സംസ്ഥാനത്ത് വീണ്ടും അവയവദാനം; നാലു പേര്‍ക്ക് ജീവന്‍ പകര്‍ന്ന് വിഷ്ണു യാത്രയായി

Advertisement
Featured Image

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അവയവദാനം. തലച്ചോറിലെ രക്ത സ്രാവത്തെ തുടര്‍ന്നു മരിച്ച കോഴിക്കോട് ഇരിങ്ങല്‍ സ്വദേശി വിഷ്ണുവിന്റെ നാല് അവയവങ്ങളാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ക്ക് ദാനം ചെയ്യുന്നത്. വിഷ്ണുവിന്റെ ഒരു വൃക്ക കോഴിക്കോട് മിംസ് ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോകും. ആംബുലന്‍സിന്റെ യാത്രക്കായി ഗ്രീന്‍ കൊറിഡോര്‍ ഒരുക്കുകയാണ് പൊലീസ്. KL05BB 5596 എന്ന ആംബുലന്‍സിലാണ് അവയവങ്ങളുമായുള്ള യാത്ര.


കരളും ഒരു കിഡ്‌നിയും കോര്‍ണിയയും കോഴിക്കോട്ടെ വിവിധ ആശുപത്രികളിലെ രോഗികള്‍ക്ക് നല്‍കും. ഇന്നലെയാണ് തലച്ചോറിലെ രക്ത സ്രാവത്തെ തുടര്‍ന്നു 20 കാരനായ വിഷ്ണു മരിച്ചത്. ജൂലൈ ആറിനാണ് തലവേദനയെ തുടര്‍ന്ന് വിഷ്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് തലച്ചോറില്‍ രക്തസ്രാവം മൂലം കോഴിക്കോട് മിംസ് ആശുപത്രിയില്‍ വെച്ച് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. കനത്ത വേദനകള്‍ക്കിടയിലും വിഷ്ണുവിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം മുന്നോട്ട് വരികയായിരുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയാണ് വിഷ്ണു.

Advertisement

Related News