ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ സ്ഥാപിച്ച ബാനറുകള്‍, പോസ്റ്ററുകള്‍ നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് നിർദേശിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് നോഡൽ ഓഫീസർമാരുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. സർക്കാർ ഓഫീസുകളിൽ സർവ്വീസ് സംഘടനകള്‍ സ്ഥാപിച്ച ബാനര്‍, പോസ്റ്റര്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തരമായി നീക്കം ചെയ്യാനും അല്ലാത്ത പക്ഷം 1951 -ലെ ജന പ്രാതിനിധ്യ നിയമ പ്രകാരം ബന്ധപ്പെട്ട ഓഫീസ് മേധാവിക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. കളക്ടറേറ്റിലും സബ്ബ് ഓഫീസുകളിലും ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തും. ജില്ലാ ഓഫീസുകളിലെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍, ഫെയ്‌സ്ബുക്ക്-ഇന്‍സ്റ്റഗ്രാം കവര്‍ പേജുകളിലെ മന്ത്രിമാര്‍, എം.പി,എം.എല്‍.എമാർജനപ്രതിനിധികള്‍ എന്നിവരുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണം. തദ്ദേശ സ്ഥാപന പരിധിയിലെ ബസ് സ്റ്റാന്‍ഡ്, പാര്‍ക്ക്, പൊതുസ്ഥലങ്ങള്‍ എന്നിവടങ്ങളില്‍ സ്ഥാപിച്ച ബാനറുകളിലെയും പോസ്റ്ററുകളിലെയും ചിത്രങ്ങള്‍, പേര് എന്നിവ നീക്കം ചെയ്യണം. പൊതുമരാമത്ത് റോഡുകൾ, കെട്ടിടങ്ങൾ, പെട്രോൾ പമ്പ്, കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ പോസ്റ്റുകളിൽ പ്രദർശിപ്പിച്ച പോസ്റ്റർ-ബാനറുകളിലെ പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിന്മാർ, എം.പി, എം.എൽ.എമാർ, ജനപ്രതിനിധികൾ എന്നിവരുടെ ചിത്രങ്ങൾ, പേര് എന്നിവ മറയ്ക്കാനും യോഗത്തില്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹ്റലി, എം.സി.സി നോഡല്‍ ഓഫീസര്‍ കൂടിയായ എ.ഡി.എം കെ.ദേവകി, നോഡല്‍ ഓഫീസര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ഒരു അധ്യായന വര്‍ഷത്തില്‍ ഇനി 220 പ്രവര്‍ത്തി ദിനം
ഒരു അധ്യായന വര്‍ഷത്തില്‍ 220 പ്രവര്‍ത്തിദിനം വേണമെന്ന ആവശ്യവുമായി സി.കെ ഷാജി നടത്തിയ നിയമ പോരാട്ടം