ശ്രേയ പിബിക്ക് യാത്രയയപ്പ് നൽകി
നാഷണൽ കേഡറ്റ് കോർപ്പിൻ്റെ (എൻ.സി.സി) ആഭിമുഖ്യത്തിൽ ഇന്ത്യയിൽ നിന്നും ശ്രീലങ്ക വരെ നടത്തുന്ന സൈക്ലത്തോണിൽ പങ്കെടുക്കാൻ പോവുന്ന ശ്രേയ പി.ബിക്ക് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. എസ്എസ്കെ ജില്ലാ പ്രോഗ്രാം ഓഫീസർ പി. എസ്. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം , ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലിം കടവൻ , സോളമൻ എൽ. എ എന്നിവർ പങ്കെടുത്തു
സൈക്ലിംഗ് അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു
വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ 2026- 30 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. സത്താർ വിൽട്ടൺ (പ്രസിഡണ്ട്),സാജിദ് എൻ.സി (വൈസ് . പ്രസിഡണ്ട് ), സുബൈർ ഇളകുളം ( സെക്രട്ടറി),സോളമൻ എൽ . എ (ജോയിൻ്റ് സെക്രട്ടറി ), ഷിംജിത് ദാമു ( ഖജാൻജി) എന്നിവരെയാണ് തെരഞ്ഞെടുത്തത്.
റഷ്യന്‍ ഉപരോധ ബില്ലില്‍ ഒപ്പുവെച്ച് ഡോണള്‍ഡ് ട്രംപ്; ഇന്ത്യക്കും ചൈനക്കും കനത്ത തിരിച്ചടിയാകും
വാഷിങ്ടണ്‍: റഷ്യക്കെതിരെ കര്‍ശന ഉപരോധവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യന്‍ ഉപരോധ ബില്ലില്‍ ട്രംപ് ഒപ്പുവെച്ചു. ഇന്ത്യക്കും ചൈനക്കും കനത്ത തിരിച്ചടിയാകുന്നതാണ് യുഎസ് നടപടി. യുഎസിന്റെ ഉപരോധ നടപടിയെ യുക്രെയ്ന് സ്വാഗതം ചെയ്തു.ബില്‍ സെനറ്റില്‍ 11ന് എതിരെ 86 വോട്ടുകള്‍ക്കും ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സില്‍ 159ന് എതിരെ 262 വോട്ടുകള്‍ക്കും പാസാക്കിയിരുന്നു. നൂറ് ശതമാനം തീരുവ ഏതൊക്കെ രാജ്യങ്ങക്കുമേല്‍ ചുമത്തണമെന്ന് ട്രംപിന് അധികാരം നല്കുന്ന ബില്ലാണിത്. കടുത്ത റഷ്യന്‍ വിമര്‍ശനകനായിരുന്ന അന്തരിച്ച സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം നേരത്തേ അവതരിപ്പിച്ച ബില്ലാണ് ഭേദഗതികളോടെ യുഎസ് പാസാക്കിയത്. അഞ്ഞൂറ് ശതമാനം തീരുവ ചുമത്താനായിരുന്നു ഗ്രമാമിന്റെ നിര്‍ദേശം. ഇതാണ് നൂറ് ശതമാനമായി കുറച്ചത്.ഇന്ത്യ, റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഉല്‍പ്പന്നങ്ങളുടെ വാങ്ങല്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് 100 ശതമാനം വരെ തീരുവ ചുമത്താന്‍ പുതിയ ബില്ലിനാകും. റഷ്യയുടെ ഊര്‍ജ വരുമാനത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളില്‍ സമ്മര്‍ദം ചെലുത്തുക എന്നതാണ് തീരുവ വ്യവസ്ഥയുടെ പ്രധാന ലക്ഷ്യം. റഷ്യന്‍ എണ്ണയുടെയോ പ്രകൃതിവാതകത്തിന്റെയോ ഏറ്റവും വലിയ അഞ്ച് ഇറക്കുമതിക്കാര്‍ക്ക് 100 ശതമാനം വരെ തീരുവ ചുമത്താന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്നതാണ് ബില്‍. എന്നാല്‍ റഷ്യയുടെ പ്രകൃതി വാതക കയറ്റുമതിയുടെ 15 ശതമാനത്തില്‍ താഴെ മാത്രം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കും വാങ്ങലുകള്‍ ഗണ്യമായി കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിച്ച രാജ്യങ്ങള്‍ക്കും ഇളവ് ലഭിക്കും.
