വെള്ളമുണ്ട:പൊതു വിദ്യാഭ്യാസ വകുപ്പും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കിയ അയല്‍കൂട്ട ശാക്തീകരണ ക്യാമ്പയിനായ തിരികെ സ്കൂള്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വെള്ളമുണ്ട സി.ഡി.എസ് പരിധിയിലെ കുടുംബശ്രീ പ്രവർത്തകർ വൻ വിജയമാക്കി മാറ്റി.വെള്ളമുണ്ടയിലെ ആറായിരത്തോളം അയൽക്കൂട്ട അംഗങ്ങൾ ക്യാമ്പയിന്റെ ഭാഗമായി ക്ലാസ്സ് റൂമുകളിൽ എത്തി.
സി.ഡി.എസ് പരിധിയിലെ അവസാന ബാച്ചിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ്
പുളിഞ്ഞാൽ ഗവ.ഹൈസ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം ശാരദ അത്തിമറ്റം അധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ കോർഡിനേറ്റർ പി. കെ ബാലസുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി.
സി. ഡി. എസ് ചെയർപേഴ്സൺ സജ്‌ന സി. എൻ ക്യാമ്പയിന്റെ അവലോകനം നടത്തി സംസാരിച്ചു.വയനാട് ജില്ലയിലെ 26 തദ്ദേശ പരിധിയിലും ഡിസംബര്‍ 10ന് മുന്‍പായി ക്ലാസുകള്‍ പൂര്‍ത്തീകരിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരുന്നത്.സമയ ബന്ധിതമായി ക്ലാസുകൾ പൂർത്തീകരിക്കാൻ സാധിച്ചത് വെള്ളമുണ്ടക്ക് നേട്ടമായി.
ക്ലാസ്സുകളെടുക്കുവാൻ നേതൃത്വം നൽകിയ
റിസോഴ്‌സ് പേഴ്‌സണ്‍മാരെയും പദ്ധതി വിജയകരമായി പൂർത്തീകരിക്കാൻ സഹകരിച്ച സംഘടകരെയും സമാപന ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.മനോഹരമായ ബാല്യകാലം പുനര്‍ സൃഷ്ടിച്ച് പുതിയ അറിവുകളും സര്‍ക്കാര്‍ സേവനങ്ങളും പൊതുജനങ്ങളില്‍ എത്തിക്കുക എന്നതാണ് തിരികേ സ്‌കൂള്‍ പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യം വെച്ചത്.
ഇതിനായി സ്‌കൂളുകള്‍ അവധി ദിവസങ്ങളില്‍ വിട്ടു നല്‍കാന്‍ വിദ്യാഭ്യസ വകുപ്പ് നേരത്തെ ഉത്തരവ് നല്‍കിയിരുന്നു.
കുടുംബശ്രീ സംഘടന സംവിധാനം, സൂക്ഷ്മ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, ജെന്റര്‍, ന്യൂതന ഉപജീവന മാര്‍ഗ്ഗങ്ങള്‍, ഡിജിറ്റല്‍ ലിറ്ററസി എന്നീ വിഷയങ്ങളിലാണ് പ്രധാനമായും ക്ലാസുകള്‍ നടന്നത്.