൃഷി വകുപ്പ് മന്ത്രി അഡ്വ.ടി സിദ്ധീഖ് പറഞ്ഞു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പ് ജില്ലയിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ലഹരിയുടെ കരാളഹസ്തത്തിൽ നിന്നും യുവ തലമുറയെ രക്ഷിച്ചെടുക്കാനുള്ള ബോധവത്കരണം, ഉറവിടം തേടിയുള്ള ഇടപെടലുകൾ, കണ്ണികളെ അറുത്തുമാറ്റൽ, കേസുകൾ രജിസ്റ്റർ ചെയ്യൽ തുടങ്ങിയ സർവ്വവിധ സന്നാഹത്തോടെയാണ് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സർക്കാർ നേതൃത്വം നൽക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 3,790 കേസുകളിലായി നാലായിരത്തിലധികം പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസക്കാലയളവിൽ വയനാട് ജില്ലയിൽ രജിസ്റ്റർ ചെയ്തത് 35 ഓളം കേസുകളാണ്. ഇതിൽ 36 പേരെ അറസ്റ്റ് ചെയ്തു. ഇതിനുപുറമെ അബ്കാരി കേസുകളും നിരോധിത പുകയില ഉത്പ്ന്നങ്ങളുമായി ബന്ധപ്പെട്ട 233 കേസുകളും റിപ്പോർട്ട് ചെയ്തതായി മന്ത്രി പറഞ്ഞു. ലഹരി വിരുദ്ധ റാലി മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ലഹരി മാഫിയ നടത്തുന്ന പ്രവർത്തനങ്ങൾ നിസ്സംഗതയോടെ നോക്കിനിൽക്കാൻ പാടില്ല. നാടിനെ കാക്കാനും ഒരു തലമുറയെ രക്ഷപ്പെടുത്താനുമുള്ള ധർമ്മവും ഉത്തരവാദിത്വവും നമ്മുക്കുണ്ട്. ലഹരി മാഫിയകളുടെ വിവരങ്ങൾ നൽക്കുന്നവരെ വെളിപ്പെടുത്താതെ കൃത്യമായ സമീപനം സ്വീകരിച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നത്. അന്താരാഷ്ട്ര ബ്ലാക്ക് ബിസിനസ് ലോബി ചെറുപ്പക്കാരെയും കുട്ടികളെയും ഉൾപ്പെടുത്തി ശൃംഖല വിപുലമാക്കി കേരളത്തെ മയക്കുമരുന്നിന്റെ ഹബ്ബാക്കി മാറ്റുകയാണ്. ഓപ്പറേഷൻ തൂഫാനിലൂടെയും തണ്ടറിലൂടെയും സംസ്ഥാനത്ത് അതിവിപുലമായ പ്രതികരണത്തിന് സർക്കാർ നേതൃത്വം കൊടുത്തിരിക്കുകയാണെന്നും ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ എല്ലാവരും കണ്ണികളാകണമെന്നും മന്ത്രി പറഞ്ഞു. കൽപ്പറ്റ പുതിയ ബസ്സ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷയായി. വിമുക്തി മാനേജർ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സജിത്ത് ചന്ദ്രൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പരിപാടിയുടെ ഭാഗമായി എസ്.കെ.എം. ജെ സ്കൂൾ വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ പി വിശ്വനാഥൻ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി കെ സതീഷ് കുമാർ, നഗരസഭാ വാർഡ് കൗൺസിലർമാരായ മുഹമ്മദ് റാഫി, എം പി നവാസ്, ഗിരീഷ് കൽപ്പറ്റ, എസ്.കെ. എം.ജെ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം വിവേകാനന്ദൻ, ഹെഡ്മാസ്റ്റർ എം.പി കൃഷ്ണകുമാർ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എൻഫോഴ്സ്മെന്റ് ആർ എൻ ബൈജു, കെ.എസ്.ഇ.എസ്.എ ജില്ലാ പ്രസിഡന്റ് പി.എസ് വിനീഷ്, എക്സൈസ് കൽപ്പറ്റ സർക്കിൾ ഇൻസ്പെക്ടർ സി രജിത്ത്, എന്നിവർ സംസാരിച്ചു.
പുറത്താവൽ ഭീഷണിയിൽ ബെൽജിയം, ചരിത്രം കുറിക്കാൻ കേപ് വർദെ; മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടിൽ ഇടംപിടിക്കുന്ന ആ 8 ടീമുകൾ ആരൊക്കെ?
