തിരുവനന്തപുരം:
സംസ്ഥാനത്ത് ചൂട് കൂടിയത് രോഗവ്യാപനത്തിന് കാരണമായതായി നിഗമനം. നിരവധി കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. ചിക്കൻപോക്സും പനിയും ഛർദ്ദിയും വ്യാപിക്കുന്നതിനാൽ ഒട്ടും വൈകാതെ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നല്‍കി. പരീക്ഷ കാലമായതിനാല്‍ കുട്ടികളും മറ്റും ജാഗ്രതപുലർത്തണമെന്നും രോഗമുള്ളവരുമായി ഇടപഴകരുതെന്നും മുന്നറിയിപ്പുണ്ട്. ചിക്കൻപോക്‌സ് കുമിളകളിലെ സ്രവങ്ങളില്‍ നിന്നും അണുബാധയുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും പകരാം. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് 10 മുതല്‍ 21 ദിവസം വരെയാണ് സമയമെടുക്കുക. ശരീരത്തില്‍ കുമിളകള്‍ പൊങ്ങുന്നതിന് രണ്ട് ദിവസം മുമ്പും കുമിളകള്‍ ഉണങ്ങി രണ്ട് ദിവസം വരെയും അണുബാധ പകരാനിടയുണ്ട്. പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, കൈക്കാലുകള്‍, എന്നിവിടങ്ങളില്‍ തടിപ്പുകളായി തുടങ്ങി വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വരും. നാല് മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ പൊറ്റയാവുകയോ ചെയ്യാം.
*സ്വയം ചികിത്സ വേണ്ട*
ഒരു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍, ഗർഭിണികള്‍, മുതിർന്ന പൗരന്മാർ, ദീർഘകാലമായി ശ്വാസംമുട്ട്, ത്വക്ക്‌രോഗങ്ങള്‍ ഉള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ ഉടൻ ചികിത്സ തേടണം.
രോഗബാധിതർക്ക് വായുസഞ്ചാരമുള്ള മുറിയില്‍ പരിപൂർണ വിശ്രമം വേണം.
ധാരാളം വെള്ളം കുടിക്കണം.
പഴവർഗങ്ങള്‍ കഴിക്കാം.
മറ്റുള്ളവരുമായിനേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണം.
രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റു വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടാതെ ബ്ലീച്ചിംഗ് ലായനി ഒഴിച്ച് വൃത്തിയാക്കണം.
രോഗലക്ഷണങ്ങൾ കണ്ടാൽ ഒരുകാരണവശാലും സ്വയം ചികിത്സയ്ക്ക് മുതിരാതെ ഡോക്ടറെ സമീപിച്ച് ചികിത്സ തേടുക.