തെരുവുനായകളുടെ അനിയന്ത്രിത വർദ്ധനവും ആക്രമണോത്സുകതയും മൂലം ജില്ലയില്‍ ജനങ്ങളുടെ സ്വൈര്യസഞ്ചാരം കടുത്ത ഭീഷണിയില്‍.വിദ്യാർത്ഥികള്‍ മുതല്‍ വയോജനങ്ങള്‍ വരെ ഒരുപോലെ നായകളുടെ ആക്രമണത്തിനിരയാകുന്നു.
കഴിഞ്ഞ ദിവസം അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരികടവിലും മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവിലുമായി മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റിരുന്നു. വളർത്തു മൃഗങ്ങള്‍ക്കും കടയേറ്റിട്ടുണ്ട്. തെരുവുനായ്ക്കളെ പിടിക്കാനുള്ള ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പേയിളകിയ നായയെ നാട്ടുകാർ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല.
കഴിഞ്ഞ ആറ് വർഷത്തിനിടെ ജില്ലയില്‍ മാത്രം 75,199 പേർക്ക് തെരുവുനായയുടെ കടിയേറ്റതായാണ് കണക്കുകള്‍.
വർഷംതോറും നായകളുടെ കടിയേറ്റ് ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തില്‍ ഭീകരമായ വർദ്ധനയാണ് രേഖപ്പെടുത്തുന്നത്.2019ലെ സെൻസസ് പ്രകാരം ജില്ലയില്‍ 23,666 തെരുവുനായകളുണ്ടെന്നായിരുന്നു കണ്ടെത്തല്‍. ആറുവർഷത്തിനുശേഷം ഈ എണ്ണം ഇരട്ടിയിലധികം വർദ്ധിച്ചിട്ടുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
പ്രതിരോധം പടിയൂരിലെ വന്ധ്യംകരണം മാത്രം
ജില്ലയില്‍ ആനിമല്‍ ബർത്ത് കണ്‍ട്രോള്‍ പ്രോഗ്രാം (എ.ബി.സി) വഴി പടിയൂരിലെ കേന്ദ്രത്തില്‍ നായ വന്ധ്യംകരണം നടത്തുന്നതില്‍ ഒതുങ്ങുകയാണ് തെരുവുനായ നിയന്ത്രണം. തദ്ദേശസ്ഥാപനങ്ങള്‍ മറ്റൊന്നും തന്നെ ചെയ്യുന്നില്ലെന്നാണ് പരാതി.കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിളോട് ഉന്നയിച്ച പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു തെരുവുനായ ശല്യത്തിനുള്ള പരിഹാരം. കണ്ണൂർ നഗരത്തില്‍ ഒറ്റ ദിവസം തന്നെ നിരവധി പേർക്ക് തുടർച്ചയായി കടിയേറ്റപ്പോള്‍ കോർപ്പറേഷനും പഞ്ചായത്തുകളും പ്രതിരോധത്തിനിറങ്ങിയെങ്കിലും തിരഞ്ഞെടുപ്പ് ചൂടില്‍ നടപടികള്‍ അവസാനിച്ചു.
താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ ഒരുക്കാതെ തദ്ദേശസ്ഥാപനങ്ങള്‍
പിടികൂടുന്ന നായകളെ വന്ധ്യംകരിക്കുന്നതിന് മുന്നോടിയായും വന്ധ്യംകരണത്തിന് ശേഷവും താമസിപ്പിക്കാനുള്ള താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാൻ ജില്ലാപഞ്ചായത്ത് നല്‍കിയ നിർദേശം തദ്ദേശസ്ഥാപനങ്ങള്‍ പാലിക്കാൻ തയ്യാറായിട്ടില്ല. മതിയായ സ്ഥലം കണ്ടെത്താത്തതാണ് പ്രതിസന്ധിയെന്ന് തദ്ദേശസ്ഥാപന പ്രതിനിധികള്‍ പറയുന്നു.
കണ്ണൂരില്‍ തെരുവുനായ ആക്രമണം
2020- 3,998
2021- 15,299
2022- 18,584
2023- 15,760
2024- 15,148
2025 (ആഗസ്റ്റ് വരെ): 12,171
സംസ്ഥാനത്ത് തെരുവുനായ കടിയേറ്റത് (ആഗസ്റ്റ് വരെ):
തിരുവനന്തപുരം (40,413), കൊല്ലം (31,015), പാലക്കാട് (24,065), ആലപ്പുഴ (23,969), എറണാകുളം (23,877), തൃശൂർ (23,580), കോട്ടയം (17,956), പത്തനംതിട്ട (14,494), കോഴിക്കോട് (14,186), മലപ്പുറം (8,228), ഇടുക്കി (7,646), കാസർകോട് (6,410), വയനാട് (4,551)