കെഎസ്ടിഎ ജില്ലാ മാർച്ചും ധർണയും
രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റത്തിലൂടെ അധ്യാപകരെ ദ്രോഹിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നെറികെട്ട നീക്കത്തിനെതിരെ താക്കീതായി അധ്യാപകരുടെ മാർച്ച്. കെഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ ആയിരത്തിലധികം അധ്യാപകർ അണിനിരന്നു. കനറാബാങ്ക് പരിസരത്തുനിന്ന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തേക്കായിരുന്നു മാർച്ച്. ചെങ്കൊടിയേന്തിയ അധ്യാപകർ പൊള്ളുന്ന വെയിലിനെയും അവഗണിച്ച് ജനവിരുദ്ധ നയങ്ങൾക്കെതിരെ മുദ്രാവാക്യം മുഴക്കി. ദേശീയ വിദ്യാഭ്യാസനയം 2020 തള്ളിക്കളയുക, പിഎഫ്ആർഡിഎ നിയമം പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി നടപ്പാക്കുക, അധ്യാപകരുടെ ജോലിസംരക്ഷണം ഉറപ്പാക്കുക, ശന്പള പരിഷ്കരണം നടപ്പാക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിച്ച ഉത്തരവ് നടപ്പാക്കുക, ലേബർ കോഡുകൾ പിൻവലിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളും ഉന്നയിച്ചു. പത്തുവർഷത്തിന് ശേഷമുള്ള പവർകട്ടിനെതിരെയും മെന്റർ അധ്യാപകരോടുള്ള ക്രൂരതയ്ക്കെതിരെയും പ്രതിഷേധമിരമ്പി. ബത്തേരി ഉപജില്ലാ കമ്മിറ്റി, പനമരം ഏരിയാ കമ്മിറ്റി, മാനന്തവാടി, വൈത്തിരി ഉപജില്ലാ കമ്മിറ്റികളുടെ ബാനറിന് പിന്നിലായി അധ്യാപകർ അണിനിരന്നു. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നടത്തിയ ധർണ കെ ടി ജലീൽ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് എ ഇ സതീഷ് ബാബു അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി സതീശൻ, സംസ്ഥാന കമ്മിറ്റി അംഗം വിഎ ദേവകി എന്നിവർ സംസാരിച്ചു.
പാചകവാതകത്തിന് ഒക്ടോബർ ഒന്ന് മുതൽ ബയോമെട്രിക് ഒതന്റിക്കേഷൻ നിർബന്ധം
ന്യൂഡൽഹി: ഗാർഹിക പാചകവാതക (എൽപിജി) സിലിണ്ടറുകൾ ബുക്ക് ചെയ്യാൻ ഒക്ടോബർ ഒന്ന് മുതൽ ആധാർ അധിഷ്ടിത ബയോമെട്രിക് ഒതന്റിക്കേഷൻ (ബിഎഎ) നിർബന്ധം. ഒതന്റിക്കേഷൻ ചെയ്യാത്തവർക്ക് ഒക്ടോബർ ഒന്ന് മുതൽ സബ്സിഡി നിരക്കിൽ പാചകവാതകം കിട്ടില്ല. നേരത്തേ തന്നെ ബിഎഎ പൂർത്തിയാക്കിയവർ ഇനി ഒന്നും തന്നെ ചെയ്യേണ്ടതില്ലെന്നും പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 19 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ 89.9 ശതമാനം ഗാർഹിക ഉപഭോക്താക്കളും ബിഎഎ ചെയ്തുകഴിഞ്ഞു.സബ്സിഡിയുള്ള എൽപിജി സിലിണ്ടറുകൾ അർഹരായ ഉപഭോക്താക്കൾക്ക് തന്നെയാണ് കിട്ടുന്നത് എന്ന് ഉറപ്പാക്കാനും ഗാർഹിക സിലിണ്ടറുകൾ വാണിജ്യാവശ്യങ്ങൾക്കും വ്യാവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത് തടയാനുമാണ് ബിഎഎ നിർബന്ധമാക്കുന്നത് എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ബിഎഎ ചെയ്യേണ്ടെന്ന് തീരുമാനിക്കുന്ന ഉപഭോക്താക്കൾക്ക് മാർക്കറ്റ് വില നൽകി സിലിണ്ടറുകൾ വാങ്ങി ഉപയോഗിക്കാവുന്നതാണ്.