ഇന്ധന വിലവര്‍ധനവും അതോടൊപ്പം തന്നെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന പച്ചക്കറി വില വർദ്ധനവും മലയാളികളുടെ ജീവിതത്തെ താളംതെറ്റിക്കുകയാണ്. പച്ചക്കറി വിപണിയിൽ വിലക്കയറ്റം അതിരൂക്ഷമാണ്. നാടന്‍ വിഭവങ്ങളുടെ വരവും വിപണിയിലെ സര്‍ക്കാര്‍ ഇടപെടലും നാമമാത്രമായതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറികള്‍ വന്‍ വിലയ്ക്ക് വില്‍ക്കേണ്ടെ ഗതികേടിലാണ് വ്യാപാരികള്‍. ഇത് വില്‍പനയെ ഗണ്യമായി തളര്‍ത്തുകയാണ്. ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, തക്കാളി തുടങ്ങിയവക്കാണ് വലിയ തോതില്‍ വില ഉയര്‍ന്നത്. കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്ന, സാധാരണക്കാരുടെ കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന വിലക്കയറ്റത്തിന് അറുതി വരുത്താൻ ഭരണ ഉദ്യോഗസ്ഥ വർഗത്തിന് സാധിക്കുന്നില്ല.
സംസ്ഥാനത്തെ മൊത്ത വിതരണ കേന്ദ്രങ്ങളില്‍ കൂടുതൽ പച്ചക്കറികള്‍ എത്തുന്നത് തമിഴ്നാട്ടില്‍നിന്നും കർണാടകയില്‍നിന്നുമാണ്. എന്നാല്‍, നിലവിൽ ആവശ്യത്തിന് ആനുപാതികമായ വിഭവങ്ങള്‍ വിപണിയില്‍ എത്തുന്നില്ല എന്നതാണ് യഥാർത്ഥ്യം.വില കയറ്റം നിയന്ത്രിക്കുന്നത്തിന് ആവശ്യമായ നടപടികൾ കാലതാമസമേതുമില്ലാതെ നടപ്പിലാക്കി ജനജീവിതത്തെ സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് സർക്കാർ അടിയന്തിരമായി ഇടപെടമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപതാ പ്രസിഡൻ്റ് ജസ്റ്റിൻ ലൂക്കോസ് നീലംപറമ്പിൽ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
വേനല്‍ മഴയില്‍ പ്രാദേശിക കൃഷി വ്യാപകമായി നശിച്ചിരുന്നു. ഇതും വിപണിയെ തളര്‍ത്താനും വിലവര്‍ധനവിനും കാരണമായി. പൊള്ളുന്ന വിലക്കയറ്റത്തിൽ മലയാളി അന്തിച്ചു നിൽക്കുകയാണ്. ഒരു രൂപയുടെ അധികഭാരം പോലും താങ്ങാനാവാത്ത അതിസാധാരണക്കാരുടെ ജീവിതത്തെ വിലക്കയറ്റം സാരമായി ബാധിക്കുന്നു. ജീവിതത്തിന്റെ താളം തെറ്റിക്കുന്ന ഈ പ്രശ്നത്തെ ഗവൺമെന്റ് നല്കേണ്ടതായ പ്രാധാന്യത്തോടെ വീക്ഷിക്കുകയോ ആവശ്യമായ നടപടികൾ സ്വികരിച്ച് വിലക്കയറ്റത്തെ ഇല്ലായ്മ ചെയ്യാനും നിയന്ത്രിക്കാനും വേണ്ടതായ നടപടികൾ സ്വീകരിക്കാത്തതും തികച്ചും ഗവൺമെന്റിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയേയുമാണ് തുറന്ന് കാട്ടുന്നത്, ഇത് തീർത്തും പ്രതിഷേധർഹമാണ്.