ന്യൂഡൽഹി: വിവിധ കോവിഡ് വാക്സിനുകളുടെ 216 കോടി ഡോസുകൾ ഓഗസ്റ്റിനും ഡിസംബറിനുമിടെ ഇന്ത്യയിൽ നിർമിക്കുമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോൾ. പൂർണമായും ഇന്ത്യക്കും ഇന്ത്യക്കാർക്ക് വേണ്ടിയായിരിക്കും അത്. എല്ലാവർക്കും വാക്സിൻ ലഭ്യമാക്കും എന്നകാര്യത്തിൽ സംശയം വേണ്ട. അദ്ദേഹം വ്യക്തമാക്കി.
ഫൈസർ, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സിൻ നിർമാതാക്കളുമായും ഇന്ത്യ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇന്ത്യയിൽ വാക്സിൻ ലഭ്യമാക്കാൻ താത്പര്യമുണ്ടോ എന്ന് അവരോട് ആരായുന്നുണ്ട്. എന്നാൽ വാക്സിൻ ലഭ്യത വിലയിരുത്തിയശേഷം പ്രതികരിക്കാം എന്നാണ് അവർ വ്യക്തമാക്കിയിട്ടുള്ളത്. അവരുമായി ചർച്ചകൾ തുടരുകയാണ്. അവർ ഇന്ത്യയിൽ വാക്സിൻ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. കോവാക്സിൻ നിർമാണത്തിൽ മറ്റുകമ്പനികളെയും പങ്കാളികളാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്നും വി.കെ പോൾ പറഞ്ഞു.
റഷ്യയിലെ ഗമേലയ നാഷണൽ സെന്റർ വികസിപ്പിച്ച സ്പുട്നിക് V കോവിഡ് വാക്സിൻ അടുത്തയാഴ്ച ആദ്യം മുതൽ രാജ്യത്തുടനീളം പൊതുവിപണിയിൽ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. ലോകത്ത് വികസിപ്പിക്കപ്പെട്ട ആദ്യ കോവിഡ് വാക്സിനെന്ന് അറിയപ്പെടുന്ന സ്പുട്നിക് പ്രാദേശിക നിർമാണം ജൂലായിൽ ഇന്ത്യയിൽ തുടങ്ങും. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റെഡ്ഡീസ് ലബോറട്ടറിയാവും സ്പുട്നിക് വാക്സിൻ ഇന്ത്യയിൽ നിർമിക്കുക. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ഏപ്രിലിൽ ഈ വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയിരുന്നു. രാജ്യത്ത് കോവിഡ് കേസുകൾ വൻതോതിൽ വർധിച്ച സാഹചര്യത്തിൽ ആയിരുന്നു ഇത്.