രാജ്യത്ത് മോദി ഭരണത്തിന് പിന്നാലെ വിപ്ലവകരമായ നിരവധി നിയമങ്ങളാണ് നടപ്പിലാക്കുന്നത്. ഇപ്പോഴിതാ, അനധികൃത വായ്പ വിതരണം തടയുന്നതിന് വേണ്ടി കേന്ദ്രസർക്കാർ പുതിയനിയമം കൊണ്ടുവരുന്നുവെന്ന് റിപ്പോർട്ടുകള്‍. നിലവില്‍ ഇപ്പോള്‍ അനധികൃത നിക്ഷേപം സ്വീകരിക്കുന്നതും കള്ളപ്പണ ഇടപാടും തടയാനും വേണ്ടി പ്രത്യേക നിയമമുണ്ട്. സമാനമാതൃകയില്‍ വായ്പ വിതരണത്തിനും അംഗീകൃതരീതി നിർണയിക്കുന്നതാണ് ഈ നിയമം. ആർബിഐയുടേയോ മറ്റു ഏജൻസികളുടെയോ അംഗീകാരമില്ലാതെയുള്ള പണയവായ്പ നല്‍കുന്നതും പലിശയ്ക്ക് പണം കൊടുക്കുന്നതും നിരോധിത ഇടപാടായി മാറും. പുതിയ നിയമത്തെക്കുറിച്ചുള്ള നിർദേശം സമർപ്പിക്കാനായി കരട് ബില്ല് സഹിതം കേന്ദ്രസർക്കാർ സംസ്ഥാനങ്ങള്‍ക്കായി നല്‍കുകയും ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ കമ്പനിനിയമത്തില്‍ നിർവ്വചിച്ച പ്രകാരമുള്ള ബന്ധുക്കള്‍ക്കല്ലാതെ വായ്പ നല്‍കുന്നതിന് വ്യക്തികള്‍ക്ക് വിലക്കും ഉണ്ട്. ഇതിനിടെ, പലിശ ഈടാക്കി പണം കടമായി നല്‍കുന്നതു മാത്രമാണ് വായ്പയുടെ നിർവചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അനധികൃത വായ്പ വിതരണം ഏതൊക്കെയാണെന്ന് നിയമം പ്രാബല്യത്തില്‍ വരുന്നതിനൊപ്പം കേന്ദ്രം വിജ്ഞാപനം ചെയ്യും. അംഗീകൃത ധനകാര്യ സ്ഥാപനങ്ങളും ഓണ്‍ലൈൻ സേവനങ്ങളുമെല്ലാം കേന്ദ്രത്തിന്റെ ഒരു ഡേറ്റാ സെന്ററില്‍ രജിസ്റ്റർ ചെയ്യുന്ന വിധത്തിലാണ് നിയമത്തിലെ വ്യവസ്ഥ. വായ്പ നല്‍കുന്ന സ്ഥാപനമോ, സംഘമോ അംഗീകൃതമാണോയെന്ന് ഇതിലൂടെ പൊതുജനങ്ങള്‍ക്ക് ഉറപ്പാക്കാനാകും. എല്ലാ സംസ്ഥാനത്തും ഇത്തരം കേസുകള്‍ പരിശോധിക്കുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും കരട് നിയമത്തില്‍ വ്യവസ്ഥ ഉണ്ട്. പ്രത്യേകകോടതിയും നിലവില്‍വരും. പരാതികളില്‍ ഗൗരവമുള്ളതാണെങ്കില്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന് നേരിട്ട് സിബിഐക്ക് കൈമാറുകയും ചെയ്യാം. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെത്തന്നെ സിബിഐക്ക് അന്വേഷിക്കുകയും ചെയ്യാം.
*വായ്പ നല്‍കിയാൽ* *ശിക്ഷാവിധി ഇങ്ങനെ*
നിയമവിരുദ്ധമായി വായ്പനല്‍കുന്നത് രണ്ട് വർഷം മുതല്‍ ഏഴ് വർഷംവരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് അധികൃതർ പറഞ്ഞു. രണ്ടുലക്ഷംമുതല്‍ ഒരുകോടി രൂപവരെ പിഴയും ലഭിക്കാം. ഇങ്ങനെ നല്‍കിയ വായ്പ തിരിച്ചുപിടിക്കാൻ സമ്മർദ്ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സ്ഥിതിയുണ്ടായാല്‍ പത്തുവർഷംവരെ തടവുലഭിക്കും. അഞ്ച് ലക്ഷം രൂപയോ വായ്പയുടെ രണ്ടിരട്ടിയോ പിഴയായും നല്‍കേണ്ടിവരും. കേന്ദ്രത്തില്‍ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങള്‍ വായ്പവിതരണം ചെയ്താലോ, അത്തരത്തിലുള്ള പരസ്യങ്ങള്‍ നല്‍കിയാലോ ഏഴ് വർഷംവരെ തടവുലഭിക്കാവുന്ന കുറ്റമെന്നും അധികൃതർ പറയുന്നു. എന്തായാലും ഇത് ഇനി പൊതുജനങ്ങളെ എങ്ങനെ ബാധിക്കുമെന്നും നോക്കി കാണേണ്ടതുണ്ട്. പുതിയ കേന്ദ്രനിയമം സാധാരണകാരെ എങ്ങനെ ബാധിക്കുമെന്നും വരും നാളുകളില്‍ അറിയാം.