എങ്ങനെ ചെയ്യാം?മൂന്ന് മാർഗങ്ങളിലൂടെ ഉപഭോക്താക്കൾക്ക് ബിഎഎ ചെയ്യാവുന്നതാണ്.ഗ്യാസ് ഏജൻസിയിൽ നേരിട്ട് പോയി ബയോമെട്രിക് ആധാർ ഒതന്റിക്കേഷൻ പൂർത്തിയാക്കാംഗ്യാസ് നൽകുന്ന എണ്ണക്കമ്പനിയുടെ മൊബൈൽ ആപ്പിലൂടെ ബിഎഎ ചെയ്യാം. ഇന്ത്യൻ ഓയിൽ വൺ (ഇൻഡേൻ), ഹലോ ബിപിസിഎൽ (ഭാരത്ഗ്യാസ്), എച്ച്പി പേ (എച്ച്പി ഗ്യാസ്) എന്നിവയാണ് ആപ്പുകൾസിലിണ്ടർ വീട്ടിൽ കൊണ്ടുവരുമ്പോൾ ഡെലിവറി ഏജന്റിന്റെ മൊബൈൽ ആപ്പ് ഉപയോഗിച്ച് ബിഎഎ ചെയ്യാംബിഎഎ എങ്ങനെ ചെയ്യാമെന്ന് വിശദീകരിക്കുന്ന ട്യൂട്ടോറിയൽ വീഡിയോകൾ പ്രധാനമന്ത്രി ഉജ്ജ്വല യോജന പോർട്ടലിൽ ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു. ബിഎഎ ചെയ്യാൻ താത്പര്യമില്ലാത്ത ഉപഭോക്താക്കൾ അക്കാര്യം ആപ്പ് വഴി അറിയിക്കണം. അത്തരം ഉപഭോക്താക്കൾക്ക് മാർക്കറ്റ് വിലയിൽ സിലിണ്ടർ തുടർന്നും ലഭിക്കും.
ബത്തേരി സ്റ്റേഷനിലെ ഹാൻസ് മോഷണം:പ്രതിയായ പോലീസുകാരൻ
കേസിൽ പ്രതിയായ ശേഷം ഒളിവിൽ പോയ സീനിയർ സിവിൽ പോലീസ് ഓഫീസർ (ഗ്രേഡ്) സബിത്തിനെയാണ് എറണാകുളത്ത് നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.ബത്തേരി ഡിവൈഎസ്പി എം.എം അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ ദിവസം സബിത്ത് ഒളിവിൽ പോകാനുപയോഗിച്ച കാർ മലപ്പുറത്ത് നിന്നും കസ്റ്റഡിയിലെടു ത്തിരുന്നു.ബത്തേരി പോലീസ് സ്റ്റേഷൻ പരിസരത്തെ തൊണ്ടിമുതൽ റൂമിൽ സൂക്ഷിച്ച ഏഴ് ചാക്ക് ഹാൻസാണ് ഇദ്ദേഹം മോഷ്ടിച്ചത്.
സിഗരറ്റ് പൊള്ളും! രാജ്യത്ത് സിഗരറ്റ് വില കുതിക്കുന്നു; ITC ബ്രാന്‍ഡുകള്‍ക്ക് വീണ്ടും വിലവര്‍ധന
രാജ്യത്ത് സിഗരറ്റ് വില കുതിക്കുന്നു എന്ന് വിവരം. ഐടിസിയുടെ പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് വീണ്ടും വില വര്‍ധനവെന്നാണ് വിവരം. ക്ലാസിക് കണക്ട് 20 സിഗററ്റുള്ള പാക്കറ്റിന് 38 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ക്ലാസിക് കണക്ടിന്റെ വില 390 രൂപയില്‍ നിന്ന് 428 രൂപ ആയി ഉയര്‍ന്നിട്ടുണ്ട്. ഗോള്‍ഡ് ഫ്ളേക്ക് സൂപ്പര്‍ സ്റ്റാര്‍ 10 സിഗററ്റുള്ള പാക്കറ്റിന് 10 രൂപ വര്‍ധിച്ചിട്ടുണ്ട്. ഇതോടെ ഗോള്‍ഡ് ഫ്ലേക്ക്സിന് 79 രൂപയില്‍ നിന്ന് 89 ആയി വില ഉയര്‍ന്നു.തിരഞ്ഞെടുത്ത സിഗരറ്റ് ബ്രാന്‍ഡുകളുടെ പരമാവധി ചില്ലറ വില്‍പ്പന വിലയാണ് ഐടിസി വര്‍ദ്ധിപ്പിച്ചതെന്നാണ് ഡീലര്‍മാരില്‍ നിന്നുള്ള വിവരം. പുതുക്കിയ വില രേഖപ്പെടുത്തിയ സ്റ്റോക്കുകള്‍ ഇതിനകം വിപണിയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. പുകയില നികുതിയിലുണ്ടായ മാറ്റങ്ങളെത്തുടര്‍ന്ന് സിഗരറ്റ് നിര്‍മ്മാതാക്കള്‍ വില ക്രമീകരിക്കുന്നതിന്റെ ഭാഗമായി, ഈ വര്‍ഷം ഐടിസി പലതവണ വില വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ വര്‍ദ്ധനവും ഉണ്ടായിരിക്കുന്നത്.
പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടി; വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന
ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുന്നതിനാൽ അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കിൽ 5 മുതൽ 20 ശതമാനം വരെ വർധനവുണ്ടായേക്കുമെന്ന് റിപ്പോർട്ട്. ഗൾഫ്, യൂറോപ്പ്, അമേരിക്ക തുടങ്ങിയ ദീർഘദൂര യാത്രക്കാരെയാകും ഈ വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിക്കുക. മധ്യപൂർവേഷ്യയിലെ സംഘർഷങ്ങളാണ് ഇന്ധനവില ഉയരാൻ പ്രധാന കാരണം.നാട്ടിലേക്ക് വരാനോ വിദേശയാത്രയ്ക്കോ തയ്യാറെടുക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയായി വിമാനായാത്ര ടിക്കറ്റ് നിരക്ക് ഉയരുമെന്ന് റിപ്പോര്‍ട്ട്. ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ തുടര്‍ന്നാല്‍, അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കില്‍ 5 മുതല്‍ 20 ശതമാനം വരെ വര്‍ധനവുണ്ടായേക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
8,9,10 ക്ലാസുകളില്‍ നടപ്പിലാക്കിയിരുന്ന സബ്ജക്ട് മിനിമം മാര്‍ക്ക് ഒഴിവാക്കി; പുതിയ ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്
8,9,10 ക്ലാസുകളില്‍ നടപ്പിലാക്കിയിരുന്ന സബ്ജക്ട് മിനിമം മാര്‍ക്ക് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്.ഈ അധ്യയന വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരും. സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ പഠന നിലവാരം ഉറപ്പാക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാരാണ് 30 ശതമാനം സബ്ജക്ട് മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയത്.വി ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോഴാണ് കുട്ടികള്‍ ഒരു വിഷയത്തിലും മോശമാകാന്‍ പാടില്ല എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി സബ്ജക്ട് മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയത്. എല്ലാ വിഷയത്തിലും മിനിമം മാര്‍ക്ക് വാങ്ങേണ്ടതാണെന്നും ഏതെങ്കിലും വിഷയത്തില്‍ മാര്‍ക്ക് കുറഞ്ഞാല്‍ വിദ്യാര്‍ഥിക്ക് രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷയെഴുതാനാവുമെന്നും ആയിരുന്നു തീരുമാനം. ഇതിനെ മറികടക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോള്‍ പുറത്തിറങ്ങിയ ഉത്തരവ്
മാനനഷ്ട കേസുമായി മഞ്ജു വാര്യര്‍; സനല്‍ കുമാര്‍ ശശിധരനെതിരെ എറണാകുളം മുന്‍സിഫ് കോടതിയില്‍ ഹര്‍ജി
സംവിധായകന് സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ട കേസുമായി നടി മഞ്ജു വാര്യര്‍. എറണാകുളം മുന്‍സിഫ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. മഞ്ജു വാര്യര്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് കോടതി താത്ക്കാലികമായി വിലത്തി. സനല്‍ കുമാര്‍ ശശിധരന് ഒന്നാം പ്രതിയും ഷാജന് സ്കറിയ രണ്ടാം പ്രതിയും മെറ്റയെ മൂന്നാം പ്രതിയുമാക്കിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.