കൽപ്പറ്റ: മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന വിധം 1972 ലെ വനം – വന്യജീവി നിയമത്തിൽ കാലോചിതമായ ഭേദഗതി വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാവണമെന്ന് ജില്ലയിലെ വന്യമൃഗശല്യം സംബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു. കൈനാട്ടി പത്മപ്രഭാ ലൈബ്രറി എം.പി.വീരേന്ദ്രകുമാർ ഹാളിൽ സീനിയർ ജർണലിസ്റ്റ്സ് ഫോറം കേരള ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഫോറം ജില്ലാ പ്രസിഡന്റ് പി.കെ.അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.
വനമേഖലയുടെ വിസ്തൃതിയും വർദ്ധിച്ച ജനസാന്ദ്രതയും കാരണം വന്യജീവി താണ്ഡവങ്ങൾക്ക് കൂടുതൽ ഇരയാവുന്ന ജില്ലയാണ് വയനാട്. കാടിറങ്ങി ജനവാസ കേന്ദ്രങ്ങളിലെത്തുന്ന വന്യജീവികൾ ജനജീവിതം ദുസ്സഹമാക്കുകയാണ്. കാട്ടാന, കാട്ടുപന്നി, കടുവ തുടങ്ങി എല്ലാ തരം വന്യജീവികളുടെയും അക്രമണത്തിൽ കനത്ത കൃഷിനാശവും ധാരാളം വളർത്തുമൃഗങ്ങൾ കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണ്. മരണങ്ങളും സംഭവിച്ചിട്ടുണ്ട്.
വന്യജീവികളെ കാടിന് പുറത്തേക്കും ജനവാസ കേന്ദ്രങ്ങളിലെക്കും ആകർഷിക്കാതിരിക്കാൻ അവക്ക് ആവശ്യമായ ജല- ഭക്ഷണ ലഭ്യതയും പ്രത്യേക സംരക്ഷണവും കാട്ടിനുളളിൽ ഉറപ്പു വരുത്തണമന്ന് സെമിനാർ ആവശ്യപ്പെട്ടു.
പരിപാടിയിൽ സെകട്ടറി ടി.വി. രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഇ. വിനയൻ, സി.കെ.ശിവരാമൻ (സി.പി.എം), കെ.കെ.ഹംസ (ആർ.ജെ.ഡി), പി.എം. ജോയ് (സി.പി.ഐ), റസാഖ് കൽപ്പറ്റ (മുസ്‌ലിം ലീഗ്), കെ.ജെ. ദേവസ്യ (കേ.കോൺ), കെ.സദാനന്ദൻ ( ബി.ജെ.പി), അഡ്വ.പി. ചാത്തുക്കുട്ടി, പ്രദീപ് മാനന്തവാടി, കെ.സജീവൻ പ്രസംഗിച്ചു.
വയനാട് വൈൽഡ് ലൈഫ് ഡിവിഷൻ കൺസർവേഷൻ ബയോളജിസ്റ്റ് വിഷ്ണു ഓമനക്കുട്ടൻ വന്യജീവി – മനുഷ്യ സംഘർഷം സംബന്ധിച്ച് വിഷയാവതരണം നടത്തി. ഡോ.സുമ ടി. ആർ (ഹ്യൂം സെന്റർ ഫോർ എക്കോളജിക്കൽ ആന്റ് വൈൽഡ് ലൈഫ് ഡിവിഷൻ) മോഡറേറ്ററായിരുന്നു.
എൻ. ഒ. ദേവസ്യ, വർഗ്ഗീസ് വട്ടക്കാട്ടിൽ, പി.വി.മത്തായി, ജേക്കബ് വൈദ്യർ, പി.പത്മരാജ്, കെ.പ്രകാശൻ, വി.പി. വർക്കി, പി.ജി. മോഹൻ ദാസ് ചർച്ചയിൽ പങ്കെടുത്തു.
ഫോറം ട്രഷറർ പി.രാജഗോപാലൻ നന്ദി പറഞ്ഞു