രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു
വയനാട് മെഡിക്കൽ കോളേജിൽ നിന്ന് രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി കൊയിലേരിയിലായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ കാറിന് പിന്നിൽ ഇടിക്കുകയായിരുന്നു. രോഗിയെ വയനാട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
ഇത്തവണയും പതിവ് തെറ്റിച്ചില്ല: നബിദിനഘോഷയാത്രയ്ക്ക് കണിയാരത്ത് ഉജ്ജ്വല സ്വീകരണം
മാനന്തവാടിനബിദിനഘോഷയാത്രക്കുള്ള പതിവ് സ്വീകരണം ഇത്തവണയും കണിയാരത്തുകാര്‍ മുടക്കിയില്ല. കുഴിനിലം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നബിദിനറാലിക്കാണ് കണിയാരത്തെ അമ്പലവന്‍ കുടുംബവും സിപിഐ എം നേതൃത്വത്തില്‍ ജാതിമതഭേദമന്വേ നാട്ടുകാരും എല്ലാ വര്‍ഷവും പതിവായി സ്വീകരണം നല്‍കാറുള്ളത്. തിരുവോണ ദിനത്തില്‍ നടന്ന നബിദിനറാലിക്ക് രാവിലെ പത്തോടെയാണ് സ്വീകരണം നല്‍കിയത്. മധുര പലഹാരങ്ങളും പഴങ്ങളും ഹോര്‍ലിക്സുമെല്ലാം നല്കി കണിയാരത്തുകാര്‍ സ്വീകരണം കൊഴുപ്പിച്ചു. വര്‍ഷങ്ങളായി വിവിധ മതവിഭാഗത്തില്‍പ്പെട്ടവര്‍ ഒന്നിച്ചാണ് ഇവിടെ സ്വീകരണം ഒരുക്കാറ്. ഇടക്ക് ചെറിയ മഴ പെയ്തെങ്കില്ലും സ്വീകരണത്തിന് മാറ്റ് കുറഞ്ഞില്ല. സ്വീകരണ പരിപാടിക്ക് എ കെ റൈഷാദ്, രാജു മൈക്കിള്‍, കടവില്‍ ജോയി, എ അഷറഫ്, എ കെ റംഷീദ്, ജെയിംസ് വര്‍ഗീസ്, കെ രാജീവന് എന്നിവര്‍ നേതൃത്വം നല്കി.
യൂത്ത് അസോസിയേഷൻ മേഖല മത്സരം ; മാനന്തവാടിക്ക് ഓവറോൾ
പുതുശേരിക്കടവ്: ജെഎസ്ഒവൈ എ മേഖലാമൽസരം പുതുശേരിക്കടവ് സെൻ്റ് ജോർജ് യാക്കോബായ പള്ളിയിൽ നടന്നു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ അസ്മ ഉദ്ഘാടനം ചെയ്തു .മേഖല പ്രസിഡൻ്റ് ഫാ.എൽദോ മനയത്ത് അധ്യക്ഷത വഹിച്ചു.ഫാ.ബിജുമോൻ ജേക്കബ് ,ഭദ്രാസന സെക്രട്ടറി കെ പി എൽദോ ,മേഖല സെക്രട്ടറി മനോജ് കല്ലരിക്കാട്ട്, എം ജെഎസ്എസ്എ ഭദ്രാസന സെക്രട്ടറി ജോൺ ബേബി, പള്ളി ട്രസ്റ്റി ജോർജ്കുട്ടി പാറ്റായിൽ, ജിൻസി മാത്യു, മഞ്ജു കടിയു കുന്നേൽ,പ്രസംഗിച്ചു.മാനന്തവാടി ,കോറോം, പുതുശേരിക്കടവ് യൂണിറ്റുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി
ആശുപത്രിയില്‍ പോയ ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ല
കോഴിക്കോട് : ആശുപത്രിയില്‍ പോയ ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി കൈതപ്പൊയില്‍ തെക്കെ പറമ്പില്‍ റഷീദിന്റെ ഭാര്യ ജസീന(30) യെയാണ് കാണാതായത്.കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറുമണിയോടെ കൈതപ്പൊയിലിലെ വീട്ടില്‍നിന്ന് താലൂക്ക് ആശുപത്രിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതിന് ശേഷം ഇവര്‍ തിരിച്ചെത്തിയില്ലെന്ന് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. അവസാനമായി കാണിച്ച മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പേരാമ്പ്രയാണ്.വയലറ്റ് നിറത്തിലുള്ള ചുരിദാറാണ് ജസീന കാണാതാവുമ്പോള്‍ ധരിച്ചിരുന്നത്. ഇടതുഭാഗത്തെ കവിളില്‍ കാക്കപ്പുള്ളിയുണ്ട്. താമരശ്ശേരി പോലീസ് സ്റ്റേഷനിലാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഫോണ്‍: 04952222240. സുമിന്‍ ജി: 9497975716, 9406414401.
