സാമൂഹിക മാധ്യമങ്ങളുടെ കാലമാണിത്. അതിനാല്‍ തന്നെ ലൈക്ക് വേണം, സാമൂഹിക മാധ്യമങ്ങളില്‍ നാലാള് അറിയണം. അതിനായി എന്ത് അപകടകരമായ പ്രവര്‍ത്തിയും ചെയ്യാന്‍ ഇന്നത്തെ തലമുറയ്ക്ക് മടിയില്ല. സെല്‍ഫികളോടുള്ള അമിതാവേശം ഒരു സാമൂഹിക ആരോഗ്യപ്രശ്നമായി കാണണമെന്ന് പഠനങ്ങള്‍ പോലും പറയുന്നു. യുവതലമുറയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടക്കുന്നത് സെല്‍ഫികള്‍ പകര്‍ത്തുമ്പോഴാണെന്നായിരുന്നു അടുത്തിടെ ന്യൂ സൗത്ത് വെയിൽസ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. സാമൂഹിക മാധ്യമ ലൈക്കുകള്‍ക്ക് വേണ്ടിയുള്ള ഇത്തരം സ്റ്റണ്ടുകളും സമാനമായ ഒന്നാണെന്ന് പറയേണ്ടിവരും. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു സ്കൂട്ടി സ്റ്റണ്ട് വീഡിയോ സമാനമായ രീതിയില്‍ ഏറ്റവും അപകടരമായ സ്കൂട്ടി സ്റ്റണ്ട് കാണിച്ച് തരുന്നു.
Least Chhapri boy from section Dhttps://t.co/gklnv8hYQX
— RVCJ Media (@RVCJ_FB) December 1, 2023
മെട്രോ തൂണുകള്‍ക്കടിയിലൂടെയുള്ള തിരക്കേറിയ റോഡിലൂടെ അതിവേഗതയില്‍ സ്കൂട്ടിയില്‍ പോകുന്ന ഒരു യുവാവിന്‍റെതാണ് വീഡിയോ. പോകുന്ന പോക്കില്‍ യുവാവ് സ്റ്റണ്ടിന് ശ്രമിക്കുന്നു. ആദ്യം വാഹനത്തില്‍ നിന്ന് എഴുന്നേറ്റ് നിന്നും പിന്നെ ഒറ്റക്കാലിലും സ്റ്റണ്ട് നടത്തുന്നതിനിടെയില്‍ വണ്ടി വളഞ്ഞ് പുളഞ്ഞ് പോകുന്നു. പെട്ടെന്ന് യുവാവ് സ്കൂട്ടിയില്‍ നിന്നും തെറിച്ച് വീഴുകയും സ്കൂട്ടി ഏതാണ്ട് അമ്പത് മീറ്ററോളം ദൂരത്തേക്ക് തെറിച്ച് മാറുകയും ചെയ്യുന്നു. റൈഡര്‍ ഹെല്‍മറ്റ് പോലും ധരിച്ചിട്ടില്ല. വീഴ്ചയില്‍ റോഡില്‍ തലയിടിക്കാനുള്ള സാധ്യതകളെല്ലാമുണ്ടായിരുന്നു. ഭാഗ്യത്തിന് മാത്രമാണ് ജീവന്‍ തിരിച്ച് കിട്ടിയതെന്ന് വീഡിയോ കണ്ടാല്‍ മനസിലാകും.
RVCJ Media എന്ന അക്കൗണ്ടില്‍ നിന്നും ഇന്നലെ ട്വിറ്ററില്‍ (X) പങ്കുവച്ച വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് വിമര്‍ശനവുമായെത്തിയത്. ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ യുവാവിന്‍റെ അപകടകരമായ സ്റ്റണ്ട് വീഡിയോയെ വിമര്‍ശിച്ചു. “അവന്‍റെ മുന്നിലുണ്ടായിരുന്ന സ്കൂട്ടറിലെ ആ ദമ്പതികളെ കൊല്ലാമായിരുന്നു. കൊലപാതക ശ്രമത്തിന് കേസെടുക്കണം.” ഒരു കാഴ്ചക്കാരന്‍ എഴുതി. “ഇവന്മാര്‍ രക്ഷപ്പെടും, അവരെ ഒഴിവാക്കാൻ ശ്രമിക്കുന്ന മറ്റുള്ള യാത്രക്കാര്‍ക്ക് അപകടമുണ്ടാകും. ട്രാഫിക് പോലീസ് നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.” എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. “ദൈവത്തിനു നന്ദി, അവൻ മുന്നിലുള്ള ഇരുചക്രവാഹനത്തിൽ ഇടിക്കാതെ വീണു,” എന്ന് എഴുതിയവരുമുണ്ടായിരുന്നു. മറ്റൊരാള്‍ എഴുതിയത് ‘ഇതു കൊണ്ടാണ് സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള്‍ ആയുസ് കൂടുതല്‍”. എന്നായിരുന്നു.