തിരുവനന്തപുരം: കേരളം ബൂത്തിലെത്തുമ്പോൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ. 75 മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും. ബാക്കി മണ്ഡലങ്ങളിൽ പൊതു സ്വതന്ത്രർ ജനവിധി തേടും. കൊടുവള്ളി, കോട്ടക്കൽ, കൊണ്ടോട്ടി, തിരൂർ, പാലക്കാട് മണ്ഡലങ്ങളിലെ സ്വതന്ത്ര സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.
എല്ലാ മേഖലയിലും സർക്കാർ ജനപക്ഷ ക്ഷേമവും വികസനവും ഉറപ്പാക്കിയെന്നും അസാധ്യമെന്ന് കരുതിയ വികസന പദ്ധതികൾ വരെ നടപ്പായ കാലമാണ് ഇതെന്നും സ്ഥാനാർത്ഥി പ്രഖ്യാപനത്തിനിടെ എം വി ഗോവിന്ദൻ പറഞ്ഞു. വർഗീയതയും സംഘർഷവുമില്ലാത്ത പത്ത് വർഷ കാലമാണ് കഴിഞ്ഞുപോയത്. 56 സിറ്റിങ് എംഎൽഎമാരുണ്ട്. പിബിയിൽ നിന്ന് മത്സരിക്കുന്നത് പിണറായി വിജയൻ മാത്രമാണ്. ജനാധിപത്യ രീതിയിലെ സ്ഥാനാർത്ഥി നിർണയമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഏപ്രിൽ 9നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9 ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രിൽ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്. കേരളത്തിൽ മൂന്നാം തുടർ ഭരണം എൽ ഡി എഫ് ലക്ഷ്യമിടുമ്പോൾ അധികാര വഴിയിൽ തിരിച്ചെത്താനുള്ള പരിശ്രമത്തിലാണ് യു ഡി എഫ്.