48 ടീമുകളുമായി മത്സരം തുടങ്ങിയ ലോകകപ്പ് അതിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് അടുക്കുകയാണ്. 12 ഗ്രൂപ്പുകളിലെ ചാമ്പ്യന്മാരും റണ്ണേഴ്സ് അപ്പുകളാവുന്ന ടീമുകളും നേരിട്ട് നോക്കൗട്ടിലേക്ക് യോഗ്യത നേടും. ഇതുവരെ ഗ്രൂപ്പ് എയിൽ നിന്നും മെക്സിക്കോ, സൗത്ത് ആഫ്രിക്ക,ബിയിൽ നിന്നും സ്വിറ്റ്സർലാൻഡ്, കാനഡ സിയിൽ നിന്നും ബ്രസീൽ, മൊറോക്കോ, ഡിയിൽ നിന്നും യുഎസ്എ, ഓസ്ട്രേലിയ ഇ യിൽ നിന്നും ജർമനി, ഐവറി കോസ്റ്റ് എഫിൽ നിന്നും നെതർലൻഡ്സ്, ജപ്പാൻ, ഗ്രൂപ്പ് ഐയിൽ നിന്നും ഫ്രാൻസ്, നോർവേ, ഗ്രൂപ് ജെ യിൽ നിന്നും അർജന്റീന, കെ യിൽ നിന്നും കൊളംബിയ എന്നീ ടീമുകളാണ് ഔദ്യോഗികമായി നോക്കൗട്ട് ഉറപ്പിച്ചിരിക്കുന്നത്.അതിൽ തന്നെ ഗ്രൂപ് ജി യിലെ ഈജിപ്ത്, ഇറാൻ, ബെൽജിയം ടീമുകളുടെ വരാനിരിക്കുന്ന മത്സരഫലങ്ങൾ ഏറ്റവും നിർണ്ണായകമാണ്. നിലവിൽ ഈജിപ്തിന് 4 പോയിന്റുകളും ഇറാനും ബെൽജിയത്തിനും രണ്ട് പോയന്റുകൾ വീതവുമാണുള്ളത്. ഗ്രൂപ്പ് എച്ചിൽ 4 പോയന്റുകളുമായി സ്പെയ്ൻ ആണ് മുന്നിട്ട് നിൽക്കുന്നത്. ഉറുഗ്വായും കേപ് വർദെയും രണ്ട് പോയന്റുകളുമായി പുറകിലുണ്ട്. എൽ ഗ്രൂപ്പിൽ ഇംഗ്ലണ്ടിനും ഘാനയ്ക്കും 4 പോയന്റുകൾ വീതമുണ്ട്. മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ ഇടം നേടാൻ ശ്രമിക്കുന്ന ക്രൊയേഷ്യക്ക് 3 പോയന്റുകളാണുള്ളത്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോടേറ്റ തോൽവിയാണ് ക്രൊയേഷ്യക്ക് തിരിച്ചടിയായത്.മൂന്നാം സ്ഥാനക്കാരുടെ 12 ടീമുകളുടെ പട്ടികയിൽ നിലവിലെ കണക്കുകളനുസരിച്ച് സ്വീഡൻ ആണ് മുന്നിലുള്ളത്. ഗോൾ വ്യത്യാസത്തിന്റെ ബലത്തിലാണ് 4 പോയന്റുകൾ ഉള്ള സ്വീഡൻ മുന്നിലുള്ളത്. തൊട്ടുപുറകിലുള്ള ഇക്വഡോർ, ബോസ്നിയ, പരാഗ്വായ് എന്നീ ടീമുകൾക്കും 4 പോയന്റുകൾ വീതമുണ്ട്. സ്വീഡനും ഇക്വഡോറും പരാഗ്വായ്യും ആദ്യ മൂന്ന് സ്ഥാനക്കാരായി നോക്കൗട്ടിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ബാക്കിയുള്ള അഞ്ച് സ്ഥാനങ്ങൾക്ക് വേണ്ടിയാണ് ഇനിയുള്ള മത്സരം. 3 പോയന്റുകളുമായി ക്രൊയേഷ്യ, ദക്ഷിണ കൊറിയ, അൾജീരിയ സ്കോട്ട്ലൻഡ് എന്നീ ടീമുകളാണ് എട്ട് വരെയുള്ള സ്ഥാനങ്ങളിൽ.
ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും
ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വില കുറയും. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി. എണ്ണ ഇറക്കുമതി സാധാരണ നിലയിലെത്തിയെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.സിലിണ്ടറിന് 500 മുതല്‍ 700 രൂപ വരെ കുറഞ്ഞേക്കുമെന്നാണ് വിവരം. അടുത്തമാസം ഒന്നാം തീയതി പുതിയ വില പ്രഖ്യാപിക്കും. വാണിജ്യ സിലിണ്ടര്‍ വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കുന്നതായി കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹോട്ടല്‍ മേഖലകള്‍ക്കുള്‍പ്പടെ കൂടുതല്‍ ആശ്വാസമായി പുതിയ വിവരം പുറത്തുവരുന്നത്.നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധിയാണ് വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും വില വര്‍ധിക്കുന്നതിനും കാരണമായത്. ആവശ്യത്തിന് സിലിണ്ടറുകള്‍ ലഭിക്കാതിരുന്നതും കടുത്ത വിലവര്‍ധനവും കാരണം കേരളത്തിലുള്‍പ്പെടെ ചെറുതും വലുതുമായ നിരവധി റെസ്റ്റോറന്റുകളും ഹോട്ടലുകളും പ്രതിസന്ധിയിലാവുകയും പലതും അടച്ചുപൂട്ടേണ്ടിവരികയും ചെയ്തിരുന്നു
ലോക ലഹരി വിരുദ്ധ ദിനം. ലഹരി വിരുദ്ധ പരിപാടികളുമായി ലൂയിസ് മൗണ്ട് ആശുപത്രി
ചെന്നലോട്: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കേരള സർക്കാരിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ'-നോട് സഹകരിച്ച് ലൂയിസ് മൗണ്ട് ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന വിവിധ ലഹരി വിരുദ്ധ പരിപാടികൾക്ക് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് തുടക്കം കുറിച്ചു.ലഹരി ഉപയോഗം വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുകയും, യുവജനങ്ങളെ ലഹരിയിൽ നിന്ന് അകറ്റി ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു അധ്യക്ഷത വഹിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിൻസി സണ്ണി, തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാജി വട്ടത്തറ, ചെന്നലോട് സെന്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാ. ജോബി മുക്കാട്ടുകാവുങ്ങൽ, സിസ്റ്റർ എൽസ ടോം, മനോരോഗ വിദഗ്ധരായ ഡോ. മെഹബൂബ് റസാഖ്, ഡോ. ധന്യ പി. എം., ഡോ. സച്ചിൻ സാന്റി, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ലിൻജോ സി. ജെ. തുടങ്ങിയവർ സംസാരിച്ചു. അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റോസ് മാത്യു സ്വാഗതവും സൈക്യാട്രിക് സോഷ്യൽ വർക്കർ സിസ്റ്റർ ആൻ മരിയ നന്ദിയും പറഞ്ഞു.