കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ, ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്മെന്റുകളുടെ തുക ഓരോ വര്‍ഷവും ശരാശരി 50 ശതമാനം എന്നനിരക്കിലാണ് വളര്‍ന്നിട്ടുള്ളത്. ഈ ഗണ്യമായ നേട്ടത്തിന് കാരണം നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ.) വികസിപ്പിച്ചെടുത്ത യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ.) എന്ന സംവിധാനമാണ്. ഒരു ബാങ്ക് അക്കൗണ്ടില്‍നിന്ന് മറ്റൊന്നിലേക്ക് തത്ക്ഷണം പണം കൈമാറ്റം ചെയ്യാൻ കഴിവുള്ള പേയ്മെന്റ് സംവിധാനമാണ് യു.പി.ഐ.
ഫോണ്‍ പേ, ഗൂഗിള്‍ പേ തുടങ്ങിയ പേയ്മെന്റ് ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് യു.പി.ഐ. എന്ന പ്ലാറ്റ്ഫോറത്തില്‍ ഊന്നിയാണ്. നിലവില്‍ അൻപത്തിയെട്ട് യു.പി.ഐ. ആപ്പുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍മാത്രം ഏകദേശം 868.53 കോടി എണ്ണം യു.പി.ഐ. ഇടപാടുകള്‍ നടത്തപ്പെട്ടിരുന്നു.
വിനോദസഞ്ചാരത്തിലും യു.പി.ഐ കൊണ്ടുവന്ന മാറ്റങ്ങള്‍ വലുതാണ്. പണമിടപാടുകള്‍ എളുപ്പത്തിലാക്കാനും, കറൻസികള്‍ കൊണ്ടുനടക്കുമ്ബോഴുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുമെല്ലാം യു.പി.ഐ വലിയരീതിയില്‍ സഹായിച്ചു. ഡിജിറ്റല്‍ പേയ്മെന്റുകള്‍ വ്യാപകമായതോടെ ടൂറിസം പ്രവര്‍ത്തനങ്ങളില്‍ വലിയ രീതിയിലുള്ള കുതിച്ചുചാട്ടമുണ്ടായതായി പല പഠനങ്ങളിലും വ്യക്തമായിട്ടുണ്ട്. എന്നാല്‍ വിദേശയാത്രകളില്‍ യു.പി.ഐ ഉപയോഗിക്കാൻ കഴിയാതിരുന്നതാണ് പല യാത്രക്കാരെയും വലയ്ക്കുന്ന ഘടകങ്ങളിലൊന്ന്. എന്നാലിപ്പോള്‍ ചില രാജ്യങ്ങളില്‍ യു.പി.ഐ സേവനങ്ങള്‍ നിലവിലുണ്ട്. നിരവധി രാജ്യങ്ങളില്‍ വൈകാതെ ഇത് സ്വീകരിച്ചു തുടങ്ങും.
ഭൂട്ടാൻ: കേന്ദ്ര സര്‍ക്കാര്‍ യു.പി.ഐ ആഗോള തളത്തില്‍ വളര്‍ത്താനായി പലതരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് ചില രാജ്യങ്ങള്‍ യു.പി.ഐ സേവനങ്ങള്‍ അംഗീകരിച്ചു തുടങ്ങിയത്. ഇത്തരത്തില്‍ ഭീം ആപ്പ് വഴിയുള്ള യു.പി.ഐ സേവനങ്ങള്‍ ആദ്യം അംഗീകരിച്ച രാജ്യങ്ങളിലൊന്ന് ഭൂട്ടാനാണ്. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ പോകുന്ന വിദേശരാജ്യം കൂടിയായ ഭൂട്ടാൻ ഇന്ത്യയുമായി പലകാര്യങ്ങളിലും സഹകരിക്കുന്ന അയല്‍രാജ്യമാണ്. റോഡ് മാര്‍ഗവും ഇന്ത്യയില്‍ നിന്ന് പോകാവുന്ന ഭൂട്ടാനില്‍ പലപ്പോഴും ഇന്ത്യൻ കറൻസിയും സ്വീകരിക്കാറുണ്ട്. യു.പി.ഐ കൂടെ നിലവില്‍ വന്നതോടെ സന്തോഷങ്ങളുടെ നാട്ടിലേക്കുള്ള യാത്ര കൂടുതല്‍ ആസ്വാദ്യകരമാവും.
യു.കെ: നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ യു.കെയിലെ ഇ-പെയ്മെന്റ് പ്രൊവൈഡറായ പി.പി.ആര്‍.ഒയുമായി ധാരണാപത്രം ഒപ്പിട്ടത് മാസങ്ങള്‍ക്ക് മുൻപാണ്. ഇതോടെ ബ്രിട്ടണിലും വൈകാതെ തന്നെ യു.പി.ഐ സേവനങ്ങള്‍ നിലവില്‍ വരും. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കുന്ന രാജ്യങ്ങളിലൊന്നും നിരവധി ഇന്ത്യൻ വിദ്യാര്‍ഥികളുള്ള രാജ്യവുമായ യു.കെയില്‍ ഇ.കൊമേഴ്സ് മേഖലയിലായിരിക്കും യു.പി.ഐ സേവനങ്ങള്‍ സ്വീകരിക്കപ്പെട്ട് തുടങ്ങുക.
