പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതുകൂടാതെ ദേശീയ ചിഹ്നം അവഹേളിക്കല്‍, രാഷ്ട്രപതിയുടെ ചിത്രങ്ങള്‍, സുപ്രീംകോടതിയുടെ ചിത്രങ്ങള്‍ തുടങ്ങിയവ ദുരുപയോഗം ചെയ്താല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയ്ക്കും തടവിനും വ്യവസ്ഥ ചെയ്ത് ശിക്ഷ കടുപ്പിക്കാനാണ് തീരുമാനം. ഇതിനായി നിലവിലുള്ള രണ്ട് നിയമങ്ങളെ ഒരുവകുപ്പിന് കീഴിലാക്കാൻ സർക്കാർ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകള്‍. നിലവിലെ നിയമപ്രകാരം ദേശീയ ചിഹ്നത്തെ അവഹേളിച്ചാല്‍ പിഴ 500 രൂപ മാത്രമായതിനാല്‍ ശിക്ഷ ഫലം ചെയ്യുന്നില്ലെന്നാണ് വിലയിരുത്തുന്നത്. ആഭ്യന്തരവകുപ്പ് നടപ്പാക്കുന്ന 2005-ലെ ഇന്ത്യയുടെ ദേശീയചിഹ്ന (ദുരുപയോഗം തടയല്‍) നിയമവും ഉപഭോക്തൃകാര്യ വകുപ്പിന് കീഴിലുള്ള 1950-ലെ ചിഹ്നങ്ങളും പേരുകളും (ദുരുപയോഗം തടയല്‍) നിയമവും ഒരുവകുപ്പിന് കീഴിലാക്കാനാണ് ശ്രമം. അടുത്തിടെയാണ് ഇതുസംബന്ധിച്ച് ചർച്ചകള്‍ മന്ത്രിതലയോഗത്തില്‍ നടന്നത്. ആദ്യതവണ കുറ്റം ചെയ്യുന്നവർക്ക് ഒരു ലക്ഷവും ആവർത്തിക്കുന്നവർക്ക് അഞ്ച് ലക്ഷവും പിഴയും ആറ് മാസം വരെ തടവും ശിക്ഷ നല്‍കണമെന്ന് ഉപഭോക്തൃകാര്യ വകുപ്പ് 2019-ല്‍ നിർദ്ദേശം നല്‍കിയെങ്കിലും നടപ്പാക്കിയിരുന്നില്ല.
ദുരുപയോഗം തടയല്‍ നിയമം
ദേശീയപതാക, സർക്കാർ വകുപ്പുകള്‍ ഉപയോഗിക്കുന്ന ചിഹ്നങ്ങല്‍, രാഷ്ട്രപതിയുടെയും ഗവർണറുടെയും ഔദ്യോഗിക മുദ്രകള്‍, മഹാത്മാഗാന്ധി, പ്രധാനമന്ത്രി എന്നിവരുടെ ചിത്രങ്ങള്‍, അശോകചക്രം എന്നിവയുടെ ദുരുപയോഗം തടയുന്നതാണ് നിയമം.