പരിപാടിയുടെ ഭാഗമായി ലൂയിസ് മൗണ്ട് ഹോസ്പിറ്റലിലെ ഇന്റേൺഷിപ്പ് വിദ്യാർഥികൾ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന വിവിധ ബോധവൽക്കരണ പരിപാടികൾ അവതരിപ്പിച്ചു. വിദ്യാർഥികളുടെ പ്രകടനങ്ങൾ ചടങ്ങിൽ പങ്കെടുത്തവരുടെ ശ്രദ്ധ ആകർഷിക്കുകയും മികച്ച പ്രതികരണം നേടുകയും ചെയ്തു. ലോക ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ലൂയിസ് മൗണ്ട് ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന ബോധവൽക്കരണ ക്ലാസുകൾ, വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി പ്രത്യേക പരിപാടികൾ, ലഹരി വിരുദ്ധ പ്രതിജ്ഞ, റാലി, കൗൺസലിങ് സേവനങ്ങൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിന് പൊതുസമൂഹത്തിന്റെ സജീവ പങ്കാളിത്തം അനിവാര്യമാണെന്നും ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പവന് വില ഒരു ലക്ഷത്തിലേക്കില്ലേ? വന്‍ ഇടിവുകള്‍ക്ക് വിരാമം സ്വർണവിലയില്‍ ഇന്ന് വർധനവ്
കഴിഞ്ഞ ദിവസങ്ങളിലെ വൻ ഇടിവുകള്‍ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപ വർധിച്ച് 12,980 രൂപയായതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 1,03,840 രൂപയിലെത്തി. പവന് 200 രൂപയാണ് ഇന്ന് കൂടിയത്. രാവിലത്തെ ഇടിവിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് ശേഷമുണ്ടായിരുന്ന വർധനവോടെ പവന്റെ വില 1,03,640 രൂപയിലേക്ക് എത്തിയിരുന്നു. അതേസമയം ജൂൺ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഇന്നലെ രാവിലെയായിരുന്നു - പവന് 1,02,760 രൂപ.ജൂൺ ഒന്നിന് രേഖപ്പെടുത്തിയ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,14,560 രൂപയുമായി ഒത്തുനോക്കുമ്പോൾ നിലവിൽ ഒരു പവന് 10,720 രൂപയോളം കുറവാണ് വിപണിയിലുള്ളത് എന്നത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ്. ഇന്ന് 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,160 രൂപയും 18 കാരറ്റിന് 10,620 രൂപയുമാണ് വില. ജിഎസ്ടിയും (3%) ഏകദേശം 5 ശതമാനം പണിക്കൂലിയും ചേരുമ്പോൾ ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ വിപണിയിൽ ഏകദേശം 1,12,303 രൂപയോളമായിരിക്കും ഇന്നത്തെ ചെലവ്.
'വീര്യം കുറഞ്ഞ മദ്യത്തില്‍ യൂ ടേണ്‍ ഇല്ല'; നികുതി നിര്‍ദേശവുമായി മുന്നോട്ട് പോകാന്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടയിലും വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി നിര്‍ദ്ദേശവുമായി മുന്നോട്ടു പോകാന്‍ മുഖ്യമന്ത്രി. സമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങി ധന ബില്ലില്‍ നിന്നും മദ്യ നികുതി നിര്‍ദേശം ഒഴിവാക്കില്ല. നികുതി നിര്‍ദേശത്തിന്റെ സാഹചര്യം നേതാക്കളെ മുഖ്യമന്ത്രി ബോധ്യപ്പെടുത്തും. നികുതി തീരുമാനിക്കാനുള്ള അധികാരം തനിക്കാണെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. നികുതി നിര്‍ദേശങ്ങള്‍ വകുപ്പ് മന്ത്രിയെ അറിയിക്കേണ്ടതില്ലെന്നും നിലപാടുണ്ട്.എന്നാല്‍ മദ്യ നികുതി ധന ബില്ലില്‍ ഉള്‍പ്പെടുത്തിയാല്‍ കടുത്ത പ്രതിഷേധത്തിലാണ് നേതാക്കള്‍. വിഷയം യുഡിഎഫില്‍ ചര്‍ച്ച ചെയ്യുന്നതിലും അവ്യക്തത തുടരുകയാണ്. യുഡിഎഫ് യോഗം വിളിച്ച് ചേര്‍ക്കുന്നതില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. യുഡിഎഫ് യോഗത്തിന് മുന്‍പ് കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. മദ്യ നയം യുഡിഎഫ് തീരുമാനിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിലും നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വില്ക്കുന്നതില് യുഡിഎഫ് തീരുമാനം എടുക്കുമെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ് ദിവസം നിയമസഭയില്‍ പറഞ്ഞത്.എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായം കേട്ട് സന്തുലിതമായ മദ്യനയം രൂപീകരിക്കുമെന്നായിരുന്നു എക്സൈസ് മന്ത്രി എം ലിജു ഇന്നലെ പ്രതികരിച്ചത്. മദ്യനയം തീരുമാനിക്കേണ്ടത് യുഡിഎഫ് ആണ്. സംസ്ഥാനത്തിന്റെ സാഹചര്യം പരിഗണിച്ചുള്ള സന്തുലിതമായ മദ്യനയം ആയിരിക്കും യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവരിക. എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായം പരിഗണിച്ചായിരിക്കും തീരുമാനം. വ്യക്തിപരമായി മദ്യത്തിനെതിരായ നിലപാടാണ് താന്‍ സ്വീകരിക്കുന്നത്. എന്നാല്‍ നയത്തില്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും എം ലിജു പറഞ്ഞിരുന്നു.
