Advertisement

എയിംസിന്റെ പേരില്‍ എല്ലാവരും എന്നെ തേച്ചു; എയിംസ് സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയം വിടും: സുരേഷ് ഗോപി

കൊച്ചി: കേരളത്തില്‍ എയിംസ് കൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയം വിടുമെന്ന് സുരേഷ് ഗോപി. എയിംസിന്റെ പേരില്‍ എല്ലാവരും എന്നെ തേച്ചു. എയിംസ് കേരളത്തില്‍ വന്നാല്‍ അത് തന്റെ ക്രെഡിറ്റില്‍ ആയിരിക്കുമെന്ന് അന്ന് പറഞ്ഞതാണ്. എയിംസിനായി പ്രയത്‌നിക്കും. സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയം വിടും. നിങ്ങളുടെ അടുത്ത് വോട്ട് ചോദിച്ചുവരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത്തരത്തില്‍ ഏത് എംപിയാണ് നിങ്ങളോട് പറയുകയെന്നും സുരേഷ് ഗോപി ചോദിച്ചു.കേരളത്തില്‍ എവിടെ വേണമെങ്കിലും സ്ഥലം തരാമെന്ന ആരേഗ്യമന്ത്രി കെ മുരളീധരന്റെ സമീപനം വളരെ പോസിറ്റീവ് ആണ്. മുന്‍ സര്‍ക്കാരില്‍ നിന്നും വേണ്ടിയിരുന്ന സമീപനം ഇതായിരുന്നു.അനുയോജ്യമായ അഞ്ചു സ്ഥലങ്ങള്‍ കണ്ടെത്തി കേന്ദ്രത്തെ അറിയിക്കുക എന്നതാണ് അടുത്ത നടപടി. അക്കാര്യം സംസ്ഥാന ആരോഗ്യ മന്ത്രി ചെയ്യുമെന്ന് വിശ്വസിക്കുന്നു. ആലപ്പുഴയും ഇടുക്കിയും ആണ് സംസ്ഥാനത്ത് എയിംസ് വരേണ്ട സ്ഥലങ്ങള്‍. കേരളത്തിന് ഏക എംപിയെ സമ്മാനിച്ച തൃശ്ശൂരിനും എയിംസിന് അവകാശമുണ്ട്', എന്നും സുരേഷ് ഗോപി പറഞ്ഞു.രേഖാമൂലം കാര്യങ്ങള്‍ നീക്കിയാല്‍ അടുത്ത ബജറ്റിന് മുമ്പ് കേരളത്തിന് എയിംസ് ലഭിക്കും. ഇല്ലെങ്കില്‍ അടുത്തകൊല്ലം. കഴിഞ്ഞ മുഖ്യമന്ത്രി കോഴിക്കോട് മാത്രമേ സ്ഥലം ഉള്ളൂ എന്ന് പറഞ്ഞതുകൊണ്ടാണ് നിഷേധിക്കപ്പെട്ടത്. ഫ്‌ലൈറ്റ് യാത്രയില്‍ തന്നോടും ഇക്കാര്യം പറഞ്ഞു. ഒരു സ്ഥലം മാത്രമേ നല്‍കാനുള്ളൂ എന്നും കഴിഞ്ഞ മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അഞ്ച് സ്ഥലങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന മുഖ്യമന്ത്രി വരുന്നതുവരെ കാത്തിരിക്കാം എന്നായിരുന്നു താന്‍ നല്‍കിയ മറുപടിയെന്നും സുരേഷ് ഗോപി പറഞ്ഞു

KERALA
News Image

'ഇനി സഹയാത്രികനല്ല, പാര്‍ട്ടിയുടെ ഭാഗം'; സിപിഐഎം അംഗത്വം എടുക്കാന്‍ കെ ടി ജലീലും ഭാര്യയും

