മലയാളത്തില്‍ ഇറങ്ങിയതില്‍ ഏറ്റവും വയലൻസ് ഉള്ള ചിത്രമെന്ന വിശേഷണത്തോടെ തിയേറ്ററുകളിലെത്തിയ മാർക്കോ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. ചിത്രത്തിലെ നായകനായ ഉണ്ണി മുകുന്ദനാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ഡിസംബർ 20-ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദർശനം തുടരുകയാണ്.
‘മാർക്കോ-അഞ്ചുദിവസത്തില്‍ ലോകമെമ്ബാടുനിന്നും 50 കോടി. നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളില്‍ വിജയകരമായി പ്രദർശനം തുടരുന്നു.’ -ഇതാണ് ഉണ്ണി മുകുന്ദൻ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ചിത്രം 50 കോടി നേടിയതിന്റെ പ്രത്യേക പോസ്റ്ററും ഉണ്ണി മുകുന്ദൻ പങ്കുവെച്ചു.
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മാർക്കോ’ അഞ്ച് ഭാഷകളിലായാണ് ലോകമെങ്ങുമുള്ള തിയേറ്ററുകളിലെത്തിയത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും ഹൈപ്പുള്ള കഥാപാത്രങ്ങളില്‍ ഒന്നാണ് മാർക്കോ ജൂനിയർ. സ്വാഗ് കൊണ്ടും ലുക്ക് കൊണ്ടും നായകനെക്കാള്‍ നിറഞ്ഞുനിന്ന മാർക്കോയുടെ രണ്ടാം വരാവണോ ഇത് എന്ന് പലരും ചോദിക്കുന്നുണ്ട്. കഥാപാത്രത്തിനായി ഉണ്ണി ശാരീരികമായി ഏറെ പരിവർത്തനങ്ങളും നടത്തിയിട്ടുണ്ട്.
മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും വയലൻസുള്ള ചിത്രമായിരിക്കും ‘മാർക്കോ’ എന്ന് റിലീസിന് മുമ്ബ് തന്നെ അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. കരിയറിലെ ഏറ്റവും ക്രൂരതയേറിയ കഥാപാത്രമാണ് താൻ ചെയ്തിരിക്കുന്നതെന്നാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്ന് അവതരിപ്പിച്ച ജഗദീഷ് പറഞ്ഞത്. തനിക്ക് തന്നെ പേടിയാവുന്നുണ്ടെന്നും ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ക്രൂരതകളാണ് ഈ സിനിമയില്‍ ചെയ്യുന്നതെന്നും ജഗദീഷ് വാഴ സിനിമയുടെ റിലീസ് സമയത്ത് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. താൻ കണ്ടിട്ടുള്ള മുഴുവൻ കൊറിയൻ പടങ്ങളെക്കാള്‍ വയലൻസ് മാർക്കോയില്‍ ഉണ്ടെന്ന് സിനിമയുടെ എഡിറ്റർ ഷമീർ മുഹമ്മദ് പറയുന്നു. എ സർട്ടിഫിക്കറ്റ് ആണ് സെൻസർബോർഡ് മാർക്കോയ്ക്ക് നല്‍കിയത്.