പിതാക്കന്മാർക്ക് ശ്രേയസിന്റെ സ്നേഹാദരം
വാകേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പിതൃദിനാചരണത്തിന്റെ ഭാഗമായി പിതാക്കന്മാരെ ആദരിച്ചു.എസ്.എസ്.എൽ.സി,പ്ലസ് ടു വിജയികൾക്ക് മെമെന്റോ സമ്മാനിച്ചു.പരിസ്ഥിതി മാസാചരണം "നട്ടു വളർത്താം,പരിപാലിക്കാം" പരിപാടിയുടെ ഭാഗമായി തൈ വിതരണം നടത്തി.യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ കവിയിൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് വൈസ് പ്രസിഡന്റ് സി.സി.വർഗീസ് അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.ഗിരിജ പീതാംബരൻ,ലിജി ജോർജ്,സുനിൽ എന്നിവർ സംസാരിച്ചു.യൂണിറ്റ് ഡയറക്ടറുടെ ജന്മദിനാഘോഷവും നടത്തി.
എസ്എസ്എൽസി , പ്ലസ്ടു വിജയികളെ ആദരിച്ചു.
തരിയോട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ഈ വർഷം എസ്.എസ്. എൽ. സി, പ്ലസ് ടു, സി.എം കിഡ്സ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള ആദരവും, വിവിധ എൻഡോവ്മെൻ്റു കളുടെ വിതരണവും തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സൂസി ബാബുവിൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ സൽമ മോയി നിർവഹിച്ചു. പഠനത്തിൽ മികവ് പുലർത്തുന്ന 6 കുട്ടികൾക്കായി SRJ ഗ്രൂപ്പ് കാവുംമന്ദം ഏർപ്പെടുത്തിയ 30 ,000 രൂപയുടെ സ്കോളർഷിപ്പും, സുശീലാമ്മ മെമ്മോറിയൽ എൻഡോവ്മെൻ്റും, പി.എം. മാത്യു മെമ്മോറിയൽ എൻഡോവ്മെൻ്റും, പോളക്കാട്ടിൽ ശ്രീമതിയമ്മ മെമ്മോറിയൽ എൻഡോവ്മെൻ്റും, റിട്ട. അധ്യാപകൻ കെ.വി രാജേന്ദ്രൻ ഏർപ്പെടുത്തിയ സ്കോളർഷിപ്പ് വിതരണവും, പൂർവാധ്യാപകനും റിട്ട. എ.ഇ. ഒ യുമായ ടി. ബാബു മാസ്റ്റർ വിദ്യാലയത്തിന് സംഭാവന ചെയ്ത കർട്ടൻ സെറ്റ് ഏറ്റു വാങ്ങുകയും ചെയ്ത ചടങ്ങിൽ എസ്.എസ്.എൽ. സി പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കമല രാമൻ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആമിന റുക്സാന, വാർഡ് മെമ്പർ ജെസി തോമസ്, പി.ടി.എ പ്രസിഡൻ്റ് ബെന്നി മാത്യം, എസ്. ആർ ജെ ഗ്രൂപ്പ് ഉടമ എം. പി . റിയോൺ, പ്രിൻസിപ്പൽഎം. രാധിക , ഹെഡ്മിസ്ട്രസ് ഉഷ കുനിയിൽ, കെ.വി രാജേന്ദ്രൻ , വി. മുസ്തഫ,സൂന നവീൻ , സി.എം ദിലീപ്കുമാർ, എൻ.പി മാത്യു, ഷാജു ജോൺ എന്നിവർ പ്രസംഗിച്ചു
ലഹരി വരുദ്ധ ദിനം ആചരിച്ചു.
പടിഞ്ഞാറത്തറ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ പവർ ബ്രിഗേഡിൻ്റെയും , ഹൈസ്ക്കൂൾ വിഭാഗം SPC യൂണിറ്റിൻ്റെയും നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു . പടിഞ്ഞാറത്തറ ബസ്സ്റ്റാൻ്റ് പരിസരത്ത് സംഘടിപ്പിച്ച പരിപാടിയിൽ കൽപ്പറ്റ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ജോഷി തുമ്പാനം ലഹരി വിരുദ്ധ സനേശം നൽകി . ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾപ്പെടുന്ന ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ പ്രതിജ്ഞ, ലീഫ് ലെറ്റുകളുടെ വിതരണം എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. അധ്യാപകരായ അനീഷ തോമസ് , ഷാനു ജേക്കബ്, ശ്രീജേഷ് എം, ഐശ്വര്യ , അബ്ദുൾ ഗഫൂർ എന്നിവർ നേതൃത്വം നൽകി.
അങ്ങനെ വൈറലാകണ്ട: യൂണിഫോമിലും ഔദ്യോഗിക വാഹനത്തിലും റീല്‍സ് വേണ്ട; ഫയർഫോഴ്സിൽ നിയന്ത്രണം
ഫയര്‍ഫോഴ്സില്‍ റീല്‍സ് ചിത്രീകരണത്തിന് നിയന്ത്രണം. യൂണിഫോം ധരിച്ചും ഔദ്യോഗിക വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചും റീല്‍സ് ചിത്രീകരിക്കാന്‍ പാടില്ലെന്നാണ് ഫയര്‍ ആന്റ് റെസ്ക്യൂ സര്‍വീസ് ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശം.നിര്‍ദേശം ലംഘിച്ച് റീല്‍സ് ചിത്രീകരിക്കുന്ന സേനാംഗങ്ങള്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്. വകുപ്പിന്റെ സേവനങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനും ബോധവല്‍ക്കരിക്കുന്നതിനും മാത്രം റീല്‍സുകള്‍ ചിത്രീകരിക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.വകുപ്പിലെ ജീവനക്കാര്‍ യൂണിഫോം ധരിച്ച് റീല്‍സ് ചിത്രീകരിക്കുന്നതില്‍ പരാതി ലഭിച്ചതായി ഡയറക്ടര്‍ ജനറലിന്റെ ഉത്തരവില്‍ പറയുന്നു. 'വകുപ്പിന്റെ വാഹനങ്ങളും ഉപകരണങ്ങളും മറ്റും ഉപയോഗിച്ച് വകുപ്പിന്റെ സേവനങ്ങളുമായി ബന്ധമില്ലാത്തതോ വകുപ്പിന്റെ സൽപ്പേരിന് കളങ്കം ചാര്‍ത്തുന്നതോ ആയ റീല്‍സ് ചിത്രീകരിക്കുന്നത് അനുവദനീയമല്ല. ഇത്തരം റീല്‍സ് ചിത്രീകരിക്കരുതെന്ന് കര്‍ശനമായി നിര്‍ദേശിക്കുന്നു', ഉത്തരവില്‍ പറയുന്നു.
