കാറില്‍ കടത്തുന്നതിനിടെ എംഡിഎംഎ പിടികൂടിയ കേസില്‍ മൂന്നുപേർ കൂടി അറസ്റ്റില്‍. മണ്ണാർക്കാട് കർക്കിടാംകുന്ന് പലക്കടവ് വടക്കൻ ഹൗസില്‍ എ.ഷഫീക് (30), കോഴിക്കോട് ബേപ്പൂർ കക്കിരിക്കാട് മഹ്സിന ഹൗസില്‍ കെ.പി.മുനാഫിസ് (29), ആലപ്പുഴ തുമ്ബോളി പാലിയത്തയില്‍ ഹൗസില്‍ അതുല്യ റോബിൻ (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കാറില്‍ കടത്തിക്കൊണ്ടുവരുന്നതിനിടെ 338.16 ഗ്രാം എംഡിഎംഎയുമായി മലപ്പുറം മേലാറ്റൂർ ചെമ്മണിയോട് എച്ച്.മുഹമ്മദ് നാഷിഫ്(39), മണ്ണാർക്കാട് അലനല്ലൂർ കർക്കിടാംകുന്ന് എച്ച്. ഫാസില്‍ (32) എന്നിവർ നടപ്പുണിയില്‍വച്ച് പിടിയിലായത്. ഇവരെ ചോദ്യംചെയ്തതില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് എംഡിഎംഎ വാങ്ങാൻ പണം നല്‍കിയ ഷഫീക്കും എംഡിഎംഎ എത്തിച്ചുനല്‍കിയ ഇടനിലക്കാരായ മുനാഫിസും അതുല്യയും അറസ്റ്റിലായത്. മുനാഫിസിനെയും അതുല്യയെയും കോയമ്ബത്തൂരില്‍വച്ചാണ് അന്വേഷണസംഘം പിടികൂടിയത്. ഇവരുടെ വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാഹനത്തില്‍നിന്നും ഷെഫീക്കിന്റെ എടിഎം കാർഡും എംഡിഎംഎ വാങ്ങുന്നതിനായി നല്‍കിയ ഒരു ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. ഷഫീക്കിനെ അലനല്ലൂരില്‍നിന്നാണ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ പേർ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവർക്കായി അന്വേഷണം ഊർജിതമാക്കിയതായും കൊഴിഞ്ഞാമ്ബാറ ഇൻസ്പെക്ടർ എം.ആർ അരുണ്‍ കുമാർ പറഞ്ഞു.ചിറ്റൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ചിറ്റൂർ ഡിവൈഎസ്പി വി.എ.കൃഷ്ണദാസിന്റെ നിർദേശപ്രകാരം ചിറ്റൂർ സി.ഐ ജെ മാത്യു കൊഴിഞ്ഞാമ്ബാറ സി.ഐ എം.ആർ. അരുണ്‍കുമാർ, ഗ്രേഡ് എസ്‌ഐ ടി സുരേഷ്കുമാർ, എഎസ്‌ഐ വിനോദ്, സീനിയർ സിവില്‍ പൊലീസ് ഓഫിസർമാരായ എൻ.സുമതി, , എച്ച് ഷിയാവുദീൻ എസ്.അനീഷ്, ബി. അബ്ദുല്‍ നാസർ, ഷിജു ,സിവില്‍ പൊലീസ് ഓഫിസർ കെ.സുഭാഷ്, എസ്.ജിജു. ഉമേഷ് ഉണ്ണി എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.