ഇനി ഇടതുസഹയാത്രികനല്ല പാര്‍ട്ടിയുടെ ഭാഗമെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍. പ്രസ്ഥാനത്തിന്റെ പ്രതിസന്ധികാലത്ത് ഒപ്പം ചേരുകയെന്നത് സാമൂഹിക ഉത്തരവാദിത്വമാണെന്നും കെ ടി ജലീല്‍ പറഞ്ഞു. ഇടതുസ്വതന്ത്രനായി നിയമസഭയില്‍ എത്തിയ കെ ടി ജലീല്‍ പാര്‍ട്ടി അംഗത്വം എടുക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഫേസ്ബുക്ക് കുറിപ്പ്.മതാചാരങ്ങള്‍ പിന്തുടരുന്ന ഒരു വിശ്വാസിക്ക് സിപിഐഎമ്മില്‍ അംഗത്വമെടുക്കാന്‍ കഴിയില്ലെന്നും അത്തരക്കാര്‍ മതത്തില്‍ നിന്നും പുറത്താണെന്നുമുള്ള വാദമുയര്‍ത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും അംഗത്വം എടുക്കുന്നതില്‍ നിന്നും ഹൈന്ദവ-മുസ്ലിം-ക്രൈസ്തവ വിശ്വാസികളെ പിന്തിരിപ്പിക്കാനുള്ള നീക്കങ്ങള്‍ അതതു വിഭാഗങ്ങളിലെ വര്‍ഗ്ഗീയ വിഷം ചീറ്റുന്നവര്‍ നാട്ടില്‍ പ്രചരിപ്പിക്കുന്ന അത്യന്തം അപകടകരമായ അവസ്ഥ കാണാതിരുന്നു കൂടാ.ലോകത്തുള്ള എല്ലാ വര്‍ഗ്ഗീയ-ജാതീയ- സങ്കുചിത ശക്തികളും ഒരുമിക്കുന്ന ഏക ബിന്ദു, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ക്ഷയിപ്പിക്കുക എന്നിടത്താണ്. അതിനെതിരായ ശക്തമായ പ്രതിരോധവും കൂടിയാണ് സിപിഐഎമ്മില്‍ അംഗത്വമെടുക്കാനുള്ള തീരുമാനം എന്നും കെ ടി ജലീല്‍ പറഞ്ഞു.

KERALA
News Image

സഹോദരി ഭർത്താവിനെ പേഴ്സണൽ സ്റ്റാഫാക്കിയ വിവാദം; നിയമസഭയിൽ വിമർശിച്ച് പ്രതിപക്ഷം, മൗനം പാലിച്ച് സണ്ണി ജോസഫ്

സഹോദരി ഭർത്താവിനെ പേഴ്സണൽ സ്റ്റാഫാക്കിയ വിവാദം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചിട്ടും പ്രതികരിക്കാതെ മന്ത്രി സണ്ണി ജോസഫ്. ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നുവെന്ന അടിയന്തിര പ്രമേയ നോട്ടീസിനിടെയായിരുന്നു ബന്ധ നിയമനം പ്രതിപക്ഷം ഉയർത്തിയത്. പ്രതികാരത്തോടെ ജീവനക്കാരെ സ്ഥലം മാറ്റുന്നുവെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചപ്പോൾ എല്ലാം സ്വാഭാവിക മാറ്റമെന്നായിരുന്നു സണ്ണി ജോസഫിൻ്റെ വിശദീകരണം.മന്ത്രി സണ്ണി ജോസഫിൻ്റെ സഹോദരി ഭർത്താവും കോൺഗ്രസ് നേതാവുമായ ബെന്നി തോമസിനെ മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയതാണ് വിവാദം. ഇടത് കാലത്തെ ബന്ധുനിയമനത്തിനെതിരെ ആഞ്ഞടിച്ച യുഡിഎഫ് അധികാരത്തിലെത്തിയപ്പോൾ പറഞ്ഞതെല്ലാം മറന്നുവെന്നാണ് പ്രതിപക്ഷത്തിന്‍റെ വിമർശനം. അടിയന്തിര പ്രമേയ നോട്ടീസ് നൽകിയ വി ജോയ് ആണ് വിവാദം സഭയില്‍ ഉന്നയിച്ചത്. ഡി കെ ശിവകുമാറിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പോയതിനാൽ പാർലമെൻ്ററി കാര്യമന്ത്രിയാണ് ഇതിന് മറുപടി നൽകിയത്. പക്ഷെ ബന്ധു നിയമനത്തിൽ സണ്ണി ജോസഫ് വിശദീകരണം നൽകിയില്ല.''ഭരണാനുകൂല സംഘനകളുടെ അപേക്ഷയിൽ ജീവനക്കാരെ തെരഞ്ഞ് പിടിച്ചുമാറ്റുന്നു, രോഗികളെയും വിടുന്നില്ല. വിരമിക്കാൻ നാളുകൾ മാത്രമുള്ളവരെയും ദൂരേക്ക് മാറ്റുന്നു, സോഷ്യൽ മീഡിയ പോസ്റ്റിൻ്റെ പേരിൽ വരെ നടപടി''- എന്നൊക്കയായിരുന്നു പ്രതിപക്ഷ വിമർശനം. ഇടത് കാലത്ത് കോൺഗ്രസ് സംഘടനയിൽപ്പെട്ടവരുടെ സ്ഥലംമാറ്റ പട്ടിക എടുത്തായിരുന്നു സണ്ണി ജോസഫിൻ്റെ മറുപടി. ഇടത് നയമാകില്ല യുഡിഎഫിനെന്നും സണ്ണി ജോസഫ് വിശദീകരിച്ചു. പ്രശ്നം സഭനിർത്തി ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി

