കൽപ്പറ്റ:
സംസ്ഥാന ഭാഗ്യക്കുറി ഏജന്റമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള സ്കോളർഷിപ്പ് വിതരണ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ നിർവഹിച്ചു.
സർക്കാരിന് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന മേഖലയാണ് ലോട്ടറിയെന്നും ഒട്ടനവധി ക്ഷേമ പ്രവർത്തനങ്ങൾ മികച്ച നിലയിൽ നടപ്പാക്കുന്നുണ്ടെന്നും ജില്ലാ കളക്ടർ അഭിപ്രായപെട്ടു. 26 വിദ്യാർത്ഥികളെ കളക്ടർ മൊമെന്റോ നൽകി ആദരിച്ചു. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗം പി ആർ ജയപ്രകാശ് അധ്യക്ഷത വഹിച്ച പരിപാടിയിൽ പത്മശ്രീ ചെറുവയൽ രാമൻ മുഖ്യാതിഥിയായി.
സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും സാമൂഹിക സുരക്ഷിതത്വവും ഉന്നമനവും ലക്ഷ്യമിട്ട് 2009ൽ രൂപീകരിച്ച സംസ്ഥാന ലോട്ടറി ഏജന്റസ് & സെല്ലേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ഭാഗ്യക്കുറി മേഖലയിലെ അരലക്ഷത്തിലധികം വരുന്ന തൊഴിലാളികളുടെ ആശ്രയമാണ്. ഭവന നിർമ്മാണ പദ്ധതി, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, വിദ്യാഭ്യാസ സ്കോളർഷിപ്പ്, ചികിത്സ ധനസഹായം, ഓണം ബോണസ്, ആശ്രിതർക്ക് മരണാനന്തര ധനസഹായം, പെൻഷൻ, യൂണിഫോം, മുചക്ര സ്‌കൂട്ടർ തുടങ്ങിയ നിരവധി പദ്ധതികൾ സർക്കാർ സഹായത്തോടെ ബോർഡ് നടപ്പിലാക്കുന്നുണ്ട്.
ജില്ലാ ഭാഗ്യക്കുറി ഓഫീസർ പി ജെ ജോയ്, ലോട്ടറി വർക്കേഴ്സ് & സെല്ലേഴ്‌സ് യൂണിയൻ സെക്രട്ടറി ടി എസ് സുരേഷ്, ഓൾ കേരള ലോട്ടറി ട്രെഡേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി ഷിബു പോൾ, ലോട്ടറി ഏജന്റ്സ് & സെല്ലേർസ് സംഘ് ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് ജി നായർ, കേരള ലോട്ടറി ഏജന്റ്സ് & സെല്ലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി കെ സുബൈർ, ലോട്ടറി സബ് സ്റ്റോക്കിസ്റ്റ് അസോസിയേഷൻ കൺവീനർ എസ് പി രാജവർമ്മൻ, അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസർ സി ബി സന്ദേശ്, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ ബി അജീർ എന്നിവർ സംസാരിച്ചു.