യു.എ.ഇ: ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ താമസിക്കുകയും സന്ദര്‍ശിക്കുകയും ചെയ്യുന്ന രാജ്യമാണ് യു.എ.ഇ. 2022 മുതലാണ് ഭീം ആപ്പിലൂടെയുള്ള യു.പി.ഐ സേവനങ്ങള്‍ യു.എ.ഇയില്‍ നിലവില്‍ വന്നത്. ദുബായ് ഉള്‍പ്പടെയുള്ള വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് എത്തുന്ന ഇന്ത്യൻ സഞ്ചാരികള്‍ക്കും യു.എ.ഇയില്‍ പ്രിയപ്പെട്ടവരെ കാണാനായി പോകുന്നവര്‍ക്കും ഒരുപോലെ ഉപകാരപ്രധമാണ് ഇത്.
ഒമാൻ: ഏറെ ഇന്ത്യക്കാര്‍ സന്ദര്‍ശിക്കുന്ന മറ്റൊരു ഗള്‍ഫ് രാജ്യമായ ഒമാനും 2022 ഒക്ടോബര്‍ മുതല്‍ യു.പി.ഐ സ്വീകരിക്കുന്നുണ്ട്. ഒമാന്റെ ഇ-പെയ്മെന്റ് സംവിധാനവുമായി യു.പി.ഐ ലിങ്ക് ചെയ്യാനുള്ള കരാറും എൻ.പി.സി.ഐയുമായി ഒമാൻ ഒപ്പിട്ടിരുന്നു. സെൻട്രല്‍ ബാങ്ക് ഓഫ് ഒമാനുമായും ഇന്ത്യ ഈ വിഷയത്തില്‍ ധാരണ പത്രത്തില്‍ ഒപ്പുവെച്ചിരുന്നു.
ഫ്രാൻസ്: നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദര്‍ശനത്തോടെയാണ് ഫ്രാൻസിലും യു.പി.ഐ ലിങ്ക് ചെയ്യാനുള്ള സാഹചര്യമൊരുങ്ങിയത്. ഫ്രാൻസില്‍ യു.പി.ഐ ഉപയോഗിക്കാൻ ഇന്ത്യയും ഫ്രാൻസും തമ്മില്‍ ധാരണയായതായി പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഫ്രാൻസിന്റെ ഓണ്‍ലൈൻ പേയ്മെന്റ് സംവിധാനമായ ലൈറയുമായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ ധാരണാപത്രം ഒപ്പുവെച്ചു. ഫ്രാൻസിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഈഫല്‍ ടവറില്‍ ഉള്‍പ്പടെ യു.പി.ഐ പേയ്മെന്റ് നടത്താനാകും.
യൂറോപ്യൻ രാജ്യങ്ങള്‍: വൈകാതെ യൂറോപ്പിലെ ഒന്നിലേറെ രാജ്യങ്ങളിലൂടെയുള്ള യാത്രകളിലും യു.പി.ഐ പേയ്മെന്റ് നടത്താൻ സാധിച്ചേക്കും. എൻഐപിഎല്‍ യൂറോപ്യൻ പണിടപാട് സേവന ദാതാവായ വേള്‍ഡ് ലൈനുമായി ഇതുസംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ട്. വേള്‍ഡ് ലൈനിന്റെ ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള സംവിധാനംവഴി യൂറോപ്പില്‍ ഷോപ്പിങ് നടത്താൻ സംവിധാനംവഴി കഴിയും. അതോടൊപ്പം റൂപെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി യൂറോപ്യൻ രാജ്യങ്ങളില്‍ പണമിടപാട് നടത്താനുമാകും. എല്ലാ യൂറോപ്യൻ രാജ്യങ്ങളിലേയ്ക്കും താമസിയാതെ സംവിധാനം വ്യാപിപ്പിക്കുമെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പറേഷൻ അറിയിച്ചിരുന്നു.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങള്‍: രാജ്യാന്തര ഡിജിറ്റല്‍ പെയ്മെന്റ് കമ്ബനിയായ ലിക്വിഡ് ഗ്രൂപ്പുമായി സഹകരിച്ചുകൊണ്ടാണ് എൻ.ഐ.പി.എല്‍ സൗത്ത് ഏഷ്യൻ രാജ്യങ്ങളില്‍ യു.പി.ഐ അവതരിപ്പിച്ചത്. ഇതിലൂടെ സിങ്കപ്പൂര്‍, മലേഷ്യ, വിയറ്റ്നാം, തായ്ലൻഡ് തുടങ്ങിയ പത്തോളം രാജ്യങ്ങളില്‍ വൈകാതെ യു.പി.ഐ ഉപയോഗിക്കാനാവും.