KERALA
News Image
Advertisement

സാക്ഷിയായി രാഹുലും ഖർ​ഗെയും കെസിയും വിഡിയും; ഭരണഘടനയെ ഉയര്‍ത്തി സത്യവാചകം, കർണാടകയിൽ ഇനി ഡി.കെ യു​ഗം

കർണാടകയിൽ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ അധികാരമേറ്റു. ലോക്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ​ഗവർണർ തവാർചന്ദ് ​ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ശിവകുമാർ ഭരണഘടനയെ തൊട്ട് സത്യവാചകം ചൊല്ലി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെക്കും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കുമൊപ്പമാണ് ശിവകുമാർ എത്തിയത്. കെ.സി. വേണുഗോപാലും സുർജെവാലയും ലോക്ഭവനിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. ഉപമുഖ്യമന്ത്രിയായി ജി. പരമേശ്വരയും ചുമതലയേറ്റു. മലയാളികളായ കെ ജെ ജോർജും യു ടി ഖാദറും അടക്കം 11 മന്ത്രിമാർ കർണാടകയിൽ ഇന്ന് അധികാരമേറ്റു. കേരള മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമടക്കമുള്ളവരും ചടങ്ങിൽ പങ്കെടുത്തു.

GENERAL
News Image

കുവൈത്ത് എയർപോർട്ടിൽ ഇറാന്‍റെ ആക്രമണം; നിരവധി പേർക്ക് പരിക്ക്, വിമാന സർവീസുകൾ നിലച്ചു

സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ആക്രമണത്തിൽ ടി1 യാത്രാ ടെർമിനലിന് കേടുപാടുകൾ സംഭവിച്ചു. പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചു. എയർപോർട്ടിലെ വിമാനങ്ങൾ മാറ്റി.ആക്രമണത്തെ തുടർന്ന് ടെർമിനൽ കെട്ടിടത്തിന് കാര്യമായ നാശനഷ്ടമുണ്ടായതായും നിരവധി പേർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. സാഹചര്യങ്ങൾ സായുധ സേന ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് നിരീക്ഷിച്ചുവരികയാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ സേന പൂർണ സജ്ജതയിലാണെന്നും വക്താവ് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്‍റെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് അടച്ചിട്ടിരുന്ന ടി 1 ടെർമിനൽ ജൂൺ 1ന് ആണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പ്രവർത്തനം പുനരാരംഭിച്ചത്.

GENERAL
News Image

ദില്ലിയിൽ ഹോട്ടലിൽ വൻ തീപിടിത്തം; 20 മരണം, രക്ഷാപ്രവർത്തനം തുടരുന്നു

ദില്ലി: ദില്ലിയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 20 പേർ മരിച്ചു. മാളവ്യ നഗറിലെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് രാവിലെ 9 മണിക്ക് ശേഷം ലെമണ്‍ ഗ്രീൻ റെസ്റ്റോറന്‍റിലാണ് സംഭവം. സംഭവം നടക്കുമ്പോൾ ഹോട്ടലിൽ നിരവധി പേർ ഭക്ഷണം കഴിക്കാൻ എത്തിയിരുന്നു. ആദ്യ ഘട്ടത്തിൽ മൂന്ന് പേരെയേ രക്ഷിക്കാനായുള്ളൂ. പിന്നീട് മുപ്പതിലേറെ പേരെ രക്ഷിച്ചു. ഫയർ ഫോഴ്സിന് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശമായതിനാൽ രക്ഷാപ്രവർത്തനം ആദ്യ ഘട്ടത്തിൽ ദുഷ്കരമായിരുന്നു.

