ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പിടികൂടിയ പണത്തിന്റെയും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും മറ്റുവസ്തുക്കളുടെയും കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. 8,889 കോടി രൂപയുടെ വസ്തുക്കളും പണവും മദ്യവും വിലപിടിപ്പുള്ള വസ്തുക്കളും സ്വർണവുമാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് മുതല്‍ ഇതുവരെ പിടികൂടിയത്.2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ടരയിരട്ടിയാണ് ഇത്തവണ പിടികൂടിയിരിക്കുന്നത്.
മൂന്ന് റൗണ്ട് പോളിങ് കൂടി ബാക്കിനില്‍ക്കെയാണിത്. ഈ കണക്കുകള്‍ കൂടി പുറത്തുവരുമ്ബോള്‍ തുക ഇനിയും ഉയരാനാണ് സാധ്യത.മൊത്തം പിടിച്ചെടുത്ത 8,889 കോടി രൂപയില്‍ ഏകദേശം 45 ശതമാനം മയക്കുമരുന്നുകളും 23 ശതമാനം സൗജന്യ വസ്തുക്കളും (ഫ്രീബീസ്) 14 ശതമാനം സ്വർണമടക്കമുള്ള ലോഹങ്ങളുമാണ്. 849 കോടി രൂപയും 815 കോടി രൂപ വിലവരുന്ന 5.4 കോടി ലിറ്റർ മദ്യവും വിവിധ ഏജൻസികള്‍ പിടികൂടിയിട്ടുണ്ട്.
ഏറ്റവും വലിയ മയക്കുമരുന്ന് ശേഖരം പിടികൂടിയത് ഗുജറാത്തില്‍ നിന്നാണ്. 1462 കോടി രൂപയുടെ മയക്കുമരുന്നാണ് ഇവിടെ നിന്ന് മാത്രം പിടികൂടിയത്. രണ്ടാം സ്ഥാനത്ത് പഞ്ചാബാണ് 665.7 കോടി രൂപ. ഡല്‍ഹി, തമിഴ്‌നാട്, മഹാരാഷ്ട്ര മുതലായ സംസ്ഥാനങ്ങളാണ് തൊട്ടടുത്തുള്ളത്. ഏപ്രില്‍ 17 ന് ഗ്രേറ്റർ നോയിഡയിലെ ഒരു മയക്കുമരുന്ന് ഫാക്ടറി പോലീസ് തകർത്തിരുന്നു. ഇവിടെ നിന്ന് 150 കോടി രൂപ വിലമതിക്കുന്ന 26.7 കിലോ എംഡിഎംഎ പിടികൂടുകയും രണ്ട് വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
വോട്ടിനായി സൗജന്യ വസ്തുക്കള്‍ നല്‍കുന്ന സംഭവത്തില്‍ രാജസ്ഥാനാണ് ഒന്നാം സ്ഥാനത്ത്. മധ്യപ്രദേശ്. കർണാടക, വെസ്റ്റ് ബംഗാള്‍, ഒഡീഷ എന്നിവയാണ് തൊട്ടടുത്ത സംസ്ഥാനങ്ങള്‍. കർണാടകയില്‍ നിന്നാണ് അനധികൃത മദ്യം ഏറ്റവും കൂടുതല്‍ പിടികൂടിയത്. 175.4 കോടി രൂപയുടെ മദ്യമാണ് ഇവിടെ നിന്ന് പിടികൂടിയത്. വെസ്റ്റ് ബംഗാള്‍, തെലങ്കാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവയാണ് തൊട്ടുപിന്നില്‍.114.1 കോടി രൂപ പിടികൂടിയ തെലങ്കാനയാണ് കള്ളപ്പണം പിടികൂടിയതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. കർണാടക, ഡല്‍ഹി, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍.