തിരുവനന്തപുരം: ആലപ്പുഴയിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ഇരു ചക്രവാഹനത്തിൽ ഇരുത്തി ആശുപത്രിയിലെത്തിച്ച അശ്വിൻ കുഞ്ഞുമോനെയും രേഖയെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗിയുടെ ആരോഗ്യനില മനസിലാക്കി അവസരത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിച്ച യുവാക്കളെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സംഭവത്തെ വളച്ചൊടിച്ച മാധ്യമങ്ങളെ മുഖ്യമന്ത്രി വിമര്‍ശിച്ചു. പുന്നപ്രയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ ശ്വാസതടസ്സമനുഭവപ്പെട്ട കൊവിഡ് ബാധിതനെ ആംബുലന്‍സ് എത്താനുള്ള സമയം പോലും പാഴാക്കാതെ ആശുപത്രിയിലെത്തിച്ച രണ്ടു ചെറുപ്പക്കാരുടെ സന്നദ്ധതയെ ആണ് മറ്റൊരു തരത്തില്‍ ചിത്രീകരിക്കാന്‍ ശ്രമമുണ്ടായത്. ആ രോഗി ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നതായാണ് മനസ്സിലാ ക്കുന്നത്. അങ്ങനെ ഉയര്‍ന്നു പ്രവര്‍ത്തിച്ച യുവതീ യുവാക്കളെ ഈ ഘട്ടത്തില്‍ അഭിന്ദിക്കുന്നു- മുഖ്യമന്ത്രി പറഞ്ഞു.
രാജ്യം നേരിടുന്ന ഗുരുതര സാഹചര്യം അറിയാവുന്നവരാണ് നമ്മള്‍. ഈ മഹാമാരിയുടെ ആക്രമണത്തില്‍ നിന്ന് നാടിനെ സംരക്ഷിക്കാന്‍ സ്വയം മറന്ന് കര്‍മ്മരംഗത്തുള്ളത് ലക്ഷക്കണക്കിന് മനുഷ്യരാണ്. അവര്‍ക്ക് എല്ലാ സൗകര്യവും നല്‍കുക എന്നതാണ് സമൂഹത്തിന്‍റെ ഉത്തരവാദിത്തം. അതിനിടയില്‍ ശ്മശാനത്തില്‍ തിരക്ക്, ഓക്സിജന്‍ കിട്ടുന്നില്ല, മോട്ടോര്‍ സൈക്കിളില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നൊക്കെയുള്ള വാര്‍ത്തകള്‍ ഉദ്വേഗജനകമായി അവതരിപ്പിക്കുന്നതില്‍ മാധ്യമങ്ങളും സ്വയം നിയന്ത്രണം പാലിക്കണം- മുഖ്യമന്ത്രി വ്യക്തമാക്കി.
ആലപ്പുഴ ജില്ലയിലെ പുന്നപ്ര നോർത്ത് മേഖലാ കമ്മിറ്റി അംഗമാണ് അശ്വിൻ കുഞ്ഞുമോന്‍. രേഖ എകെജി യൂണിറ്റ് കമ്മിറ്റി അംഗവുമാണ്. രണ്ടുപേരും സംസ്ഥാന സർക്കാരിന്റെ സന്നദ്ധം വോളന്റിയർ സേനയിൽ അംഗങ്ങളാണ്. ഡൊമിസിലറി കേയർ സെന്ററിൽ പതിവ്പോലെ ഭക്ഷണ വിതരണത്തിന് പോയതായിരുന്നു ഇരുവരും. അപ്പോഴാണ് ഒരു കോവിഡ് രോഗിയുടെ നില അൽപം ഗുരുതരമാണ് എന്ന് അറിയുന്നത്. ആംബുലൻസ് എത്താൻ സ്വാഭാവികമായ കാലതാമസം ഉണ്ടാകുമെന്ന് അറിഞ്ഞു. അതുവരെ കാത്തുനിൽക്കാതെ ബൈക്കിൽ അശ്വിനും രേഖയും രോഗിയെ കയറ്റി ആശുപത്രിയിലെത്തിച്ചത്.