GENERAL
News Image

കർണാടകയെ ഇനി ഡികെ നയിക്കും; സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട്

ബെംഗളുരു: കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്ന് വൈകിട്ട് 4.05നാണ് ചടങ്ങ്. ലോക്ഭവനിലെ ഗ്ലാസ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്രയടക്കം എട്ടു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി, കേരള മുഖ്യമന്ത്രി വി ഡി സതീശന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

GENERAL
News Image

അമ്പലവയൽ കാർഷിക കോളേജ്‌ തെരഞ്ഞെടുപ്പ്‌ എസ്‌എഫ്‌ഐയ്‌ക്ക്‌ ഉജ്വല വിജയം

അമ്പലവയൽകേരള കാർഷിക സർവകലാശാലയ്‌ക്ക്‌ കീഴിലെ അമ്പലവയൽ കാർഷിക കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയ്‌ക്ക്‌ ഉജ്വല ജയം. ആകെ 12 സീറ്റിൽ 11 സീറ്റ്‌ നേടിയാണ്‌ യൂണിയൻ നിലനിർത്തിയത്‌. വലിയ ഭൂരിപക്ഷത്തോടെയാണ്‌ കെഎസ്‌യു പാനലിനെ എസ്‌എഫ്‌ഐ സ്ഥാനാർഥികൾ പരാജയപ്പെടുത്തിയത്‌. പ്രസിഡന്റായി എ എം അലീന തെരഞ്ഞെടുക്കപ്പെട്ടു. ജി എസ്‌ അച്യുത്‌ ആണ്‌ ജനറൽ സെക്രട്ടറി. യുയുസിമാരായി നയനാ ഭദ്ര, മുഹമ്മദ്‌ റിൻഷാദ്‌ എന്നിവരെയും തെരഞ്ഞെടുത്തു. സി ആതിര വൈസ്‌ പ്രസിഡന്റും എം ആർ കാർത്തിക അസോസിയേറ്റ്‌ സെക്രട്ടറിയുമാണ്‌. ഡാനിഷ്‌ നവാർ ആർട്‌സ്‌ ക്ലബ്‌ സെക്രട്ടറിയും അഞ്ജലി സന്തോഷ്‌ മാഗസിൻ എഡിറ്ററുമാണ്‌. വിജയിച്ച സ്ഥാനാർഥികളുമായി എസ്‌എഫ്‌ഐ പ്രവർത്തകർ അമ്പലവയൽ ട‍ൗണിൽ ആഹ്‌ളാദ പ്രകടനം നടത്തി. യോഗം ജില്ലാ സെക്രട്ടറി എം എസ്‌ ആദർശ്‌ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ അപർണ ഗ‍ൗരി, ജില്ലാ ജോയിന്റ്‌ സെക്രട്ടറി അഥീന ഫ്രാൻസിസ്‌, ഏരിയാ സെക്രട്ടറി അക്ഷയ്‌ ബാബു, ജില്ലാ സെക്രട്ടറിയറ്റംഗം സി പി അദിക്ത്‌ എന്നിവർ സംസാരിച്ചു.

KALPETTA
News Image

രോഗിയെ പുഴുവരിച്ച സംഭവം: അന്വേഷണത്തിന് മൂന്നംഗ സമിതി; മുഖം നോക്കാതെ നടപടിയെന്ന് മന്ത്രി കെ മുരളീധരന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ അന്വേഷണത്തിന് മൂന്നംഗ സമിതി. മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പലിനെയും സര്‍ജറി, ഓര്‍ത്തോ വിഭാഗം മേധാവികളെയുമാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗികളോട് മോശമായി പെരുമാറുന്ന ആരോഗ്യ ജീവനക്കാരെ കൗണ്‍സിലിങ്ങിന് അയയ്ക്കാനും തീരുമാനമുണ്ട്.അതേസമയം സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ നടപടിയുണ്ടാകും. മോശമായി പെരുമാറിയ സ്റ്റാഫിനെ കൗണ്‍സിലിങ്ങിന് വിധേയമാക്കും. ഇതുവരെ റിട്ടണ്‍ പരാതി ലഭിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് വാര്‍ത്ത കണ്ടത്. പരാതിക്കാര്‍ക്ക് എന്ത് കാര്യങ്ങളുണ്ടെങ്കിലും അന്വേഷണത്തിൻ്റെ വേളയിൽ പറയാം. മുഖം നോക്കാതെ നടപടി ഉണ്ടാകും. ഇപ്പോള്‍ സ്വമേധയാ ആണ് അന്വേഷണം പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു. രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചുവെന്ന ആരോപണത്തിലും മന്ത്രി പ്രതികരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. അദ്ദേഹത്തിന് മറ്റൊരു രോഗം ഉണ്ടായിരുന്നു. മരണകാരണം എന്താണെന്ന് അറിഞ്ഞ ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

