സിനിമ ചെയ്യുകയാണ് തന്റെ സന്തോഷമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. ഇന്നും പ്രസക്തമാണ് ‘സന്ദേശ’മെന്നും സിനിമ ചർച്ച ചെയ്യപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും സംവിധായകൻ പറഞ്ഞു. സമകാലീക സാഹചര്യങ്ങൾ ഉദാഹരണമാക്കി സിനിമയുടെ പ്രവചനാതീത സ്വഭാവത്തെപറ്റിയും അദ്ദേഹം സംസാരിച്ചു.”ഞാൻ സിനിമയിൽ എത്തിപ്പെടുകയാണ് ഉണ്ടായത്. സംവിധായകൻ ആവണമെന്ന ആഗ്രഹം എങ്ങനെയോ ഉണ്ടായി. സിനിമാ പാരമ്പര്യം ഒന്നും എനിക്ക് ഇല്ലായിരുന്നു. വിധിയാണ് സംവിധായകൻ ആക്കിയത്. നമ്മൾ അതിയായി ആഗ്രഹിച്ചാൽ അത് നടക്കും. സിനിമ ചെയ്യുന്നത് തന്നെയാണ് എന്റെ സന്തോഷം.
പ്രിയദർശനും ഞാനും തമ്മിൽ ഒന്നോ രണ്ടോ വർഷത്തെ വ്യത്യാസമേ ഉള്ളൂ, ഞങ്ങൾ സമകാലികരാണ്. ഞാനും ശ്രീനിവാസനും ചെയ്ത അർപ്പണത്തിന്റെ ഫലമാണ് ‘സന്ദേശം’. എപ്പോഴും പൊള്ളുന്ന ഒന്നാണ് ഈ ചിത്രം. ഇപ്പോഴും ഈ സിനിമ ചർച്ചയാകുന്നതിൽ സന്തോഷം.” ഏറ്റവും ആസ്വദിച്ച് എഴുതിയ തിരക്കഥകളിൽ ഒന്നാണ് സന്ദേശത്തിന്റേത്. ശ്രീനിവാസനൊപ്പം തിരക്കഥ എഴുതുമ്പോൾ അതേറ്റവും ആസ്വദിക്കുക തങ്ങൾ തന്നെയാണെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. “തിരക്കഥ വേണ്ടെന്ന് പറയാറുണ്ടെങ്കിലും എനിക്ക് തിരക്കഥ ഇല്ലാതെ പറ്റില്ല. തിരക്കഥ എഴുതാനാണ് പാട്. ഞാനും ശ്രീനിയും സംസാരിച്ചും വഴക്കിട്ടും ആസ്വദിച്ചും എഴുതിയാണ് സന്ദേശമെന്ന ചിത്രം. സംഭാഷണം പിന്നെയാണ് എഴുതിയത്. ‘പോളണ്ടിനെ പറ്റി പറയരുത്’ എന്നത് ഷൂട്ടിങ് സമയത്ത് എഴുതിയതാണ്. ഞാനും ശ്രീനിയും തിരക്കഥ എഴുതുമ്പോൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് ഞങ്ങൾ തന്നെയാണ്. തിരക്കഥ എഴുതുന്നത് ഒരേസമയം ആനന്ദവും വിഷമം പിടിച്ചതുമാണ്.”
