വെള്ളം ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ തണ്ണിമത്തന്‍ ശരീരത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.വൃക്കയുടെ പ്രവര്‍ത്തനത്തിനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുമെല്ലാം തണ്ണിമത്തന്‍ സഹായകമാണ്.
റോഡിന്റെ വശങ്ങളിലായി പാതി മുറിച്ച ചുവപ്പ് തണ്ണിമത്തന്‍ കാണുമ്ബോള്‍ ആരാണെങ്കിലും മേടിച്ചുപോകും. വേനല്‍ക്കാലത്ത് തണ്ണിമത്തന്‍ വാര്‍ത്തകള്‍ നിരവധി വരാറുണ്ടെങ്കിലും കഴിഞ്ഞ ദിവസ്സങ്ങളില്‍ തമിഴ്‌നാട്ടില്‍ കൃത്രിമം നടത്തിയ 2000 കിലോ തണ്ണിമത്തനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തിയത്. നിറത്തിനായി കൃത്രിമ നിറങ്ങള്‍ തണ്ണിമത്തനിലേക്ക് കുത്തിവെക്കുന്ന വീഡിയോയും കഴിഞ്ഞ വർഷങ്ങളില്‍ പ്രചരിച്ചിരുന്നു.
എന്നാല്‍, തണ്ണിമത്തന്‍ വാങ്ങുമ്ബോള്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പറ്റിക്കപ്പെടാതിരിക്കാം. കൃത്രിമ നിറത്തിന്റെ സാന്നിധ്യം തണ്ണിമത്തന്‍ മുറിച്ച് നോക്കിയാല്‍ മാത്രമേ കണ്ടെത്താനാകു. ടിഷ്യു പേപ്പറോ കോട്ടണ്‍ ബോളോ കൊണ്ട് തുടച്ചു നോക്കുമ്ബോള്‍ നിറം പറ്റിപിടിക്കുന്നുണ്ടെങ്കില്‍ കൃത്രിമ നിറം ചേര്‍ത്തിട്ടുണ്ടെന്ന് സ്ഥിരീകരിക്കാം. മങ്ങിയ തൊലികളുള്ള തണ്ണിമത്തനേക്കാള്‍ ഉചിതം നിറം ഏറെയുള്ളവയാണ്. തണ്ണിമത്തന്റെ പുറത്ത് കൊട്ടി നോക്കുമ്ബോള്‍ നല്ല രീതിയില്‍ ശബ്ദം കേള്‍ക്കുന്നുണ്ടെങ്കില്‍ പഴിത്തിട്ടുണ്ടെന്ന് മനസ്സിലാക്കാം.
തണ്ണിമത്തന്‍ വാങ്ങുമ്ബോള്‍ പാടുകളോ ചതവുകളോ ഇല്ലാത്തതും കനത്തതും നോക്കിവാങ്ങാം. പുറത്ത് തട്ടിനോക്കിയാല്‍ ഏതാണ്ട് ഉള്ളിലെ ഘടനയെക്കുറിച്ച് രൂപംലഭിക്കും. നേരിയതും ഏതാണ്ട് പൊള്ളയായതുമായ ശബ്ദം വെള്ളവും പഴവും കേടില്ലാത്തതാണെന്ന് സൂചിപ്പിക്കുന്നു. അടിഭാഗത്തെ മഞ്ഞനിറത്തോടെയുള്ള പുള്ളികള്‍ നല്ല വിളവിനെ കാണിക്കുന്നു. എന്നാല്‍ വിളറിയോ വെളുത്തോ ആണ് കാണുന്നതെങ്കില്‍ പാകമാകുന്നതിന് മുമ്ബ് പറിച്ചതാണെന്ന് മനസ്സിലാക്കാം.
അതേപോലെ തണ്ണിമത്തന്‍ കഴിക്കുന്നത് അമിതമായാല്‍ ഇവയിലെ ലൈസോപീനും സിമ്ബിള്‍ കാര്‍ബോഹൈഡ്രേറ്റും പ്രശ്‌നക്കാര്‍ ആയി മാറും. അത് ദഹനകുറവിനും വയറു കമ്ബിക്കലിനും വായുപ്രശ്‌നം, വയറിളക്കം, മലബന്ധം എന്നിവയ്ക്കും കാരണമാകാം. പൊട്ടാസ്യം കൂടുതല്‍ ഉള്ളതിനാല്‍ കിഡ്‌നി രോഗങ്ങളുള്ളവര്‍ ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശപ്രകാരം മാത്രമേ ഇവ ഉപയോഗിക്കാവൂ. ഊര്‍ജത്തിന്റെ അളവ് കുറവാണെങ്കിലും ഗ്ലൈസെമിക് ഇന്‍ഡക്‌സ് കൂടുതലുള്ളതിനാല്‍ തണ്ണിമത്തന്‍ അമിതമായി ഉപയോഗിക്കുന്നത് പ്രമേഹ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ ഇടയാക്കും.