മകനെ കൊന്ന് ബാഗിലാക്കിയത് അച്ഛനില്‍ നിന്നകറ്റാൻ ; 4 വയസുകാരനെ വകവരുത്തിയ അമ്മയുടെ മൊഴി പുറത്ത്

നാല് വയസുകാരനെ കൊലപ്പെടുത്തി പെട്ടിയിലാക്കി രക്ഷപെടാന്‍ ശ്രമിച്ച യുവതിയുടെ മൊഴി രേഖപ്പെടുത്തി. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിഞ്ഞ സൂചന, കുഞ്ഞിനെ അച്ഛനില്‍ നിന്നകറ്റാനാണ് ഈ ക്രൂരത ചെയ്തതെന്നാണ് മൊഴി. എല്ലാ ഞായറാഴ്ചകളിലും കുഞ്ഞിനെ അച്ഛനോടൊപ്പം അയക്കാന്‍ അടുത്തിടെ കോടതി നിര്‍ദേശിച്ചിരുന്നു.

ഇതില്‍ അതൃപ്തയായിരുന്ന സൂചന ഇത് തടയാനാണ് മകനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്. ഇതാണോ കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്ന് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.ഇന്നലെയാണ് മകന്റെ മൃതദേഹം സൂചനയുടെ ബാഗില്‍ നിന്നും പോലീസ് കണ്ടെടുത്തത്. ഗോവയിലെ അപാര്‍ട്ട്മെന്റില്‍ താമസിച്ച്‌ കുട്ടിയെ കൊലപ്പെടുത്തിയശേഷം തിരികെ ബംഗളൂരുവിലേക്ക് ടാക്സിയില്‍ വരികയായിരുന്നു. താമസിച്ച മുറിയില്‍ കണ്ട രക്തക്കറകളാണ് സംശയത്തിലേക്ക് നയിച്ചത്.

2020ലാണ് സൂചന മലയാളിയായ ഭര്‍ത്താവ് വെങ്കട് രാമനുമായി വിവാഹബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചത്. 2010ലാണ് ഇരുവരും വിവാഹിതരായത്. 2019ല്‍ കുഞ്ഞുണ്ടായി. വിവാഹമോചന നടപടികള്‍ അവസാനഘട്ടത്തിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ സൂചനയ്ക്ക് പ്രതികൂലമായ ചില കോടതിവിധികളുണ്ടായി.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്ന സൂചനയക്ക് വെങ്കട് മകനെ കാണുന്നതില്‍ താല്പര്യമില്ലയിരുന്നു. ആഴ്ചയില്‍ ഒരു ദിവസം മകനെ അച്ഛനോടൊപ്പം അയക്കണമെന്ന കോടതിയുടെ നിര്‍ദേശം സൂചനയെ ആശങ്കയിലാക്കി. അച്ഛന്‍ മകനെ കാണുന്നത് തടയാന്‍ കൊലപ്പെടുത്തിയെന്നാണ് മൊഴി. പ്രാഥമിക ചോദ്യം ചെയ്യലില്‍ മകനെ കൊന്നത് നിഷേധിച്ചെന്നും എങ്ങനെ മരിച്ചുവെന്ന് അറിയില്ലെന്നും സൂചന പറഞ്ഞു.

പശ്ചിമ ബംഗാള്‍ സ്വദേശിയായ സൂചന ബംഗളൂരുവിലാണ് താമസം. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലാണ് ഭര്‍ത്താവായിരുന്ന വെങ്കട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എഐ) സ്റ്റാര്‍ട്ടപ്പായ മൈൻഡ്‌ഫുള്‍ എഐ ലാബിന്റെ സ്ഥാപകയും സിഇഒയുമാണ്‌ സൂചന. 2021ല്‍ എഐ രംഗത്തെ നൂറ് പ്രഗഭ വനിതകളുടെ പട്ടികയില്‍ ഇടം നേടിയ വനിതയാണ് പ്രതിയായ സൂചന.

Latest News

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.