ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മുകശ്മീരിലേക്കുള്ള വിനോദയാത്ര ബുക്കിംഗിൽ വൻ ഇടിവ്. കർണാടകയിൽ നിന്നുള്ള മൂന്ന് പേർ കൊല്ലപ്പെട്ടതിന് പിന്നിലെ 5000ത്തോളം വിനോദ സഞ്ചാരികൾ യാത്ര റദ്ദാക്കിയതായാണ് കർണാടക ടൂറിസം സൊസൈറ്റി വിശദമാക്കുന്നത്. വിവിധ ടൂർ ഓപ്പറേറ്റർമാർ മുഖേന ജമ്മു കശ്മീർ യാത്രകൾ ബുക്ക് ചെയ്തവരുടെ വിവരമാണ് പുറത്ത് വന്നിട്ടുള്ളത്.
യാത്ര ക്യാൻസൽ ചെയ്യുന്നത് മൂലമുള്ള ധന നഷ്ടം പരിഗണിക്കാതെയാണ് ഇതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ചെറുകിട യാത്രാ സംരംഭങ്ങളിലൂടെ യാത്ര റദ്ദാക്കിയവരുടെ എണ്ണം ഇനിയും വ്യക്തമാക്കിയിട്ടില്ല. ഭീകരാക്രമണം ഈ സീസണിലെ ടൂറിസം സാധ്യതകൾക്ക് അവസാനമിട്ടതായാണ് ടൂർ ഓപ്പറേറ്റർമാർ പ്രതികരിക്കുന്നത്. അടുത്ത സീസണിലേ ഇവിടേക്കുള്ള വിനോദ സഞ്ചാര സാധ്യതകൾ അറിയാനാവൂവെന്നാണ് കെ ടി എസ് നിരീക്ഷിക്കുന്നത്