മൊബൈല്‍ ഫോണ്‍ കാലം വന്നതില്‍ പിന്നെ അവിഭാജ്യഘടകമാണ് സിം കാർഡ്. രണ്ട് സിം കാർഡുകള്‍ ഉപയോഗിക്കാൻ കഴിയുന്ന ഫോണുകളുടെ കടന്നുവരവോടെയാണ് സിം കാർഡുകള്‍ക്ക് ആവശ്യക്കാർ ഏറിവന്നത്. ആദ്യകാലത്ത് സർക്കാർ അംഗീകൃത ഐഡി കാർഡുണ്ടെങ്കില്‍ തന്നെ ഒരാള്‍ക്ക് സിം കാർഡ് ലഭിക്കുമായിരുന്നു. അതായത് 18 വയസ്സ് പൂർത്തിയായ ഒരാള്‍ക്ക് തന്റെ എസ്‌എസ്‌എല്‍സി സർട്ടിഫിക്കറ്റിന്റെ കോപ്പി ഉപയോഗിച്ച് തന്നെ സിം കാർഡ് എടുക്കാമായിരുന്നു. പക്ഷെ അതിന്റെയൊക്കെ ബാക്കപത്രമായി തട്ടിപ്പുകളും വർധിച്ചു. അതോടെ നിയമങ്ങളും സർക്കാർ കടുപ്പിച്ചു. ഇപ്പോഴിതാ ആധാർ കാർഡ് ഉപയോഗിച്ച് മാത്രമേ സിം കാർഡ് അനുവദിക്കാൻ പാടുള്ളൂ എന്നുള്ള നിയമം കൂടി പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ആധാർ കാർഡ് മാത്രം നല്‍കിയാല്‍ മതിയാവില്ല, ബയോമെട്രിക് പരിശോധന കൂടി ആവശ്യമായി വന്നിട്ടുണ്ട്. ഒരാളുടെ പേരില്‍ മറ്റൊരാള്‍ക്ക് ഇനി മൊബൈല്‍ കണക്ഷൻ എടുക്കാൻ കഴിയില്ലെന്ന് സാരം. പുതിയ മൊബൈല്‍ കണക്ഷൻ എടുക്കാൻ ബയോമെട്രിക് പരിശോധന പൂർത്തിയക്കണം. വോട്ടർ ഐഡി, പാസ്‌പോർട്ട് അല്ലെങ്കില്‍ സർക്കാർ നല്‍കിയ മറ്റ് രേഖകള്‍ നല്‍കുന്നതിന് പകരം ആധാർ കാർഡുകളാണ് ഇനി ആവശ്യമായി വരിക. വ്യാജ രേഖകള്‍ വഴി ലഭിക്കുന്ന സിം കാർഡുകളുടെ ദുരുപയോഗം തടയുന്നതിനും തട്ടിപ്പ് തടയുന്നതിനുമാണ് ഈ നീക്കം. അനധികൃത മൊബൈല്‍ കണക്ഷനുകളുമായി ബന്ധപ്പെട്ട സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടികള്‍ കർശനമാക്കിയത്. കൂടാതെ ഒന്നിലധികം സിം കാർഡുകള്‍ ഇപയോഗിക്കുന്നവരെ നിരീക്ഷിക്കാനും സർക്കാർ നീക്കമുണ്ട്. ഒന്നിലധികം കണക്ഷനുകള്‍ ലഭിക്കുന്നതിന് വ്യത്യസ്ത ഐഡന്റിറ്റികള്‍ ഉപയോഗിക്കുന്നത് തടയാനും കൂടെയാണ് ഈ തീരുമാനം. ഒരു വ്യക്തിയുടെ പേരില്‍ എത്ര സിം കാർഡുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അറിയാൻ ഒരു കേന്ദ്രീകൃത സംവിധാനത്തിലൂടെ ഇപ്പോള്‍ ട്രാക്ക് ചെയ്യും. കൂടാതെ ബയോമെട്രിക് പരിശോധനാ പ്രക്രിയ പൂർത്തിയാക്കാതെ സിം കാർഡുകള്‍ വില്‍ക്കുന്നതില്‍ നിന്ന് ടെലികോം റീട്ടെയിലർമാരെ വിലക്കിയിട്ടുണ്ട്. ഈ നിയമം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. ബയോമെട്രിക് പരിശോധനയില്‍ സംശയം തോന്നിയാല്‍ പത്ത് വ്യത്യസ്ത ഫോട്ടോകള്‍ നല്‍കേണ്ടി വരും. പത്ത് ഫോട്ടോകളും പത്ത് രീതിയില്‍ എടുത്തവ ആയിരിക്കണം. തട്ടിപ്പ് തടയാനാണിത്. വ്യാജ രേഖകള്‍ ഉപയോഗിച്ച് മൊബൈല്‍ കണക്ഷൻ എടുക്കുന്നത് തടയാനാണിത്. വ്യാജ സിം കാർഡുകളുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകളും സൈബർ കുറ്റകൃത്യങ്ങളും വർദ്ധിച്ചതായി കണ്ടെത്തിയ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) നടത്തിയ അവലോകനത്തെ തുടർന്നാണ് സിം രജിസ്‌ട്രേഷൻ നിയമങ്ങള്‍ കർശനമാക്കാൻ തീരുമാനിച്ചത്. ഒന്നിലധികം സിം കാർഡുകള്‍ ഒറ്റ ഉപകരണങ്ങളില്‍ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും അധികൃതർ കണ്ടെത്തിയിരുന്നു. മൊബൈല്‍ സംബന്ധമായ തട്ടിപ്പുകള്‍ കുറയ്ക്കുന്നതിനും ഇന്ത്യയില്‍ സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ കർശനമായ മാർഗ്ഗനിർദ്ദേശങ്ങള്‍. അതേസമയം സാങ്കേതിക വിദ്യയിലെ മാറ്റത്തിനൊപ്പം ഹാക്കർമാരുടെ രീതികളിലും മാറ്റം വന്നിട്ടുണ്ട്. ഉപഭോക്താവിന്റെ ഡാറ്റയും പണവും കൈക്കലാക്കാൻ ഹാക്കർമാർ ഇ-സിം പ്രൊഫൈലുകള്‍ ഉപയോഗിക്കുന്നുണ്ട്. ഹാക്കിങിനെക്കാള്‍ കുറച്ച് കൂടി എളുപ്പത്തില്‍ ചെയ്യാവുന്ന തട്ടിപ്പാണ് സിം സ്വാപ്പിങ് സ്‌കാം. ഏറ്റവും സിമ്പിളായി പറഞ്ഞാല്‍ നിങ്ങളുടെ സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് സമ്പാദിച്ച് തട്ടിപ്പിന് ഉപയോഗിക്കുന്ന രീതിയാണ് സിം സ്വാപ്പിങ്. തട്ടിപ്പുകാർ നിങ്ങളുടെ സിം കാർഡിന്റെ തന്നെ ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതാണ് സിം സ്വാപ്പിങ് രീതി.

ഉള്‍വനത്തിലെ മണ്ണിടിച്ചില്‍ ആശങ്കപ്പെടാനില്ല -ജില്ലാ കളക്ടര്‍
വൈത്തിരി താലൂക്കിലെ വെള്ളരിമല മലവാരം ഭാഗത്തുണ്ടായ മണ്ണിടിച്ചില്‍ ജനവാസ കേന്ദ്രങ്ങളെ ബാധിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