സപ്ലൈകോ ഓണം വിപണിയിൽ സർവകാല റെക്കോഡ് വിറ്റുവരവ്. 422.17 കോടി രൂപയുടെ റെക്കോഡ് വിറ്റുവരവാണ് നേടിയത്
2026 ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള 35 ദിവസത്തെ കണക്കാണിത്. ഇതിൽ 153.49 കോടി രൂപ സബ്സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയും, 268.89 കോടി രൂപ നോൺ-സബ്സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയുമാണ് ലഭ്യമായത്.കഴിഞ്ഞ വർഷത്തെ (2025) ഓണക്കാലത്തെ 35 ദിവസത്തെ ആകെ വിറ്റുവരവ് 385.42 കോടി രൂപയായിരുന്നു (സബ്സിഡി: 180.03 കോടി, നോൺ-സബ്സിഡി: 205.11 കോടി). മുൻവർഷത്തെ അപേക്ഷിച്ച് സപ്ലൈകോയുടെ വിറ്റുവരവിൽ വൻ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.മിക്ക സബ്സിഡി സാധനങ്ങള്‍ക്കു വില വര്‍ധിപ്പിക്കാതെയും പലതിനും വിലകുറച്ചിട്ടും ഈ നേട്ടത്തിലെത്താനായത് ജനങ്ങള്‍ സപ്ളൈകോയെ മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ ആശ്രയിച്ചതിനാലാണ്. 13 അവശ്യ സബ്സിഡി സാധനങ്ങൾക്ക് വില വർധിപ്പിച്ചില്ല. ചെറുപയർ, ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ് തുടങ്ങിയവയ്ക്ക് സബ്സിഡി നിരക്ക് കുറച്ചു നൽകി. ശബരി സബ്സിഡി വെളിച്ചെണ്ണയുടെ 20 രൂപ കുറച്ചു നൽകി.(കഴിഞ്ഞ വര്‍ഷം വെളിച്ചെണ്ണയില്‍നിന്നു മാത്രം 100 കോടിയാണ് ലഭിച്ചിരുന്നത്). സംസ്ഥാനത്തൊട്ടാകെ 3 മെഗാ ട്രേഡ് ഫെയറുകൾ, 11 ജില്ലാ ഫെയറുകൾ, 126 അസംബ്ലി ഫെയറുകളിലുമായി 40 ലക്ഷത്തിലധികം പേരാണെത്തിയത്.
നേപ്പാൾ പ്രളയം: രക്ഷാപ്രവർത്തനതിന് 2000 സൈനികരെ വിന്യസിപ്പിച്ചു; 21 ഇന്ത്യക്കാരടക്കം 123പേരെ രക്ഷപ്പെടുത്തി
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഏകദേശം 2,000 സൈനികരെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിപ്പിച്ചിട്ടുണ്ട്. രസുവ, നുവാകോട്ട് ജില്ലകളിലാണ് കൂടുതല്‍ സേനയെ വിന്യസിപ്പിച്ചത്. ഇതിനകം 123 പേരെ രക്ഷാപ്രവര്‍ത്തക സംഘം രക്ഷപെടുത്തിയതായാണ് റിപ്പോര്‍ട്ട്. രക്ഷപ്പെടുത്തിയതില്‍ 21 ഇന്ത്യക്കാരുമുണ്ട്. അതിനിടെ മിന്നല്‍ പ്രളയത്തില്‍ ജീവന് നഷ്ടമായവരുടെ എണ്ണം ഉയരുകയാണ്. ഇതുവരെ 165 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. നേപ്പാളിലെ ദേശീയ ദുരന്ത നിവാരണ മാനേജ്മെന്റ് അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 826 പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. ഇതിൽ 529 പേർ വിനോദസഞ്ചാരികളാണ് എന്നാണ് വിവരം
പഞ്ചസാരയ്ക്ക് പിന്നാലെ മുട്ട വിലയും കുതിക്കുന്നു; E20 നയത്തിൽ വീണ്ടും വിലക്കയറ്റ ആശങ്ക
പഞ്ചസാര വില കൂടിയതിന്റെ ആശങ്ക മാറും മുമ്പേ, സാധാരണക്കാരന്റെ അടുക്കള ബജറ്റിൽ മറ്റൊരു തിരിച്ചടി. മുട്ട വിലയും കുതിക്കുകയാണ്. പെട്രോളിൽ എഥനോൾ കലർത്തുന്നത് മുട്ടവിലയെ എങ്ങനെ ബാധിക്കും? കേൾക്കുമ്പോൾ ബന്ധമില്ലെന്ന് തോന്നാം. പക്ഷേ രാജ്യത്തെ കോഴിവളർത്തൽ മേഖലയിൽ ഇതിന്റെ പ്രതിഫലനം ഇതിനകം തന്നെ പ്രകടമാണ്.കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യയിൽ മുട്ടവില ഏകദേശം 40 ശതമാനം വരെ ഉയർന്നതായാണ് റിപ്പോർട്ടുകൾ. ഇപ്പോൾ ഒരു മുട്ടയ്ക്ക് പല വിപണികളിലും 8 മുതൽ 9 രൂപ വരെ നൽകേണ്ടിവരുന്നുണ്ട്. വരാനിരിക്കുന്ന ശീതകാലത്ത് വില വീണ്ടും ഉയരാനുള്ള സാധ്യതയും നിലനിൽക്കുന്നു.ശീതകാലത്ത് മുട്ടവില ₹20–25 വരെ ഉയർന്നേക്കാം എന്നും റിപ്പോർട്ടുകളുണ്ട്.ഇതിന് പിന്നിലെ പ്രധാന കണ്ണി മക്കച്ചോളമാണ്. കോഴിത്തീറ്റയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നായ മക്കച്ചോളം വലിയ അളവിൽ എഥനോൾ ഉൽപാദനത്തിനായി ഉപയോഗിക്കപ്പെടുന്നു. എഥനോൾ നിർമാണത്തിനുള്ള ആവശ്യം ഉയർന്നതോടെ മക്കച്ചോളത്തിന് ആവശ്യകത കൂടി. ഇതോടെ കോഴിത്തീറ്റ നിർമാണച്ചെലവും ഉയർന്നു.കോഴിവളർത്തൽ ചെലവിന്റെ 65 മുതൽ 70 ശതമാനം വരെ തീറ്റയ്ക്കാണെന്നാണ് വ്യവസായ മേഖലയിലെ കണക്ക്. അതിനാൽ മക്കച്ചോളം വില ഉയരുന്നത് നേരിട്ട് കോഴിഫാമുകളുടെ ചെലവിൽ പ്രതിഫലിക്കും. ഈ അധിക ചെലവ് ഒടുവിൽ മുട്ടവിലയിലും ഉപഭോക്താവിന്റെ പോക്കറ്റിലും എത്തുന്നു.
