ന്യൂഡൽഹി: സമൂഹമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പുതിയ ഐ.ടി നയത്തില്‍ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ്. സമൂഹമാധ്യമങ്ങള്‍ തെറ്റായ രീതിയിൽ ഉപയോഗിക്കുന്നത് തടയാൻ മാത്രമാണ് പുതിയ നിയമങ്ങള്‍ തയ്യാറാക്കിയതെന്നും ഉപയോക്താക്കള്‍ക്ക് പരാതി പരിഹാരങ്ങൾക്ക് സംവിധാനമുണ്ടാവുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ചോദ്യം ചോദിക്കാനുള്ള അവകാശം ഉൾപ്പെടെ വിമര്‍ശനങ്ങളെ സര്‍ക്കാര്‍ പൂർണ്ണമായും സ്വാഗതം ചെയ്യുന്നു. സോഷ്യല്‍ മീഡിയ വഴി ഏതെങ്കിലും തരത്തിലുള്ള അതിക്രമത്തില്‍ നിന്ന് സാധാരണ യൂസർമാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ നിയമങ്ങൾ. സ്വകാര്യത എന്ന അവകാശം സർക്കാർ പൂർണമായി അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു, -മന്ത്രി പറഞ്ഞു.
പുതിയ ഐ.ടി നിയമപ്രകാരം ഓരോ കമ്പനിക്കും ഇന്ത്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു പരാതി പരിഹാര ഉദ്യോഗസ്ഥന്‍, കംപ്ലയിന്‍സ് ഓഫീസര്‍, നോഡല്‍ ഓഫീസര്‍ എന്നിവരെ നിയമിക്കണം. ഇതുവഴി സാധാരണക്കാരായ ഉപയോക്താക്കള്‍ക്ക് അവരുടെ പരാതികള്‍ പരിഹരിക്കാന്‍ ഒരു വേദി കിട്ടുമെന്നും മന്ത്രി പറഞ്ഞു.
അധികൃതർ അപകീർത്തികരമെന്ന് കാണുന്ന ഏതുതരം സന്ദേശങ്ങളും പോസ്റ്റുകളും 36 മണിക്കൂറിനകം നീക്കണമെന്നാണ് പുതിയ ഐ.ടി നിയമത്തിലെ വ്യവസ്ഥ. നിബന്ധനകൾക്കു വഴങ്ങാൻ കഴിഞ്ഞ ഫെബ്രുവരി 25ന് മൂന്നു മാസത്തെ ഇളവ് എല്ലാ സമൂഹ മാധ്യമങ്ങൾക്കും സർക്കാർ നൽകിയിരുന്നു. ആറു മാസം നൽകണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം വഴങ്ങിയിരുന്നില്ല.