അഭിഭാഷകയും നടിയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവി വഴിയാണ് മഞ്ജു വാര്യര്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഈ മാസം 30ന് ഹാജരാകാനാണ് പ്രതികള്‍ക്ക് കോടതി നോട്ടീസ് നല്‍കിയിരിക്കുന്നത്. അപകീര്‍ത്തിപ്പെടുത്തുന്ന സമൂഹ മാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിനായി മെറ്റയ്ക്ക് കോടതി നോട്ടീസും അയച്ചതായാണ് വിവരം. തനിക്കെതിരായി അസത്യ പ്രചാരണം നടത്തുന്നുവെന്നും അധിക്ഷേപിക്കുന്നുവെന്നുമാണ് മഞ്ജു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.മഞ്ജു ചിലരുടെ നിയന്ത്രണത്തിലാണ് എന്നതടക്കമുള്ള കാര്യങ്ങള്‍ സനല്‍ കുമാര്‍ സമൂഹമാധ്യമങ്ങളിലൂടേയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ഉന്നയിക്കുകയും വിഷയത്തില്‍ പരിഹാരവും അന്വേഷണവും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുകയും ചെയ്തിരുന്നു. മഞ്ജു വാര്യരെന്നല്ല സമൂഹത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിയ്ക്കും ഇതൊന്നും നേരിടേണ്ടി വരരുതെന്നാണ് ആവശ്യമെന്ന് ശാന്തി മായാദേവി മാധ്യമങ്ങളോട് പറഞ്ഞു. അവാസ്തവമെന്നും യുക്തിരഹിതമെന്നും വളരെ പെട്ടെന്ന് മനസിലാകുന്ന ഇത്തരം വാദമുഖങ്ങള്‍ ഉന്നയിക്കാന്‍ അവസരം കൊടുത്ത ഓണ്‍ലൈന്‍ മാധ്യമങ്ങളും നടപടി നേരിടേണ്ടി വരുമെന്നും അവര്‍ സൂചിപ്പിച്ചു. മഞ്ജു പ്രതികരിക്കാത്തതെന്ത് എന്നായിരുന്നു പലരുടേയും ചോദ്യം. ഇത്തരം കാര്യങ്ങള്‍ക്കൊക്കെ അവര്‍ എന്ത് പ്രതികരിക്കാനാണെന്നും നിയമപരമായി നീങ്ങുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ശാന്തി മായാദേവി കൂട്ടിച്ചേര്‍ത്തു.
ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്; കെട്ടിട നിർമാണ ചട്ടങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തൽ
കൽപറ്റ ∙ നിയമവിരുദ്ധമായ അളവിൽ മദ്യം സൂക്ഷിച്ച കേസിൽ പ്രതിയായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട് അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ. കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ പാലിക്കാതെയാണ് ആന്റോ അഗസ്റ്റിൻ വീടു നിർമിച്ചതെന്ന് അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിലുണ്ട്. വീടിന്റെ തരം മാറ്റി ഹോംസ്റ്റേ, ടൂറിസ്റ്റ് ഹോം തുടങ്ങിയ കെട്ടിടങ്ങളുടെ വിഭാഗത്തിലേക്കാക്കാൻ 2022ൽ ആന്റോ മുട്ടിൽ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു.എന്നാൽ, സ്ഥലപരിശോധന നടത്താനെത്തിയ അധികൃതർ കെട്ടിടത്തിൽ അനധികൃത നിർമാണം നടത്തിയതായി കാണിച്ച് 2022 മാർച്ച് 28ന് ആന്റോയ്ക്ക് നോട്ടിസ് നൽകി. പിന്നീട്, അനധികൃതനിർമാണം ക്രമവൽക്കരിക്കാൻ ആന്റോ നൽകിയ അപേക്ഷ തള്ളിയ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകിയിരുന്നതായും പ്രത്യേക അന്വേഷണസംഘം തലവനായ അസി. എക്സൈസ് കമ്മിഷണർ ആർ.എൻ.ബൈജു തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.പരമാവധി 3 നിലകൾ, 10 മീറ്റർ എന്നിങ്ങനെയാണ് വാഴവറ്റ ഉൾപ്പെടുന്ന മുട്ടിൽ പഞ്ചായത്തിലെ കെട്ടിടങ്ങൾക്കു ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിശ്ചയിച്ചിരിക്കുന്ന ഉയരം. എന്നാൽ, പഞ്ചായത്തിൽ നൽകിയ പ്ലാൻ പ്രകാരം, ആന്റോയുടെ വീടിനു 4 നിലകളുണ്ടെന്നും 10 മീറ്ററിലധികം ഉയരമുണ്ടെന്നും കാണിച്ചാണു പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകിയത്.