ഇറാനുമായി ചർച്ചകൾ നടത്തുന്നതിൽ യാതൊരു ധൃതിയുമില്ല, സാമ്പത്തികവും സൈനികവുമായ നടപടികൾ ഫലപ്രദം: ഡോണൾഡ് ട്രംപ്
അമേരിക്ക:ഇറാനെതിരായ സൈനിക ആക്രമണവും സാമ്പത്തിക യുദ്ധവും ഫലപ്രദമാണെന്നാണ് കരുതുന്നതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അൽ-ജസീറയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിൻ്റെ പ്രതികരണം. അമേരിക്കയുടെ സാമ്പത്തിക യുദ്ധനീക്കം സൈനിക ആക്രമണങ്ങളേക്കാൾ ഫലപ്രദമാണോ എന്ന ചോദ്യത്തിനായിരുന്നു ട്രംപിൻ്റെ മറുപടി. യുദ്ധത്തിൽ അമേരിക്ക വലിയ രീതിയിൽ വിജയിച്ചുകൊണ്ടിരിക്കുകയാണെന്നും ഇറാന്റെ സമ്പദ്വ്യവസ്ഥ “തകർന്നുകൊണ്ടിരിക്കുകയാണെന്നും അഭിമുഖത്തിൽ ട്രംപ് അവകാശപ്പെട്ടു.ഇറാനെതിരായ സാമ്പത്തികവും സൈനികവുമായ നടപടികൾ ഫലപ്രദമാണെന്നും, ഇറാനുമായി ചർച്ചകൾ നടത്തുന്നതിൽ തനിക്ക് യാതൊരു ധൃതിയുമില്ലെന്നും അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയതായി അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 'എനിക്ക് സമയപരിധിയൊന്നുമില്ല. ഞാൻ ധൃതിയിലല്ല' എന്നായിരുന്നു അൽ ജസീറയുടെ റിപ്പോർട്ടർ ടാന്യ നൂരിയുടെ ചോദ്യങ്ങളോടുള്ള ട്രംപിൻ്റെ പ്രതികരണം.
കോഴിക്കോട് വാഹനാപകടം വയനാട് സ്വദേശി മരിച്ചു.
അഞ്ചുകുന്ന് മാനാഞ്ചിറ ചക്കര റഷീദ് (51) ആണ് മരിച്ചത്. ഇന്നലെ രാത്രി കൈതപ്പൊയിലിൽ സ്കൂട്ടറും ദോസ്തും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹത്തിന്റെ ഭാര്യ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തിരുനെല്ലിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി 'ബെദിയാട്ട' ചളിയുത്സവം സംഘടിപ്പിച്ചു
കാട്ടിക്കുളം: മണ്ണും മനുഷ്യനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ തിരുനെല്ലിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും 'ബെദിയാട്ട' ചളിയുത്സവം സംഘടിപ്പിച്ചു. തിരുനെല്ലി സി.ഡി.എസ്, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്ലാമൂല ഉളിക്കല്ലിലെ പാടശേഖരത്തിലായിരുന്നു ഈ വ്യത്യസ്തമായ ഉത്സവം അരങ്ങേറിയത്.പരമ്പരാഗത ജൈവകൃഷിരീതികളും തനത് കാർഷിക സംസ്കാരവും തൊട്ടറിയാനും, തദ്ദേശീയവിഭാഗങ്ങളുടെ ശാക്തീകരണവും പാരമ്പര്യ കാർഷിക രീതികളുടെ വീണ്ടെടുപ്പും ലക്ഷ്യമിട്ടാണ് ഉത്സവം ഒരുക്കിയത്. നിരവധി സ്ത്രീകളും കുട്ടികളും ആവേശത്തോടെ പങ്കെടുത്ത പരിപാടിയിൽ വിവിധ മഡ്-ഗെയിംസ് മത്സരങ്ങൾ നടന്നു. മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും, വടംവലി മത്സരത്തിനുള്ള സമ്മാനങ്ങൾ സെഞ്ച്വറി പ്ലാമൂല യൂത്ത് ക്ലബ്ബും വിതരണം ചെയ്തു. കുട്ടികൾക്കായി പ്രത്യേക പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.