THIRUVANANTHAPURAM
News Image

ചൂണ്ടയില്‍ കുടുങ്ങിയത് ചാക്ക്; തുറന്നപ്പോള്‍ തലയോട്ടി; അന്വേഷണം

ആലപ്പുഴ: ചാക്കില്‍ കെട്ടിയ നിലയില്‍ പമ്പയാറ്റില്‍ നിന്നും തലയോട്ടി കണ്ടെത്തി. കല്ലിശ്ശേരി റെയില്‍വേ പാലത്തിനു താഴെ നിന്നാണ് ചാക്ക് ലഭിച്ചത്. ചൂണ്ടയിടാന്‍ എത്തിയവര്‍ക്ക് ചൂണ്ടയില്‍ കുടുങ്ങിയ നിലയില്‍ ചാക്ക് ലഭിക്കുകയായിരുന്നു.തുടര്‍ന്ന് ഇവര്‍ കരയ്‌ക്കെത്തിച്ച് തുറന്ന് നോക്കിയപ്പോഴാണ് ഉള്ളില്‍ തലയോട്ടിയും തുണിക്കഷ്ണങ്ങളും കണ്ടത്. വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. അസ്ഥിക്കൊപ്പം പൂജാസാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് നിന്ന് കണ്ടെത്തിയ വസ്തുക്കള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു.

KERALA
News Image

പ്രവേശനോത്സവം സംഘടിപ്പിച്ചു

പുളിയാർമല മന്തപ്പ മെമ്മോറിയൽ ഗവ: യു. പി സ്‌ക്കൂൾ പ്രവേശനോത്സവംവാർഡ് കൗൺസിലർ രഞ്ജിത്ത് ആർ ഉദ്ഘാടനം ചെയ്തു. പിടിഎ അംഗം രാധ അധ്യക്ഷത വഹിച്ചു. എച്എം ഇൻചാർജ് രജിത ടീച്ചർ ,അനുഷ, സജീഷ് വി.കെ,ലിനേഷ് കുമാർ ടി.കെ,എസ് ആർ ജി കൺവീനർ ശ്രീ ആഷിക് കെ.കെ എന്നിവർ സംസാരിച്ചു. യൂണിഫോം, പാഠപുസ്തകങ്ങൾ എന്നിവയുടെ വിതരണ ഉദ്ഘാടനവും നടന്നു. ബാൻഡ് സെറ്റിന്റെ അകമ്പടിയോടെയാണ് നവാഗതരെ സ്വീകരിച്ചത് . കുട്ടികൾക്ക് മധുരവും നൽകി.

KALPETTA
News Image

തീവ്രമഴ വരുന്നു; 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്, ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. നാളെആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ചക്രവാത ചുഴി രൂപപ്പെട്ടതിനാല്‍ കൊല്ലം മുതല്‍ കോഴിക്കോട് വരെയുള്ള തീരദേശ മേഖലയില്‍ മഴ സാധ്യതയുണ്ടെന്നും അഞ്ചാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര മുന്നറിയിപ്പില്‍ പറയുന്നു.

KERALA
News Image

വിസ്മയിപ്പിക്കുന്ന ധവളപത്രം വരുന്നുണ്ടെന്ന് സതീശൻ;'ഉമ്മാക്കി' കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് പിണറായി

വിലക്കയറ്റവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷ, പ്രതിപക്ഷ വാക്‌പ്പോര്. പ്രതിപക്ഷത്ത് നിന്ന് മുന്‍ ധനമന്ത്രി കൂടിയായ കെ എന്‍ ബാലഗോപാല്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. വിലക്കയറ്റം മൊത്തത്തില്‍ ഉണ്ടാക്കിയിരിക്കുന്ന ആഘാതം എന്താണെന്ന് പരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞത്. കുറച്ച് ദിവസം കൂടി ലഭിച്ചാല്‍ മാത്രമേ അതില്‍ തീരുമാനം പറയാന്‍ സാധിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. പെട്രോള്‍ വിലവര്‍ധനവ് അടക്കം ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നതായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും പറഞ്ഞു. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞ് അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം വാക്കൗട്ട് ചെയ്തു.