വയനാട് തുരങ്കപാതയുടെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണം;എൻസിപി (എസ്പി) സംസ്ഥാന പ്രസിഡന്റ് അഡ്വ. സുരേഷ് ബാബു
കൽപ്പറ്റ: കാർഷികവൃത്തി വലിയ ലാഭകരമല്ലാതായിക്കൊണ്ടിരിക്കുകയും എന്നാൽ ടൂറിസം മേഖലയിൽ സംസ്ഥാനത്തുതന്നെ മികച്ച വളർച്ച കൈവരികുകയും ചെയ്യുന്ന ജില്ലയായ വയനാടിനോട് അടിസ്ഥാന സൗകര്യ വികസനങ്ങളിൽ സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും ടൂറിസം മേഖല വികസനത്തിന് വയനാട്ടുകാർ ഉറ്റുനോക്കുന്ന തുരങ്ക പാതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുവാനും മുത്തങ്ങ വനത്തിലൂടെയുള്ള രാത്രികാല യാത്ര നിരോധനം അവസാനിപ്പിക്കുവാനും കേരള മുഖ്യമന്ത്രിയും വയനാട് എം പി ശ്രീമതി പ്രിയങ്ക ഗാന്ധിയും നേരിട്ട് ഇടപെടണമെന്ന് എൻസിപി(എസ്പി) സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് സുരേഷ് ബാബു ആവശ്യപ്പെട്ടു ആവശ്യപ്പെട്ടു. എൻ സി പി( എസ് പി) വയനാട് ജില്ലാ നേതൃത്വ യോഗം കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അനൂപ് ജോജോ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ സി സത്യ ചന്ദ്രൻ, അബ്ദുൽ റഹ്മാൻ, സലീം ജില്ലാ നേതാക്കളായ ഷാബു എ പി , സലീം കടവൻ, സുദേഷ് കുമാർ, രാജൻ മൈക്കിൾ അശോകൻ പി, മമ്മൂട്ടി എളങ്ങോളി , എം കെ ബാലൻ, സുരേന്ദ്ര ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
പൂഴിത്തോട് -പടിഞ്ഞാറത്തറ പാതയ്ക്ക് ആവശ്യമായ ഘട്ടങ്ങളിൽ വനാനുമതി ലഭ്യമാക്കും :മന്ത്രി ഷിബു ബേബി ജോൺ
പടിഞ്ഞാറത്തറ: പൂഴിത്തോട് - പടിഞ്ഞാറത്തറ പാതയുടെ കാര്യത്തിൽ ആവശ്യമായ ഘട്ടത്തിൽ വനാനുമതി ലഭ്യമാക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ ഉറപ്പു നൽകി.ബത്തേരി ഗസ്റ്റ് ഹൗസിൽ അദ്ദേഹത്തെ സന്ദർശിച്ച ജനകീയ കർമ്മ സമിതി ചെയർ പേഴ്സൺ ശകുന്തള ടീച്ചർ, അംഗങ്ങളായ ആലിക്കുട്ടി സി കെ , ഉലഹന്നാൻ പട്ടർമഠം, യു.സി ഹുസൈൻ, ജോമോൻ പി.എഎന്നിവർക്കാണ് മന്ത്രി ഉറപ്പു നൽകിയത്. ഐ സി.ബാലകൃഷ്ണൻ എം.എൽ എ സന്നിഹിതനായിരുന്നു.
വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ബലം പ്രയോഗിച്ച് വാഹനം പിടിച്ചെടുക്കരുത്: സുപ്രീംകോടതി
വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ വാഹനങ്ങള്‍ ബലം പ്രയോഗിച്ച് പിടിച്ചെടുക്കരുതെന്ന് സുപ്രീംകോടതി. വാഹനം ബലംപ്രയോഗിച്ച് പിടിച്ചെടുക്കാന്‍ ഗുണ്ടകളെ നിയോഗിക്കരുത്. ബാങ്കുകളും നോണ്‍-ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനി(എന്‍ബിഎഫ്സി)കളും ബലംപ്രയോഗിച്ച് വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ആര്‍ബിഐക്ക് കര്‍ശന നിര്‍ദേശവും സുപ്രീംകോടതി നല്കി. ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.റിക്കവറി നടപടികള്‍ സംബന്ധിച്ച് ആര്‍ബിഐ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളും മാസ്റ്റര്‍ സര്‍ക്കുലറുകളും പ്രാവര്‍ത്തികമാക്കുന്നില്ലെന്ന വിമര്‍ശനവും കോടതി ഉന്നയിച്ചു. ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി പാതിരാത്രിയില്‍ അക്രമം നടത്തി ട്രക്ക് കടത്തിക്കൊണ്ട്പോയ കേസില്‍ ട്രക്ക് ഉടമയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.