ഗുരുവായൂർ ക്ഷേത്രത്തിനു മുന്നിലെ വിവാഹ മണ്ഡപത്തിൽ ഇനി മുതൽ രാത്രിയിലും വിവാഹം നടത്താൻ അനുമതി. ദേവസ്വം ഭരണസമതി യോഗത്തിലാണ് പുതിയ തീരുമാനം.
രാത്രി എത്രമണിവരെയാണ് വിവാഹം നടത്താനാവുകയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. വൈകുന്നേരവും രാത്രിയിലും ഇതുവരെ ഗുരുവായൂരിൽ വിവാഹം നടത്താറുണ്ടായിരുന്നില്ല. നിലവിൽ പുലർച്ചെ അഞ്ച് മണി മുതൽ ഉച്ച പൂജ കഴിഞ്ഞ് ഒന്നരക്ക് നട അടക്കുന്നതുവരെയാണ് വിവാഹ ചടങ്ങുകൾ നടക്കാറുണ്ടായിരുന്നത്.
2022 ഡിസംബറിൽ നായർ സമാജം ജനറൽ കൺവീനർ വി അച്യുതക്കുറുപ്പ് മകൻ്റെ വിവാഹം ക്ഷേത്രത്തിനു മുന്നിൽ വൈകുന്നേരം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യോഗത്തിന് അപേക്ഷ സമർപ്പിച്ചിരുന്നു.
ഈ അപേക്ഷ യോഗം പരിഗണിച്ചുകൊണ്ട് ഡിസംബർ 19ന് വൈകീട്ട് അഞ്ചു മണിക്ക് വിവാഹം നടന്നിരുന്നു.ഇതാണ് ദേവസ്വത്തെ രാത്രിയിലും വിവാഹം നടത്താൻ പ്രേരിപ്പിച്ചത്. തീരുമാനം നടപ്പിലാക്കുന്നതിനായി ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി മനോജ്കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.