എന്തുകൊണ്ടാണ് ഇത്രയേറെ അതിഥിത്തൊഴിലാളികള്‍ കേരളത്തിലേക്കെത്തുന്നത്. ഇപ്പോഴിതാ അതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ടുള്ള ആര്‍ബിഐയുടെ കണക്ക് വന്നിരിക്കുകയാണ്. കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളി ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി വരുമാനം നേടിയതായി ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കുറിച്ചുള്ള ആര്‍ബിഐയുടെ ഹാന്‍ഡ്ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു.
കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളിയുടെ ശരാശരി പ്രതിദിന വേതനം 700 രൂപയ്ക്ക് മുകളിലാണ്, ഏറ്റവും കുറഞ്ഞ വേതനം നല്‍കുന്ന സംസ്ഥാനത്തിന്റെ മൂന്നിരട്ടിയാണ് ഈ തുക. കേരളത്തില്‍ നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു തൊഴിലാളിക്ക് പ്രതിദിനം 894 രൂപ വേതനമായി നല്‍കുമ്ബോള്‍ മധ്യപ്രദേശ് ആണ് ഏറ്റവും കുറഞ്ഞ വേതനം നല്‍കുന്നത്. വെറും 292 രൂപ. കേരളം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തുള്ള ജമ്മു കാശ്മീരിലെ ഗ്രാമീണ നിര്‍മാണ മേഖലയിലെ തൊഴിലാളിക്ക് ശരാശരി ലഭിക്കുന്ന വേതനം 552 രൂപയാണ്.
പത്ത് വര്‍ഷം മുമ്ബ് കേരളത്തിലെ ഈ മേഖലയിലെ വേതന നിരക്ക് 787 രൂപയായിരുന്നു. അന്ന് മധ്യപ്രദേശിലേത് വെറും 173 രൂപയും. അന്ന് 198 രൂപ വേതനമുണ്ടായിരുന്ന ഒഡീഷയ്ക്ക് 355 രൂപയിലേക്ക് ഉയര്‍ത്താന്‍ സാധിച്ചു.കാര്‍ഷിക ജോലികളുടെ കാര്യം നോക്കിയാല്‍ കേരളം നല്‍കുന്ന പ്രതിദിന വേതനം 807 രൂപയാണ്. ഇവിടെയും ഏറ്റവും പിന്നില്‍ മധ്യപ്രദേശ് ആണ്. 242 രൂപയാണ് മധ്യപ്രദേശില്‍ നല്‍കുന്നത്. അവിടെ കാര്‍ഷിക ജോലികള്‍ക്ക് ലഭിക്കുന്നത് 256 രൂപയാണ്. ജമ്മു കാശ്മീരാണ് ഈ രംഗത്തും കേരളത്തില്‍ പുറകില്‍. 566 രൂപ അവിടെ തൊഴിലാളികള്‍ക്ക് ഒരു ദിവസം ലഭിക്കുന്നു. കാര്‍ഷികേതര ജോലികള്‍ക്കായി കേരളം പ്രതിദിനം 735 രൂപ നല്‍കിയപ്പോള്‍, മധ്യപ്രദേശ് നല്‍കുന്നത് 262 രൂപയാണ്.
കേരളത്തിൽ ഉയർന്ന വേതനം ഉണ്ട് എന്ന് പറയുമ്പോഴും ഇതിന്റെ ആനുകൂല്യം മലയാളികൾക്ക് ലഭിക്കുന്നുണ്ടോ എന്ന് സംശയമാണ്. കാരണം കേരളത്തിലെ നിർമ്മാണ മേഖലയിലും കാർഷിക മേഖലയിലും ഇന്ന് കൂടുതൽ പണിയെടുക്കുന്നത് അന്യസംസ്ഥാന തൊഴിലാളികളാണ്. അതുകൊണ്ടുതന്നെ ഈ ഉയർന്ന വേതനത്തിന്റെ ആനുകൂല്യം ലഭിക്കുന്നതും അവർക്കാണ്. ആയിരക്കണക്കിന് കോടി രൂപയാണ് ഇത്തരത്തിൽ കേരളത്തിൽനിന്ന് അന്യസംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത് എന്നതാണ് വസ്തുത. ഭൂരിപക്ഷം അന്യസംസ്ഥാന തൊഴിലാളികളും പരമാവധി പണം സമ്പാദിച്ച് നാട്ടിലേക്ക് അയക്കുകയും കേരളത്തിൽ ചെലവ് ചുരുക്കി ജീവിക്കുകയും ആണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഈ പണം നമ്മുടെ സമ്പത്ത് വ്യവസ്ഥയ്ക്ക് ഗുണകരമാവുന്നില്ല.