വായ്പ അടവ് മുടങ്ങിയാല്‍ വാഹനം പിടിച്ചെടുക്കുന്നതിനുള്ള 10 നിബന്ധനകളും ഉത്തരവിലുണ്ട്. വായ്പ തിരിച്ചടവിനായി അസമയത്ത് നിരന്തരം ശല്യപ്പെടുത്തുകയോ കായികബലം ഉപയോഗിക്കുകയോ ചെയ്യരുതെന്നും വാഹനം പിടിച്ചെടുക്കുന്നത് നിയമപരമായ മാര്‍ഗങ്ങളിലൂടെ മാത്രമായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വായ്പാ കരാറിലെ വാഹനം തിരിച്ചുപിടിക്കല്‍ വ്യവസ്ഥകള്‍ 1872-ലെ കരാര്‍ നിയമത്തിന് അനുസൃതമായിരിക്കണം. വാഹനം പിടിച്ചെടുക്കുന്നതിന് മുമ്പുള്ള നോട്ടീസ് കാലാവധി, ലേലത്തിന് മുന്‍പ് തിരിച്ചടവിന് നല്കുന്ന അവസാന അവസരം, വാഹനം തിരികെ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ എന്നിവ കരാറില്‍ വ്യക്തമാക്കണം. റിക്കവറി ഏജന്റുമാരെ നിയമിക്കുമ്പോള്‍ ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഫീല്‍ഡ് സ്റ്റാഫുകള്‍ക്ക് മതിയായ പരിശീലനവും യോഗ്യതയും ഉണ്ടായിരിക്കണം.റിക്കവറി ഏജന്റുമാര്‍ ബാങ്കിങ് കോഡുകളും നിര്‍ദേശങ്ങളും പാലിക്കണം. റിക്കവറി സംബന്ധിച്ച അതിക്രമങ്ങളിലോ ചട്ടലംഘനങ്ങളിലോ ഉയരുന്ന പരാതികള്‍ ആര്‍ബിഐ ഗൗരവമായി പരിഗണിക്കണം. ചട്ടങ്ങള്‍ ആവര്‍ത്തിച്ച് ലംഘിച്ചാല്‍ ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തണം. വായ്പക്കാര്‍ക്ക് പിന്തുണ നല്കാന് ക്രഡിറ്റ് കൗണ്‍സിലര്‍മാരെ നിയോഗിക്കണം. എന്‍ബിഎഫ്സി-മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ തങ്ങളുടെ പെരുമാറ്റച്ചട്ടം ശാഖകളില്‍ പ്രാദേശിക ഭാഷയില്‍ പ്രദര്‍ശിപ്പിക്കണം. റിക്കവറി നടപടികള്‍ മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ വെച്ചായിരിക്കണമെന്നും രണ്ടോ അതിലധികമോ തവണ ഹാജരാകാതിരുന്നാല്‍ മാത്രമേ വായ്പക്കാരന്റെ വീട്ടിലോ ജോലിസ്ഥലത്തോ പോകാവൂയെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
വനിതാ എസ്.ഐയെ ആക്രമിച്ച് അപമര്യാദയായി പെരുമാറിയെന്ന് പരാതി; വിവിധ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ
കേണിച്ചിറ: ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും വനിതാ എസ്.ഐ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. മധുകൊല്ലി കരയംകുന്നത്ത് വീട്ടിൽ രാഹുൽ (26) ആണ്പിടിയിലായത്.വെള്ളിയാഴ്ച (സെപ്റ്റംബർ 18) വൈകിട്ട് ഇരുളം പാപ്പശ്ശേരി ഭാഗത്ത് പോലീസ് പട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം. പൊതുസ്ഥലത്ത് പരസ്യമായി മദ്യപിക്കുകയായിരുന്ന രാഹുലിന്കുറ്റകൃത്യവുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകാൻ വനിതാ എസ്.ഐ ശ്രമിച്ചു. ഇതിൽ പ്രകോപിതനായ പ്രതി ഉദ്യോഗസ്ഥയ്ക്ക് നേരെ അസഭ്യം പറയുകയും, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ ലൈംഗികച്ചുവയോടെ സംസാരിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു. അക്രമം തടയാൻ ശ്രമിച്ച എ.എസ്.ഐ, സിവിൽ പോലീസ് ഉദ്യോഗസ്ഥർ എന്നിവരെയും പ്രതി മർദ്ദിച്ചു.തുടർന്ന് വൈദ്യപരിശോധനയ്ക്കായി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴും പ്രതി അക്രമാസക്തനാകുകയും വനിതാ എസ്.ഐയെയും മറ്റ് ഉദ്യോഗസ്ഥരെയും വീണ്ടും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ലഹരിക്കേസുകൾ ഉൾപ്പെടെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ രാഹുലെന്ന് പോലീസ് വ്യക്തമാക്കി. ബത്തേരി ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കായിക മിത്രം പദ്ധതിക്ക് ജില്ലയിൽ വർണ്ണാഭമായ തുടക്കം.
