തിരുവനന്തപുരം:കെ.എസ്.ഇ.ബി ജീവനക്കാർ മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നുവെന്ന വ്യാപക പരാതികളെ തുടർന്ന് കർശന നടപടികളുമായി വിജിലൻസ് വിഭാഗം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ എട്ട് ജീവനക്കാർ മദ്യപിച്ചതായി കണ്ടെത്തി. ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് കെ.എസ്.ഇ.ബി വിജിലൻസ് വിഭാഗം രാത്രികാലങ്ങളിൽ ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് എട്ട് ജീവനക്കാർ മദ്യപിച്ചതായി സ്ഥിരീകരിച്ചത്.
ഇത്തരം പരിശോധനകൾ വരും ദിവസങ്ങളിലും സംസ്ഥാന വ്യാപകമായി തുടരുമെന്ന് ചീഫ് വിജിലൻസ് ഓഫീസർ പ്രശാന്തൻ കാണി ബി.കെ. അറിയിച്ചു. ഡ്യൂട്ടി സമയത്തെ മദ്യപാനം ഒരു കാരണവശാലും അനുവദിക്കില്ലെന്നും പിടിക്കപ്പെടുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.