KERALA
News Image

ശ്രേയസ് വാർഷിക പൊതുയോഗം നടത്തി.

നമ്പ്യാർകുന്ന് യൂണിറ്റിന്റെ വാർഷിക പൊതുയോഗം യൂണിറ്റ് ഡയറക്ടർ ഫാ.ജോർജ് കോടാനൂർ ഉദ്ഘാടനം ചെയ്തു.വാർഷിക റിപ്പോർട്ട് "വേനൽ പൂക്കൾ"ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.പ്രകാശനം ചെയ്തു.സി ഡി ഒ രാധാപ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു.യൂണിറ്റ്  പ്രസിഡന്റ്‌ മോളമ്മ ബാബു അധ്യക്ഷത വഹിച്ചു.മികച്ച സ്വാശ്രയ സംഘങ്ങൾക്ക് സമ്മാനങ്ങൾ നൽകി.സി ഡി ഒ കെ. പി.വിജയൻ,വത്സല മോഹൻ,ശിവൻ എന്നിവർ സംസാരിച്ചു.

SULTAN BATHERY
News Image

പഠനോപകരണ വിതരണം നടത്തി

പഠനോപകരണ വിതരണം നടത്തി വൈത്തിരി, SFI വൈത്തിരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലക്കിടി എൽപി സ്കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണ വിതരണങ്ങളും മധുരവും കൈമാറി. പരിപാടി എസ്എഫ്ഐ ജില്ലാ സെക്രട്ടറി സഖാവ് ആദർശ് എം എസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സഖാവ് ഷിബിലി, ഫഹദ്, വി ഉഷ കുമാരി, എം വി വിജയേഷ്,എൽസി ജോർജ്,രജനി എന്നിവർ നേതൃത്വം നൽകി

KERALA
News Image

ആറാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

പുൽപ്പള്ളി: ആറാം ക്ലാസ് വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കൊളവള്ളി പാറക്കവല കഞ്ഞിക്കുഴിയിൽ കലേഷിൻ്റേയും ലതിക യുടേയും മകൻ അഭിലാഷ് (11) ആണ് മരിച്ചത്. ഞായറാഴ്‌ച വൈകുന്നേര മാണ് അഭിലാഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സമയം വീട്ടിൽ മറ്റാരുമില്ലായിരുന്നു. മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയി ലെ പോസ്റ്റുമോർട്ടത്തിന് ശേഷം തിങ്കളാഴ്‌ച വൈകുന്നേരത്തോടെ മൃതദേ ഹം വീട്ടുവളപ്പിൽ സംസ്ക്‌കരിച്ചു. കബനിഗിരി സെന്റ് മേരീസ് എ.യു.പി. സ്കൂളിലെ വിദ്യാർഥിയായിരുന്നു. സഹോദരങ്ങൾ: അഖിലേഷ്, ഗോപിക.

PULPALLY
News Image

സിബിഎസ്‌ഇ പുനര്‍മൂല്യനിര്‍ണയം; പോര്‍ട്ടലിന്റെ സാങ്കേതിക തകരാര്‍ പരിഹരിച്ചു, ഈ മാസം ആറ് വരെ അപേക്ഷിക്കാം

സിബിഎസ്‌ഇ പോര്‍ട്ടലിന്റെ സാങ്കേതിക തകരാര്‍ പരിഹരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനായുള്ള അപേക്ഷ നല്‍കാനുള്ളപോര്‍ട്ടല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ അര്‍ധരാത്രി വരെയും വെബ്‌സൈറ്റുകള്‍ പൂര്‍ണമായും പണിമുടക്കിയിരുന്നു. ഇന്ന് മുതല്‍ ഈ മാസം ആറ് വരെയാണ് അപേക്ഷ നല്‍കാനുള്ള സമയം.12-ാം ക്ലാസ് ഫലപ്രഖ്യാപനത്തില്‍ പിഴവ് സംഭവിച്ചതായി സിബിഎസ്‌ഇ ഇന്നലെ സമ്മതിച്ചിരുന്നു. ഉത്തരക്കടലാസുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി മൂല്യനിര്‍ണയം നടത്തിയ ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് (ഒഎസ്എം) രീതിയില്‍ പാളിച്ച ഉണ്ടായെന്നായിരുന്നു വിശദീകരണക്കുറിപ്പ്. വീഴ്ച്ചയിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്.സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചയെന്നായിരുന്നു കണ്ടെത്തൽ. ഓൺ സ്ക്രീൻ മാർക്കിങ് ട്രയൽ റണ്ണിൽ തന്നെ പിഴവുകൾ കണ്ടെത്തിയിരുന്നുവെന്നായിരുന്നു റിപ്പോർട്ട്. മുന്നറിയിപ്പ് അവഗണിച്ചാണ് പ്രധാന പരീക്ഷകളിൽ സിബിഎസ്‌ഇ ഒഎസ്എം രീതി ഉപയോഗിച്ചത്. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യാൻ കരാർ നൽകിയതിൽ ക്രമക്കേടുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