കോറോം പള്ളി പെരുന്നാളിന് ഒരുക്കങ്ങളായി
മാനന്തവാടി: പരിശുദ്ധ ദൈവമാതാവിൻ്റെ സൂനോറോയാൽ അനുഗ്രഹിക്കപ്പെട്ട കോറോം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ ജനനത്തിരുനാളും 8 നോമ്പാചരണവും,ധ്യാന ശുശ്രൂഷയും,വചന പ്രഘോഷണവും സെപ്റ്റംബർ 1 ഒന്ന് മുതൽ നടക്കും. ഒന്ന് മുതൽ സെപ്റ്റംബർ 8 വരെയുള്ള ദിവസങ്ങളിൽ ഭക്തിപുരസ്ക്കരമായ ചടങ്ങുകളോടെയാണ് 8 നോമ്പ് ആചരിക്കുക. സെപ്റ്റംബർ 1 ന് ഇടവക വികാരി ഫാ. സോജൻ വാണാക്കുടിയിൽ തിരുന്നാൾ കൊടി ഉയർത്തും. സെപ്റ്റംബർ 1 മുതൽ 7 വരെയുള്ള ദിവസങ്ങളിൽ വിശുദ്ധ മൂന്നിൻമേൽ കുർബ്ബാനയും പ്രധാന തിരുന്നാൾ ദിനമായ സെപ്റ്റംബർ 8 ന് വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനയും നടത്തപ്പെടും. സെപ്റ്റംബർ 1 മുതൽ 5 വരെ പുത്തൻകുരിശ് ജെഎസ് സി ടീം നയിക്കുന്ന ധ്യാന ശുശ്രൂഷയും വചന പ്രഘോഷണവും നടക്കും. സെപ്റ്റംബർ 5 ന് ഇടവകയുടെയും ടീം ജ്യോതിർഗമയുടെയും മാനന്തവാടി മെഡിക്കൽ കോളേജിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടക്കും. സെപ്റ്റംബർ 6 ന് "നവ മാധ്യമ കാലത്തെ നവ ക്രൈസ്തവ ജീവിതങ്ങൾ" എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വ ജിജിൽ ജോസഫ് ക്ലാസെടുക്കും. സെപ്റ്റംബർ 7 ന് സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പി ക്കും. പ്രധാന തിരുന്നാൾ ദിനമായ സെപ്റ്റംബർ 8 ന് രാവിലെ 6 മണിക്ക് തീർത്ഥ യാത്ര പ്രയാണം വഞ്ഞോട് വളവിൽ വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന കുരിശിൻ തൊട്ടിയിൽ നിന്ന് ആരംഭിക്കും. കൊല്ലിക്കണ്ടം എൽദോ മാർ ബസേലിയോസ് ബാവായുടെ കുരിശിൻ തൊട്ടിയിലും തുടർന്ന് ചീപ്പാട് സ്ഥാപിതമായിരിക്കുന്ന വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെയും കുരിശിൻ തൊട്ടിയിലും നിന്ന് ആരംഭിക്കുന്ന യാത്രകളുമായി ചേർന്ന് തുടരുന്ന യാത്ര 8 മണിക്ക് ദേവാലയത്തിൽ എത്തിച്ചേരും. തുടർന്ന് തീർത്ഥയാത്രക്ക് സ്വീകരണം നൽകും. ശേഷം പള്ളിയിൽ വിശുദ്ധ അ ഞ്ചിൻമേൽ കുർബ്ബാന നടക്കും. തുടർന്ന് പ്രസംഗം,സെമിത്തേരിയിൽ ധൂപപ്രാർത്ഥന, ലേലം, നേർച്ച ഭക്ഷണം എന്നിവയ്ക്ക് ശേഷം കൊടിയിറക്കും.
പാൽ ചുരത്തിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപ്പിച്ചു.
പാൽചുരം റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഏർപ്പെടുത്തിയ ഗതാഗത നിരോധനം പിൻവലിച്ച് ജില്ലാ ഭരണകൂടം ഉത്തരവിട്ടു. അപകടത്തിൽ ഇടിഞ്ഞുവീണ മണ്ണ് പൂർണമായും നീക്കം ചെയ്തതിനാൽ ജില്ലയിൽ നിന്നും പാൽചുരം വഴി കൊട്ടിയൂർ-കണ്ണൂർ ഭാഗത്തേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. ചുരത്തിൽ പോലീസിൻ്റെ നിരീക്ഷണം തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ഉള്ളി വില കുതിക്കുന്നു; വിലക്കയറ്റത്തിന് തടയിടാൻ ഉള്ളിയുമായി "കാണ്ട എക്സ്പ്രസ്" ഇറക്കി കേന്ദ്രം
തിരുവനന്തപുരം :രാജ്യത്ത് ഉള്ളിവില കുത്തനെ ഉയർന്ന സാഹചര്യത്തിൽ വിപണിയിലെ വിതരണം വർധിപ്പിച്ച് വില നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തെ ശരാശരി ചില്ലറ ഉള്ളിവിലയിൽ ഏകദേശം 45 ശതമാനം വർധന രേഖപ്പെടുത്തിയതോടെയാണ് സർക്കാർ കരുതൽ ശേഖരത്തിലുള്ള ഉള്ളി വിപണിയിലെത്തിക്കാൻ നടപടി ആരംഭിച്ചത്. ഓഗസ്റ്റ് 24ലെ കണക്കുകൾ പ്രകാരം രാജ്യത്തെ ശരാശരി ചില്ലറ വില കിലോഗ്രാമിന് ഏകദേശം 42 രൂപയിലെത്തി. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വിലയിൽ 19 ശതമാനം വർധനയും രേഖപ്പെടുത്തിയിട്ടുണ്ട്.വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്ക് പ്രത്യേക റെയിൽവേ റേക്കുകൾ വഴി ഉള്ളി എത്തിക്കുന്ന ‘കാണ്ട എക്സ്പ്രസ്’ പദ്ധതിയാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. നാസിക്കിലെ സർക്കാർ കരുതൽ ശേഖരത്തിലുള്ള ഉള്ളി വൻതോതിൽ റെയിൽ മാർഗം വിവിധ വിപണികളിലേക്ക് എത്തിക്കും. തുടക്കത്തിൽ ഡൽഹി, ചെന്നൈ, കൊച്ചി, ഗുവാഹത്തി തുടങ്ങിയ നഗരങ്ങളിലേക്കാണ് വിതരണം ലക്ഷ്യമിടുന്നത്. പിന്നീട് വിപണിയിലെ ആവശ്യകതയും വിലനിലവാരവും പരിഗണിച്ച് കൂടുതൽ നഗരങ്ങളിലേക്കും വിതരണം വ്യാപിപ്പിക്കാനാണ് സർക്കാർ നീക്കം.
വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ: പരിശോധന ശക്തമാക്കും; കർശന നടപടിക്ക് ഒരുങ്ങി എംവിഡി
വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ പരിശോധന ശക്തമാക്കും. വാഹനങ്ങളിൽ കണ്ടെത്തുന്ന ഓരോ അനധികൃത മോഡിഫിക്കേഷനും പിഴ ചുമത്തും. പിഴ ഈടാക്കിയാൽ മോഡിഫിക്കേഷൻ മാറ്റി വീണ്ടും വാഹനം ഹാജരാക്കേണ്ടതുണ്ട്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി കടുപ്പിച്ചത്.എല്ലാ ആർടിഓമാരും സെപ്റ്റംബർ 3ന് റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത കമ്മീഷണറേറ്റ് നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ 3 മാസക്കാലയളവിൽ അനധികൃത മോഡിഫിക്കേഷനിൽ എടുത്ത നടപടി അറിയിക്കണമെന്ന് നിർദേശത്തിൽ പറയുന്നു. റീലുകൾ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിയമവിരുദ്ധ മോഡിഫിക്കേഷനുള്ള വാഹനങ്ങൾ കണ്ടെത്തണമെന്നും കഴിഞ്ഞ 3 മാസക്കാലയളവിൽ അനധികൃത മോഡിഫിക്കേഷനിൽ എടുത്ത നടപടി അറിയിക്കണമെന്നും നിർദേശത്തിലുണ്ട്.
ഓണമല്ലേ;സദ്യ കഴിച്ച് വയറ് നിറയ്ക്കുന്നതൊക്കെ കൊള്ളാം പക്ഷേ ദഹനം കൂടി ശരിയാകണം;ഇതാ ദഹനം എളുപ്പമാക്കാനുള്ള വഴി
ഓണത്തിന് പൂക്കളവും പുത്തന്‍ വസ്ത്രങ്ങളും കഴിഞ്ഞാല്‍ പിന്നെ ഓണസദ്യ തന്നെ. ചോറും പരിപ്പും സാമ്പാറും അവിയലും തോരനും പുളിശ്ശേരിയും കാളനും ഓലനും പച്ചടിയും കിച്ചടിയും ഇഞ്ചിക്കറിയും അച്ചാറും പപ്പടവും പഴവും പായസവും… വിളമ്പുന്തോറും ഇല നിറയും. കഴിച്ചുതീരുമ്പോഴേക്കും വയറും നിറയും.സദ്യ കഴിച്ച് കുറച്ചുകഴിഞ്ഞാല്‍ പലരുടെയും മനസില്‍ വരുന്ന ഒരു ചോദ്യം 'ഇത്രയും കഴിച്ചല്ലോ, ഇനി വയറിന് ഒന്ന് വിശ്രമം കൊടുക്കണ്ടേ?'' എന്നാണ്. സദ്യയ്ക്ക് ശേഷം വയറ് നിറയലും അസിഡിറ്റിയും അസ്വസ്ഥതയും തോന്നുന്നുണ്ടെങ്കില്‍ ചില ലളിതമായ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.സദ്യയ്ക്ക് ശേഷം കിടക്കരുത്സദ്യ കഴിഞ്ഞ ഉടന്‍ കിടക്കുന്നത് ഒഴിവാക്കാം. പകരം കുറച്ചുനേരം പതുക്കെ നടക്കുന്നത് ദഹനത്തിന് സഹായകരമാകും. ഭക്ഷണം കഴിച്ച ശേഷം ചെറിയൊരു നടത്തം വയറുനിറഞ്ഞ തോന്നലും ഭക്ഷണത്തിന് ശേഷമുള്ള അസ്വസ്ഥതയും കുറയ്ക്കാന്‍ സഹായിക്കും.വലിയ വ്യായാമം വേണ്ട. സദ്യ കഴിഞ്ഞ് ജിമ്മില്‍ പോകുകയോ കഠിനമായി വ്യായാമം ചെയ്യുകയോ വേണ്ട. ചെറിയൊരു നടത്തം മതി.ഇളം ചൂടുവെള്ളം കുടിക്കാംസദ്യ കഴിഞ്ഞ ഉടനെ ധാരാളം തണുത്ത വെള്ളം കുടിക്കുന്നത് ദഹനരസങ്ങളുടെ വീര്യം കുറയ്ക്കും. കുറഞ്ഞത് 15-20 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളം കുടിക്കുന്നതാണ് നല്ലത്. ഇളം ചൂടുവെള്ളം ചിലര്‍ക്ക് സുഖകരമായി തോന്നാം.ഇഞ്ചി, ജീരകം കഴിക്കാം?ജീരകത്തില്‍ അടങ്ങിയിരിക്കുന്ന 'തൈമോള്‍' (Thymol) എന്ന ഘടകം ദഹനരസങ്ങളുടെ ഉല്‍പ്പാദനത്തെ ത്വരിതപ്പെടുത്തുന്നു. സദ്യയ്ക്ക് ശേഷം ചെറുചൂടോടെ ജീരകവെള്ളം കുടിക്കുന്നത് ഗ്യാസ് ഒഴിവാക്കാന്‍ സഹായിക്കും. അതുപോലെ ഉണങ്ങിയ ഇഞ്ചി അഥവാ ചുക്ക് ഇട്ട് തിളപ്പിച്ച വെള്ളം ദഹനക്കേടിനും വയറ്റിലെ അസ്വസ്ഥതകള്‍ക്കും ഉത്തമ ഔഷധമാണ്.അടുത്ത ഭക്ഷണം എപ്പോള്‍?സദ്യ കഴിഞ്ഞ ഉടന്‍ വീണ്ടും പലഹാരങ്ങളും മധുരപാനീയങ്ങളും കഴിക്കുന്നത് ഒഴിവാക്കാം. വിശപ്പ് തോന്നുമ്പോള്‍ മാത്രം അടുത്ത ഭക്ഷണം കഴിക്കുക. അടുത്ത ഭക്ഷണം ലളിതമാക്കാം. ഉദാഹരണത്തിന് കഞ്ഞി, ലളിതമായ ഭക്ഷണം, പഴങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് ശരീരത്തിന് അനുയോജ്യമായത് തിരഞ്ഞെടുക്കാം. വീണ്ടും എണ്ണയില്‍ വറുത്തതും മധുരപലഹാരങ്ങളും കൂടുതലായി കഴിക്കുന്നത് വയറിന്റെ അസ്വസ്ഥത കൂട്ടിയേക്കാം.പായസം കഴിഞ്ഞ് വീണ്ടും മധുരം വേണ്ട?ഓണസദ്യയിലെ ഏറ്റവും വലിയ ആകര്‍ഷണം പായസം തന്നെ. അടപ്രഥമന്‍, പാലട, പരിപ്പ് പായസം അങ്ങനെ ലിസ്റ്റ് നീളും. പായസവും മധുരപലഹാരങ്ങളും മിതമായ അളവില്‍ കഴിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് പ്രമേഹം, അസിഡിറ്റി, വയറുസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണംപിറ്റേന്ന് 'ഡിറ്റോക്സ്' വേണ്ടസദ്യ കൂടുതലായി കഴിച്ചെന്ന് കരുതി അടുത്ത ദിവസം ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുകയോ 'ഡിറ്റോക്സ് ഡ്രിങ്ക്' മാത്രം കുടിക്കുകയോ ചെയ്യേണ്ടതില്ല. സാധാരണ ആരോഗ്യകരമായ ഭക്ഷണക്രമത്തിലേക്ക് മടങ്ങിയാല്‍ മതി.
വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ഇന്ത്യയെ എഴുതി തള്ളാനായിട്ടില്ലെന്ന് രാഹുൽ ദ്രാവിഡ്
വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ഇന്ത്യയെ എഴുതി തള്ളാനായിട്ടില്ലെന്ന് രാഹുൽ ദ്രാവിഡ്വേൾഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് ഇനിയും സാധ്യതയുണ്ടെന്ന് മുന്‍ ഇന്ത്യന്‍ മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡ്. ഡബ്ല്യു ടി സി പോയിന്റ് പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യക്ക് വിജയിക്കേണ്ടതുണ്ട്.എന്നാൽ ഇന്ത്യയെ എഴുതി തള്ളാനായിട്ടില്ലെന്നാണ് ദ്രാവിഡ് പറഞ്ഞു. 'അവര്‍ യോഗ്യത നേടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യ ഡബ്ല്യു ടി സി ഫൈനലിലേക്ക് യോഗ്യത നേടുകയാണെങ്കില്‍ അതൊരു വലിയ മുന്നേറ്റമായിരിക്കും. ഇന്ത്യ അല്പം പിന്നിലാണ്, എന്നാല്‍ ഇന്ത്യന്‍ ടീമിനുള്ള നിലവാരം വെച്ച് ഒരു ഘട്ടത്തിലും അവരെ എഴുതിത്തള്ളാന്‍ കഴിയില്ല. ശ്രീലങ്കയ്ക്കെതിരെ അവര്‍ മികച്ച തുടക്കമാണ് നല്‍കിയിരിക്കുന്നത്, അതൊരു നല്ല ആദ്യ പടിയാണ്. ന്യൂസിലന്‍ഡില്‍ പോയി കളിക്കുന്നത് എപ്പോഴും വലിയൊരു വെല്ലുവിളിയാണ്. സ്വന്തം നാട്ടില്‍ നേരിടാന്‍ ഏറ്റവും കടുത്ത ടീമാണവര്‍', എങ്കിലും എഴുതി തള്ളരുതെന്നും ദ്രാവിഡ് പറഞ്ഞു.
തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍
ഇന്ന് തിരുവോണം. സമത്വത്തിന്റെ സന്ദേശം പകരുന്ന ആഘോഷമാണ് മലയാളികള്‍ക്ക് തിരുവോണം. കാര്‍ഷിക സംസ്കാരത്തിന്റെ വിളവെടുപ്പ് ഉത്സവമാണിത്. ഉള്ളവര്‍ ഇല്ലാത്തവര്‍ക്കു കൊടുത്തും കഷ്ടപ്പെടുന്നവന് താങ്ങായി നിന്നും ഈ ആഘോഷത്തെ നമുക്ക് വിശ്വമാനവികതയുടെ സ്നേഹസദ്യയാക്കി മാറ്റാംഇന്ന് തിരുവോണം. സമത്വത്തിന്റെ സന്ദേശം പകരുന്ന ആഘോഷമാണ് മലയാളികള്‍ക്ക് തിരുവോണം. കാര്‍ഷിക സംസ്കാരത്തിന്റെ വിളവെടുപ്പ് ഉത്സവമാണിത്. ഉള്ളവര്‍ ഇല്ലാത്തവര്‍ക്കു കൊടുത്തും കഷ്ടപ്പെടുന്നവന് താങ്ങായി നിന്നും ഈ ആഘോഷത്തെ നമുക്ക് വിശ്വമാനവികതയുടെ സ്നേഹസദ്യയാക്കി മാറ്റാംമലരിന് കൂട നിറയ്ക്കുന്ന തുമ്പകളും ദീപക്കുറ്റികള്‍ നാട്ടിയിരിക്കുന്ന നറുമുക്കുറ്റികളും വെള്ളിത്താലവുമേന്തി നില്ക്കുന്ന നെയ്യാമ്പലുകളുമായി തിരുവോണത്തെ വരവേല്‍ക്കുകയാണ് കേരളം. പ്രകൃതിയൊരുക്കിയ സ്വീകരണപ്പന്തലിലൂടെയാണ് മാവേലി മന്നന്റെ വരവ്.