പ്രവാസികൾക്ക് തിരിച്ചടി; ഇന്ത്യൻ പാസ്പോർട്ട്, വിസ സേവനങ്ങൾക്ക് നിരക്ക് കുത്തനെ ഉയർത്തി കുവൈറ്റ്
കുവൈറ്റ് :കുവൈറ്റിലെ ഇന്ത്യൻ പ്രവാസികൾക്ക് വൻ തിരിച്ചടിയായി പാസ്പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുടെ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചു. നിലവിലെ സേവന ദാതാക്കൾക്ക് പകരമായി ജൂലൈ ഒന്നു മുതൽ ചുമതലയേൽക്കുന്ന 'ഡ്യൂ ഡിജിറ്റൽ ഗ്ലോബൽ' എന്ന കമ്പനിയാണ് തങ്ങളുടെ വെബ്സൈറ്റിലൂടെ പുതിയ നിരക്കുകൾ പുറത്തുവിട്ടത്. പല സേവനങ്ങൾക്കും നിലവിലുണ്ടായിരുന്നതിന്റെ ഇരട്ടിയിലധികം തുക നൽകേണ്ടി വരുമെന്നതിനാൽ, സാധാരണക്കാരായ പ്രവാസികൾക്ക് ഇത് വലിയൊരു സാമ്പത്തിക ബാധ്യതയായി മാറും.നിലവിൽ ഏകദേശം ഒരു ദിനാർ മാത്രമായിരുന്ന ബേസിക് സർവീസ് ചാർജ് പുതിയ പരിഷ്കാരത്തോടെ ആറ് ദിനാറായാണ് ഉയർത്തിയിരിക്കുന്നത്. ടൈപ്പിംഗ്, പ്രിന്റിംഗ്, അപേക്ഷാ സഹായം, ഫോട്ടോക്കോപ്പി, കൊറിയർ സേവനം എന്നിവയെല്ലാം ഒന്നിച്ച് ഉൾപ്പെടുത്തിയാണ് ഈ ആറ് ദിനാർ നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. മുമ്പ് കൊറിയർ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് പരമാവധി 3.5 ദിനാർ വരെ മാത്രം ചിലവഴിച്ചിരുന്ന സ്ഥാനത്താണ് പ്രവാസികൾക്ക് ഇനി മുതൽ കൂടുതൽ തുക നൽകേണ്ടി വരുന്നത്.
മനോഹരമായ ഇന്റീരിയർ, ആധുനിക സൗകര്യങ്ങൾ, പ്രീമിയം ലുക്ക്; വൈറലായി വന്ദേ ഭാരത് സ്ലീപ്പർ
ബെംഗളൂരു:ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പുതിയ അഭിമാന പദ്ധതികളിലൊന്നായ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. മുംബൈ–ബെംഗളൂരു റൂട്ടിൽ സർവീസ് നടത്താനൊരുങ്ങുന്ന ഈ ട്രെയിനിന്റെ ഫസ്റ്റ് എസി കോച്ചിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് യാത്രാപ്രേമികളുടെ ശ്രദ്ധ ഇതിലേക്ക് തിരിഞ്ഞത്. ആധുനിക ഇന്റീരിയർ ഡിസൈൻ, മെച്ചപ്പെടുത്തിയ യാത്രാ സൗകര്യങ്ങൾ, പ്രീമിയം നിലവാരമുള്ള സംവിധാനങ്ങൾ എന്നിവയാണ് ട്രെയിനിന്റെ പ്രധാന ആകർഷണങ്ങൾ.ദീർഘദൂര രാത്രിയാത്രകൾ സുഖകരമാകുംനിലവിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകൾ കൂടുതലായും പകൽ സമയത്തുള്ള ഹ്രസ്വദൂര യാത്രകൾക്കായി ചെയർ കാർ കോച്ചുകളോടെയാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. എന്നാൽ പുതിയ സ്ലീപ്പർ പതിപ്പ് ദീർഘദൂര രാത്രിയാത്രകൾ കൂടുതൽ സുഖകരവും സുരക്ഷിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വികസിപ്പിച്ചിരിക്കുന്നത്. യാത്രക്കാർക്ക് കൂടുതൽ സ്വകാര്യതയും സൗകര്യവും ഉറപ്പാക്കുന്ന രീതിയിലാണ് കോച്ചുകളുടെ രൂപകൽപ്പന.സമീപകാലത്ത് പുറത്തുവിട്ട ദൃശ്യങ്ങളിൽ നിന്ന് ട്രെയിനിന്റെ ഉൾവശത്ത് കൂടുതൽ വൃത്തിയുള്ള ലേഔട്ട്, മികച്ച സ്ഥല വിനിയോഗം, ആകർഷകമായ ഫിനിഷിംഗ്, ആധുനിക ലൈറ്റിംഗ് സംവിധാനം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാണ്. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി നിരവധി പുതുമകൾ ട്രെയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്ത്രീകളുടെ സൗജന്യയാത്ര; പ്രിയദര്‍ശിനി' ഓടിയെത്തുമോ? ഒരു ദിവസം 2.5 കോടി രൂപയുടെ നഷ്ടം
സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര പ്രഖ്യാപിച്ച പ്രിയദര്‍ശിനി പദ്ധതിയില്‍ ഒരു ദിവസം 2.5 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍.ഓര്‍ഡിനറി ബസുകളുടെ എണ്ണം കൂട്ടാന്‍ ഉടന്‍ ഉദ്ദേശിക്കുന്നില്ല. ഇപ്പോള്‍ ഉള്ളത് പോലെ പോകട്ടെ എന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. നവകേരള ബസ് ഇപ്പോള്‍ എവിടെ എന്ന് അറിയില്ല. ഇതേപ്പറ്റി അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.തനിക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ല എന്നുള്ള കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി. തനിക്ക് വാഹനം ഓടിക്കാന്‍ അറിയില്ല. ലൈസന്‍സ് എടുക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നമ്മുടെ ലൈസന്‍സിന് ഒരു വിലയും ഇല്ല എന്ന് പരാതി ഉണ്ട്. ചിപ്പ് ഘടിപ്പിച്ച ഹോളോഗ്രാം ഉള്ള ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡ് നല്‍കണമെന്നും മന്ത്രി പറഞ്ഞു.ഒരു കിലോമീറ്ററിന് സര്‍ക്കാര്‍ 55 രൂപ വീതം നല്കിയാല് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാമെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു. ഈ നിര്‍ദേശം പരിശോധിക്കുമെന്നും സി പി ജോണ്‍ വ്യക്തമാക്കി. ഡല്‍ഹിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
തിരുസ്വരൂപ പ്രതിഷ്ഠയും നൊവേനയും ആരംഭിച്ചു.