GENERAL
News Image

എവറസ്റ്റ് കീഴടക്കിയ സുഹറ സിറാജിന് പനമരം എസ്‌പിസിയുടെ ആദരം

​പനമരം: ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് കീഴടക്കി വയനാടിന്റെ അഭിമാനമായി മാറിയ സുഹറ സിറാജിനെ പനമരം ജി.എച്ച്.എസ്.എസ്സിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പനമരം ഐ.പി. പ്രതീഷ് ടി.വി. ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു. സുഹറയുടെ ഈ ചരിത്രനേട്ടം വരുംതലമുറയ്ക്ക് വലിയൊരു പ്രചോദനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.​ചടങ്ങിൽ തൻ്റെ കഠിനമായ ഹിമാലയൻ യാത്രാ അനുഭവങ്ങൾ സുഹറ സിറാജ് കുട്ടി പോലീസുകാരുമായി പങ്കുവെച്ചു. കൃത്യമായ ലക്ഷ്യബോധവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ജീവിതത്തിൽ ഏത് പ്രതിസന്ധിയും തരണം ചെയ്ത് വലിയ വിജയങ്ങൾ നേടാനാകുമെന്ന് വിദ്യാർത്ഥികളുമായുള്ള സംവാദത്തിൽ അവർ ഓർമ്മിപ്പിച്ചു.​സ്കൂൾ പ്രിൻസിപ്പൽ രമേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപിക ഷീജ ജെയിംസ്, മുഹമ്മദ് നവാസ് ടി., രേഖ കെ., അബ്ദുൽ റഹീം എ. തുടങ്ങിയവർ പങ്കെടുത്തു

KALPETTA
News Image

"കാപ്പാട് തറവാട് , "കുടുംബസംഗമം നടത്തി.

കൽപ്പറ്റ :കൽപ്പറ്റയിലെ ഏറ്റവും വലിയ പാരമ്പര്യ തറവാട് ആയ പുളിയാർമല കാപ്പാട് തറവാട് കുടുംബസംഗമം നടത്തി. കെ ജനാർദധനൻ അധ്യക്ഷത വഹിച്ച ചടങ്ങ് തറവാട്ടിലെ മുതിർന്ന അംഗങ്ങൾ ആയ കെ അമ്മു, സരോജിനി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.നാല് തലമുറയിൽ പെട്ടവർ ഉൾപ്പെടെ 150 ഓളം പേർ സംഗമത്തിൽ പങ്കെടുത്തു. കെ ഉണ്ണുലി, കെ രവീന്ദ്രൻ, കെ അനിൽകുമാർ, കെ സുകു, കെ എ സനുഷ്‌കുമാർ, കെ ബി രാജേന്ദ്രൻ, പി കെ മുരളി, കെ ബാബു, കെ മുരളി തുടങ്ങിയർ സംസാരിച്ചു.