മലയാളിക്ക് ഓണം ഉണ്ണാൻ തൂശനില തമിഴ്നാട്ടിൽ നിന്ന്: ഒരു വാഴയിലയുടെ വില 10 മുതല്‍ 20 രൂപവരെ
ഓണസദ്യയ്ക്ക് മുന്നില്‍ നിരന്നിരിക്കുന്ന വിഭവങ്ങളേക്കാള്‍ മലയാളിയുടെ മനസില്‍ ആദ്യം പതിയുന്ന മറ്റൊരു കാഴ്ചയുണ്ട്. നീണ്ടു നിവര്‍ന്നിരിക്കുന്ന പച്ചനിറത്തിലുള്ള വാഴയില. അതില്‍ ആദ്യം ഒരു നുള്ള് ഉപ്പ്, പിന്നെ ഉപ്പേരി, ശര്‍ക്കരവരട്ടി, പച്ചടി, കിച്ചടി, അവിയല്‍, തോരന്‍, ഓലന്‍… ഒടുവില്‍ ചൂടന്‍ ചോറും പരിപ്പും നെയ്യും സാമ്പാറും പായസവും. വിഭവങ്ങള്‍ ഓരോന്നായി ഇലയിലേക്ക് എത്തുമ്പോള്‍ തന്നെ ഓണത്തിന്റെ രുചിയും ഗന്ധവും നിറയുന്നു.പേപ്പര്‍ വാഴയിലയും പ്ലേറ്റുകളും വിപണിയില്‍ എത്തിയിട്ടുണ്ടെങ്കിലും തൂശനിലയില്‍ വിളമ്പിയ സദ്യയുടെ രുചിക്ക് പകരം വയ്ക്കാന്‍ മറ്റൊന്നിനും കഴിയില്ലെന്നാണ് പലരുടെയും അഭിപ്രായം. അതുകൊണ്ടുതന്നെ ഓണക്കാലത്ത് വാഴയിലയ്ക്കും വലിയ ഡിമാന്‍ഡാണ്.എന്നാല്‍ കേരളത്തിന്റെ ഓണസദ്യയ്ക്കായി എത്തുന്ന ഈ വാഴയിലകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?.
മലയാളികൾക്ക് ഇന്ന് തിരുവോണം; പൂക്കളവും ഓണസദ്യയും നിറച്ച് ഓർമകളുടെയും ഒരുമയുടെയും ആഘോഷദിനം
കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും കൂട്ടായ്മയും ഏറ്റവും മനോഹരമായി പ്രതിഫലിക്കുന്ന ദിനമാണ് തിരുവോണം. പഞ്ഞമാസം പിന്നിട്ട് ചിങ്ങമാസം എത്തുമ്പോൾ മലയാളിയുടെ മനസിൽ ഉണരുന്ന ഓണാഘോഷങ്ങൾക്ക് ഇന്ന് പൂർണതയാകുന്നു. പൂക്കളവും ഓണക്കോടിയും ഓണസദ്യയും കുടുംബസംഗമങ്ങളും ഓണക്കളികളും നിറയുന്ന തിരുവോണം മലയാളികൾക്ക് ഒരു ആഘോഷദിനം മാത്രമല്ല, നാടിനെയും നാട്ടുവഴക്കങ്ങളെയും ഓർമകളെയും ചേർത്തുപിടിക്കുന്ന ദിനം കൂടിയാണ്. തിരുവോണം.അത്തം നാൾ മുതൽ ആരംഭിക്കുന്ന ഓണാഘോഷത്തിന്റെ പത്താം ദിവസമാണ് തിരുവോണം. അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം എന്നിവ പിന്നിട്ടാണ് തിരുവോണം എത്തുന്നത്. ഓരോ ദിവസത്തിനും അതിന്റേതായ ആചാരങ്ങളും ആഘോഷരീതികളുമുണ്ട്. അത്തം മുതൽ വീടുകളുടെ മുറ്റത്ത് ഒരുക്കുന്ന പൂക്കളങ്ങൾ ദിവസങ്ങൾ കഴിയുന്തോറും വലുതാകുന്നു. തിരുവോണ ദിവസം പൂക്കളത്തിന് പൂർണത നൽകുന്നതാണ് പതിവ്. പഴയകാലത്ത് നാട്ടിൻപുറങ്ങളിൽ കുട്ടികളും മുതിർന്നവരും ചേർന്ന് പൂക്കൾ ശേഖരിച്ചാണ് പൂക്കളം ഒരുക്കിയിരുന്നത്. ഇന്ന് പൂക്കടകളിൽ നിന്ന് വിവിധതരം പൂക്കൾ വാങ്ങി മനോഹരമായ ഡിസൈനുകളിൽ പൂക്കളം ഒരുക്കുന്ന രീതിയും വ്യാപകമാണ്. തിരുവോണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഐതിഹ്യവുമായി ബന്ധപ്പെട്ടിരിക്കുന്നത് മഹാബലി രാജാവിനോടാണ്. മഹാബലിയുടെ ഭരണകാലത്ത് കേരളം സമൃദ്ധിയുടെയും സമത്വത്തിന്റെയും സന്തോഷത്തിന്റെയും നാടായിരുന്നുവെന്നാണ് ഐതിഹ്യം. ജനങ്ങൾക്കിടയിൽ ഉയർച്ചതാഴ്ചകളില്ലാതെ എല്ലാവരും സന്തോഷത്തോടെ ജീവിച്ചിരുന്ന ആ കാലത്തെ ഓർമപ്പെടുത്തുന്നതാണ് ഓണാഘോഷം എന്ന വിശ്വാസം. വാമനന്റെ രൂപത്തിലെത്തിയ മഹാവിഷ്ണുവിന് മഹാബലി മൂന്ന് അടി മണ്ണ് ദാനം ചെയ്തതും തുടർന്ന് മഹാബലി പാതാളത്തിലേക്ക് പോകേണ്ടിവന്നതുമാണ് പുരാണകഥ. എന്നാൽ തന്റെ പ്രജകളെ കാണാൻ വർഷത്തിലൊരിക്കൽ ഭൂമിയിലേക്ക് തിരിച്ചുവരാൻ മഹാബലിക്ക് അനുവാദം ലഭിച്ചുവെന്നാണ് വിശ്വാസം. അങ്ങനെ മഹാബലി തന്റെ പ്രജകളെ കാണാൻ എത്തുന്ന ദിവസമാണ് തിരുവോണം എന്ന സങ്കൽപ്പം മലയാളികളുടെ ഓണാഘോഷത്തിന്റെ ഹൃദയത്തിൽ നിലകൊള്ളുന്നു.