കൽപ്പറ്റ :
സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷന്‍ വിതരണം ഫെബ്രുവരി നാല് വരെ ദീര്‍ഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. ഫെബ്രുവരി അഞ്ചിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി ആയതിനാല്‍ ആറ് മുതല്‍ ഫെബ്രുവരിയിലെ റേഷന്‍ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇന്നലെ വരെ 68.71 ശതമാനം കാര്‍ഡ് ഉടമകള്‍ റേഷന്‍ കൈപ്പറ്റിയിട്ടുണ്ട്. ഗതാഗത കരാറുകാരുടെ പണിമുടക്ക് കാരണം ഭക്ഷ്യധാന്യങ്ങളുടെ വാതില്‍പ്പടി വിതരണം പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസമുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ അഞ്ച് ദിവസമായി വാതില്‍പ്പടി വിതരണം സുഗമമായി നടന്നു വരികയാണ്. സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളിലും ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമാണ്. ഈ സാഹചര്യത്തില്‍, ജനുവരിയിലെ റേഷന്‍ കൈപ്പറ്റാനുള്ള മുഴുവന്‍ കാര്‍ഡ് ഉടമകളും ഫെബ്രുവരി 4-ന് മുമ്പായി റേഷന്‍ കൈപ്പറ്റണമെന്ന് മന്ത്രി അറിയിച്ചു. റേഷന്‍ കടകളിലെ ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്കിന്റെ അടിസ്ഥാനത്തില്‍ കാര്‍ഡ് ഉടമകള്‍ക്ക് ആവശ്യാനുസരണം വിതരണം ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനായി കോമ്പിനേഷന്‍ ബില്ലിങ് ഫെബ്രുവരിയിലും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.