ഉത്തരേന്ത്യയിൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന സന്യാസിനിമാരെ കള്ളക്കേസിൽ കുടുക്കുവാനുള്ള ആസൂത്രിതശ്രമം പ്രതിഷേധാർഹമെന്ന് ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപത സമിതി. ഇന്ത്യയിലെവിടെയും സഞ്ചരിക്കുവാൻ ഭരണഘടന നൽകുന്ന സഞ്ചാര സ്വാതന്ത്ര്യവും സന്യാസ വസ്ത്രം ധരിച്ചുകൊണ്ട് സഞ്ചരിക്കുവാനുള്ള അവകാശവും എല്ലാ സന്യസ്തർക്കും ഉണ്ട്. ആരെയും നിർബന്ധിച്ച് ഭീഷണിപ്പെടുത്തി മതപരിവർത്തനം നടത്തുകയോ കഴുത്തിൽ കത്തി വെച്ച് മതം ഉപേക്ഷിക്കുവാനും ക്രിസ്തുവിൽ വിശ്വസിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുവാനോ അവർ തുനിഞ്ഞിട്ടില്ല. ഇന്ത്യയിലെ സാമൂഹിക സാഹചര്യങ്ങൾ തീവ്ര വർഗീയതയ്ക്ക് കീഴ്പ്പെടുന്നു എന്നുള്ളതിന്റെ തെളിവാണ് ഈ സംഭവം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മിഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് പതിനായിരക്കണക്കിന് സന്യസ്തർ ആണ്. അക്രമികളെ നിലയ്ക്കുനിർത്താനും സന്യസ്തരുടെ സുരക്ഷ ഉറപ്പുവരുത്താനും ഭരണകൂടങ്ങൾ ശ്രദ്ധിക്കണമെന്ന് ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപതാ സമിതി ആവശ്യപ്പെട്ടു.
പ്രതിഷേധ മീറ്റിംഗിന് രൂപത ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, രൂപതാ പ്രസിഡൻറ് രഞ്ജിത്ത് മുതുപ്ലാക്കൽ, സെക്രട്ടറി സജീഷ് എടത്തട്ടേൽ, ഓർഗനൈസർ തങ്കച്ചൻ മാപ്പിളകുന്നേൽ,വൈസ് പ്രസിഡന്റ് ആര്യ കൊച്ചുപുരക്കൽ, ജോ. സെക്രട്ടറി അലോഷിൻ കൊല്ലപ്പള്ളി, ജോ. ഡയറക്ടർ സി. ക്രിസ്റ്റീന എഫ്. സി. സി,ഓഫീസ് സെക്രട്ടറി സി. സിനി മരിയ സി. എം. സി എന്നിവർ പങ്കെടുത്തു.