തിരുവോണ ദിവസം പുലർച്ചെ തന്നെ വീടുകളിൽ തിരക്കുകൾ ആരംഭിക്കും. കുളിച്ച് പുതുവസ്ത്രം ധരിച്ച് കുടുംബാംഗങ്ങൾ ഒരുമിച്ച് ആഘോഷങ്ങളിൽ പങ്കെടുക്കും. ഓണക്കോടി അണിയുന്നതും തിരുവോണത്തിന്റെ പ്രധാന ആചാരങ്ങളിലൊന്നാണ്. കുട്ടികൾക്കും മുതിർന്നവർക്കും പുതിയ വസ്ത്രങ്ങൾ വാങ്ങിനൽകുന്ന പതിവ് ഇന്നും തുടരുന്നു. പഴയകാലത്ത് ഓണക്കോടി ലഭിക്കുക എന്നത് കുട്ടികളുടെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നായിരുന്നു. ഇന്ന് ഓണക്കോടി പുതിയ ഫാഷൻ ട്രെൻഡുകളുമായി മാറിയെങ്കിലും അതിന് പിന്നിലെ കുടുംബസ്നേഹവും സന്തോഷവും അതേപടി തുടരുന്നു.തിരുവോണത്തെക്കുറിച്ച് പറയുമ്പോൾ ഓണസദ്യ ഒഴിവാക്കാനാകില്ല. വാഴയിലയിൽ വിളമ്പുന്ന സദ്യ കേരളത്തിന്റെ ഭക്ഷണപാരമ്പര്യത്തിന്റെ തന്നെ പ്രതീകമാണ്. ചോറിനൊപ്പം പരിപ്പ്, സാമ്പാർ, അവിയൽ, തോരൻ, കാളൻ, ഓലൻ, എരിശേരി, പച്ചടി, കിച്ചടി, അച്ചാർ, പപ്പടം, പഴം, വിവിധതരം പായസങ്ങൾ തുടങ്ങി നിരവധി വിഭവങ്ങൾ സദ്യയിൽ ഇടംപിടിക്കും. പ്രദേശത്തിനും കുടുംബത്തിന്റെ പാരമ്പര്യത്തിനും അനുസരിച്ച് സദ്യയിലെ വിഭവങ്ങളിൽ വ്യത്യാസമുണ്ടാകും. എങ്കിലും എല്ലാവരും ഒരുമിച്ചിരുന്ന് സദ്യ കഴിക്കുന്നതിലാണ് അതിന്റെ യഥാർഥ ഭംഗി. ഒരേ വാഴയിലയിൽ വ്യത്യസ്ത രുചികൾ ഒന്നിക്കുന്നതുപോലെ, വ്യത്യാസങ്ങൾ മറന്ന് ഒരുമിക്കുന്നതിന്റെ സന്ദേശം കൂടിയാണ് ഓണസദ്യ നൽകുന്നത്.കേരളത്തിന്റെ അതിരുകൾക്കപ്പുറവും ഇന്ന് തിരുവോണം ആഘോഷിക്കപ്പെടുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികളും വിദേശ രാജ്യങ്ങളിലുള്ള പ്രവാസി മലയാളികളും ഓണാഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ജോലി, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോയ മലയാളികൾക്ക് ഓണം സ്വന്തം നാടിനെയും കുടുംബത്തെയും ഓർമിപ്പിക്കുന്ന ഒരു അവസരമാണ്. പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഓണസദ്യ, പൂക്കള മത്സരം, കലാപരിപാടികൾ, ഓണക്കളികൾ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്. അതുകൊണ്ടുതന്നെ തിരുവോണം ഇന്ന് കേരളത്തിന്റെ അതിരുകൾ കടന്ന് ലോകമെമ്പാടുമുള്ള മലയാളികളുടെ ആഘോഷമായി മാറിയിരിക്കുന്നു.കാലം മാറിയതോടെ ഓണാഘോഷത്തിന്റെ രീതികളിലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. പഴയകാലത്തെ നാട്ടിൻപുറ ആഘോഷങ്ങൾക്ക് പകരം ഇന്ന് ഫ്ലാറ്റുകളിലും നഗരങ്ങളിലും പ്രവാസി സമൂഹങ്ങളിലും ഓണം ആഘോഷിക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഓണാശംസകൾ കൈമാറുന്നതും ഓണപ്പൂക്കളവും ഓണക്കോടിയും ഓണസദ്യയും ചിത്രങ്ങളായും വീഡിയോകളായും പങ്കുവയ്ക്കുന്നതും പുതിയ കാലത്തിന്റെ ഓണത്തിന്റെ ഭാഗമാണ്. എന്നാൽ ആഘോഷരീതികൾ മാറിയാലും ഓണം നൽകുന്ന അടിസ്ഥാന സന്ദേശങ്ങൾ മാറുന്നില്ല. സമത്വം, സമൃദ്ധി, സ്നേഹം, സഹോദര്യം, ഒരുമ എന്നിവയാണ് ഓണത്തിന്റെ കാതൽ.
വയനാട് പുൽപ്പള്ളി കബനി നദിയിൽ കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി.
മരിച്ചത് പുൽപ്പള്ളി വെട്ടത്തൂർ ഊരിലെ ചന്ദ്രൻ (50)കഴിഞ്ഞ ഞായറാഴ്ച ചങ്ങാടത്തിൽ പുഴ കടക്കുന്നതിനിടെയാണ് ചങ്ങാടം മറിഞ്ഞ് അപകടമുണ്ടായത്.കാണാതായി നാലാം ദിവസമാണ് വെട്ടത്തൂർ പമ്പ് ഹൗസിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തുന്നത്.ഫയർഫോഴ്സും NDRF-ഉം സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