പിണങ്ങോട്: സംസ്ഥാന സർക്കാറിൻ്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കായിക വകുപ്പിന്റെ സഹകരണത്തോടെ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന കായിക മിത്രം പദ്ധതിക്ക് വയനാട് ജില്ലയിൽ തുടക്കമായി. കായികാധ്യാപകരുള്ള എല്ലാ സ്കൂളുകളിലും വിവിധ കായിക ഇനങ്ങളിൽ സാമൂഹ്യ പങ്കാളിത്തത്തോടെ കായിക ഉപകരണങ്ങളും പരിശീലനങ്ങളും ഒരുക്കി കായിക ക്ഷമതയും ആരോഗ്യവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുകയാണ് ഈ പദ്ധതിയിലൂടെ. ക്രെഡൻസ് എജു സൊല്യൂഷൻസ് സ്പോൺസർ ചെയ്ത കായിക ഉപകരണങ്ങൾ സ്കൂളിന് സമർപ്പിച്ചുകൊണ്ട് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജാസർ പാലക്കൽ അധ്യക്ഷതവഹിച്ചു. എല്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി എ ശശീന്ദ്രവ്യാസ് സ്വാഗതവും വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോ കെ ടി അഷ്റഫ് നന്ദിയും പറഞ്ഞു പിടിഎ പ്രസിഡണ്ടും തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ഷമീം പാറക്കണ്ടി, വാർഡ് അംഗം ഷമീറ മുത്തലിബ്, എസ് എസ് കെ ജില്ലാ പ്രോജക്ട് കോഡിനേറ്റർ നിസാർ കമ്പ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ കെ ചിത്രലേഖ കെ എ എസ്, ഡയറ്റ് ലക്ചറർ ഡോ സതീഷ് ബാബു, ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ ഡോ പി എ അബ്ദുൽ ജലീൽ, എസ്എംസി കൺവീനർ ലത്തീഫ് പുനത്തിൽ, സ്കൂൾ പ്രധാന അധ്യാപകൻ കെ അബ്ദുൽസലാം, സ്റ്റാഫ് സെക്രട്ടറി എം അബൂബക്കർ, പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ, എം പി ടി എ പ്രസിഡണ്ട് സൽമ സലാം തുടങ്ങിയവർ സംസാരിച്ചു.
വെണ്ണിയോട്-മെച്ചന-അരമ്പറ്റകുന്ന് റോഡില്‍ ഗതാഗത നിയന്ത്രണം
പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കീഴിലെ വെണ്ണിയോട് - മെച്ചന -അരമ്പറ്റകുന്ന് റോഡിലെ സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (സെപ്റ്റംബര്‍ 20) മുതല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ റോഡില്‍ ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പടിഞ്ഞാറത്തറ നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഭാരവാഹനങ്ങള്‍, ബസുകള്‍ ഇതുവഴി കടന്നുപോകുന്നത് അപകട സാധ്യത ഉണ്ടാക്കുന്നതിനാലാണ് നിയന്ത്രണം. പടിഞ്ഞാറത്തറയില്‍ നിന്നും സര്‍വീസ് നടത്തുന്ന പൊതുയാത്രാ വാഹനങ്ങള്‍ നിര്‍മ്മാണ കാലയളവില്‍ ചെന്നലോട് - അരമ്പറ്റകുന്ന് - മെച്ചന വഴി തിരിഞ്ഞു പോകണമെന്ന് അധികൃതര്‍ അറിയിച്ചു.
ദര്‍ഘാസ് ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ രണ്ട് ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിന് വാഹനങ്ങളുടെ അറ്റകുറ്റപ്രവര്‍ത്തികള്‍ ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദുര്‍ഘാസുകള്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം ഓഫീസിലോ, സബ് കളക്ടര്‍ ആന്‍ഡ് പ്രസിഡന്റ്, എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി, വെറ്റിറിനറി യൂണിവേഴ്സിറ്റി സമീപം, പൂക്കോട് വിലാസങ്ങളിലേ സെപ്റ്റംബര്‍ 30 നകം വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍- 6238071371.
ഗതാഗത നിയന്ത്രണം
പൂതാടി-മീനങ്ങാടി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഒരപ്പുവയല്‍-താഴെമുണ്ട-നെല്ലിക്കര റോഡില്‍ കോണ്‍ക്രീറ്റ്, ടാറിങ് പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ റോഡില്‍ ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. റോഡ് പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് റോഡ് ഗതാഗതത്തിന് തുറന്ന് നല്‍കും.
ശുദ്ധജല വിതരണം തടസ്സപ്പെടും
വൈത്തിരി വൈ.എം.സി.എ ശുദ്ധജല വിതരണ കേന്ദ്രത്തില്‍ അറ്റകുറ്റപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (സെപ്റ്റംബര്‍ 20) മുതല്‍ സെപ്റ്റംബര്‍ 22 വരെ ശുദ്ധജല വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടും. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