പുൽപ്പള്ളി:- തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ദിനമായ ദു:ഖ്റാന തിരുനാളിനു മുന്നോടിയായി മരകാവ് സെന്റ് തോമസ് പള്ളിയിൽ ശ്ലീഹായുടെ തിരുസ്വരൂപ പ്രതിഷ്ഠയും 9 ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക നൊവേനയും ആരംഭിച്ചു. വയനാട്ടിൽ മാർത്തോമാ ശ്ലീഹായുടെ നാമധേയത്തിൽ ആരംഭിച്ച ആദ്യത്തെ ദൈവാലയങ്ങളിൽ ഒന്നാണ് മരകാവ് സെന്റ് തോമസ് പള്ളി . സ്ഥാപിതമായിട്ട് 80 വർഷങ്ങളോളമാകുന്ന ഇവിടെ, എല്ലാ വെള്ളിയാഴ്ചകളിലും തോമാശ്ലീഹായോടുള്ള പ്രത്യേക പ്രാർത്ഥനകളും നടത്തിവരുന്നു .ജൂലൈ മൂന്ന് ദു:ഖ്റാന തിരുനാളിൽ പ്രത്യേക തിരുകർമ്മങ്ങളോടുകൂടിയ ആഘോഷവും ഇവിടെ നടക്കും .ഇടവകയിലെ മൂന്നു വാർഡുകളിൽ പെട്ട കുടുംബങ്ങൾ ചേർന്നാണ് ഓരോ ദിവസത്തെയും പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്നത്. ഇടവക വികാരി ഫാദർ ജോസ് കളപ്പുര തിരുസ്വരൂപ പ്രതിഷ്ഠ നടത്തി. തുടർന്ന് ദിവ്യബലി, നൊവേന, കുടുംബങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക സമർപ്പണ പ്രാർത്ഥനയും നടത്തി .
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായുള്ള തുള്ളി മരുന്ന് വിതരണം ജൂണ്‍ 28ന് നടക്കും. അഞ്ച് വയസ്സു വരെയുള്ള കുട്ടികള്‍ക്ക് അന്നേദിവസം പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യും. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 28ന് രാവിലെ ഒമ്പതിന് പ്രിയങ്കാ ഗാന്ധി എം.പി പടിഞ്ഞാറത്തറ ബസ് സ്റ്റാന്റില്‍ നിര്‍വ്വഹിക്കും. ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് അന്നേ ദിവസം പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കും. ഇതിനായി 561 പള്‍സ് പോളിയോ ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ കേന്ദ്രങ്ങളിലും അങ്കണവാടികളിലുമുള്ള 523 ബൂത്തുകള്‍ക്ക് പുറമേ യാത്രാവേളയില്‍ കുഞ്ഞുങ്ങള്‍ക്ക് വാക്സിന് നകുന്നതിന് ബസ് സ്റ്റാന്റ്, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ 23 ട്രാന്‍സിറ്റ് ബൂത്തുകളും അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ദുര്‍ഘട പ്രദേശങ്ങള്‍, ഉത്സവസ്ഥലങ്ങള്‍, എന്നിവയുള്‍പ്പെടെ ജനങ്ങള്‍ എത്തുന്ന സ്ഥലങ്ങളില്‍ തുള്ളിമരുന്ന് നല്‍കുന്നതിനായി 15 മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ഏതെങ്കിലും കാരണവശാല്‍ പള്‍സ് പോളിയോ ദിനത്തില്‍ ബൂത്തുകളില്‍ എത്താത്ത കുഞ്ഞുങ്ങള്‍ക്ക് ജൂണ്‍ 29, 30 തിയതികളില്‍ വീടുകളിലെത്തി വാക്സിന് നല്‍കും. പ്രത്യേക പരിശീലനം ലഭിച്ച ആശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍, സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് വിതരണം നടത്തുക. പോളിയോ രോഗാണുവിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള സാമൂഹിക പങ്കാളിത്ത പരിപാടിയായ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയില്‍ അഞ്ച് വയസ്സു വരെയുള്ള എല്ലാ കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്കാന് രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.ടി രേഖ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യകേരളം, തദ്ദേശസ്വയംഭരണ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, കുടുബശ്രീ മിഷന്, സാക്ഷരതാ മിഷന് തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെയും റോട്ടറി ഇന്റര്‍നാഷണല്‍, ലയേണ്‍സ്, ഇതര സന്നദ്ധസംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുക. 2014-ല്‍ ഇന്ത്യയെ പോളിയോ മുക്തമായി പ്രഖ്യാപിച്ചിരുന്നെങ്കിലും ചില അയല്‍രാജ്യങ്ങളില്‍ ഇപ്പോഴും പോളിയോ വൈറസിന്റെ സാന്നിധ്യം നിലനില്‍ക്കുന്നതിനാല്‍ നമ്മുടെ കുട്ടികള്‍ക്ക് പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ വര്‍ഷവും പള്‍സ് പോളിയോ തുടരുന്നത്. ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയില്‍ എല്ലാ സ്ഥലങ്ങളിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.
ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച.
വൈദ്യുതാപകടം കുറയ്ക്കുന്നതിനുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ജൂണ്‍ 26 മുതല്‍ ഒരാഴ്ചക്കാലം ദേശീയ സുരക്ഷാവാരമായി ആചരിക്കുന്നു. വൈദ്യുത സുരക്ഷാവാരത്തിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം ജൂണ്‍ 30ന് രാവിലെ 10.15ന് കല്പറ്റ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഇന്നത്തെ അവബോധം, നാളത്തെ പ്രതിരോധം എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം. വൈദ്യുത സുരക്ഷാവാരത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ വൈദ്യുത സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. വൈദ്യുതിയെക്കുറിച്ചും അത് ഉപയോഗിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചുമുള്ള അറിവില്ലായ്മയാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. ഇന്ദ്രിയങ്ങള്‍ കൊണ്ട് വൈദ്യുതിയുടെ സാന്നിധ്യം മുന്‍കൂട്ടി അറിയാന്‍ പറ്റില്ല എന്നതിനാല്‍ വൈദ്യുതിമൂലമുള്ള അപകടങ്ങള്‍ മറ്റ് അപകടങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. വൈദ്യുതി ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്അംഗീകൃത ലൈസന്‍സുള്ള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറെ മാത്രം വൈദ്യുതീകരണ ജോലികള്‍ ഏല്‍പ്പിക്കുക. കോണ്‍ട്രാക്ടറുമായി എഴുതി തയ്യാറാക്കിയ ഉടമ്പടി ഉണ്ടാക്കുന്നത് ഭാവിയില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ഭാവിയില്‍ വയറിങ്ങില്‍ മാറ്റങ്ങള്‍ വരുത്തേണ്ടിവരുമ്പോള്‍ സഹായകമാകുന്ന രീതിയില്‍, വയറിംഗിന്റെ രൂപരേഖ ആദ്യമേതന്നെ തയ്യാറാക്കി നല്കാന് കോണ്‍ട്രാക്ടറോട് നിഷ്കര്‍ഷിക്കുക. ഐഎസ്ഐ മുദ്രയുള്ള വയറിംഗ് സാമഗ്രികള്‍ മാത്രം ഉപയോഗിക്കുക. വിലക്കുറവ് മാത്രം നോക്കി സാമഗ്രികള്‍ വാങ്ങുന്നത് ഭാവിയില്‍ അപകടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും കാരണമായേക്കാം. ഭാവിയില്‍ ഉണ്ടായേക്കാവുന്ന വിപുലീകരണം കൂടി കണ്ട് ആവശ്യത്തിന് സ്പെയര്‍/ഡമ്മി വയറിംഗ് പോയിന്റുകള്‍ നല്‍കുക. ഭാവിയില്‍ ഇലക്ട്രക് കാര്‍ ചാര്‍ജ്ജ് ചെയ്യുന്നതിനുള്ള സൗകര്യം, സോളാര്‍ പ്ലാന്റ് എന്നിവ സ്ഥാപിക്കേണ്ടി വന്നേക്കാം എന്നതിനാല്‍ വയറിംഗിന്റെ ആരംഭത്തില്‍ തന്നെ കറണ്ട് റേറ്റിംഗ് കൂടിയ വയര്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും.വൈദ്യുതി ഉപയോഗിച്ചുള്ള ഏതൊരു താത്കാലിക നിര്‍മ്മാണ പ്രവൃത്തിയും ആരംഭിക്കുന്നതിനുമുമ്പ് ബന്ധപ്പെട്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ നിന്ന് അനുമതി വാങ്ങണം. ജോലികള്‍ അംഗീകൃത ലൈസന്‍സുള്ള കോണ്ട്രാക്ടര് വഴി മാത്രമേ ചെയ്യിക്കാവൂ.മെയിന്‍ സ്വിച്ചില്‍നിന്നും നേരിട്ട് വൈദ്യുതി എടുക്കാനോ അതിന് അനുവദിക്കാനോ പാടില്ല. പ്രവര്‍ത്തനക്ഷമമായ ആര്‍സിസിബി വഴിയല്ലാതെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുള്ളതല്ല. ഇത് സ്ഥാപനമുടമയും തൊഴിലുടമയും ഉറപ്പുവരുത്തണം.30 മില്ലി ആമ്പിയര്‍ ലീക്കേജില്‍ ട്രിപ്പാകുന്ന ആര്‍സിസിബിയാണ് ഉപയോഗിക്കേണ്ടത്. വിവിധ ജോലികള്‍ നടക്കുന്നുണ്ടെങ്കില്‍ ഓരോ വിഭാഗത്തിനും പ്രത്യേകംആര്‍സിസിബി നല്‍കുന്നതായിരിക്കും ഉചിതം. എല്ലാദിവസവും ജോലി ആരംഭിക്കുന്നതിനുമുമ്പ് പുഷ് ബട്ടണ്‍ അമര്‍ത്തി ആര്‍സിസിബിയുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തണം. സ്വിച്ച് ബോര്‍ഡുകളിലേക്ക് സിംഗിള്‍ ഫേസ് സപ്ലൈ എടുക്കുന്നതിനായി ത്രികോര്‍ ഡബിള്‍ ഇന്‍സുലേറ്റഡ് വയര്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ജോയിന്റുകളുള്ള