KALPETTA
News Image

പ്രവേശനോത്സവം കളറാക്കി കുരുന്നുകള്‍

പെരിക്കല്ലൂര്‍:കളിചിരികളുടെ ആരവത്തോടെ ജില്ലയിലെ സ്‌കൂളുകള്‍ ഒന്നാം തരത്തിലേക്കുള്ള പ്രവേശനം ആഘോഷമാക്കി. പെരിക്കല്ലൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് ജില്ലാതല പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് സ്‌നേഹത്തോടെയുള്ള പരിപാലനവും ചേര്‍ത്തുപിടിക്കലും നല്‍കി, ആധുനിക ലോകത്തിന്റെ വൈജ്ഞാനിക ഭൂപടത്തിലേക്ക് അവരെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഇടമായി വിദ്യാഭ്യാസ കാലഘട്ടത്തെ മാറ്റണമെന്ന് മന്ത്രി പറഞ്ഞു. വിദ്യാലയങ്ങള്‍ സന്തോഷം പരത്തുന്ന ഇടങ്ങളായി മാറണം. നാളെയുടെ പ്രകാശമായ കുട്ടികള്‍ ചിരിച്ചു കൊണ്ട് പഠിക്കണം. കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ 'നോ' പറയേണ്ടി വരും. അരുതായ്മകളിലേക്ക് പോകാതെ സ്വയം കാത്തുസൂക്ഷിക്കാന്‍, നോ പറയേണ്ടിടത്ത് അത് പറയാനുള്ള ആത്മവിശ്വാസം നമ്മുടെ കുട്ടികള്‍ക്ക് ഉണ്ടാകണം. അങ്ങനെ എല്ലാ തലത്തിലും വളര്‍ന്ന് അവര്‍ ഭാവിയുടെ ഏറ്റവും വലിയ കരുതലായി മാറണമെന്നും മന്ത്രി പറഞ്ഞു.ഗോത്രമേഖലകളില്‍ നിന്നുള്ള കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുട്ടി പോലും വിദ്യാലയത്തിന് പുറത്താകാത്ത രീതിയില്‍, എല്ലാവരെയും ചേര്‍ത്തുനിര്‍ത്താന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സാധിക്കണം. അവരെ വെറുതെ പഠിപ്പിക്കുക മാത്രമല്ല, അവര്‍ക്ക് ചിരിക്കാനും ചിന്തിക്കാനുമുള്ള അന്തരീക്ഷം ഒരുക്കുകയാണ് ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു. ബൈരക്കുപ്പ പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വനത്തിന് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ പുതിയ ക്രമീകരണങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ഇടപെടലുകള്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നും അത് പൂര്‍ത്തീകരണത്തിലേക്ക് എത്തുമെന്നാണ് പ്രത്യാശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖല നേരിടുന്ന ബുദ്ധിമുട്ടുകളില്‍ വ്യക്തമായ നിലപാടും നടപടിയും ഉണ്ടാകും. ബഡ്ജറ്റോട് കൂടി ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ വരുത്താനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി സ്‌കൂളില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. സ്‌കൂളിലേക്ക് ആദ്യമായി പ്രവേശനം നേടിയ കുരുന്നുകള്‍ക്ക് മന്ത്രി പഠന സാമഗ്രികള്‍ വിതരണം ചെയ്തു. പ്ലസ്ടു ഫുള്‍ എ പ്ലസ് വിജയികളേയും സ്‌കോളര്‍ഷിപ്പ് വിജയികളേയും പരിപാടിയില്‍ അനുമോദിച്ചു. എം എല്‍ എ ഐ.സി ബാലകൃഷ്ണന്‍ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മോയി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാരായ വി എന്‍ ശശീന്ദ്രന്‍, ജിനി തോമസ്, ഗിരിജാ കൃഷ്ണന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് തിരുനെല്ലി ഡിസിഷന്‍ അംഗം കെ.ആര്‍ ജിതിന്‍, മുള്ളന്‍ കൊല്ലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍, പനമരം ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ഒ.ആര്‍ രഘു, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്ര വ്യാസ്, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോര്‍ഡിനേറ്റര്‍ ഷിവി എം കൃഷ്ണന്‍, വി എച്ച് എസ് ഇ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ബിനുമോള്‍ ജോസ്, ഡയറ്റ് പ്രിന്‍സിപ്പല്‍ സെബാസ്റ്റ്യന്‍, ഡി പി സി വി.അനില്‍കുമാര്‍, ജില്ലാ വിദ്യാദ്യാസ ഓഫീസര്‍ സി.എ മന്‍മോഹന്‍, കൈറ്റ് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ സി ഹസീന, വിദ്യാകിരണം കോ ഓര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.കെ വിനുരാജന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, എസ് എസ് കെ പ്രൊജക്ട് ഓഫീസര്‍മാര്‍, ബി പി ഒ മാര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, മുള്ളന്‍ കൊല്ലി ഗ്രാമ പഞ്ചായത്തംഗങ്ങള്‍, സ്‌കൂള്‍ പി ടി എ, എസ് എം സി ഭാരവാഹികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

KALPETTA
News Image