മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമായി 11 കുട്ടികള്‍ മരിച്ചതിനെ തുടർന്ന് ചെറിയ കുട്ടികളില്‍ ചുമ സിറപ്പുകള്‍ ഉപയോഗിക്കുന്നതിനെതിരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സർവീസസ് (ഡിജിഎച്ച്‌എസ്) മുന്നറിയിപ്പ് നല്‍കി.
മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ രണ്ടാഴ്ചക്കിടെ ഒമ്ബത് കുട്ടികള്‍ വൃക്ക തകരാറുമൂലം മരിച്ചത് രാജ്യത്ത് ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു.
വൃക്ക തകരാറിലായ കേസുകള്‍ മലിനമായ ചുമ സിറപ്പുകള്‍ കഴിച്ചതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് മധ്യപ്രദേശിലെയും സമാനമായ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട അയല്‍ സംസ്ഥാനമായ രാജസ്ഥാനിലെയും ആരോഗ്യ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.
മരിച്ച ഒമ്ബത് കുട്ടികളില്‍ അഞ്ച് പേരും കോള്‍ഡ്‌റെഫ് കഫ് സിറപ്പ് കഴിച്ചിരുന്നു. ഒരാള്‍ നെക്സ്ട്രോ സിറപ്പ് കഴിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ ഡോക്ടർമാർക്ക് ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്.അതേസമയം, മരണങ്ങള്‍ക്ക് കാരണമായതായി ആരോപിക്കപ്പെടുന്ന ചുമ സിറപ്പുകളുടെ സാമ്ബിളുകളില്‍ മലിനീകരണം കണ്ടെത്തിയില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വൃക്കയ്ക്ക് ഗുരുതരമായ കേടുപാടുകള്‍ വരുത്തുന്ന രാസവസ്തുക്കളായ ഡൈഈഥൈലീൻ ഗ്ലൈക്കോള്‍ (ഡിഇജി) അല്ലെങ്കില്‍ എഥിലീൻ ഗ്ലൈക്കോള്‍ (ഇജി) എന്നിവ സിറപ്പുകളില്‍ അടങ്ങിയിട്ടില്ലെന്ന് പരിശോധനാ ഫലങ്ങള്‍ സ്ഥിരീകരിച്ചതായി മന്ത്രാലയം പറഞ്ഞു.