വയറുകള്‍ ഒരുകാരണവശാലും ഉപയോഗിക്കരുത്. വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ സുരക്ഷാ ഉപകരണങ്ങളായ ഗ്ലൗസ്, സേഫ്റ്റി ഷൂസ് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കുക. സ്ഥാപനത്തിലെ എര്‍ത്തിംഗ് സംവിധാനം കേടുകൂടാതെ പരിരക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഒന്നിലധികം ഉപകരണങ്ങള്‍ ഒരു സോക്കറ്റില്‍നിന്ന് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. ഡ്രില്ലിങ് മെഷിന് പോലുള്ള പോര്‍ട്ടബിള്‍ ഉപകരണങ്ങള്‍ അതിന്റെ കോഡ് വയറില്‍ തൂക്കിയെടുത്ത് കൈകാര്യം ചെയ്യരുത്.വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്ആര്സിസിബിയുടെ മുകളിലുള്ള പുഷ് ബട്ടണ്‍ അമര്‍ത്തി അതിന്റെ പ്രവര്‍ത്തനക്ഷമത എല്ലാമാസവും ഉറപ്പുവരുത്തുക. തകരാറുള്ളപക്ഷം ഉടന്‍തന്നെ മാറ്റി സ്ഥാപിക്കുക. ലെസന്‍സുള്ള ഇലക്ട്രിക്കല്‍ കോണ്ട്രാക്ടര് വഴി മാത്രമേ വയറിംഗില്‍ മാറ്റങ്ങള്‍/കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താന്‍ പാടുള്ളൂ. ലോഡില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ ആ വിവരം അറിയിക്കുക. ഒരു പ്ലഗ് സോക്കറ്റില്‍ ഒരു ഉപകരണം മാത്രമേ ഘടിപ്പിക്കാന്‍ പാടുള്ളൂ. പുരയിടത്തില്‍ വിവിധ പ്രവൃത്തികള്‍ നടക്കുമ്പോള്‍ അവ എര്‍ത്തിംഗ് സംവിധാനത്തിന് കേടുവരുത്തുന്നില്ല എന്ന് ഉറപ്പുവരുത്തണം. വൈദ്യുതോപകരണങ്ങള്‍ വാങ്ങുമ്പോള്‍ വിലയേക്കാള്‍ ഗുണനിലവാരത്തിന് പ്രാധാന്യം നല്‍കുക. വൈദ്യുതോപകരണങ്ങളുടെ പരിസരം ഈര്‍പ്പരഹിതമായി പരിപാലിക്കുക. നനഞ്ഞ കൈവിരല്‍ ഉപയോഗിച്ച് സ്വിച്ചുകള്‍ പ്രവര്‍ത്തിപ്പിക്കരുത്. ടേബിള്‍ ഫാന്‍ ഉപയോഗിച്ച് തലമുടി ഉണക്കരുത്. കേടായ വൈദ്യുതോപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതിന് അംഗീകൃത ഏജന്‍സിയെ മാത്രം സമീപിക്കുക.കുട്ടികള്‍ക്ക് കൈയ്യെത്തുന്ന വിധത്തില്‍ വൈദ്യുതോപകരണങ്ങള്‍, എക്സ്റ്റന്‍ഷന്‍ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കാതിരിക്കുക.ലോഹ തോട്ടി, ഏണി എന്നിവ വൈദ്യുത ലൈനിന് സമീപം ഉപയോഗിക്കാതിരിക്കുക. വൈദ്യുതലൈനില്‍ തട്ടാന്‍ സാധ്യതയുള്ള വൃക്ഷക്കമ്പുകള്‍ മുറിച്ചുമാറ്റുന്നതിന് അധികൃതര്‍ക്ക് പൂര്‍ണ്ണസഹകരണം നല്‍കുക. ഇലക്ട്രിക് ഉപകരണത്തിലോ സമീപത്തോ തീപ്പിടിത്തമുണ്ടായാല്‍ ഒരുകാരണവശാലും വെള്ളം ഉപയോഗിച്ച് തീകെടുത്താന്‍ ശ്രമിക്കരുത്. സ്വിച്ച്/മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത് ഉടന്‍ വൈദ്യുതബന്ധം വിഛേദിക്കുക. വൈദ്യുതിവാഹനം (പ്രത്യേകിച്ച് കാര്‍) വാങ്ങുകയാണെങ്കില്‍ മെയിന്‍ സ്വിച്ചില്‍ നിന്ന് സുരക്ഷാ സംവിധാനങ്ങളോടെ പ്രത്യേകം സര്‍ക്യൂട്ട് ഇലക്ട്രിക്കല്‍ കോണ്ട്രാക്ടര് മുഖേന വയര്‍ ചെയ്ത് ചാര്‍ജ്ജിംഗ് പോയിന്റ് ക്രമീകരിക്കണം. വൈദ്യുത സ്കൂട്ടര്‍, കാര്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ അതാത് കമ്പനി തന്ന ചാര്‍ജ്ജര്‍ ഉപയോഗിച്ച് മാത്രം ചാര്‍ജ്ജ് ചെയ്യുക. അല്ലാത്തപക്ഷം ബാറ്ററി കേടാവാനും തീപിടിക്കാനും സാധ്യതയുണ്ട്. കമ്പിവേലിയിലേക്ക് നേരിട്ട് വൈദ്യുതി നല്‍കുന്നത് മനുഷ്യനും ജീവികള്‍ക്കും ജീവഹാനി ഉണ്ടാക്കുമെന്നതിനാല്‍ ഒരുകാരണവശാലും അപ്രകാരം ചെയ്യരുത്. ഗുണനിലവാരമുള്ള ഫെന്‍സ് എനര്‍ജൈസര്‍ വഴി മാത്രമേ വൈദ്യുതവേലി ഊര്‍ജ്ജീകരിക്കാന്‍ പാടുള്ളൂ. വൈദ്യുതവേലി ഊര്‍ജ്ജീകരിക്കുന്നതിനുമുമ്പ് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറില്‍ നിന്ന് നിയമാനുസൃത അനുവാദം വാങ്ങണം. കമ്പിവേലിയിലേക്ക് നേരിട്ട് വൈദ്യുതി നല്‍കുന്നത് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്.