തനിക്ക് പ്രിയപ്പെട്ട അഭിനേതാക്കളുടെ പ്രകടനങ്ങളേക്കുറിച്ച് സംസാരിച്ച സംവിധായകൻ, സിദ്ദിഖിനെ അനുഗ്രഹം ലഭിച്ച നടൻ എന്ന് വിശേഷിപ്പിച്ചു. പൂർണ്ണമായും കഥാപാത്രമാകുന്നയാളാണ് മോഹൻലാൽ എന്നും ശങ്കരാടി, ഫിലോമില, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിവരുടെ മരണം തന്റെ സിനിമകളെ ബാധിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. “അനുഗ്രഹം കിട്ടിയ നടനാണ് സിദ്ദിഖ്. ആൻ മരിയയിലെ സിദ്ദിഖിന്റെ അഭിനയം കണ്ട് ഫാൻ ആയിപ്പോയിട്ടുണ്ട്. മോഹൻലാലൊക്കെ കഥാപാത്രം ആയി മാറുന്ന ആളാണ്. സന്മനസുള്ളവർക്ക് സമാധാനം ചെയ്യുന്ന സമയത്ത് അയാൾ പണിക്കരായി മാറി. ഞാൻ പണിക്കരെ എന്നാണ് വിളിച്ചിരുന്നത്. പണ്ട് മോഹൻലാൽ പറഞ്ഞിട്ടുണ്ട് അഭിനയം ഫുട്ബാൾ കളി പോലെയാവണം എന്ന്. കളിച്ച് കളിച്ച് പഠിക്കണം.
സിനിമ ജീവിതവുമായി ബന്ധമുണ്ടാകണം. ഒരുപാട് കലാകാരന്മാരുടെ സംഭാവനയാണ് സിനിമ. ശങ്കരാടി, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഫിലോമിന എന്നിവരുടെ ശൂന്യത എന്നെ ബാധിച്ചിട്ടുണ്ട്.” സമൂഹ മാധ്യമങ്ങളിൽ സിനിമകൾ വിമർശിക്കപ്പെടുന്നതിനേക്കുറിച്ചും സത്യൻ അന്തിക്കാട് സംസാരിച്ചു. സ്വന്തം പ്രാവിണ്യം തെളിയിക്കാനാണ് സോഷ്യൽ മീഡിയയിലൂടെ ആളുകൾ പലപ്പോഴും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിയേറ്ററിൽ ആളെ കയറ്റി കൂവിക്കുന്നതിന്റെ പുതിയ കാല വഴിയാണ് സമൂഹ മാധ്യമങ്ങൾ എന്ന വിമർശനവും സംവിധായകൻ ഉയർത്തി.
യൂത്ത് കയറിയാലെ സിനിമ വിജയിക്കൂ എന്ന് ഒരു സമയം പറഞ്ഞിരുന്നു, ഇപ്പോൾ പ്രായമായവർ സിനിമയ്ക്കെത്തുന്ന കാഴചയാണ് തിയേറ്ററുകളിൽ എന്നും സിനിമയുടെ പ്രവചനാതീതയെ പറ്റി പറഞ്ഞുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. “സോഷ്യൽ മീഡിയയെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കില്ല. സ്വന്തം പ്രവീണ്യം കാണിക്കാൻ ആളുകൾ സോഷ്യൽ മീഡിയയിലൂടെ ശ്രമിക്കാറുണ്ട്. ഒരാളെ കുറെ പേർ ചേർന്ന് ആക്രമിക്കുന്നു. പണ്ട് തിയേറ്ററിൽ ആളെ കയറ്റി കൂവിക്കുന്നു. ഇന്ന് സോഷ്യൽ മീഡിയ വഴിയാണ് ഇത് ചെയ്യുന്നത്. പ്രിയൻ ഒരു അപരാധമേ ചെയ്തിട്ടുള്ളു, മരക്കാർ ചെയ്തു. സിനിമയിൽ ഇല്ലാത്ത ഡയലോഗ് ഉപയോഗിച്ച് പോലും ട്രോളുകൾ വന്നു. തല്ലുമാല ഇറങ്ങിയപ്പോൾ യൂത്ത് കയറിയാലേ സിനിമ വിജയിക്കൂ എന്ന് ആളുകൾ പറഞ്ഞു. അപ്പോഴാണ് മാളികപ്പുറം വരുന്നത്. അതിന് അമ്മമാരൊക്കെയാണ് കയറുന്നത്. സിനിമയെ മുൻകൂട്ടി പ്രവചിക്കാൻ സാധിക്കില്ല.”